Tuesday, December 16, 2008

സമൂഹത്തിന്റെ ധാര്‍മികോന്നമനത്തിന്‌ സ്ത്രീകള്‍ മുന്നോട്ടുവരണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

മനുഷ്യരാശി ധാര്‍മികമായി അധഃപതിക്കാതെ നന്മയിലേക്ക്‌ നയിക്കപ്പെടുന്നതിന്‌ സമൂഹത്തില്‍ സ്ത്രീയുടെ സാന്നിധ്യവും ഇടപെടലും ഉണ്ടാകണമെന്ന്‌ കെ.സി.ബി.സി. വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കേരള കത്തോലിക്കാ സഭയിലെ വിവിധ വനിതാ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ സ്ത്രീയുടെ മഹനീയത എന്ന അപ്പസ്തോലികലേഖനത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തൂവാനീസാ ഫെസ്റ്റ്‌ - 2008 എന്ന പേരില്‍ നടന്ന ത്രിദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.ദൈവവചനം സ്വീകരിച്ച്‌ ജീവിതത്തെ ക്രമീകരിക്കുന്നതിന്‌ ജനങ്ങളെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന്‌ സെമിനാറിനെ അഭിസംബോധന ചെയ്ത ആര്‍ച്ചുബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ആവശ്യപ്പെട്ടു. പ്രഫ. സി.സി. ആലീസുകുട്ടി അധ്യക്ഷത വഹിച്ചു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഡോ. ജോസ്‌ കല്ലറയ്ക്കല്‍, പ്രഫ. സിസ്റ്റര്‍ ടെര്‍സലിന്‍ സി.എം.സി., മേഴ്സി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.ഫാ. ജോസ്‌ കോട്ടയില്‍, പ്രഫ. ഡോ. കൊച്ചുറാണി ജോസഫ്‌, റവ. ഡോ. മൈക്കിള്‍ കാരിമറ്റം, ഡോ. ജോസ്‌, ലില്ലി എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. കാലത്തിന്റെ ചുവരെഴുത്തുകള്‍ പഠിച്ച്‌, സുവിശേഷ മൂല്യം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിന്‌ മുന്നിട്ടിറങ്ങുക സ്ത്രീകളുടെ ദൗത്യമാണെന്ന്‌ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പ്രസ്താവിച്ചു. സഭയെ ആസൂത്രിതമായി താറടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനെക്കുറിച്ച്‌ സ്ത്രീകള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഷാജന്‍ തേര്‍മഠം, റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍, അഡ്വ. റ്റിസി, മേരി മലേപ്പറമ്പില്‍, പ്രഫ. എലിസബത്ത്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു.