Monday, November 30, 2009

സഭയില്‍നിന്നു പുറത്തു പോയവര്‍ തിരിച്ചു വരണം: മാര്‍ തോമസ്‌ ചക്യത്ത്‌

തെറ്റായ വിശ്വാസത്തിന്റെ പേരില്‍ സഭയില്‍നിന്നും വിട്ടുപോയവര്‍ തിരിച്ചുവരുന്ന കൃപക്കായി പ്രാര്‍ഥിക്കണമെന്നു കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്‍ ചെയര്‍മാനും, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാനുമായ മാര്‍ തോമസ്‌ ചക്യത്ത്‌ ആഹ്വാനം ചെയ്തു. കേരള കത്തോലിക്ക കരിസ്മാറ്റിക്‌ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂര്‍ത്തു പുത്രന്‍ തിരിച്ചുവന്നതുപോലെ സഭയില്‍ നിന്നും വിട്ടുപോയവര്‍ മാനസാന്തരപ്പെട്ടു തിരികെ വരണം. ഒരാട്ടിന്‍കൂട്ടവും, ഒരിടയനുമാകണം. എന്നാലെ സഭക്ക്‌ ശക്തിയുണ്ടാകു. ഭിന്നിച്ചു നില്‍ക്കുമ്പോഴാണ്‌ സഭക്ക്‌ നേരെ ചിലര്‍ പീഡനങ്ങള്‍ അഴിച്ചു വിടുന്നതെന്നോര്‍ക്കണം. അദ്ദേഹം പറഞ്ഞു. ഫാ. അലക്സ്‌ താരമംഗലവും, സിസ്റ്റര്‍ എല്‍സിസ്‌ മാത്യുവും ക്ലാസുകള്‍ നയിച്ചു. ആരാധനക്ക്‌ ഐഎംഎസ്‌ ധ്യനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത്‌ നേതൃത്വം നല്‍കി.

ദൈവാനുഭവത്തിന്റെ സാക്ഷ്യമാണ്‌ സാമൂഹിക സേവനം: മാര്‍ ക്ലീമിസ്‌ ബാവ

ആരാധനയിലൂടെ വിശ്വാസി അനുഭവിക്കുന്ന ദൈവാനുഭവത്തിന്റെ സാക്ഷ്യങ്ങളാണ്‌ സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്ന്‌ മലങ്കര സബയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. ലൂര്‍ദ്‌ ഫൊറോന പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി.

Saturday, November 28, 2009

ചരിത്രം മറന്നുള്ള ഭരണമാണ്‌ കേരളത്തിന്റെ ശാപം: മാര്‍ താഴത്ത്‌

ചരിത്രം മറന്നു കൊണ്ടുള്ള ഭരണമാണ്‌ കേരളത്തിന്റെ ശാപമെന്ന്‌ തൃശൂര്‍ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭ അല്‍മായ കമ്മീഷന്റെ അഭിമുഖ്യത്തിലുള്ള രണ്ടാമത്‌ അല്‍മായ കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. എല്ലാം സ്വന്തം കഴിവു കൊണ്ടാണെന്ന്‌ വരുത്തി തീര്‍ത്തു ചരിത്രത്തെ വളച്ചൊടിച്ചു കേരള സമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ്‌ ഭരണകര്‍ത്താക്കളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്‌. ഭരതമണ്ണില്‍ പിറന്നതാണ്‌ കത്തോലിക്കസഭ എന്ന ചരിത്രം ഭരണകര്‍ത്താക്കള്‍ വിസ്മരിക്കാന്‍ ശ്രമിക്കുന്നു. -ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തെ ആര്‍ജവത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ അല്‍മായര്‍ക്ക്‌ സാധിക്കണമെന്ന്‌ അധ്യക്ഷപ്രസംഗ ത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ വ്യക്തമാക്കി. നമ്മുടെ കുട്ടികളെ അവരുടെ കഴിവ്‌ അനുസരിച്ച്‌ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്താ നും പരിശ്രമിക്കണമെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടി.കമ്മീഷന്‍ അംഗം മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ടോംജോസ്‌, ഡോ.സിറിയക്‌ ജോസഫ്‌, ഏ ബ്രാഹം കുര്യന്‍, കെ.ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വി.സി സെബാസ്റ്റ്യന്‍ സ്വാഗതവും അഡ്വ. ജോസ്‌ വിതയത്തില്‍ നന്ദിയും പറഞ്ഞു.

മാര്‍ ജോസഫ്‌ പവ്വത്തിലിന്‌ വിജ്ഞാന ദര്‍ശന്‍ പുരസ്കാരം

കത്തോലിക്കാ വിദ്യാഭ്യാസ ജാഗ്രതാ സമിതിയുടെ പ്രഥമ വിജ്ഞാന ദര്‍ശന്‍ പുരസ്കാരത്തിന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ തെര ഞ്ഞെടുക്കപ്പെട്ടതായി ജാഗ്രതാ സമിതി ചെയര്‍മാന്‍ റവ.ഡോ.ജോണ്‍ വി.തടത്തില്‍ അറിയിച്ചു. കത്തോലിക്കാ വിദ്യാഭ്യാസ അവകാശങ്ങളുടെ സംരക്ഷണത്തിനായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്‌ വിദ്യാഭ്യാസ ജാഗ്രതാ സമിതി. കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൃത്യമായ ദിശാബോധം പകര്‍ന്നുനല്‍കുന്നതിനും സഭയുടെ ഈ ശുശ്രൂഷ നേരിടുന്ന കടന്നാക്രമണങ്ങളില്‍ സംരക്ഷണം പകരുന്നതിനും നിസ്തുല സേവനം അര്‍പ്പിക്കുന്നവര്‍ക്കാണ്‌ വിജ്ഞാന ദര്‍ശന്‍ പുരസ്കാരം സമര്‍പ്പിക്കുന്നത്‌. ജാഗ്രതാ സമിതി പ്രവര്‍ത്തകരാണ്‌ അവാര്‍ഡ്‌ ജേതാവിനെ നിശ്ചയിക്കുന്നത്‌. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്‌ പുരസ്കാരം.താപസന്റെ വിശുദ്ധിയോടും പ്രവാചകന്റെ തീക്ഷ്ണതയോടും ദാര്‍ശനികോത്തമന്റെ ഉള്‍ക്കാഴ്ചയോടും ക്രൈസ്തവ വിശ്വാസത്തോടുള്ള ഉറച്ച പ്രതിബദ്ധതയോടും കൂടി മാര്‍ ജോസഫ്‌ പവ്വത്തില്‍ കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്‌ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ്‌ പ്രഥമ പുരസ്കാരത്തിന്‌ അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന്‌ റവ.ഡോ ജോണ്‍ വി.തടത്തില്‍ പറഞ്ഞു.ഇന്ന്‌ ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ ലൂര്‍ദ്‌ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം സൂസപാക്യം പുരസ്കാരം സമ്മാനിക്കും. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവയുടെ സന്ദേശം യോഗത്തില്‍ വായിക്കും.

Friday, November 27, 2009

പുരോഹിതരുടെ സേവനം അഭിനന്ദനാര്‍ഹം: മാര്‍ ചക്യത്ത്‌

ആത്മീയരംഗങ്ങളില്‍ നിസ്വാര്‍ഥമായി ശുശ്രൂഷചെയ്യുന്ന ക്രിസ്തീയ പുരോഹിതര്‍ സാമൂഹിക സാസ്കാരികരംഗങ്ങളില്‍ നല്‍കുന്ന സേവനം വളരെ അഭിനന്ദനാര്‍ഹമാണെന്ന്‌ ബിഷപ്‌ മാര്‍തോമസ്‌ ചക്യത്ത്‌ . സീറോമലബാര്‍ സഭയിലെ പൗരോഹിത്യ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയിലെ 27 രൂപതകളില്‍നിന്നും വിവിധ സന്ന്യാസസമൂഹങ്ങളില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചവരില്‍ ഈ വര്‍ഷം രജത, കനക ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമമാണ്‌ സംഘടിപ്പിച്ചത്‌. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍ പൗരോഹിത്യ ജീവിതം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു പ്രഭാഷണം നടത്തി. റവ.ഡോ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍ വൈദിക സമര്‍പ്പിത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. പോളി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ബലിയര്‍പ്പണവും സനേഹവിരുന്നും ചര്‍ച്ചകളും നടന്നു. ഫാ. മാത്യു പുളിമൂട്ടില്‍, ഫാ ആന്റണി കൊള്ളന്നൂര്‍, ഫാ. പോളി കണ്ണൂക്കാടന്‍, സിസ്റ്റര്‍ തെരേസിറ്റ എസ്‌.എച്ച്‌, സിസ്റ്റര്‍ നിര്‍മ്മല എസ്‌.എച്ച്‌ എന്നിവര്‍ സമ്മേളനത്തിന്‌ നേത്യത്വം നല്‍കി.

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കൊച്ചിയില്‍

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പതിനൊന്നാമത്‌ വാര്‍ഷിക സമ്മേളനം ഡിസംബര്‍ അഞ്ചിന്‌ കൊച്ചിയില്‍ നടക്കും. ഡിസംബര്‍ അഞ്ചിന്‌ രാവിലെ സമ്മേളനത്തിനു തുടക്കമായി കൊരട്ടിയില്‍ നിന്ന്‌ ദീപശിഖാപ്രയാണം ആരംഭിക്കും. 10.15-ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ.തോമസ്‌ ഐക്കര അധ്യക്ഷനായിരിക്കും. തുടര്‍ന്ന്‌ - മദ്യസംസ്കാരം സഭയുടെ വീക്ഷണത്തില്‍ - എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ വിഷയാവതരണം നടത്തും.ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ചേരുന്ന വാര്‍ഷിക പൊതുസമ്മേളനം കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷനായിരിക്കും. ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ, പ്രസാദ്‌ കുരുവിള, ഫാ.തോമസ്‌ തൈത്തോട്ടം, അഡ്വ.ചാര്‍ളി പോള്‍, ഫാ.ജോര്‍ജ്‌ നേരേവീട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ഫാ.ജോജു പനക്കല്‍, ജോബ്‌ തോട്ടുകടവില്‍, ജെയിംസ്‌ കോറമ്പേല്‍, യോഹന്നാന്‍ ആന്റണി, മാത്യു എം.കണ്ടത്തില്‍, ആന്റണി ജേക്കബ്‌, ടി.എല്‍.പൗലോസ്‌, സി.ജോണ്‍കുട്ടി എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ മദ്യവിരുദ്ധ പ്രദര്‍ശനവും ഉണ്ടായിരിക്കും.

Thursday, November 26, 2009

അല്‍മായ ശുശ്രൂഷയെക്കുറിച്ച്‌ പഠനശിബിരം

സാര്‍വത്രികസഭയിലെ അല്‍മായശുശ്രൂഷയെക്കുറിച്ചും മര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമായ ‘അല്‍മായവിശ്വാസി’കളെക്കുറിച്ചും പിഒസിയില്‍ 27, 28 തീയതികളില്‍ പഠനശിബിരം നടക്കും. രൂപതാ സംസ്ഥാനതല അല്‍മായ സംഘടനാ നേതാക്കള്‍ക്കായി നാളെ നടത്തുന്ന ഏകദിന പഠനശിബിരം കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാനും ഇടുക്കി രൂപത മെത്രാനുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌, ഡോ. ലിഡ ജേക്കബ്‌ ,ഡോ. സാബു ഡി. മാത്യു, മോണ്‍.റാഫേല്‍ തട്ടില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഷെവ. ഡോ. പ്രീമൂസ്‌ പെരിഞ്ചേരിയെ സമ്മേളനത്തില്‍ ആദരിക്കും. ‘അല്‍മായവിശ്വാസികളുടെ’ മലയാളതര്‍ജമയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്‍വഹിക്കും. 130 രൂപ വിലയുള്ള പുസ്തകം 80 രൂപയ്ക്ക്‌ പ്രീ-പബ്ലിക്കേഷന്‍ നിരക്കില്‍ പിഒസിയില്‍ നിന്ന്‌ ലഭിക്കും. സമര്‍പ്പിതര്‍ക്കും പുരോഹിതര്‍ക്കുമായി 28ന്‌ നടത്തപ്പെടുന്ന ഏകദിന പഠനശിബിരം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിക്കും. എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, മോണ്‍. ജോണ്‍ പടിപുരക്കല്‍, ജോയി ഗോതുരത്ത്‌, ഡോ. ടി.കെ ജോസ്‌ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വിവരങ്ങള്‍ക്ക്‌: 0484-2805722, 2805815.

കെസിബിസി അഖിലകേരള കരിസ്മാറ്റിക്‌ കണ്‍വന്‍ഷന്‍ ഐഎംഎസില്‍ നാളെ മുതല്‍

കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്‍ നേതൃത്വം നല്‍കുന്ന കേരള കാത്തലിക്‌ കരിസ്മാറ്റിക്‌ ലീഡേഴ്സ്‌ കണ്‍വന്‍ഷന്‍ 27, 28, 29 തീയതികളില്‍ പുന്നപ്ര ഐഎംഎസ്‌ ധ്യാനഭവനില്‍ നടക്കും. കേരളത്തിലെ എല്ലാ രൂപതകളും ഉള്‍ക്കൊള്ളുന്ന സോണുകളിലെ നൂറോളം ധ്യാനകേന്ദ്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. നാളെ രാവിലെ 11- ന്‌ ഫാ. ഷാജന്‍ തേര്‍മഠത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. ഫ്രാന്‍സിസ്‌ കൈതവളപ്പില്‍, ഫാ. ദിനേശ്‌ ഐഎംഎസ്‌, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഡോ. സിറിള്‍ ജോണ്‍, ഫാ. ജോസ്‌ നരിതൂക്കില്‍, ഫാ. ജയിംസ്‌ കക്കുഴി എന്നിവര്‍ പ്രസംഗിക്കും. തൃശൂര്‍ അതിരൂപതാധ്യക്ഷനും കെസിബിസി സെക്രട്ടറിയുമായ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ മുഖ്യപ്രഭാഷണം നടത്തും. സഭയോടൊത്ത്‌ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എന്നതാണ്‌ കണ്‍വന്‍ഷന്റെ ചിന്താവിഷയം. 28- ന്‌ കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ സംസാരിക്കും. ഫാ. അലക്സ്‌ താരാമംഗലം, ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍, ഫാ. ജോസ്‌ പാലാട്ടി, ഫാ. സൈമണ്‍ വള്ളോപ്പിള്ളി, ഫാ. പോള്‍ മുണ്ടോലിക്കല്‍, ഫാ. പ്രശാന്ത്‌ ഐഎംഎസ്‌, ഫാ. ജോസ്‌ അഞ്ചാനിക്കല്‍, സിസ്റ്റര്‍ എല്‍സീസ്‌ മാത്യൂസ്‌, ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌, ഡോ. കൊച്ചുറാണി ജോസഫ്‌, വി.വി അഗസ്റ്റിന്‍, കെ.കെ ജോസഫ്‌, തോമസ്‌ ജേക്കബ്‌, സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി, എം.എ ജോഷി, റൈജു വര്‍ഗീസ്‌ തുടങ്ങിയവര്‍ ക്ലാസുകളെടുക്കും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷണിതാക്കള്‍ മാത്രമാണ്‌ പങ്കെടുക്കുക.

വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ച വിദ്യാഭ്യാസ ലക്ഷ്യം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വ്യക്തിയുടെ ഉന്നമനത്തിനൊപ്പം സമൂഹ ത്തിന്റെ വളര്‍ച്ചയാണ്‌ വിദ്യാ ഭ്യാസ ത്തിന്റെ അത്യന്തിക ലക്ഷ്യമെന്ന്‌ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ആര്‍ച്ച്‌ ബിഷപ്‌ പവ്വത്തില്‍ അസമ്പ്ഷന്‍ കമ്യൂണിറ്റി കോളജില്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടി പ്പിച്ച ‘ദിശ’ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുക യായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സാമൂഹ്യ പ്രശ്നങ്ങള്‍ അപഗ്രഥി ക്കാനും തിരിച്ചറിവിന്റെ പാതയില്‍ സഞ്ചരിക്കാനും മൂലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണ്‌. ഈ ദിശയില്‍ കമ്യൂണിറ്റി കോളജിന്റെ സേവനവും പ്രാധാന്യവും അളവുകളി ല്ലാത്തതാണെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. മാനേജര്‍ മാണ്‍.ജോസഫ്‌ നടുവിലേഴം അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജിയോ മരിയ, മോന്‍സി തൂമ്പുങ്കല്‍, പ്രഫ.ത്രേസ്യാമ്മ സിറിയക്‌, ഷാനി ജോര്‍ജ്‌, ഷാന്‍സി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ദ്വിദിന വിദ്യാഭ്യാസ ശില്‍പ ശാലയില്‍ സിജു തോമസ്‌, സിസ്റ്റര്‍ ജീന, ഗ്രേസ്ലാല്‍, ഫാ.ജയിംസ്‌ മുല്ലശേരി സിഎം ഐ, ഡോ.എന്‍. സുമതി ക്കുട്ടിയമ്മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ സമാപന സന്ദേശം നല്‍കി. ധാര്‍മികതയുടെ പാഠശാലകളായി വേണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്‌ മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. നേരിന്റെ വഴികളില്‍ നടത്തുന്ന പ്രയാണം പക്ഷപാതപരമെന്നോ കാലത്തിന്റെ പ്രവണകള്‍ക്കെതിരെന്നോ അഭിപ്രായം പ്രകടിപ്പിച്ചിട്ട്‌ കാര്യമില്ല. ധര്‍മ്മാധിഷ്ഠിതമല്ലാത്തതെല്ലാം സമൂഹത്തെ ക്ഷയിപ്പിക്കു ന്നവയാണെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സര്‍ഗവേദിയോടെയാണ്‌ ദ്വിദിന ശില്‍പശാല സമാപിച്ചത്‌.

Wednesday, November 25, 2009

ഡി.സി.എം.എസ്‌ സംസ്ഥാന സെമിനാര്‍ 27 മുതല്‍ 29 വരെ കോട്ടയത്ത്‌

കേരളത്തിലെ ദളിത്‌ ക്രൈസ്തവ സംവരണത്തില്‍ മുന്നണി ശക്തിയായി നിലകൊളളുന്ന ദളിത്‌ കാത്തലിക്‌ മഹാജനസഭയുടെ സംസ്ഥാന നേതൃത്വ പരിശീലന സെമിനാര്‍ ഈ മാസം 27 മുതല്‍ 29 വരെ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ നടക്കും കേരളത്തിലെ 29 കത്തോലിക്ക രൂപതകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കൂടിയാണ്‌ ഈ സെമിനാര്‍. 27 ന്‌ 5 മണിക്ക്‌ തിരുവല്ല ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കൂറിലോസ്‌ ഉതഘാടനം ചെയ്യുന്ന ഉത്ഘാടനസമ്മേളനത്തില്‍ കെ.സി.ബി.സി ദളിത്‌ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാനും ആലപ്പുഴ മെത്രാനുമായ ബിഷപ്‌ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ വൈസ്‌ പ്രസിഡന്റ്‌ സ്കറിയ ആന്റണി, ജോയിന്റ്്‌ സെക്രട്ടറി മേരി തോമസ്‌ എന്നിവര്‍ പ്രസംഗിക്കും. തൂടര്‍ന്ന്‌ ദളിത്‌ കത്തോലിക്കരും സംവരണാനുകൂല്യങ്ങളും എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ്‌ വടക്കേക്കൂറ്റ്‌ ക്ലാസെടുക്കും.28-ാ‍ം തീയതി രാവിലെ വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍. ജോസ്‌ നവാസ്‌ വി. കുര്‍ബാന അര്‍പ്പിക്കും. തൂടര്‍ന്ന്‌ ദളിതരും ആഗോളവല്‍ക്കരണം എന്ന വിഷയത്തില്‍ എലിക്കുളം ജയകുമാറും സംവരണത്തിന്റെ രാഷ്ട്രീയത്തെപറ്റി അഡ്വ. പി. ഒ. ജോണും ക്ലാസെടുക്കും സിബിസിഐ നാഷണല്‍ എക്സിക്യൂട്ടീവ്‌ സെക്രട്ടറി റവ. ഡോ. കോസ്മോന്‍ ആരോഗ്യരാജ്‌ മൗലീക അവകാശവും മതവിശ്വാസവും എന്ന വിഷയവും ഡിസിഎംഎസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പി. ഒ. പീറ്റര്‍ ദളിതരൂം രാഷ്ട്രീയധാകാരത്തെക്കുറിച്ചും ക്ലാസെടുക്കും കേരളകത്തോലിക്കമെത്രാന്‍ സംഘം അദ്ധ്യക്ഷനും മാവേലിക്കര രൂപത മെത്രാനുമായ ഡോ. ജോഷ്വാ ഇഗ്നാത്തിയോസ്‌ ദളിതരും വിദ്യാഭ്യാസ പുരോഗതിയും എന്ന വിഷയവും പുനലൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ദളിത്‌ മക്കളുടെ ഇടയില്‍ എന്ന വിഷയവും അവതരിപ്പിച്ച്‌ സംസാരിക്കും. 29-ാ‍ം തീയതി വി. കുര്‍ബാനയ്ക്കുശേഷം ദളിത്‌ ക്രൈസ്തവരും ദൈവവിളിയും, കുടുംബനവീകരണം, സംഘടനയും ആദ്ധ്യാത്മീകതയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഫാ. ജോണ്‍ അരീക്കല്‍ ജോര്‍ജ്ജ്കുട്ടി അഗസ്തി, ഫാ. സേവ്യര്‍ ചെറുനെല്ലാടി എന്നിവര്‍ ക്ലാസെടുക്കും. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെപ്പറ്റി കോര്‍പ്പറേഷന്‍ മാനേജിങ്ങ്‌ ഡയറക്ടര്‍ ബിമല്‍ ഘോഷ്‌ വിശദീകരിക്കും. ഉച്ചക്കുശേഷം ഡി.സി.എം.എസ്‌ ന്റെ മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അവരവരുടെ അനുഭവങ്ങള്‍ പങ്കു വച്ച്‌ സംസാരിക്കും. ഡി.സി.എം.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ റ്റി. ജെ എബ്രാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഉത്ഘാടനം ചെയ്യും. കോട്ടയം എം എല്‍ എവി. എന്‍ വാസവന്‍ ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിക്കും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്കറിയാ ആന്റണി സ്വാഗതവും സംസ്ഥാന ട്രഷറര്‍ ബിജു അരുവിക്കുഴി നന്ദിയും രേഖപ്പെടുത്തും. കേരളത്തിലെ എല്ലാ രൂപതകളില്‍ നനിന്നുമുളള പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാരില്‍ ആതിഥേയ രൂപതയായ വിജയപുരം രൂപതാ പ്രസിഡന്റ്‌ യു.വി മാത്യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്‌, കുട്ടപ്പന്‍, ലോറന്‍സ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

സീറോമലബാര്‍ പൗരോഹിത്യ ജൂബിലി സംഗമം നാളെ

സീറോമലബാര്‍ പൗരോഹിത്യ ജൂബിലി സംഗമം സഭാ കാര്യാലയമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നാളെ രാവിലെ 10 ന്‌ ആരംഭിക്കും. സഭയിലെ 29 രൂപതകളില്‍നിന്നും വിവിധ സന്ന്യാസ സമൂഹങ്ങളില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചവരില്‍ ഈ വര്‍ഷം രജത, കനക ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമമാണ്‌ സംഘടിപ്പിക്കുന്നത്‌. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെയും സിനഡിന്റെയും തീരുമാനപ്രകാരമാണ്‌ വൈദിക സമര്‍പ്പിത കമ്മീഷന്റെ നേതൃത്വത്തില്‍ ജൂബിലി സംഗമം നടത്തുന്നത്‌. വൈദിക സമര്‍പ്പിത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ.ഡോ മാത്യു വെള്ളാനിക്കല്‍ പ്രഭാഷണം നടത്തും. റവ.ഡോ.ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍, വൈദിക സമര്‍പ്പിത കമ്മീഷന്‍ സെക്രട്ടറി റവ.ഡോ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിക്കും. ഫാ.മാത്യു പുളിമൂട്ടില്‍, ഫാ.ആന്റണി കൊള്ളന്നൂര്‍, ഫാ.പോളി കണ്ണൂക്കാടന്‍, സിസ്റ്റര്‍ തെരേസിറ്റ എസ്‌.എച്ച്‌, സിസ്റ്റര്‍ നിര്‍മല എസ്‌.എച്ച്‌ എന്നിവര്‍ നേതൃത്വം നല്‍കും.

അധ്യാപക നിയമനം വൈകിക്കുന്നത്‌ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിവേചനം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കോളജുകളില്‍ സെമസ്റ്റര്‍ സമ്പ്രദായം ആരംഭിക്കുന്നതിനു മുമ്പ്‌ അധ്യാപക നിയമനം പൂര്‍ത്തിയാക്കുമെന്നു നിരന്തരം ഉറപ്പുതന്ന സര്‍ക്കാര്‍തന്നെ എയ്ഡഡ്‌ കോളജുകളിലെ ആയിരത്തില്‍പ്പരം അധ്യാപകനിയമനങ്ങള്‍ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നതില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ നേതൃയോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്സ്‌ ഹൗസില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പവ്വത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം വിദ്യാര്‍ഥി വിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ നിലപാടില്‍നിന്നും പിന്‍വാങ്ങണമെന്നു സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍, ജോസഫ്‌ മാര്‍ പക്കാമിയോസ്‌ മെത്രാപ്പോലീത്ത, മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌, കോര്‍ എപ്പിസ്കോപ്പ കുറിയാക്കോസ്‌ മൂലയില്‍ വിവിധ സഭാപ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.വളരെയേറെ കൊട്ടിഘോഷിച്ചുകൊണ്ട്‌ ആരംഭിച്ച സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയായി വിദ്യാര്‍ഥികളെ പരീക്ഷയിലേക്ക്‌ തള്ളിവിട്ടിട്ടും അധ്യാപക നിയമനം നടക്കുന്നില്ല എന്നതു വിദ്യാര്‍ഥികളോടുകാട്ടുന്ന കടുത്ത അനീതിയാണ്‌. പല കോളജുകളിലും സ്ഥിരം അധ്യാപകരേക്കാള്‍ അധികം ദിവസക്കൂലിക്കാരായ അതിഥി അധ്യാപകരാണ്‌ പഠിപ്പിക്കുന്നത്‌. വിദ്യാഭ്യാസരംഗം തകരുന്നതിനു മറ്റുകാരണങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപക നിയമനം നടത്തുകയും അതിന്റെ ഇരട്ടിയോളം പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ്‌ കോളജുകളിലെ ആയിരക്കണക്കിന്‌ അധ്യാപക നിയമനം തടഞ്ഞുവച്ചിരുക്കുകയും ചെയ്യുന്നതു വിദ്യാര്‍ഥികളോടു കാട്ടുന്ന വിവേചനമാണ്‌.ഏകജാലകത്തില്‍ നടത്തുന്ന പ്രവേശനം മൂലവും, പരീക്ഷയും പരീക്ഷാഫലങ്ങളും താമസിക്കുന്നതുകൊണ്ടും കേരളത്തില്‍ എല്ലാ കോഴ്സുകളും നീണ്ടുപോവുകയാണ്‌. ന്യൂനപക്ഷസംരക്ഷകരെന്നു നിരന്തരം മേനിപറയുന്ന സര്‍ക്കാര്‍തന്നെ ന്യൂനപക്ഷങ്ങളുടെ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അംഗീകരിക്കാതെ നിരന്തരം പീഡിപ്പിക്കുന്നു.സര്‍ക്കാരിന്റെ ഈവിധത്തിലുള്ള വിദ്യാര്‍ഥിവിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമായ നിലപാടുകള്‍ കാരണമാണ്‌ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എല്ലാവര്‍ഷവും സംസ്ഥാനം വിടുകയും ഇവിടെയുള്ള കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നത്‌. ഇതിനെതിരേ ശക്തമായ പ്രചാരണവും പ്രതികരണവുമുണ്ടാകുമെന്നു സമ്മേളനം പ്രഖ്യാപിച്ചു.

Tuesday, November 24, 2009

കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരുടെ സമ്മേളനം ഇന്ന്‌ ആരംഭിക്കും

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെ സമ്മേളനം ഇന്നും നാളെയുമായി കേരളസഭയുടെ ആസ്ഥാന കാര്യാലയമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടക്കും. കെസിബിസിയുടെ 18 കമ്മീഷനുകളുടെയും 10 ഡിപ്പാര്‍ട്ടുമെന്റുകളുടെയും സെക്രട്ടറിമാര്‍ ഈ ദ്വിദിന യോഗത്തില്‍ സംബ ന്ധിക്കും. കെസിബിസി പ്രസിഡന്റ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്‌ കെസിബിസി സെക്രട്ടറി ജനറല്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ നേതൃത്വം നല്‍കും. ഡിസംബറില്‍ നടക്കുന്ന കെസിബിസി യോഗത്തിനു മുന്നോടിയായിട്ടുള്ള ഈ സമ്മേളനത്തില്‍ കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ 2009-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്തവര്‍ഷം കെസിബിസി വിവിധ കമ്മീഷനുകളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മപദ്ധികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യും.

ബൈബിള്‍ പഠനം മാര്‍ഗദര്‍ശനമാകണം: മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍

ബൈബിള്‍ പഠനം ജീവിതത്തില്‍ മാര്‍ഗദര്‍ശനമാകണമെന്ന്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍. കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോഗോസ്‌ ക്വിസ്‌ 2009 ന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഒസി യില്‍ നടന്ന മത്സരപരീക്ഷയുടെ സമാപനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ബിഷപ്പ്‌ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ ലോഗോസ്‌ പ്രതിഭ ആന്റണി ആന്‍ഡ്രൂസിന്‌ (കൊല്ലം രൂപത) പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ തോമാ മല്‍പാന്‍ മെമ്മോറിയല്‍ കാഷ്‌ അവാര്‍ഡ്‌ 10,000 രൂപയും, രൂപതയ്ക്ക്‌ എവര്‍ റോളിംഗ്‌ ട്രോഫിയും നല്‍കി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത ആദ്യ രണ്ട്‌ രൂപതകള്‍ക്ക്‌ കാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കി. എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക്‌ വേണ്ടി ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍ ഡോ. ജിമ്മി പൂച്ചക്കാട്ടും, തൃശൂര്‍ രൂപതയ്ക്ക്‌ വേണ്ടി ഫാ.ലിജോ ചിറ്റിലപ്പള്ളിയുമാണ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങിയത്‌. ഇടവക തലത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയ അങ്കമാലി സെന്റ്‌ ജോര്‍ജ്‌ ബസലിക്കയ്ക്ക്‌ വേണ്ടി റെക്ടര്‍ ഫാ.ജോസഫ്‌ കല്ലറക്കലും, പാവര്‍ട്ടി സെന്റ്‌ ജോസഫസ്‌ പള്ളിക്കുവേണ്ടി ഫാ.ലിജോയും, ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിക്കുവേണ്ടി വികാരി ഫാ.ജോസ്‌ കോട്ടൂരും അവാര്‍ഡ്‌ ഏറ്റുവാങ്ങി.

Monday, November 23, 2009

മൂല്യബോധമുള്ളവര്‍ നേതൃത്വത്തില്‍ വന്നില്ലെങ്കില്‍ ക്രിമിനലുകള്‍ കയറിയിരിക്കും: മാര്‍ താഴത്ത്‌

മൂല്യബോധത്തിലൂന്നിനിന്ന്‌ കത്തോലിക്ക യുവജനത സമൂഹത്തിന്റെ നേതൃനിരയിലേക്ക്‌ വരണമെന്ന്‌ തൃശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. മൂല്യബോധമുള്ളവര്‍ പൊതുരംഗത്തേക്കു വന്നില്ലെങ്കില്‍ അവിടെ ക്രിമിനലുകള്‍ കയറിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ടൗണ്‍ഹാളില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കത്തോലിക്ക യുവജനസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട്‌ ഗുണ്ടകളുടെ സ്വന്തം നാടായിരിക്കുന്നു. ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത്‌ ഇരുന്നില്ലെങ്കില്‍ അവിടെ വേറെ പലരും കയറിയിരിക്കും. രാഷ്ട്രവികസനത്തെക്കുറിച്ച്‌ ശരിയായി അറിയണമെങ്കില്‍ മാര്‍പാപ്പയുടെ സത്യത്തില്‍ സ്നേഹം എന്ന ചാക്രിക ലേഖനം വായിക്കണമെന്നും മാര്‍ താഴത്ത്‌ ഉദ്ബോധിപ്പിച്ചു. അവനവനോടുള്ള സ്നേഹവും തന്റെ ഗ്രൂപ്പുകാരോടുള്ള സ്നേഹവും മാത്രമേ ഇന്നത്തെ രാഷ്ട്രീയനേതൃത്വത്തിനുള്ളൂ. മതനിഷേധത്തിന്റെ പരിണിതഫലം കപടമതങ്ങളുടെ ആവിര്‍ഭാവവും മതതീവ്രവാദവുമാണ്‌. ക്രൈസ്തവര്‍ കേരളത്തിനു നല്‍കിയ ചരിത്രം മറന്നതാണ്‌ ക്രൈസ്തവര്‍ ഇത്രയേറെ വേദനകള്‍ അനുഭവിക്കാന്‍ കാരണം. ചരിത്രം മറക്കരുതെന്നാണ്‌ രാഷ്ട്രീയക്കാരോടു പറയാനുള്ളത്‌. കേരളത്തിലെ ക്രൈസ്തവരെ, ക്രൈസ്തവയുവജനതയെ ചിതറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. സഭാനേതൃത്വത്തോടു ചേര്‍ന്ന്‌ ഒറ്റക്കെട്ടായി യുവജനത നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.വരുന്ന തൃത്താലപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുമെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിവൈഎം സംസ്ഥാനപ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌ പറഞ്ഞു. കള്ളനാണയത്തിന്റെ രണ്ടുവശങ്ങളാണ്‌ ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഗുണ്ടകളെ വളര്‍ത്തി രാജ്യത്ത്‌ സമാധാനക്കേടുണ്ടാകുന്നത്‌ ഇവരാണെന്നും ജോസഫ്‌ കുറ്റപ്പെടുത്തി. കെസിബിസി യൂത്ത്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ റവ. ഡോ. വിന്‍സന്റ്‌ സാമുവല്‍ വിഷന്‍ 20-20 പ്രഖ്യാപനം നടത്തി. ബിഷപ്‌ മാര്‍ ജയിംസ്‌ പഴയാറ്റില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വൃക്കദാനം നട ത്തിയ ഫാ. ഡേവിസ്‌ ചിറമ്മലിനെ ആര്‍ച്ച്ബിഷപ്‌ പൊന്നാടയണിയിച്ചു. പി.സി ചാക്കോ എംപി, അതിരൂപത വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ ജെയ്സണ്‍ കൊള്ളന്നൂര്‍, സംസ്ഥാനജനറല്‍ സെക്രട്ടറി സന്തോഷ്‌ അറയ്ക്കല്‍, കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. ഡേവിസ്‌ പനംകുളം, ഐസിവൈഎം ആന്‍ഡ്‌ ഫിംകാപ്‌ പ്രതിനിധി ഷീജ എസ്‌. വെള്ളനാട്‌, കെസിവൈഎം സംസ്ഥാന സെക്രട്ടറി സിബി ജോയ്‌, അതിരൂപത കാത്തലിക്‌ യൂണിയന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ്‌ തരകന്‍, കാത്തലിക്‌ യൂണിയന്‍ ആന്‍ഡ്‌ കെസിവൈഎം അതിരൂപത ചെയര്‍മാന്‍ ഡേവിസ്‌ പുത്തൂര്‍, കെസിവൈഎം പ്രസിഡന്റ്‌ സജി ജോസഫ്‌ ,തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകുന്നേരം റാലിയെത്തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെസിവൈ എം മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സണ്ണി കടൂത്താഴെ സമാപന സന്ദേശം നല്‍കി.

സ്വാശ്രയ കരാര്‍ വഴി എന്തു നേടിയെന്ന്‌ മന്ത്രി വ്യക്തമാക്കണം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കേരളത്തില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ ഗുണപരവും ധാര്‍മികവുമായ തകര്‍ച്ചയ്ക്കു നേരെ പിന്തിരിഞ്ഞു നില്‍ക്കുകയും കരാറുകള്‍ വഴി നേട്ടങ്ങളുണ്ടായെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്‌ വിചിത്രമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ വക്താവ്‌ പ്രസ്താവിച്ചു. സ്വാശ്രയ കോളജുകളുമായുണ്ടാക്കിയ കരാറുകള്‍ വഴി വിദ്യാഭ്യാസരംഗം മെച്ചപ്പെട്ടിട്ടുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍. മന്ത്രി തന്നെ നേതൃത്വം നല്‍കിയിട്ടുള്ള വിപ്ലവ വിദ്യാര്‍ഥി സംഘടനയെപ്പോലും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയാതെ വരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്‌.കുറെയേറെ കോളജുകളുമായി ഉണ്ടാക്കിയ കരാറുകള്‍ വഴി എന്തുനേടിയെന്ന്‌ അദ്ദേഹം വ്യക്തമാക്കണം. കരാറു വഴി ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്കുപോലും സൗജന്യവിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നല്ല പങ്ക്‌ സീറ്റിലും മെരിറ്റ്‌ ഒരു മാനദണ്ഡം പോലുമല്ല. മെരിറ്റിലും സാമൂഹ്യനീതിയും ഉറപ്പു വരുത്താന്‍ സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നെന്ന്‌ നിരന്തരം വിശദീകരിക്കുന്ന മന്ത്രി തന്നെ കരാറിലൂടെ മെരിറ്റും സാമൂഹ്യനീതിയും അട്ടിമറിച്ചു.കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാലു സ്വാശ്രയ കോളജുകളുടെ അഫിലിയേഷന്‍ നിയമവിരുദ്ധമായി റദ്ദു ചെയ്തതും സമയത്തു പ്രവേശനം നടത്താത്തതുകൊണ്ടും കോളജുകള്‍ അനുവദിക്കാത്തതുകൊണ്ടും ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ കേരളത്തിനു പുറത്തു അഡ്മിഷന്‍ തേടിയതുമൊക്കെയാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍. വിദ്യാര്‍ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പറഞ്ഞുവിടാന്‍ കരാറെടുത്തതുപോലെയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ പ്രവര്‍ത്തിക്കുന്നത്‌.കോളജുകളിലെ അധ്യാപകതസ്തികകള്‍ നികത്താതെ നടത്തുന്ന പരിഷ്കാരങ്ങള്‍ വിപരീതഫലങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ കോളജുകളുടെ ക്ലസ്റ്ററുകള്‍ സ്ഥാപിച്ചും മറ്റും നടത്തുന്ന വിദ്യങ്ങള്‍ ഒന്നും തന്നെ ഫലവത്താകില്ല എന്നു തിരിച്ചറിയാന്‍ വിദ്യാദ്യാഭ്യസ വകുപ്പിനു കഴിയുന്നില്ലെന്നും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്താവ്‌ റവ.ഡോ.ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.

Saturday, November 21, 2009

മോണ്‍. മാത്യു വെള്ളാനിക്കലിന്റേത്‌ സമാനതകളില്ലാത്ത മഹനീയ സേവനം: മാര്‍ പവ്വത്തില്‍

സഭാ ശുശ്രൂഷാരംഗത്ത്‌ സമാനതകളില്ലാത്ത മഹനീയ സേവനമാണ്‌ മോണ്‍. മാത്യു വെള്ളാനിക്കല്‍ നിര്‍വഹിക്കുന്നതെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും സിമ്പോസിയവും സന്ദേശനിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പവ്വത്തില്‍. സഭയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. സഭകളുടെ കൂട്ടായ്മയാണ്‌ കത്തോലിക്കാ സഭയെന്ന ബോധ്യം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം നിര്‍ണായകമായ സേവനമനുഷ്ഠിക്കുന്നു. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വ രൂപീകരണത്തിലും മികച്ച സംഭാവനകളാണ്‌ വെള്ളാനിക്കലച്ചന്‍ ചെയ്യുന്നതെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ബൈബിള്‍, സഭാ വിജ്ഞാനീയം, സഭൈക്യം എന്നീ രംഗങ്ങളില്‍ മോണ്‍. മാത്യു വെള്ളാനിക്കലച്ചന്റെ ശുശ്രൂഷ അഭിമാനം പകരുന്നതാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. വിജ്ഞാനവും വിശുദ്ധിയും വിനയവും തികഞ്ഞ വ്യക്തിത്വവുമാണ്‌ അച്ചന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോണ്‍. മാത്യു വെള്ളാനിക്കല്‍ രചിച്ച കമ്യൂണിയന്‍ ഓഫ്‌ ചര്‍ച്ചസ്‌ എന്ന ഇംഗ്ലീഷ്‌ ഗ്രന്ഥം മാര്‍ ജോസഫ്‌ പവ്വത്തില്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടിലിന്‌ കോപ്പി നല്‍കി പ്രകാശനം ചെയ്തു. പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വിഷയാവതരണ പ്രഭാഷണം നടത്തി. സഭയുടെ വ്യക്തിത്വവും അഭിമാനവും ഉയര്‍ത്തിയ വൈദിക ശ്രേഷ്ഠനാണ്‌ മോണ്‍. മാത്യു വെള്ളാനിക്കലെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൂട്ടിച്ചേര്‍ത്തു. മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ അനറ്റ്‌ ചാലങ്ങാടി, പ്രഫ. കെ.ടി സെബാസ്റ്റ്യന്‍, ഫാ. എബി പുതുക്കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ സ്വാഗതവും മോണ്‍. ജോസഫ്‌ നടുവിലേഴം നന്ദിയും പറഞ്ഞു.

Thursday, November 19, 2009

കര്‍ദിനാളിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആരോഗ്യസ്ഥിതി വളരെയധികം മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നു മാറ്റി. ഭക്ഷണം കഴിക്കുന്നതിനും ചുരുക്കം ചില സന്ദര്‍ശകരോട്‌ സംസാരിക്കുന്നതിനും കര്‍ദിനാളിന്‌ സാധിച്ചു. ഡോക്ടര്‍മാരു ടെ നിര്‍ദേശമനുസരിച്ച്‌ സന്ദര്‍ശകരെ വിലക്കിയിട്ടുണ്ടെന്ന്‌ സഭാവൃത്തങ്ങള്‍ അറിയിച്ചു.

Wednesday, November 18, 2009

എയ്ഡഡ്‌ വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ശ്രമം: മാര്‍ പവ്വത്തില്‍

ഗവണ്‍മെന്റ്‌ സ്കൂളിലെ അധ്യാപക തസ്തികകള്‍ക്കു മാത്രം അനുമതി നല്‍കുകയും അതേസമയം അതിലുംകൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എയ്ഡഡ്‌ സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍.എയ്ഡഡ്‌ മേഖലയോടുള്ള സര്‍ക്കാരിന്റെ വിവേചനമാണ്‌ യഥാര്‍ഥത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ ഓരോവര്‍ഷവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പണം മുടക്കി അണ്‍എയ്ഡഡ്‌ സ്കൂളുകളിലേക്ക്‌ പോകാനിടയാകുന്നതും.തസ്തികകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ്‌ സ്കൂളുകളിലും ഒന്നാണ്‌. അതില്‍ വിവേചനം കാട്ടുന്നത്‌ രാഷ്ട്രീയലക്ഷ്യത്തോടെയാണ്‌. പൊതുവിദ്യാഭ്യാസം തകര്‍ക്കാന്‍ കരാറെടുത്തതുപോലുള്ള നിലപാടുകളാണ്‌ സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. അതു നിര്‍ഭാഗ്യകരമാണ്‌. അധ്യാപകരെ അധ്യയനദിവസങ്ങളില്‍ പരിശീലനപരിപാടികള്‍ക്കയച്ചും സര്‍ക്കാരിന്റെ മറ്റു പഠനപരിപാടികള്‍ക്കു നിയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക്‌ പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്‌. ഈവര്‍ഷം അനേകം അധ്യയനദിവസങ്ങള്‍ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ മേഖലയെ തളര്‍ത്തുന്ന പരിപാടികളില്‍നിന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ പിന്തിരിയണമെന്ന്‌ മാര്‍ പവ്വത്തില്‍ അഭ്യര്‍ഥിച്ചു.

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആശുപത്രിയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്ന്‌ സഭാവക്താവ്‌ ഫാ. പോള്‍ തേലക്കാട്ടില്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.40ന്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ വച്ചാണ്‌ കര്‍ദിനാളിന്‌ ഹൃദയാഘാതമുണ്ടായത്‌. ഉടന്‍ തന്നെ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. വെന്റിലേറ്ററില്‍ കഴിയുന്ന കര്‍ദിനാളിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന്‌ ഡോ. റോണി മാത്യു അറിയിച്ചു. ഡോ. റോണി മാത്യുവിന്റെയും ഡോ. ജോസ്‌ പെരിയപ്പുറത്തിന്റെ യും നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലാ ണ്‌ മാര്‍ വിതയത്തില്‍.

Tuesday, November 17, 2009

ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേക യൂണിവേഴ്സിറ്റികള്‍ അനുവദിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്‌

സംസ്ഥാനത്ത്‌ ന്യൂനപക്ഷ സര്‍വകലാശാലകള്‍ അനുവദിക്കണമെന്ന്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്ര വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസരംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കാനും മാറിമാറിവരുന്ന ഗവണ്‍മെന്റുകളുടെ വികലമായ പരിഷ്കാരങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും രക്ഷപ്പെടാനും കത്തോലിക്കാ സര്‍വകലാശാല ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ എം.ഡി ജോസഫ്‌ മണ്ണിപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.റവ. ഡോ. ആന്റണി നിരപ്പേല്‍, സെക്രട്ടറി ടോമി തുരുത്തിക്കര, അഡ്വ. ബിജു പറയനിലം, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. വി.എ വര്‍ഗീസ്‌, എം.എം ജേക്കബ്‌, പ്രഫ. കെ.കെ ജോണ്‍, സൈബി അക്കര, പി.എ ആന്റണി, അഡ്വ. ടോണി ജോസഫ്‌, ബേബി മാത്യു, ജോസ്‌ ജോര്‍ജ്‌ ഇടുക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ശക്തിയാകണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

സഭയ്ക്കും സമൂഹത്തിനും ശക്തിസ്രോതസായി യുവജനങ്ങള്‍ വര്‍ത്തിക്കണമെന്നും മറ്റുള്ളവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്ന ചൂണ്ടുപലകയായി മാറണമെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. അതിരൂപത യുവദീപ്തി-കെ.സി.വൈ.എം ന്റെ സെനറ്റ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. ദൈവഹിതമനുസരിച്ച്‌ ലോകത്തിനു പ്രകാശമായി മാറേണ്ടവരാണ്‌ യുവജനങ്ങള്‍. ലോകത്തെ ശരിയായ പാതയിലൂടെ നയിക്കുക എന്നതാണ്‌ ക്രൈസ്തവ ദൗത്യം. ഈ ദൗത്യത്തില്‍ യുവജനങ്ങള്‍ സജീവ പങ്കാളികളാവണമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. പ്രസിഡന്റ്‌ ജോജി ഫ്രാന്‍സിസ്‌ അധ്യക്ഷതവഹിച്ചു. ഫാ. വര്‍ഗീസ്‌ പുത്തന്‍പുരയ്ക്കല്‍, സിസ്റ്റര്‍ മേഴ്സിന്‍ എസ്‌.ഡി, സോണി സെബാസ്റ്റ്യന്‍, എലിസബത്ത്‌ അലക്സാണ്ടര്‍, റ്റിന്റോ കെ. എടയാടി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ 15 ഫൊറോനയില്‍നിന്നുള്ള സെനറ്റ്‌ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ദൈവപദ്ധതിക്ക്‌ അനുസരിച്ചു ജീവിച്ചാല്‍ ജീവിത വിജയം: മാര്‍ പവ്വത്തില്‍

ദൈവത്തിന്റെ പദ്ധതിക്കനുസരിച്ചു ജീവിച്ചാല്‍ ജീവിതവിജയം കൈവരിക്കാമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. ചെറുപുഷ്പ മിഷന്‍ ലീഗ്‌ ചങ്ങനാശേരി മേഖലയുടെ ത്രിദിന ക്യാമ്പ്‌ ലാവോസ്‌-2009 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച്‌ ജീവിക്കുവാന്‍ വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയ കൂട്ടായ്മയില്‍ വളരണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യസന്ദേശം നല്‍കി. മിഷന്‍ ലീഗ്‌ ചങ്ങനാശേരി മേഖലാ പ്രസിഡന്റ്‌ അഖില്‍ റോയി അധ്യക്ഷതവഹിച്ച യോഗത്തില്‍ ഫാ. സേവ്യര്‍ മുണ്ടാട്ടുചുണ്ടയില്‍, ഫാ. ജോസഫ്‌ പനക്കേഴം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സ്‌ എസ്‌എബിഎസ്‌, സിസ്റ്റര്‍ ടെസ്ലിറ്റ്‌ ചക്യാത്ത്‌ എസ്‌എബിഎസ്‌, സന്തോഷ്‌ കറുകയില്‍, ദീപക്‌ പോളയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ബിജു കണ്ണാടിപ്പാറ സ്വാഗതവും ഓര്‍ഗനൈസിംഗ്‌ പ്രസിഡന്റ്‌ ചെറിയാന്‍ നെല്ലുവേലി നന്ദിയും പറഞ്ഞു. ജോസുകുട്ടി കാഞ്ഞിരത്തുംമൂട്ടില്‍, ബിജു തോപ്പില്‍, ഫിലിപ്പ്‌ ജോണി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Tuesday, November 10, 2009

ലോഗോസ്‌ ക്വിസ്‌ 2009 സംസ്ഥാനതല മത്സരപ്പരീക്ഷ 22 -ന്‌

കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിശുദ്ധ ഗ്രന്ഥവായനയ്ക്കും പഠനത്തിനുമായി സംഘടിപ്പിക്കുന്ന ലോഗോസ്‌ ക്വിസ്‌ 2009ന്റെ സംസ്ഥാനതല മത്സരപ്പരീക്ഷ 22ന്‌ പിഒസിയില്‍ നടക്കും. കേരളത്തിലെ വിവിധ രൂപതകളില്‍പ്പെട്ട പള്ളികളിലും സ്ഥാപനങ്ങളിലും എബിസിഡി പ്രായ വിഭാഗങ്ങളിലായി നടന്ന പ്രാഥമികതല മത്സരത്തില്‍ പങ്കെടുത്ത 4,40,000 പേരില്‍ നിന്ന്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കായാണ്‌ സംസ്ഥാനതലപരീക്ഷ നടത്തുന്നത്‌. 28 രുപതകളില്‍ നിന്നും വിജയികളായി തെരഞ്ഞെടുക്കപ്പെട്ട 15 പേര്‍ വീതം 420 പേര്‍ക്ക്‌ രാവിലെ എഴുത്തുപരീക്ഷ. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുളള 10 പേരെ വീതം 50 പേരെ തെരഞ്ഞെടുത്ത്‌ അവര്‍ക്കായി ഉച്ചകഴിഞ്ഞ്‌ എഴുത്ത്‌, ഓഡിയോ, വീഡിയോ, ഓറല്‍ പരീക്ഷ. ഇവരില്‍ നി ന്നാണ്‌ സംസ്ഥാനതല വിജയികളെ തെരഞ്ഞെടുക്കുന്നത്‌. മത്സരവിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍, ഷീല്‍ഡുകള്‍, ട്രോഫികള്‍, സ്വര്‍ണമെഡലുകള്‍, പുസ്തകങ്ങള്‍, ബൈബിള്‍, ബൈബിള്‍ കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സമ്മാനിക്കും. ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന ലോഗോസ്‌ പ്രതിഭയ്ക്ക്‌ പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയിരിക്കുന്ന തേമ്മാ മല്‍പാന്‍ മെമ്മോറിയല്‍ കാഷ്‌ അവാര്‍ഡായ 10000 രൂപയും രൂപതക്ക്‌ എവര്‍റോളിംഗ്‌ ട്രോഫിയും ലഭിക്കും.സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന വിജയികള്‍ക്കും രൂപത അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ എറണാകുളം, തൃശൂര്‍, പാലാ രൂപതകള്‍ക്കും ഇടവക തലത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സെന്റ്‌. ജോര്‍ജ്‌ ബസലിക്കാ അങ്കമാലി (എറണാകുളം അതിരൂപത), സെന്റ്‌ ജോസഫ്സ്്‌ പാരിഷ്‌ റൈന്‍ പാവറട്ടി (തൃശൂര്‍ അതിരൂപത), സെന്റ്‌ തോമസ്‌ ഫൊറോനപ്പളളി ഇരട്ടയാര്‍ (ഇടുക്കി രൂപത) എന്നീ ദേവാലയങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ഉച്ചകഴിഞ്ഞ്‌ അഞ്ചിന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ വിതരണം ചെയ്യും. സൊസൈറ്റി തയാറാക്കുന്ന ബൈബിള്‍ കലണ്ടറിന്റെ പ്രകാശനവും ബിഷപ്‌ നിര്‍വഹിക്കുമെന്ന്‌ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍ അറിയിച്ചു.

Monday, November 9, 2009

ആതുരസേവന രംഗങ്ങളില്‍ ക്രിസ്തീയ മനോഭാവം പുലര്‍ത്തണം: മാര്‍ പെരുന്തോട്ടം

സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളും ആതുര ശുശ്രൂഷകളും ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും ക്രിസ്തീയ മനോഭാവം പുലര്‍ത്തണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. പരസഹായം ആവശ്യമായിരിക്കുന്നവരെ സഹായിക്കുന്നതിന്റെ പേരില്‍ അവരുടെ ബലഹീനതകളെയും നിസഹായവസ്ഥയെയും സ്വന്തം താത്പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടി ചൂഷണംചെയ്യരുത്‌. സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ശുശ്രൂഷയാകണം വേണ്ടത്‌.ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍ക്കും സന്യാസിനി- സന്യാസികള്‍ക്കും ഇടവക ജനത്തിനുമായെഴുതിയ ഇടയലേഖനത്തിലാണ്‌ ആര്‍ച്ച്ബിഷപ്‌ ആതുര, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെക്കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്‌.അതിരൂപതയിലെ സാമൂഹികക്ഷേമ, ആതുര സേവനരംഗങ്ങളിലെ മുഖ്യ ശുശ്രൂഷാ കേന്ദ്രങ്ങളായ ചാസ്‌, കുട്ടനാട്‌ വികസന സമിതി, ചെത്തിപ്പുഴ ആശുപത്രി ആത്മതാകേന്ദ്രം, കേരള തൊഴിലാളി പ്രസ്ഥാനം, ദളിത്‌ ക്രൈസ്തവ പ്രസ്ഥാനം, ജീവകാരുണ്യ ട്രസ്റ്റ്‌ എന്നിവ സംയുക്തമായി തയാറാക്കിയ സാമൂഹ്യ ക്ഷേമ സമഗ്ര പദ്ധതിയുടെ ഉദ്ഘാടനവും 27ന്‌ ചെത്തിപ്പുഴ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ മാര്‍ പെരുന്തോട്ടം ഇടയലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ടിവി കാഴ്ചയില്‍ ജാഗ്രത പുലര്‍ത്തണമെന്നു കെസിബിസി സര്‍ക്കുലര്‍

കുടുംബത്തിലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ പ്രത്യേകിച്ച്‌ ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌, മൊബെയില്‍ ഫോണ്‍ എന്നിവ കീഴടക്കുകയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ പുറപ്പെടുവിച്ച കുടുംബവും മാധ്യമങ്ങളും എന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്‌. വീട്ടുജോലി, ഭക്ഷണസമയം, പ്രാര്‍ഥന, കുടുംബത്തിലെ ആശയവിനിമയം, യാത്രകള്‍, സന്ദര്‍ശനങ്ങള്‍, അതിഥികളോടുള്ള സമീപനം തുടങ്ങിയ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത്‌ മാധ്യമങ്ങളായി മാറിയിരിക്കുന്നു. മനുഷ്യന്‍ നിയന്ത്രിക്കേണ്ട മാധ്യമങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാകുന്നത്‌ അപകടകരമാണ്‌. കുടുംബ ജീവിതത്തിന്‌ കോട്ടമുണ്ടാകാത്തവിധത്തില്‍ മാധ്യമങ്ങളുടെ ഉപയോഗം ക്രമീകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ മാനുഷികതയ്ക്കും വിവാഹത്തിനും കുടുംബത്തിനും മങ്ങലേല്‍പ്പിക്കുന്ന സന്ദേശങ്ങളാണ്‌ ചില ടിവി സീരിയലുകള്‍ അവതരിപ്പിക്കുന്നത്‌. വിവാഹ, കുടുംബ ജീവിതങ്ങള്‍ ദുരന്തപൂര്‍ണവും നരകവുമാണ്‌, അവിഹിതബന്ധങ്ങള്‍ സര്‍വസാധാരണമാണ്‌, സ്ത്രീ അബലയും ചപലയും ഉപഭോഗ വസ്തുവും സഹിക്കേണ്ടവളും കരയേണ്ടവളുമാണ്‌, പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമാണ്‌, സമ്പത്തും ഉപഭോഗവുമാണ്‌ ജീവിതത്തിന്റെ മാനദണ്ഡം, കുട്ടികള്‍ ബാധ്യതയും ഭാരവുമാണ്‌, ഗര്‍ഭഛിദ്രം തിന്മയല്ല, ജീവിത പ്രശ്നങ്ങള്‍ നേരിടാന്‍ മദ്യ- മയക്കുമരുന്നുകളാണ്‌ കുറുക്കുവഴി തുടങ്ങിയ ഇത്തരം സന്ദേശങ്ങളാണ്‌ ചില സീരിയലുകള്‍ സമൂഹത്തിനു നല്‍കുന്നത്‌. അക്രമം, അഴിമതി, ഗുണ്ടായിസം, ലൈംഗിക അരാജകത്വം, മദ്യപാനം, നരഹത്യ, ആത്മഹത്യ എന്നിവയുടെ ജീര്‍ണ സംസ്കാരത്തിന്‌ ഇതുവഴിതെളിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ടിവി മാധ്യമങ്ങളിലെ പരസ്യങ്ങളുടെ ദോഷകരമായ സ്വാധീനം കുടുംബങ്ങളെയും യുവതലമുറയെയും വിപത്തിലേക്ക്‌ നയിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു. പ്രാര്‍ഥന, പഠനം എന്നിവയുടെ സമയത്ത്‌ ടിവി പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ഉത്സാഹിക്കണമെന്നും അധ്യാപകര്‍, പിടിഎ എന്നിവര്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക്‌ സഹായകരാകണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തവര്‍ഷം എല്ലാ ഇടവകകളിലും മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാറുകളും ബോധവത്കരണ പരിപാടികളും നടത്തണമെന്നും കെസിബിസി ചെയര്‍മാന്‍ സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

രാഷ്ട്രീയ കക്ഷികള്‍ സഭയെ അവഗണിച്ചാല്‍ പ്രതികരിക്കും: ഡോ. തെക്കത്തെച്ചേരില്‍

രാഷ്ട്രീയ കക്ഷികള്‍ വിജയപുരം രൂപതയെ അവഗണിച്ചാല്‍ പ്രതികരിക്കുമെന്ന്‌ വിജയപുരം രൂപതാ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. വണ്ടിപ്പെരിയാറ്റില്‍ നടക്കുന്ന വിജയപുരം രൂപതാ ദിനാഘോഷ പരിപാടികള്‍ക്കെത്തിയ ബിഷപ്‌ ദീപികയോടു സംസാരിക്കുകയായിരുന്നു. എല്ലാക്കാലവും വിജയപുരം രൂപതയെ രാഷ്ട്രീയകക്ഷികള്‍ പാര്‍ശ്വവത്കരിക്കുകയായിരുന്നു. കാലങ്ങളായുള്ള രാഷ്ട്രീയ അവഗണന സഭാമക്കളുടെ ജീവിത നിലവാരം താഴ്ത്തിയെന്ന്‌ ബിഷപ്‌ പറഞ്ഞു. പാവപ്പെട്ടവരായി സഭാമക്കള്‍ മാറുന്ന കാഴ്ചയാണ്‌ ഇതുമൂലമുണ്ടാകുന്നത്‌. വികസനത്തിന്റെ ഏറ്റവും പ്രധാന ഘടകമായ വിദ്യാഭ്യാസ മേഖലയില്‍ സഭാമക്കള്‍ ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും ലഭിക്കാതാകുന്നത്‌ സഭാമക്കളെ തിന്മയുടെ ലോകത്തേക്കു തള്ളിവിടും. തെരഞ്ഞെടുപ്പുകള്‍ക്ക്‌ സഭയ്ക്ക്‌ വേണ്ടത്ര പ്രാതിനിധ്യം രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്നില്ല. വരുന്ന തൃത്താല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ സഭയുടെ ശക്തമായ നിലപാടുകളുണ്ടാകും. സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടികള്‍ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കി. സ്കൂളുകളില്‍ ദൈവചിന്ത പാടില്ലെന്ന സര്‍ക്കാര്‍ നയം വരുംതലമുറയെ തിന്മയിലേക്ക്‌ നയിക്കും. നാട്ടില്‍ ജീവിത സുരക്ഷിതത്വം ഇല്ലാതായിരിക്കുകയാണ്‌. ക്വട്ടേഷന്‍ സംഘങ്ങളും മദ്യം, മയക്കുമരുന്ന്‌ ലോബികളും യഥേഷ്ടം വിഹരിക്കുകയാണ്‌. തീരദേശ മേഖലകളില്‍ മാഫിയകളുടെ പ്രവര്‍ത്തനം സജീവമായിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്‌. മത്സ്യതൊഴിലാളികളുടെ സ്വത്തും മറ്റും തട്ടിയെടുത്ത്‌ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന്‌ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാഫിയകളുടെ കുതന്ത്രങ്ങളില്‍പെട്ട്‌ നിരവധി മത്സ്യതൊഴിലാളികള്‍ക്ക്‌ സ്വത്തുക്കള്‍ നഷ്ടമായിട്ടുണ്ടെന്നും ബിഷപ്‌ പറഞ്ഞു.

Saturday, November 7, 2009

ബൈബിള്‍ പണ്ഡിതരുടെ സമ്മേളനം പിഒസിയില്‍

കേരളത്തിലെ കത്തോലിക്കാ ബൈബിള്‍ പണ്ഡിതരുടെ സമ്മേളനം കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖൃത്തില്‍ പാലാരിവട്ടം പിഒസിയില്‍ 13ന്‌ നടക്കും. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. പിഒസി ബൈബിള്‍ റിവിഷനാണ്‌ മുഖ്യചര്‍ച്ചാവിഷയം. 2.50ന്‍്‌ ഡോ. മാത്യു കഴുതകിടിയേല്‍ (മാനന്തവാടി) വംശാവലി ഃ മത്തായിയുടെ സുവിശേഷത്തിന്റെ ചെറുരൂപം എന്ന വിഷയത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കും. 3.30 ന്‌ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ പിഒസി ബൈബിളിന്റെ റിവിഷന്റെ ദൈവശാസ്ത്ര സമീപനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും പ്രസംഗിക്കും. തുടര്‍ന്ന്‌ ഡോ. ചെറിയാന്‍ കുനിയന്തോടത്തും ഡോ.പ്രീമുസ്‌ പെരിഞ്ചേരിയും പിഒസി ബൈബിളിന്റെ പുതിയ നിയമത്തിന്റെ സാഹിത്യശൈലിയെപ്പറ്റിയും ഭാഷയെപ്പറ്റിയും പ്രതിപാദിക്കും. വൈകുന്നേരം 4.30ന്‌ യോഗം അവസാനിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ ബൈബിള്‍ പണ്ഡിതരേയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ടന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ.സൈറസ്‌ വേലംപറമ്പില്‍ പറഞ്ഞു.

Friday, November 6, 2009

43-ാ‍മത്‌ ലോകസാമൂഹ്യസമ്പര്‍ക്കമാധ്യമദിനം: പരിശുദ്ധ പിതാവിന്റെ സന്ദേശം

പ്രിയ സഹോദരീ സഹോദരന്മാരെ,
അടുത്തുവരുന്ന ലോകമാധ്യമദിനത്തിന്‌ ഒരുക്കമായി ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്ന ‘പുതിയ സാങ്കേതികവിദ്യകളും പുതിയ ബന്ധങ്ങളും ആദരത്തിന്റേയും സംവാദത്തിന്റേയും സൗഹൃദത്തിന്റേയും സംസ്ക്കാരം പ്രോത്സാഹിപ്പിക്കാന്‍’ എന്ന പ്രമേയത്തെ പുരസ്ക്കരിച്ച്‌ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കുവാനായി ആഗ്രഹിക്കുന്നു. നിശ്ചയമായും, പുതിയ സാങ്കേതിക വിദ്യകള്‍, മനുഷ്യന്റെ സമ്പര്‍ക്ക സംസര്‍ഗ്ഗരീതികളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്‌. മുതിര്‍ന്നവര്‍ക്ക്‌ അന്യമായ ഈ വിദ്യകള്‍ അവര്‍ ഇനിയും പഠിച്ചുവശത്താക്കേണ്ടിയിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം വളരുന്ന ചെറുപ്പക്കാര്‍ക്ക്‌ ഈ ഡിജിറ്റല്‍ ലോകം തികച്ചും സ്വന്തമാണ്‌. ഈ വര്‍ഷത്തെ മാധ്യമദിനസന്ദേശത്തില്‍ ഞാന്‍ ഈ ഡിജിറ്റല്‍ തലമുറയോട്‌, ചില ആശയങ്ങള്‍ - പുതിയ സാങ്കേതികവിദ്യകളുടെ അനിതരസാധാരണമായ ശക്തികളെ സംബന്ധിച്ചവ, അവ മനുഷ്യബുദ്ധിയേയും വൈകാരിക ഐക്യത്തേയും അഭിവൃദ്ധിപ്പെടുത്തുമെങ്കില്‍ - പങ്കുവയ്ക്കാനായി ആഗ്രഹിക്കുന്നു. നിശ്ചയമായും മനുഷ്യകുലത്തിനുളള സമ്മാനം തന്നെയായ അവ വ്യക്തികള്‍ക്കും സമൂഹത്തിനും പ്രയോഗത്തില്‍ നല്‍കുന്ന ഗുണഗണങ്ങള്‍ പാവപ്പെട്ടവര്‍ക്കും അശക്തര്‍ക്കും ലഭ്യമാക്കേണ്ടിയിരിക്കുന്നു.
അതീവ പ്രസരണശേഷിയുളള മൊബെയില്‍ഫോണുകളും കമ്പ്യൂട്ടറുകളും ആഗോളതലത്തില്‍ എവിടെയും കടന്നുചെല്ലുന്നതിനു കഴിവുളള ഇന്റര്‍നെറ്റും ഒന്നുചേര്‍ന്ന്‌ വാക്കുകളും ചിത്രങ്ങളും ഒരുപോലെ ഭൂഗോളത്തിലെ ഏതൊരു ഒറ്റപ്പെട്ട കോണിലും അതിശയിപ്പിക്കുന്ന ദൂരപരിധികളില്‍ നിമിഷാര്‍ദ്ധം കൊണ്ട്‌ എത്തിക്കുന്നതിന്‌ ഇന്നുളള വിപുലമായ സാധ്യതകള്‍ മാധ്യമതലമുറകള്‍ക്ക്‌ തികച്ചും അചിന്ത്യങ്ങളായിരുന്നു. നവീനമാധ്യമങ്ങളുടെ, വ്യക്തികള്‍ തമ്മിലും വ്യക്തികളും സമൂഹങ്ങളും തമ്മിലുമുളള അതിവിപുലമായ സമ്പര്‍ക്കസാധ്യതകള്‍, പ്രത്യേകിച്ചും യുവജനങ്ങള്‍, ശരിക്കും മനസ്സിലാക്കിയവരാണ്‌. ആയതിനാല്‍ അവര്‍ ഇപ്പോഴുളള സുഹൃത്തുക്കളുമായ്‌ സംവദിക്കുന്നതിനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും, പുതിയ കൂട്ടായ്മകളും സമ്പര്‍ക്കശൃംഖലകളും സൃഷ്ടിക്കുന്നതിനും പുതിയ വാര്‍ത്തകളും അറിവുകളും നേടുന്നതിനും അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും നൂതന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ആശയവിനിമയത്തിന്റെ ഈ പുതിയ സംസ്കാരം ധാരാളം പ്രയോജനങ്ങള്‍ ഉളളതാണ്‌. കുടുംബങ്ങള്‍ക്ക്‌ വലിയ ദൂരങ്ങള്‍ മറികടന്ന്‌ സമ്പര്‍ക്കത്തിലായിരിക്കാന്‍ കഴിയുന്നു.വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആവശ്യമായ രേഖകള്‍,അടിസ്ഥാന പ്രമാണങ്ങള്‍, ശാസ്ത്രീയഗവേഷണസ്രോതസ്സുകള്‍ എന്നിവയുമായി നേരിട്ടുബന്ധപ്പെടുന്നതിനും കഴിയുന്നു. വിദൂരസ്ഥലങ്ങളില്‍നിന്ന്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ സാധിക്കുന്നതോടെപ്പം ആധൂനികമാധ്യമങ്ങളുടെ പരസ്പരാശയവിനിമയത്തിനുളള സാധ്യതകള്‍ ഉപയോഗപ്പെടുത്തികൊണ്ട്‌ അതിശക്തമായ ആശയവിനിമയവും അതുവഴി സാമൂഹികപുരോഗതിയും നേടാന്‍ കഴിയുന്നു. കാര്യക്ഷമതയിലും വിശ്യാസയോഗ്യതയിലും പുതിയ സാങ്കേതികവിദ്യകള്‍ക്കുണ്ടായ ശീഘ്രപരിണാമം അത്ഭുതകരം തന്നെ. അവയുടെ വിപുലമായ ജനസമ്മതി നമ്മളെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. കാരണം മനുഷ്യന്റെ ആശയവിനിമയത്തിനും സൗഹൃദത്തിനുമുളള അദമ്യമായ ആഗ്രഹത്തെയാണ്‌ അത്‌ പ്രതിനിധാനം ചെയ്യുക. മനുഷ്യന്റെ അടിസ്ഥാനപ്രകൃതിയില്‍ നിന്ന്‌ ഉദ്ഭവിക്കുന്ന സൗഹൃദത്തിനും സംവാദത്തിനും വേണ്ടിയുളള ഈ ത്വര ആധൂനിക സാങ്കേതികവിദ്യകളോടുളള മമതയായി കാണേണ്ടതില്ല. പിന്നെയോ, ബൈബിളിന്റെ വെളിച്ചത്തില്‍ സകലമനുഷ്യരേയും ഒരു കുടുംബമായി ഒന്നിപ്പിക്കുന്ന ദൈവസ്നേഹത്തിന്റെ ഐക്യത്തിലേക്കുളള ആഹ്വാനത്തിനുളള പ്രത്യുത്തരമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മനുഷ്യപ്രകൃതിയില്‍ത്തന്നെ അന്തര്‍ലീനമായിരിക്കുന്ന സമ്പര്‍ക്കത്തിന്റെയും സമ്മേളനത്തിന്റെയുമായ ദൈവീകച്ഛായയുടെ പ്രതിഫലനമാണിത്‌.
ആധൂനികസംസ്ക്കാരത്തില്‍ വളരെ വ്യക്തമായി ദൃശ്യമാകുന്ന പരസ്പരസമ്പര്‍ക്കത്തിലും ഐക്യത്തിലും ആയിരിക്കുന്നതിനുളള ഈ താത്പര്യം ശരിക്കും മനസ്സിലാക്കിത്തരുന്നത്‌ മനുഷ്യന്റെ അകലങ്ങളിലേക്ക്‌ ഗമിക്കുന്നതിനും ബഹുജനസമ്പര്‍ക്കത്തിനായുമുളള ജന്മവാസനയാണ്‌. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മറ്റുളളവരോട്‌ തുറവിയുളളവരാകുമ്പോള്‍ നമ്മുടെ മൗലീകാവശ്യം നിറവേറ്റപ്പെടുകയും കൂടുതല്‍ മനുഷ്യത്വമുളളവരായി തീരുകയുമാണ്‌. സ്നേഹിക്കുന്നതിനുവേണ്ടിയാണ്‌ സ്രഷ്ടാവ്‌ നമ്മെ രൂപപ്പെടുത്തിയിരിക്കുന്നത്‌. ആഴമില്ലാത്ത വെറും പൂച്ച്‌ മാത്രമായ സ്നേഹത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്‌. പിന്നെയോ യേശുനാഥന്‍ പറഞ്ഞുതന്ന യഥാര്‍ത്ഥസ്നേഹത്തെക്കുറിച്ചാണ്‌: “നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കുക...നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക”(മാര്‍ക്കോസ്‌ 12: 30 31) ഈ വെളിച്ചത്തില്‍ ആധൂനികസാങ്കേതികവിദ്യകളെപ്പറ്റി സംസാരിക്കുമ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌ അവരുടെ പരസ്പരസമ്പര്‍ക്കത്തിനുളള വലിയ കഴിവല്ല. പിന്നെയോ ഈ സമ്പര്‍ക്കം വഴി വിനിമയം ചെയ്യപ്പെടുന്ന സന്ദേശത്തിന്റെ ഗുണമാണ്‌. ആധൂനിക സമ്പര്‍ക്കമാധ്യമങ്ങളുടെ ഉപയോക്താക്കളായ സന്മനസ്സുളള എല്ലാവരേയും പ്രോത്സാഹിപ്പിക്കുവാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ - അവര്‍ തങ്ങളുടെ ആശയവിനിമയ പ്രക്രിയയില്‍ ആദരത്തിന്റെയും സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം പടുത്തുയര്‍ത്തുന്നതിനായിട്ട്‌. ആധൂനിക സാങ്കേതികവിദ്യകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉളളടക്കം സൃഷ്ടിക്കുന്നതില്‍ വ്യാപൃതരായവര്‍ മനുഷ്യവ്യക്തിയുടെ മഹത്ത്വവും വിലയും ആദരിക്കുന്നവരായിരിക്കണം. പുതിയ സാങ്കേതികവിദ്യകള്‍ വ്യക്തികളുടേയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടിയാകണമെങ്കില്‍ അവ പ്രയോഗിക്കുന്നവരെല്ലാം വാക്കുകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുമ്പോള്‍ അവയിലൂടെ വിദ്വേഷവും അസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാതെ, മാനുഷികബന്ധങ്ങളുടേയും ലൈംഗീകതയുടേയും നന്മ നശിപ്പിക്കാതെ, ബലഹീനരായവരെ ചൂഷണം ചെയ്യാതെയുമിരിക്കാന്‍ ശ്രദ്ധിക്കണം. പുതിയ സാങ്കേതികവിദ്യകള്‍ വ്യത്യസ്ത രാജ്യങ്ങളിലും സംസ്ക്കാരങ്ങളിലും മതങ്ങളിലും ഉള്‍പ്പെട്ടവരുമായി സമ്പര്‍ത്തിലായിരിക്കാന്‍ വളരെ സഹായിക്കുന്നുണ്ട്‌. പുതിയ ഡിജിറ്റല്‍ ലോകം അഥവ ‘സൈബര്‍ സ്പെയ്സ്‌’ അവര്‍ക്ക്‌ പരസ്പരം കണ്ടുമുട്ടുന്നതിനും തങ്ങളുടെ പാരമ്പര്യങ്ങളും, മൂല്യങ്ങളും വിനിമയം ചെയ്യുന്നതിനും വേദിയൊരുക്കുന്നു. ഇത്തരം അഭിമുഖങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ സത്യസന്ധവും അനുയോജ്യവുമായ ആവിഷ്ക്കാര ശൈലിയും പരസ്പരം ശ്രദ്ധയോടെയും ആദരത്തോടെയും കേള്‍ക്കുന്നതിനുമുളള താത്പര്യം സ്വീകരിക്കേണ്ടതുണ്ട്‌. ഇത്തരം അവസരങ്ങളില്‍ പരസ്പരധാരണയും സഹിഷ്ണുതയും വര്‍ദ്ധമാനമാകണമെങ്കില്‍ അന്യോന്യം സത്യാന്വേഷണത്തില്‍ ഉറച്ച ആശയവിനിമയം നടത്തിയിരിക്കണം. ജീവിതം സംഭവങ്ങളുടേയും അനുഭവങ്ങളുടേയും ഒരു പരമ്പരയല്ല. അത്‌ സത്യത്തിനും നന്മയ്ക്കും സൗന്ദര്യത്തിനുമായുളള അന്വേഷണമാണ്‌. സത്യന്വേഷണത്തിലാണ്‌ നാം നമ്മുടെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്‌, അതിനായാണ്‌ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നത്‌, അതിലാണ്‌ - സത്യത്തിലും നന്മയിലും സൗന്ദര്യത്തിലുമാണ്‌ നമ്മള്‍ സന്തോഷവും ആനന്ദവും കണ്ടത്തുക. നമ്മെ വെറും വില്‍പനച്ചരക്കായി കാണുന്നവര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സത്യവും മാറ്റി പ്രതിഷ്ഠിക്കുന്നു.
സൗഹൃദം എന്ന ആശയം കഴിഞ്ഞ കുറെകാലമായി ഡിജിറ്റല്‍ ലോകത്തിലെ സാമൂഹികശൃഖലകളിലെ പദസമുച്ചയത്തില്‍ വീണ്ടും പ്രഥമസ്ഥാനം കൈക്കലാക്കിയിരിക്കുകയാണ്‌. പ്രസ്തുത ആശയം മനുഷ്യസംസ്ക്കാരത്തിന്റെ സമുന്നതമായ നേട്ടം തന്നെയാണ്‌. നാം നമ്മുടെ സുഹൃദ്ബന്ധങ്ങളിലൂടെയാണ്‌ മനുഷ്യരായി വളരുന്നതും വികസിക്കുന്നതും. ഇക്കാരണത്താല്‍ യഥാര്‍ത്ഥ സൗഹൃദം എക്കാലത്തും മനുഷ്യനനുഭവിക്കാവുന്ന ഏറ്റവും വലിയ നന്മയായി പരിഗണിക്കപ്പെടുന്നു. ആയതിനാല്‍ സുഹൃദ്ബന്ധം എന്ന ആശയത്തെ നാം ഒരിക്കലും നിസ്സാരവത്ക്കരിക്കരുത്‌. നമ്മുടെ സൈബര്‍സൗഹൃദങ്ങള്‍ കുടുംബബന്ധങ്ങളേയും, അയല്‍ബന്ധങ്ങളേയും, ജോലിസ്ഥലത്തും സ്കൂളിലും കളിസ്ഥലത്തും ഉളള സൗഹൃദങ്ങളേയും ഉലയ്ക്കുന്നതാകാന്‍ പാടില്ല. ഇന്റര്‍നെറ്റിലെ സാങ്കല്‍പ്പികബന്ധങ്ങള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കാന്‍ തുടങ്ങിയാല്‍ അത്‌ വ്യക്തികളെ സാമൂഹിക ബന്ധങ്ങളില്‍ നിന്ന്‌ അകറ്റുകയും; വിശ്രമം, മൗനം, ധ്യാനം എന്നീ മാനുഷികവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായവയില്‍ നിന്നു വേര്‍പെടുത്തി ഒറ്റപ്പെടുത്തുകയും ചെയ്യും.സുഹൃദ്ബന്ധം ഒരു വലിയ മാനുഷികഗുണമാണ്‌, എന്നാല്‍ അതിന്റെ പരമമായ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ച്‌ അതിനെത്തന്നെ ലക്ഷ്യമാക്കിയാല്‍ അതിന്റെ മഹത്ത്വം നഷ്ടപ്പെടുന്നതാണ്‌. സുഹൃത്തുക്കള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും തങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്തും അവ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം. ഈ സന്ദര്‍ഭത്തില്‍ മനുഷ്യനന്മയെ മുന്‍നിര്‍ത്തി രൂപം കൊണ്ടിട്ടുളള ഡിജിറ്റല്‍ ശൃഖലകളുടെ, മാനുഷിക ഐക്യത്തെയും സമാധാനത്തേയും നീതിയെയും വളര്‍ത്തുന്ന സമീപനം സന്തോഷപ്രദമാണ്‌. ഇത്തരം ശൃംഖലകള്‍ക്ക്‌ വ്യത്യസ്ത മേഖലകളില്‍ നിന്നും സംസ്ക്കാരങ്ങളില്‍ നിന്നുമുളള, ജനങ്ങള്‍ തമ്മിലുളള സഹകരണം വളര്‍ത്തുന്നതിനും അന്യോന്യം ഉളള ഉത്തരവാദിത്വബോധം പൊതുനന്മയ്ക്കുവേണ്ടി വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും. ആയതിനാല്‍ ഇത്തരം ഡിജിറ്റല്‍ ശൃംഖലകള്‍ എവിടെയെല്ലാം സാധ്യമാണോ അവിടെയൊക്കെ അവ എല്ലാവര്‍ക്കും വേണ്ടിയുളളതാണെന്ന്‌ ഉറപ്പ്‌ വരുത്തണം . മനുഷ്യകുലത്തി്ന്‌ ആശയവിനിമയത്തിനുളള അതിവേഗ നൂതനമാര്‍ഗ്ഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ അപ്രാപ്യമായി വന്നാല്‍ ഭാവിയില്‍ അത്‌ പാവപ്പെട്ടവരുമായുളള അകലം വര്‍ദ്ധിപ്പിക്കുകയും വരും കാലത്ത്‌ മനുഷ്യപുരോഗതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കത്തോലിക്ക യുവജനങ്ങളെ ഉദ്ദേശിച്ച്‌ ചിലകാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഡിജിറ്റല്‍ ലോകത്തിനായുളള അവരുടെ വിശ്വാസസാക്ഷ്യം ബലപ്പെടുത്തികൊണ്ട്‌ ഞാനീ സന്ദേശം ഉപസംഹരിക്കാനുദ്ദേശിക്കുന്നു.
പ്രിയ സഹോദരങ്ങളേ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഈ പുതിയ സാസ്ക്കാരിക പരിതോവസ്ഥയിലേക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേടിയിട്ടുളള മൂല്യങ്ങള്‍ പ്രസരിപ്പിക്കുക. സഭയുടെ ആദ്യകാലചരിത്രത്തില്‍ ശ്രേഷ്ഠരായ അപ്പോസ്തലന്മാരും അവരുടെ ശിഷ്യരും ക്രിസ്തുനാഥന്റെ സുവിശേഷം ഗ്രീസിലും റോമിലും കൊണ്ടുചെന്നു. അവരുടെ സംസ്ക്കാരങ്ങളും ആചാരങ്ങളും മനസ്സിലാക്കിക്കൊണ്ട അവരുടെ മനസ്സില്‍ തട്ടുന്ന രീതിയിലാണ്‌ അവര്‍ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയത്‌, അതുപോലെ തന്നെ ഇന്നും സൈബര്‍സംസ്ക്കാരത്തിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ടേ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയൂ. ഈ സംസ്ക്കാരം ശരിക്കും മനസ്സിലാക്കിയ യുവജനങ്ങള്‍ക്കേ ഈ ഡിജിറ്റല്‍ ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനുളള ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ സാധിക്കൂ. നിങ്ങളുടെ സഹവര്‍ത്തികള്‍ക്ക്‌ ആവേശത്തോടെ സുവിശേഷസന്ദേശം നല്‍കാന്‍ മറക്കാതിരിക്കുക. അവരുടെ പ്രതീക്ഷകളും താത്പര്യങ്ങളും ഭയാശങ്കകളും നിങ്ങള്‍ക്കറിവുളളതാണല്ലോ. അവര്‍ക്കുനല്‍കാനുളള നിങ്ങളുടെ ഏറ്റവും വലിയ സമ്മാനം മനുഷ്യനായ ദൈവത്തെയാണ്‌ - സഹിക്കുകയും മരിക്കുകയും സര്‍വരേയും രക്ഷിക്കുന്നതിനുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചുളള സുവിശേഷം. മനുഷ്യഹൃദയങ്ങള്‍ സ്നേഹം നിലനില്‍ക്കുന്ന ലോകത്തിനായി ദാഹിക്കുകയാണ്‌, നന്മകള്‍ പങ്കുവയ്ക്കുന്ന, ഐക്യം വളര്‍ത്തുന്ന; സ്വാതന്ത്ര്യം സത്യത്തില്‍ അര്‍ത്ഥം കണ്ടെത്തുന്ന; ആദരത്തോടെയുളള ഐക്യത്തില്‍ വ്യക്തിത്വം കണ്ടെത്തുന്ന ലോകം. ഈ പ്രതീക്ഷകള്‍ക്ക്‌ നമ്മുടെ വിശ്വാസത്തിന്‌ ഉത്തരം നല്‍കാന്‍കഴിയും - നിങ്ങള്‍ ആ വിശ്വാസത്തിന്റ പ്രചാരകരാകുക, പാപ്പ നിങ്ങളോടൊപ്പമുണ്ട്‌, തന്റെ പ്രാര്‍ത്ഥനയിലൂടെ, ആശീര്‍വാദത്തിലൂടെ.
വത്തിക്കാനില്‍ നിന്ന്‌ 24 ജനുവരി 2009, വിശുദ്ധ ഫ്രാന്‍സീസ്‌ സാലസിന്റെ തിരുനാള്‍ദിനത്തില്‍, ബനഡിക്ട്‌ 16-ാ‍മന്‍ പാപ്പ

Thursday, November 5, 2009

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മീയത ആവശ്യം:

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മീയത ആവശ്യമാണെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്‌. രൂപത സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി - സമൃദ്ധി വൈദികര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയില്‍ അധിഷ്ഠിതമായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വൈദികര്‍ തയാറാകണമെന്ന്‌ ബിഷപ്‌ ഉത്ബോധിപ്പിച്ചു. സമൂഹത്തില്‍ ദാരിദ്ര്യത്തിന്റെ പരിവേഷം മാറ്റണമെങ്കില്‍ നമുക്കുള്ള സാധ്യതകള്‍ ഉപയോഗിക്കണമെന്നും ബിഷപ്‌ ചൂണ്ടിക്കാട്ടി. വെങ്ങോല സമൃദ്ധി പരിശീലന ഹാളില്‍ നടന്ന യോഗത്തില്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ. ഡോ. തോമസ്‌ മുതലപ്ര അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത സോഷ്യല്‍ സര്‍വീസ്‌ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, സേവ്‌ എ ഫാമിലി പ്രോഗ്രാം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ഭരണിക്കുളങ്ങര, കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം ഡയറക്ടര്‍ ഫാ. റൊമാന്‍സ്‌ ആന്റണി, മിത്രധാം ഡയറക്ടര്‍ ഫാ. ജോര്‍ജ്‌ പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ എല്ലാ വൈദികരും പരിപാടിയില്‍ പങ്കെടുത്തു.

Wednesday, November 4, 2009

പുരോഹിതന്റെ വ്യക്തിത്വവും അസ്തിത്വവും ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം: മാര്‍ വിതയത്തില്‍

പുരോഹിതന്റെ വ്യക്തിത്വവും അസ്തിത്വവും ക്രിസ്തു കേന്ദ്രീകൃതമായിരിക്കണമെന്ന്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. പുരോഹിതന്‍ സമൂഹത്തില്‍ ക്രിസ്തുവിന്റെ ആവിഷ്കാരമായിരിക്കണം. ക്രിസ്തുവിനോടുള്ള വിധേയത്വമാണ്‌ പുരോഹിതരും സമര്‍പ്പിതരും അധികാരികളിലുള്ള അനുസരണത്തിലൂടെ പ്രകടമാക്കേണ്ടത്‌. ഇതുതന്നെയാണ്‌ സഹവൈദികരോടും ദൈവജനത്തോടും പ്രകടിപ്പിക്കേണ്ടത്‌. ഈ കൂട്ടായ്മയിലൂടെയാണ്‌ സുവിശേഷത്തിന്റെ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്നത്‌. ക്രിസ്തീയ പൗരോഹിത്യദൈവശാസ്ത്രത്തെക്കുറിച്ച്‌ സീറോമലബാര്‍ സഭയുടെ ഗവേഷണപഠന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയുടെ ഗവേഷണപഠനവിഭാഗമായ റിസര്‍ച്ച്‌ സെന്ററും വൈദിക സന്യസ്തകമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സെമിനാറില്‍ റിസര്‍ച്ച്‌ സെന്റര്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ചു. വൈദിക സന്യസ്ത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്‌ മാര്‍ ജയിംസ്‌ പഴയാറ്റില്‍, ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, റവ. ഡോ. പോളി കണ്ണൂക്കാടന്‍, റവ. ഡോ. ജോസ്‌ പാലക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ മാര്‍തോമ്മാനസ്രാണികളുടെ പൗരോഹിത്യ രൂപീകരണം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ചെറിയാന്‍ വാരികാട്ട്‌ പ്രബന്ധം അവതരിപ്പിച്ചു. സീറോമലബാര്‍ സഭയുടെ പൗരോഹിത്യ ദൈവശാസ്ത്രം, കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വളര്‍ച്ചയില്‍ പുരോഹിതരുടെ പങ്ക്‌ എന്നീ വിഷയങ്ങളെ ആസ്പദമാക്കി, ഡോ. പോളി മണിയാട്ട്‌, ഡോ. ജോസ്‌ കുറിയേടത്ത്‌ എന്നിവര്‍ ഇന്ന്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ആന്റണി കരിയില്‍ സിഎംഐ, ബ്രദര്‍ ജോയി കാക്കാട്ടില്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ തെക്ല എസ്‌എബിഎസ്‌, പ്രഫ. പി.സി തോമസ്‌ പ്രെഫ. ലീന ജോസ്‌ എന്നിവര്‍ പങ്കെടുക്കും.വ്യാഴാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിക്കും. സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും ദൈവശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുള്ളവരുമായ തിരഞ്ഞെടുക്കപ്പെട്ട 120 പേര്‍ സെമിനാറില്‍ പങ്കെടുക്കും.

Tuesday, November 3, 2009

‘അണ്‍എയ്ഡഡ്‌ മേഖലയോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം മാറ്റണം’

സ്്കൂള്‍ വിദ്യാഭ്യാസ ചെലവിന്റെ മൂന്നിലൊന്നിലധികം വഹിക്കുന്നത്‌ ഗവണ്‍മെന്റ്‌ അംഗീകാരമെന്ന സാങ്കേതികത ലഭിക്കാത്ത കേരള, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസ്‌ സ്കൂളുകളാണെന്ന്‌ കേരള അണ്‍ എയ്ഡഡ്‌ സ്കൂള്‍സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ സിജു കെ. ഐസക്‌ അധ്യക്ഷത വഹിച്ചു.സര്‍ക്കാര്‍ ഗ്രാന്റിനും ധനസഹായത്തിനും അര്‍ഹരായ കുട്ടികള്‍ അവ ഉപേക്ഷിച്ചും സര്‍വീസ്‌ സംഘടനകളുടെയും സര്‍ക്കാരിന്റെയും പ്രചരണങ്ങള്‍ വകവയ്ക്കാതെയും ഇത്തരം സ്കൂളുകളിലേക്ക്‌ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നു വിദ്യാഭ്യാസ വകുപ്പുതന്നെ കണെ്ടത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അംഗീകാരം ലഭിച്ചുകഴിഞ്ഞതിനാലാണ്‌ സര്‍ക്കാര്‍ അംഗീകാരമോ, എന്‍ഒസിയോ ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്തെ 2734-ഓളം സ്കൂളുകളിലായി അഞ്ചരലക്ഷത്തിലധികം കുട്ടികള്‍ ഇപ്പോഴും പഠിക്കുന്നത്‌.സിലബസ്‌ ഏകീകരണം, അധ്യാപക പരിശീലനം, കലാ കായിക മേളകളുടെ നടത്തിപ്പ്‌ എന്നിവയ്ക്കായി അക്കാദമിക്‌ കമ്മിറ്റിയും അംഗീകാര, എന്‍ഒസി ലഭ്യതയ്ക്കായി നിയമ നടപടികളും അവിഷ്കരിക്കാന്‍ തീരുമാനിച്ചു.യൂസഫലി പൊന്നാനി, കെ.കെ ചെറിയാന്‍ജി, എം.എംഎസ്‌ അലി, അഡ്വ. ചന്ദ്രശേഖര വാര്യര്‍, ഷാജി മയ്യനാട്‌, സന്തോഷ്കുമാര്‍, ശാരദാ പ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു.വടക്കന്‍ മേഖല യോഗം 13ന്‌ രണ്ടിന്‌ കോഴിക്കോട്‌ മിഠായി തെരിവിലെ ലാന്‍ഡ്‌ വേള്‍ഡ്‌ സെന്ററിലും മധ്യമേഖല യോഗം ഡിസംബര്‍ അഞ്ചിന്‌ കോട്ടയം പുത്തനങ്ങാടി സെന്റ്‌ മേരീസ്‌ സെന്‍ട്രല്‍ സ്കൂളിലും ചേരും.

Monday, November 2, 2009

സിവില്‍സര്‍വീസ്‌ രംഗത്തെത്താന്‍ ശ്രമങ്ങള്‍ വേണം: മാര്‍ കല്ലറങ്ങാട്ട്‌

സമൂദായ ശാക്തീകരണം പ്രഖ്യാപിച്ച പ്രൗഢോജ്വല സമ്മേളനത്തോടെ എകെസിസി പാലാ രൂപതാ സമ്മേളനം സമാപിച്ചു. സംഘശക്തി വിളിച്ചോതിയ സമ്മേളനത്തിന്‌ നീതിയുടേയും സത്യത്തിന്റെയും ഉപവിയുടെയും പാഠങ്ങള്‍ സമൂഹത്തിന്‌ പകര്‍ന്നു നല്‍കാനായി. നൂറുകണക്കിന്‌ പ്രവര്‍ത്തകരെ സാക്ഷിയാക്കിയ സമ്മേളനത്തില്‍ സമൂദായ ശാക്തീകരണം എകെസിസിയിലൂടെ എന്ന കര്‍മ്മപരിപാടിക്ക്‌ തുടക്കമായി. ധാര്‍മികവും ആത്മീയവുമായ മുന്നേറ്റമാവണം സമൂദായശാക്തീകരണത്തിലൂടെ നേടേണ്ടതെന്ന്‌ കര്‍മ്മപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. സവില്‍ സര്‍വീസ്‌ മേഖലയില്‍ എത്തപ്പെടാന്‍ കൂടുതല്‍ ശ്രമിക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എകെസിസിസി വോയ്സിന്റെ പ്രകാശനവും അദ്ദേഹവും നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ സഭയ്ക്ക്‌ കഴിയില്ലെന്നും ഇത്‌ സഭയുടെ ദൗത്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ പറഞ്ഞു. ചോദ്യപേപ്പറിലൂടെയും പാഠപുസ്കങ്ങളിലൂടെയും സമുദായത്തെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മ ശക്തിയോടെ ജീവാര്‍പ്പണം നടത്തുന്നവരെയാണ്‌ സഭയ്ക്ക്‌ ആവശ്യമെന്നും പ്രതികരിക്കുന്ന ക്രിസ്തുവിനെ ജീവിതത്തില്‍ പകര്‍ത്തണമെന്നും രൂപതാ ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. രൂപത പ്രസിഡന്റ്‌ എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജു അലക്സ്‌, ജയിംസ്‌ ചെറുവള്ളി, ജോണ്‍ കച്ചിറമറ്റം, ടോമി തുരുത്തിക്കര, ജോയി മുത്തോലി, തോമസ്‌ മാഞ്ഞൂരാന്‍, മാത്തുക്കുട്ടി കലയത്തിനാല്‍, സണ്ണി വടക്കേല്‍, ബെന്നി പാലയ്ക്കത്തടം എന്നിവര്‍ പ്രസംഗിച്ചു. രാജീവ്‌ കൊച്ചുപറമ്പില്‍, പ്രഫ. റെജി മേക്കാടന്‍, ജോസ്‌ പുത്തന്‍കാലാ, രാജു വയലില്‍, ജോണ്‍ മിറ്റത്താനി, ടോമി കെ. തോമസ്‌, കുര്യന്‍ വടക്കേക്കര, ജോണി വിച്ചാട്ട്‌, ആന്റോസണ്‍ പാലക്കാട്ടുകുന്നേല്‍, എന്‍. ടി കുര്യന്‍, സെബാസറ്റ്യന്‍ മാളിയേക്കല്‍, ബേബി പുത്തന്‍പുര, പ്രിന്‍സോ കല്ലുക്കാവില്‍, ഡാന്റീസ്‌ കൂനാനിക്കല്‍, പ്രഫ. കെ. എം മാത്യു, മാഗി മേനാംപറമ്പില്‍ എന്നിവര്‍ വിവിധ മേഖലാകമ്മിറ്റികളുടേയും വിവിധ വേദികളുടേയും റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തനത്തിനും മികച്ച കാര്‍ഷിക പദ്ധതിയ്ക്കുമുള്ള അവാര്‍ഡുകള്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സമ്മാനിച്ചു. സമ്മേളനത്തിന്‌ മാറ്റുകൂട്ടി മുണ്ടാങ്കല്‍ ഇടവകാംഗങ്ങളായ കുരുന്നുകളുടെ നേതൃത്വത്തില്‍ കലാവിരുന്നും നടന്നു. രൂപതയിലെ മികച്ച എകെസിസി പ്രവര്‍ത്തകനായി ബേബി ആലുങ്കലിനെ (കൂത്താട്ടുകുളം) തെരഞ്ഞെടുത്തു. രൂപതാ വാര്‍ഷിക സമ്മേളനത്തോടെ എകെസിസി അംഗങ്ങള്‍ പുതിയ പ്രവര്‍ത്തന വീര്യത്തിലെത്തി. സമ്മേളന വേദിയായ മുണ്ടാങ്കല്‍ പള്ളിയേയും അങ്കണത്തെയു കൊടി തോരണങ്ങളാല്‍ അലങ്കരിച്ചാണ്‌ നാട്‌ സമ്മേളനത്തെ വരവേറ്റത്‌. പാലാ ടൗണ്‍ മുതല്‍ സമ്മേളന വേദി വരെ എകെസിസിയുടെ ദ്വിവര്‍ണ പതാകള്‍ ഉയര്‍ത്തിയാണ്‌ പ്രവര്‍ത്തകര്‍ സമ്മേളനത്തിന്‌ കൊഴുപ്പേകിയത്‌. സമൂദായയശക്തിയുടെ ഉന്നമനത്തിനായി അക്ഷീണം പ്രയ്നിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ സമ്മേളനത്തിനെത്തിയവര്‍ മടങ്ങിയത്‌. സ്നേഹവിരുന്നും നടത്തി.