Monday, October 17, 2011

മോൺ. ക്ലീറ്റസ്‌ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കി: ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ

ദേവാലങ്ങൾ ദൈവാരൂപി നിറഞ്ഞ വിധത്തിലായിരിക്കണം നിർമിക്കേണ്ടതെന്ന്‌ വരാപ്പുഴ ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ പറഞ്ഞു. അത്തരം ദേവാലയങ്ങൾ നിർമിക്കാൻ കഴിവുള്ളവർ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം നിറഞ്ഞവരാണെന്നും ദേവാലയ രൂപകൽപനകളെക്കുറിച്ചു വിശദമാക്കുന്ന മോൺ.ക്ലീറ്റസ്‌ പറമ്പലോത്തിന്റെ നിർമിതി ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ദേവാലയത്തിന്‌ അകത്തു പ്രവേശിച്ചാൽ പ്രാർഥിക്കാൻ തോന്നുന്ന വിധത്തിലുള്ളതായിരിക്കണം അതിന്റെ നിർമിതികൾ. ദേവാലയത്തിൽ നിൽക്കുമ്പോൾ നമ്മൾ ദൈത്തിന്റെ മുമ്പിലാണെന്ന തോന്നലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വീടുകൾ നിർമിക്കുന്നതിനേക്കാൾ വൈദഗ്ധ്യം അതു കൊണ്ടു തന്നെ ദേവാലയ നിർമിതിക്ക്‌ ആവശ്യമാണ്‌. എന്നാൽ ഇത്തരം ഗുണങ്ങൾ കുറവായ ദേവായങ്ങളും ഇക്കാലത്ത്‌ ധാരാളം നിർമിക്കുന്നുണ്ട്‌. ലാളിത്യം കൊണ്ടും മനോഹാരിത കൊണ്ടും വ്യത്യസ്തമാണ്‌ ക്ലീറ്റസച്ചന്റെ ദേവാലയങ്ങളും അൾത്താരകളും. ഒരു വൈദികൻ എന്ന നിലയിൽ തന്റെ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. നൂറിലേറെ ദേവാലയങ്ങളുടെ ശിൽപിയായിട്ടും ഇക്കാര്യം പരസ്യപ്പെടുത്താതെ സ്വയം ഒതുങ്ങിയ അദ്ദേഹത്തിന്റെ വിനയവും മാതൃകയാക്കേണ്ടതാണെന്ന്‌ ബിഷപ്‌ പറഞ്ഞു.ഏതു കലയേയും സ്വാധീനിക്കുന്നത്‌ മതവും ആത്മീയയുമാണെന്ന്‌ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട്‌ പിഎസ്സി ചെയർമാൻ ഡോ.കെ.എസ്‌ രാധാകൃഷ്ണൻ പറഞ്ഞു. അത്തരം കലകളാണ്‌ കാലത്തെ അതിജീവിക്കുന്നത്‌. മനുഷ്യാലയം നിർമിക്കുന്നതും ദേവാലയം നിർമിക്കുന്നതും വ്യത്യസ്തമാണ.്‌ ഭംഗി വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ പല ദേവാലയങ്ങളും വലിയ കെട്ടിടങ്ങൾ മാത്രമായി മാറി കൊണ്ടിരിക്കുകയാണ്‌. അവ കണ്ണിനെ വേദനിപ്പിക്കുന്ന മാതൃകയായി പലപ്പോഴും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന്‌ അനിവാര്യം: മാർ ജോസഫ്‌ പണ്ടാരശേരിൽ

പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന്‌ അനിവാര്യമാണെന്നു കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ്‌ പണ്ടാരശേരിൽ. മലബാർ സോഷ്യൽ സർവീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ കാരിത്താസ്‌ ഇന്ത്യ സുവർണ ജൂബിലി ആഘോഷത്തിന്റെയും കർഷക സംഗമത്തിന്റെയും ഉദ്ഘാടനം പയ്യാവൂർ സെന്റ്‌ ആൻസ്‌ പാരിഷ്ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക സംസ്കാരം എന്നാൽ ജൈവസംസ്കാരമാണെന്നും അമിത ലാഭത്തേക്കാളുപരി ജൈവസമ്പത്തിനു പ്രാധാന്യം നൽകണമെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി.ജോസ്‌ അധ്യക്ഷതവഹിച്ചു. കാരിത്താസ്‌ ഇന്ത്യാ പ്രകൃതി സംരക്ഷണവിഭാഗം മേധാവി ഡോ. വി.ആർ. ഹരിദാസ്‌ ആമുഖപ്രഭാഷണം നടത്തി. കാരിത്താസ്‌ ഇന്ത്യയും മാസും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കാർട്ടൂണിന്റെ പ്രകാശനം ഫാ. റെജി കൊച്ചുപറമ്പിൽ നിർവഹിച്ചു. കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച്‌ മാസ്‌ നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ്‌ പദ്ധതി ക്ലെയിം വിതരണം മടമ്പം ഫൊറോനവികാരി ഫാ. ഫിലിപ്പ്‌ ആനിമൂട്ടിൽ നിർവഹിച്ചു. കേരള സോഷ്യൽസർവീസ്‌ ഫോറം പ്രൊജക്ട്‌ മാനേജർ ഇ.ജെ. ജോസ്‌, മേഴ്സി ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ്‌ കപ്പുകാലായിൽ, പയ്യാവൂർ കൃഷി ഓഫീസർ ജോർജുകുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. ഫാ. ജോർജ്ജ്‌ ഊന്നുകല്ലിൽ സ്വാഗതവും മാസ്‌ പ്രോഗ്രാം മാനേജർ യു.പി. ഏബ്രഹാം നന്ദിയും പറഞ്ഞു. സോണിയ തോമസ്‌, റെജി തോമസ്‌, ആനിമേറ്റേഴ്സ്‌ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. കണ്ണൂർ മേഖലയിൽ നിന്നുള്ള 250 ൽപരം അംഗങ്ങൾ പങ്കെടുത്തു.

Saturday, October 15, 2011

വിശ്വാസപാരമ്പര്യത്തിൽ ക്രിസ്തുസാക്ഷികളാകണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സീറോ മലബാർ സഭാവിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യത്തിൽ ലോകത്തിലെവിടെയും ക്രിസ്തുവിന്റെ സാക്ഷികളാകണമെന്നു മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി റോമിലെ സീറോ മലബാർ കത്തോലിക്കരോട്‌ ആഹ്വാനം ചെയ്തു. ഇറ്റലിയിൽ താമസിക്കുന്ന ഇരുനൂറ്റമ്പതോളം സീറോ മലബാർ കത്തോലിക്കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാൻ സന്ദർശിക്കുന്ന മേജർ ആർച്ച്ബിഷപ്‌ റോമിലെ സെന്റ്‌ പോൾ കോളജിൽ സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങൾക്കൊപ്പമാണു വിശ്വാസിസമൂഹവുമായി ആശയവിനിമയം നടത്തിയത്‌. റോമിലെ സഭാംഗങ്ങളുടെ വിവിധ ആത്മീയാവശ്യങ്ങളെക്കുറിച്ചു മേജർ ആർച്ച്‌ ബിഷപ്‌ വിശ്വാസികളുമായി സംസാരിച്ചു. മേജർ ആർച്ച്‌ ബിഷപ്പിനു വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ കർദിനാൾ ലെയോണാർദോ സാന്ദ്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മേജർ ആർച്ച്ബിഷപ്പും സ്ഥിരം സിനഡിലെ അംഗങ്ങളും വത്തിക്കാനിലെ നവസുവിശേഷവത്കരണത്തിനുള്ള കാര്യാലയത്തിൽ ആർച്ച്ബിഷപ്‌ സാൽവത്തോറെ ഫിസിച്ചെല്ലയുമായും കൂടിക്കാഴ്ച നടത്തി. ആർച്ച്ബിഷപ്പുമാരായ മാർ ജോർജ്ജ്‌ വലിയമറ്റം, മാർ ആൻഡ്രൂസ്‌ താഴത്ത്‌, മാർ ജോസഫ്‌ പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്‌, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌, കൂരിയ മെത്രാൻ മാർ ബോസ്കോ പുത്തൂർ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു

Friday, October 14, 2011

നവ സുവിശേഷവത്കരണം വിശുദ്ധ ഡോൺബോസ്കോ നൽകുന്ന സന്ദേശം: ആർച്ച്‌ ബിഷപ്‌ സൂസാപാക്യം

നവ സുവിശേഷവത്കരണമാണ്‌ വിശുദ്ധ ജോൺബോസ്കോ നൽകുന്ന സന്ദേശം എന്ന്‌ തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം. വിശുദ്ധ ഡോൺബോസ്കോയുടെ തിരുശേഷിപ്പ്‌ കിള്ളിപ്പാലം സെന്റ്‌ ജൂഡ്‌ തീർത്ഥാടന കേന്ദ്രത്തിൽ വണക്കത്തിനു വച്ചശേഷം നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാധാരണ വിശുദ്ധരുടെ തിരുശേഷിപ്പ്‌ വണങ്ങാൻ നാം അവരെ അന്വേഷിച്ചാണ്‌ പോകുന്നതെങ്കിൽ ഇവിടെ വിശുദ്ധ ഡോൺബോസ്കോ നമ്മെ അന്വേഷിച്ച്‌ ഇങ്ങോട്ട്‌ വന്നിരിക്കുകയാണ്‌. തിരുശേഷിപ്പ്‌ വണങ്ങുന്നതുവഴി നിരവധിയായ അനുഗ്രഹങ്ങളാണ്‌ ഒഴുകുന്നത്‌. വിശുദ്ധൻ നിരവധി സന്ദേശങ്ങളും ഒപ്പം നമുക്ക്‌ നൽകുന്നു. വിശുദ്ധൻ നൽകുന്ന ഈ സന്ദേശങ്ങളും ഉൾക്കൊണ്ട്‌ ഓരോരുത്തരും പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ വത്കരണവും ജീവിത വിശുദ്ധീകരണവുമാണ്‌ വിശുദ്ധൻ നമ്മെ സന്ദർശിക്കുമ്പോൾ സംഭവിക്കുന്നത്‌. അതിനായി വിശുദ്ധന്റെ തിരുശേഷിപ്പ്‌ നമ്മെ സന്ദർശിക്കുന്ന ഈ അവസരം നാം ഉപയോഗിക്കണം.ക്രിസ്തു ശിരസായിരിക്കുന്ന സഭയുടെ അവയവങ്ങളായ നാം നമ്മുടെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കണം എന്ന്‌ തിരുശേഷിപ്പ്‌ നമ്മോടു പറയുന്നു. എല്ലാവരേയും തന്റെ ശാന്തത, കാരുണ്യം,സ്നേഹം എന്നിവകൊണ്ട്‌ തന്നിലേക്ക്‌ ആകർഷിക്കാൻ യേശുവിനു കഴിഞ്ഞു. ക്രിസ്തുവിന്റെ ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ഡോൺബോസ്കോയ്ക്കും കഴിഞ്ഞു. ഈ ജീവിത മാതൃക ഉൾക്കൊണ്ട്‌ ജീവിതത്തിൽ മാനസാന്തരം കൊണ്ടുവരാനും അതിന്‌ ഉപകരണമാകാനും ഓരോരുത്തർക്കും കഴിയണമെന്നും ബിഷപ്‌ പറഞ്ഞു.മോൺ.യൂജിൻ പെരേര,തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.പോൾ സണ്ണി,ഫാ. തോമസ്‌ മേക്കാടൻ, ഫാ.ഭാസ്കർ ജോസഫ്‌, തുടങ്ങിയവർ സഹകാർമികരായിരുന്നു

നേതൃത്വത്തിനു ദിശാബോധവും ലക്ഷ്യബോധവും ഉണ്ടായിരിക്കണം: മാർ റാഫേൽ തട്ടിൽ

നേതൃത്വത്തിനു ദിശാബോധവും ലക്ഷ്യബോധവുമുണ്ടായിരിക്കണമെന്ന്‌ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ. അതിരൂപത കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ മാറോക്കി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, ട്രഷറർ അഡ്വ. സി.ജെ. ഡെന്നി, കോ-ഓർഡിനേറ്റർ സാബു നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.

Thursday, October 13, 2011

മാർ ആലഞ്ചേരിക്ക്‌ റോമിൽ സ്വീകരണം

മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കു റോമിലെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിക്കു പൗരസ്ത്യ കാര്യാലയത്തിന്റെ പ്രതിനിധിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൂരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, റോമിലെ സീറോ മലബാർ സഭയുടെ പ്രൊക്യുറേറ്റർ ഫാ. സ്റ്റീഫൻ ചിറപ്പണത്ത്‌, വൈദിക, അൽമായ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പാരീസ്‌, ഷിക്കാഗോ സന്ദർശനത്തിനുശേഷമാണ്‌ മേജർ ആർച്ച്ബിഷപ്‌ റോമിലെത്തിയത്‌. സീറോ മലബാർ സഭയിലെ ആർച്ച്ബിഷപ്പുമാർ, കൂരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ ബിഷപ്‌ മാർ തോമസ്‌ ചക്യത്ത്‌ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പം റോമിലുണ്ട്‌. 17-നു സംഘം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. 21 വരെ റോമിൽ വിവിധ പരിപാടികളിൽ മെത്രാൻസംഘം പങ്കെടുക്കും. വത്തിക്കാനിലെ വിവിധ കാര്യാലയ അധ്യക്ഷന്മാരുമായും മേജർ ആർച്ച്ബിഷപ്പും സംഘവും കൂ ടിക്കാഴ്ചയും ചർച്ചകളും നടത്തും. മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാർ ആലഞ്ചേരിയുടെ ആദ്യ റോമാ സന്ദർശനമാണിത്‌. നവംബർ ആദ്യവാരത്തിൽ അദ്ദേഹം കേരളത്തിൽ തിരിച്ചെത്തും.

യുവജനങ്ങൾ നന്മയുടെ വക്താക്കളാകണം: മാർ മാത്യു അറയ്ക്കൽ

യുവജനങ്ങൾ വിശ്വാസത്തിൽ ആഴപ്പെട്ട്‌ സഭയിലും സമൂഹത്തിലും നന്മയുടെ വക്താക്കളാകണമെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കൂവപ്പള്ളി സെന്റ്‌ ജോസഫ്‌ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിബേരിയൂസ്‌ - സെമിനാർ ഉദ്ഘാടനം ചെയ്തു

Wednesday, October 12, 2011

ക്രൈസ്തവ മാനേജ്മെന്റുകളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കം അംഗീകരിക്കില്ല: കെസിബിസി

അധ്യാപക പാക്കേജിന്റെ മറവിൽ ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളുടെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ സ്റ്റാൻലി റോമൻ. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്മെന്റുകൾ ഒരോ സംരക്ഷിത അധ്യാപകനെ തങ്ങളുടെ വിദ്യാലയങ്ങളിൽ സ്വീകരിച്ചു സർക്കാരുമായി സഹകരിക്കാൻ സൗമനസ്യം കാണിച്ചതിന്റെ മറവിൽ അവകാശങ്ങളിൽ കൈകടത്തുന്നതു സ്വീകാര്യമല്ല.സർക്കാരിന്റെ അധ്യാപക നിയമന പാക്കേജിൽ കാണുന്ന ചില നിയമങ്ങൾ ഭാഷാ-മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസസ്വാത ന്ത്ര്യത്തിനു വിരുദ്ധമാണ്‌. സ്പെഷലിസ്റ്റ്‌ അധ്യാപകരെ എയ്ഡഡ്‌ വിദ്യാലയങ്ങളിൽ പിഎസ്സി വഴി നിയമിക്കുമെന്നുള്ളതും പ്രധാനാധ്യാപകരെ നിയമിക്കുന്ന ഒഴിവിൽ അധ്യാപക ബാങ്കിൽ നിന്നു നിയമനം വേണമെന്നതും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്‌. 2006 മുതൽ സാധുതയുള്ള തസ്തികയിൽ നിയമിക്കപ്പെട്ട യോഗ്യരായ അധ്യാപകർക്ക്‌ അന്നു മുതൽ ശമ്പളം നൽകണം. സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസത്തിൽ സർക്കാരുമായി വിദ്യാഭ്യാസ ഏജൻസികൾ സഹകരിക്കുന്നതുപോലെ സർക്കാർ വിദ്യാലയങ്ങളും സഹകരിക്കണം. വിദ്യാഭ്യാസവകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ പല കാര്യത്തിലും അവ്യക്തതയാണു സൃഷ്ടിക്കുന്നത്‌. കോടികൾ മുടക്കി വിദ്യാലയങ്ങൾ സ്ഥാപിച്ച്‌ എല്ലാ സമുദായക്കാർക്കും പ്രവേശനം നൽകി ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന എയ്ഡഡ്‌ വിദ്യാലയങ്ങളിൽ കേവലം അധ്യാപകരുടെ ശമ്പളം മാത്രമാണു സർക്കാർ നൽകുന്നത്‌. കേരളത്തിന്റെ വിദ്യാഭ്യാസ മികവിന്‌ ഏറ്റവും അധികം സംഭാവന നൽകിയിട്ടുള്ളത്‌ എയ്ഡഡ്‌ വിദ്യാലയങ്ങളാണെന്ന കാര്യം മറച്ചുവച്ച്‌ അവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതു ഖേദകരമാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചൂണ്ടിക്കാട്ടി.

Tuesday, October 11, 2011

ദീനാനുകമ്പ സമൂഹം കാത്തിരിക്കുന്ന പുണ്യം: മാർ ജോസഫ്‌ പെരുന്തോട്ടം

ദീനാനുകമ്പ വർത്തമാനകാലതലമുറ കാത്തിരിക്കുന്ന പുണ്യമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രി വാർഷികാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. വാർധക്യത്തിലും രോഗത്തിലും കഴിയുന്നവരെ സമൂഹം വേണ്ടത്ര പരിഗണന നൽകി ശുശ്രൂഷിക്കണമെന്നും രോഗികൾ സമൂഹത്തിന്റെ മുഴുവൻ സ്നേഹവും കരുതലും അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊബെയിൽ നഴ്സിംഗ്‌ യൂണിറ്റിന്റെ ഉദ്ഘാടനം അപ്പസ്തോലിക്‌ നുൺഷ്യോ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ കോച്ചേരി നിർവഹിച്ചു. ഡയറക്ടർ ഫാ. ചാക്കോ പുതിയാപറമ്പിൽ, ഫാ. സോണി തെക്കേക്കര, ഫാ. ജേക്കബ്‌ അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്ക്‌ മാർ ജോർജ്ജ്‌ കോച്ചേരി സമ്മാനങ്ങൾ നൽകി. കിടപ്പുരോഗികൾക്ക്‌ വീടുകളിലെത്തി ശുശ്രൂഷ ചെയ്യുംവിധമാണു മൊബെയിൽ നഴ്സിംഗ്‌ യൂണിറ്റ്‌ പ്രവർത്തനം. നിർധനർക്ക്‌ സൗജന്യശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്‌. ഫോൺ. 0481 2721597, 9446467246.

Monday, October 10, 2011

പരിസ്ഥിതിപഠനവും പരിശീലനവും പാഠ്യവിഷയമാക്കണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

അപകടകരമായ പ്രകൃതി ചൂഷണവും സ്ഫോടനാത്മകമായ വികസനസംസ്കാരവും പ്രകൃതിയുടെ നിലനിൽപിനു ഗുരുതരമായ ഭീഷണി സൃഷ്ടിച്ചിരിക്കുന്നതിനാൽ മനുഷ്യൻ പ്രകൃതിസംരക്ഷണത്തിലേക്കു തിരിയണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. കെസിബിസി യൂത്ത്‌ കമ്മീഷൻ കുട്ടികൾക്കായി നടത്തുന്ന പരിസ്ഥിതി പഠനപദ്ധതി- ഗ്രീൻക്വസ്റ്റ്‌-2011 ന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അതു പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി ഇളംതലമുറയെ ബോധവത്കരിക്കണമെന്നും മാർ ആലഞ്ചേരി നിർദേശിച്ചു.

അധ്യാപക പാക്കേജ്‌: ഭരണഘടനാവിരുദ്ധമായ ഭാഗങ്ങൾ അംഗീകരിക്കാനാവില്ല- മാർ ജോസഫ്‌ പവ്വത്തിൽ

അധ്യാപക പാക്കേജ്‌ സംബന്ധിച്ചു സർക്കാർ ഇറക്കിയിരിക്കുന്ന ഉത്തരവിൽ ഇന്ത്യൻ ഭരണഘടനയ്ക്കു വിരുദ്ധമായുള്ള ഭാഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റർചർച്ച്‌ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്മെന്റുകൾ പ്രശ്നപരിഹാരത്തിനായി ഔദാര്യപൂർവം സർക്കാരുമായി സഹകരിക്കാൻ തയാറായപ്പോൾ അതിന്റെ മറവിൽ സ്പെഷലിസ്റ്റ്‌ അധ്യാപകരുടെ നിയമനവും മറ്റും ഏറ്റെടുക്കാൻ നിയമങ്ങൾ ഉണ്ടാക്കിയത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഏജൻസി എന്ന നിലയിൽ സംരക്ഷിത അധ്യാപരെ സ്വീകരിക്കുന്നതിൽനിന്നു സർക്കാർ വിദ്യാലയങ്ങൾ വിട്ടുനിൽക്കുന്നത്‌ അനീതിയാണ്‌. അതുപോലെതന്നെ ഹെഡ്മാസ്റ്റർ തസ്തിക വരുമ്പോൾ അവിടെയും ടീച്ചേഴ്സ്‌ ബാങ്കിൽ നിന്ന്‌ അധ്യാപകരെ നിയമിക്കണമെന്നുളള നിബന്ധനയും അധ്യാപക നിയമന അവകാശത്തിൻമേലുളള കടന്നുകയറ്റമാണ്‌. നിയമാനുസരണം 2006 മുതൽ നടത്തിയ അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു ശമ്പളം നൽകാനും സർക്കാർ തയാറായിട്ടില്ല. ഓരോ പ്രാദേശിക മാനേജ്മെന്റും വിദ്യാലയങ്ങളുടെ നടത്തിപ്പിനുവേണ്ടി ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ മുടക്കേണ്ടിവരുന്നുണ്ട്‌. എയ്ഡഡ്‌ വിദ്യാലയങ്ങൾ ഉളളതുകൊണ്ടാണു ഗുണമേന്മയുളള വിദ്യാഭ്യാസം സൗജന്യമായി എല്ലാവർക്കും നൽകാൻ സർക്കാരിനു കഴിയുന്നത്‌. പൊതുവിദ്യാഭ്യാസത്തിനു വേണ്ടി സർക്കാർ ഖജനാവിൽനിന്ന്‌ ഒരു വിദ്യാർഥിക്കുവേണ്ടി ചെലവഴിക്കുന്ന തുക ഏറ്റവും കുറവുളള സംസ്ഥാനംകൂടിയാണു കേരളം എന്ന കാര്യവും വിസ്മരിക്കരുത്‌. അങ്ങനെയായിരിക്കാൻ കാരണം എയ്ഡഡ്‌ സ്കൂളുകളിൽ അധ്യാ പകർക്കു ശമ്പളം നൽകുന്നതൊഴികെ സർക്കാരിനുചെലവൊന്നു വഹിക്കേണ്ടിവരുന്നില്ല എന്നതാണ്‌. ഇക്കാര്യങ്ങൾ മറന്നുകൊണ്ടുളള പ്രചാരണങ്ങൾ ഖേദകരമാണെന്നു മാർ പവ്വത്തിൽ പ്രസ്താവനയിൽ പറഞ്ഞു.

Monday, October 3, 2011

മക്കൾ ദൈവകൃപയുടെ ആനുകൂല്യം: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

ദൈവദാനമായ മക്കളെ സ്വീകരിക്കണമെന്നും ജസ്റ്റിസ്‌ വി.ആർ. കൃഷ്ണയ്യരുടെ ആനുകൂല്യം ഉപയോഗിക്കാതെ ദൈവം തരുന്ന കൃപ പ്രയോജനപ്പെടുത്തണമെന്നും മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കെഎസ്ടി ഒരുക്കുന്ന അഖില കേരള കുടുംബ കൺവൻഷനു മുന്നോടിയായി മാർപാപ്പ ആശീർവദിച്ചു നൽകിയ തിരുക്കുടുംബ ഛായാചിത്രം സംവഹിച്ചുള്ള ബേത്ശലോം ദൂത്‌ സ്വീകരിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്‌. വാർധക്യത്തിലെത്തുമ്പോൾ പണ്ഡിതർ പലതും പറഞ്ഞേക്കാം. കുടുംബത്തിന്റെ ക്രമീകരണത്തിൽ കടന്നുകയറാൻ ആർക്കും അവകാശമില്ല. കുടുംബത്തെ കീറിമുറിക്കാനുള്ള അധികാരം ആർക്കുമില്ല. പ്രാർഥനയിലൂടെ ഇത്തരം ശക്തികൾക്കെതിരേ പ്രതികരിക്കണം - മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. കുടുംബം വചനവേദിയാണ്‌. മാതാപിതാക്കളാണ്‌ ഈ വേദിയിലെ പുരോഹിതർ. കുടുംബങ്ങൾ സുവിശേഷവത്കരണവേദികളാക്കി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്‌. കുടുംബങ്ങളിലൂടെ ഈശോയുടെ തുടർജനനമുണ്ടാകണം. ക്രമവും മൂല്യാധിഷ്ഠിതവുമായ സംവിധാനങ്ങ ളാണു കുടുംബങ്ങളിലുണ്ടാവേണ്ടത്‌. ഇത്‌ അച്ചടക്കത്തിന്റെ വേദിയാണ്‌. കുടുംബങ്ങളുടെ ക്രമങ്ങളും അച്ചടക്കവും ഉപേക്ഷിക്കുന്നതാണ്‌ അരാജകത്വത്തിനു കാരണമാകുന്നത്‌. ദൈവകൽപനകൾ ലോകത്തിനാകമാനമുള്ളതാണ്‌ - മാർ കല്ലാര്റങ്ങാട്ട്‌ വ്യക്തമാക്കി.വിശുദ്ധിയുടെ നിറകുടങ്ങളും വിളനില ങ്ങളുമാണ്‌ കുടുംബങ്ങളെന്നും തിരുക്കുടുംബ ചൈതന്യം ഏറ്റുവാ ങ്ങാൻ ശ്രദ്ധിക്കണമെന്നും പാലാ സെന്റ്‌ തോമസ്‌ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കെ.എം. മാണി പറഞ്ഞു.

Saturday, October 1, 2011

മുറിയിൽ ജപമാല ചൊല്ലിയതിനു മാലിയിൽ മലയാളി അധ്യാപകനെ അറസ്റ്റ്ചെയ്തു

മാലിദ്വീപിൽ മുറിയിലിരുന്നു ജപമാല ചൊല്ലിയ മലയാളി അധ്യാപകനെ പോലീസ്‌ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തിന്റെ ലാപ്ടോപ്പ്‌ പോലീസ്‌ പിടിച്ചെടുത്തു. റഫൈലും സ്കൂളിലെ അധ്യാപകൻ ഇരിട്ടി കോക്കാട്ട്‌ കെ.സി. ഷിജോ (30)യെയാണ്‌ അറസ്റ്റു ചെയ്തത്‌. ഇന്നലെയാണു സംഭവം. നാട്ടിൽ വിവരം ലഭിച്ചതിനെത്തുടർന്നു ബന്ധുക്കൾ മന്ത്രി കെ.സി.ജോസഫിനെ വിവരം അറിയിച്ചു. മന്ത്രി ഇന്ത്യൻ എംബസിക്ക്‌ അടിയന്തര ഫാക്സ്‌ സന്ദേശം നൽകിയിട്ടുണ്ട്‌. ഷിജോയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്‌. താമസിക്കുന്ന മുറി അടച്ചിട്ടു ഷിജോ ജപമാല ചൊല്ലിയെന്നാണു പോലീസ്‌ ആരോപിക്കുന്ന കുറ്റം. അധ്യാപകർക്കുവേണ്ടിയുള്ള സ്കൂൾ കംപ്യൂട്ടറിൽ ഷിജോ യുടെ ഫോൾഡറിൽനിന്ന്‌ അധ്യാപന വസ്തുക്കൾക്കൊപ്പം കന്യകാമാതാവിന്റെ ഏതാനും ഭക്തി ഗാനങ്ങളും ചിത്രവും കണ്ടെത്തിയിരുന്നു. തുടർന്ന്‌ സ്കൂളിലെ മലയാളി അധ്യാപകരുടെ മുറികൾ പോലീസ്‌ റെയ്ഡു ചെയ്തു. മൂന്നുപേരുടെ പക്കൽ ബൈബിളും ജപമാലയും കണ്ടെത്തിയതിനെത്തുടർന്ന്‌ പോലീസ്‌ കേസെടുക്കുകയായിരുന്നു.

മാർ ജോസഫ്‌ പവ്വത്തിൽ പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിൽ

ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. 1962 ഒക്ടോബർ മൂന്നിനു പൂന സെമിനാരിയിലാണു മാർ ജോസഫ്‌ പവ്വത്തിൽ വൈദിക പട്ടം സ്വീകരിച്ചത്‌. 1963ൽ എസ്ബി കോളജിൽ അധ്യാപകനായി സേവനം തുടങ്ങി. 1972 ജനുവരി ഏഴിന്‌ സഹായമെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13നു റോമിൽ പോൾ ആറാമൻ മാർപാപ്പയിൽ നിന്നു മെത്രാഭിഷേകം സ്വീകരിച്ചു. 1973ൽ സിബിസിഐ യൂത്ത്‌ കമ്മീഷൻ ചെയർമാനായി നിയമിതനായി. 1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. മേയ്‌ 12നു സ്ഥാനാരോഹണം ചെയ്തു. 1985 നവംബർ 16നു ചങ്ങനാശേരി ആർച്ച്ബിഷപായി നിയമനം ലഭിച്ചു. 1986 ജനുവരി 17ന്‌ അതിരൂപതാധ്യക്ഷനായി. 1993ൽ കെസിബിസി ചെയർമാൻ, 1994ൽ സിബിസിഐ പ്രസിഡന്റ്‌, 1998ൽ പോസ്റ്റ്‌ ഏഷ്യൻ സിനഡൽ കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2007 മാർച്ച്‌ 19നു വിരമിച്ച മാർ പവ്വത്തിൽ ഇപ്പോൾ ഇന്റർ ചർച്ച്‌ കൗൺസിൽ ചെയർമാനാണ്‌. മാർ ജോസഫ്‌ പവ്വത്തിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി, മെത്രാഭിഷേക റൂബിജൂബിലി ആഘോഷങ്ങൾക്കു മൂന്നിനു തുടക്കമാകും. അന്നു രാവിലെ 6.15ന്‌ ആർച്ച്ബിഷപ്സ്‌ ഹൗസിലെ ചാപ്പലിൽ മാർ ജോസഫ്‌ പവ്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ കോച്ചേരി, വികാരി ജനറാൾമാരായ മോൺ.ജോസഫ്‌ കുറിഞ്ഞിപ്പറമ്പിൽ, മോൺ. ജോസഫ്‌ നടുവിലേഴം, മോൺ. മാത്യു വെള്ളാനിക്കൽ വിവിധ വകുപ്പ്‌ മേധാവികൾ തുടങ്ങിയവർ വിശുദ്ധ കുർബാനയിലും തുടർന്ന്‌ നടക്കുന്ന ആശംസാ സമ്മേളനത്തിലും പങ്കെടുക്കും.

വനിതാ കോഡ്‌ ബിൽ നിർദേശങ്ങൾക്കു സ്വേഛാധിപത്യശൈലി: മാർ തോമസ്‌ ചക്യത്ത്‌

വനിതാ കോഡ്‌ ബില്ലിന്റെ കരടുനിർദേശങ്ങൾക്കു സ്വേഛാധിപത്യത്തിന്റെ ശൈലിയാണെന്നു കെസിബിസി വിജിലൻസ്‌ ആൻഡ്‌ ഹാർമണി കമ്മീഷൻ ചെയർമാൻ ബിഷപ്‌ മാർ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. കെസിബിസി ഡയലോഗ്‌ ആൻഡ്‌ എക്യുമെനിസം, വിജിലൻസ്‌ ആൻഡ്‌ ഹാർമണി കമ്മീഷനുകളുടെയും പ്രൊലൈഫ്‌ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മനുഷ്യജീവന്റെ സംരക്ഷണം മതങ്ങളുടെ കാഴ്ചപ്പാടിൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവിക-ധാർമിക മൂല്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമനിർമാണം നടക്കുന്നതു വേദനാജനകമാണ്‌. തെറ്റായ നിയമങ്ങളിലൂടെ നിരവധി പേരെ കൊന്നൊടുക്കിയ ജർമനിയിലെ ഹിറ്റ്ലറുടെ നയങ്ങളെയാണു കൃഷ്ണയ്യർ കമ്മീഷന്റെ നിർദേശങ്ങൾ ഓർമിപ്പിക്കുന്നത്‌. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതാണു ഈ നിർദേശങ്ങൾ. മൂന്നാമത്തെ കുട്ടിക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നതു ധാർമികതയ്ക്കു നിരക്കുന്നതല്ല. സാമൂഹ്യക്ഷേമത്തിലും സാംസ്കാരിക പുരോഗതിയിലും മതങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. പൊതുസമൂഹത്തിന്റെ ധാർമികതയെ ചോദ്യം ചെയ്യുന്ന വനിതാ കോഡ്‌ ബില്ലിന്റെ കരടുനിർദേശങ്ങൾക്കെതിരേ എല്ലാ മതങ്ങളും ഒന്നിക്കണം- മാർ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ അധ്യക്ഷത വഹിച്ചു. വനിതാ കോഡ്‌ ബില്ലിന്റെ കരടു റിപ്പോർട്ട്‌ തയാറാക്കിയ കമ്മീഷനിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ ആരാണ്‌ ഇത്തരം വിവാദനിർദേശങ്ങൾ തയാറാക്കിയതെന്നു വെളിപ്പെടുത്താൻ അധികൃതർക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വാമി പുരന്ദരാനന്ദ, ഷിഫാർ അൽ കൗസാരി, ഫാ.ജോസ്‌ കോട്ടയിൽ, ജോൺ പോൾ, അമ്മിണി മാത്യു, സുഖ്‌വീന്ദർ സിംഗ്‌, പ്രവീൺ ഷാ എന്നിവർ വിഷയാവതരണം നടത്തി. പ്രഫ. മോനമ്മ കോക്കാട്‌ പ്രമേയം അവതരിപ്പിച്ചു. കമ്മീഷൻ സെക്രട്ടറിമാരായ ഫാ.റോബി കണ്ണൻചിറ, ഫാ. ജോസി പൊന്നമ്പേൽ, പ്രൊലൈഫ്‌ സമിതി പിആർഒ സാബു ജോസ്‌ എന്നിവർ പ്രസംഗിച്ചു.

Thursday, September 29, 2011

കെസിബിസി ശുചിത്വ ഞായർ ആചരണം ഒക്ടോബർ രണ്ടിന്‌

കേരളത്തിൽ വ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന ശുചീകരണപ്രവർത്തനങ്ങളോടു സഹകരിച്ച്‌ പരിസരങ്ങൾ വൃത്തിയാക്കാനും മാലിന്യങ്ങൾ സംസ്കരിക്കാനും എല്ലാവരും തയാറാകണമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി അഭ്യർഥിച്ചു. സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭകളിലെ എല്ലാ ദേവാലയങ്ങളിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ശുചിത്വ ഞായറായി ആചരിക്കും. കെസിബിസിയുടെ കീഴിൽ വരുന്ന സ്കൂളുകൾ, പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോളജുകൾ, സാങ്കേതിക പരിശീലനകേന്ദ്രങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പരിസരശുചീകരണവും മാലിന്യസംസ്കരണവും നടക്കും. ഇടവകകളിലെ സൺഡേ സ്കൂളുകളുടെ നേതൃത്വത്തിൽ പരിസര ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും. കേരളത്തിലെ 24 അൽമായ സംഘടനകളുടെ നേതൃത്വത്തിൽ പരിസരശുചീകരണത്തക്കുറിച്ചു ബോധവത്കരണ പരിപാടികൾ നടത്തും. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു തടയാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കാനും കെസിബിസി നിർദേശം നൽകി. ഭൂമി ദൈവത്തിന്റെ സൃഷ്ടിയായതുകൊണ്ടും പ്രപഞ്ചം മുഴുവൻ ഈശ്വരസാന്നിധ്യം നിറഞ്ഞുനിൽക്കുന്നതുകൊണ്ടും പരിസരശുചിത്വവും മാലിന്യസംസ്കരണവും ഈശ്വരവിശ്വാസത്തിന്റെ ഭാഗമായി കണ്ട്‌ ഏവരും പ്രവർത്തിക്കണമെന്നു കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ, സെക്രട്ടറി ജനറൽ ആർച്ച്‌ ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

Tuesday, September 27, 2011

സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടരുത്‌: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

ആഗോളവത്കരണത്തിന്റെ ആധുനിക കാലഘട്ടത്തിൽ പ്രേഷിതദൗത്യം മറന്ന്‌ സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടരുതെന്ന്‌ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. സീറോ മലബാർസഭ പ്രേഷിത വർഷാചരണത്തിന്റെ രൂപതാതല പ്രവർത്തന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ബിഷപ്‌. സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടാൻ സാധ്യതയേറെയാണ്‌. വാണിജ്യവത്കരിക്കപ്പെട്ട സ്ഥാപനങ്ങൾ ആധ്യാത്മികവത്കരിക്കാൻ ഏറെ ശ്രമകരവുമാണ്‌. പ്രേഷിത പ്രവർത്തനം വ്യക്തിപരമായ പ്രവൃത്തിയല്ല. ഇത്‌ സഭാത്മകവും സുവിശേഷാത്മകവും ദൈവശാസ്ത്ര പരവുമാണ്‌. പ്രേഷിത പ്രവർത്തനത്തിന്റെ കാതൽ വചനമായ മിശിഹായെ സ്വീകരിക്കുകയാണ്‌. ഇതിന്റെ ലക്ഷ്യം ജാതീയമോ ഭാഷാപരമോ ആയ സംഘാത്മകതയല്ല, മറിച്ച്‌ ശ്ലൈഹികവും സാവത്രി കവുമായ മാനങ്ങളാണുള്ളത്‌. അന്ധനു കാഴ്ചയും ബധിരനു കേൾവിയും അടിച്ചമർത്തപ്പെട്ടവനു സ്വാതന്ത്യവുമാണ്‌ സുവിശേഷം: മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു.

കൃഷ്ണയ്യർ കമ്മീഷൻ റിപ്പോർട്ട്‌ മൗലികാവകാശത്തെ വെല്ലുവിളിക്കുന്നത്‌: മാർ ജോസഫ്‌ പെരുന്തോട്ടം

മനുഷ്യജീവനു ഭീഷണിയുയർത്തുന്ന നിയമനിർമാണങ്ങൾ മനുഷ്യന്റെ മൗലികാവകാശത്തെയും അടിസ്ഥാന ധാർമിക നിയമത്തെയും വെല്ലുവിളിക്കുന്നതാണെന്നു ചങ്ങനാശേരി ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. സന്താനനിയന്ത്രണത്തെക്കുറിച്ചു ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും വിശുദ്ധിക്കു നിരക്കാത്ത ഈ നിർദേശങ്ങൾ മനുഷ്യന്റെ ദൈവദത്തമായ അവകാശത്തിന്റെമേലുള്ള കടന്നാക്രമണമാണ്‌. സന്താനങ്ങൾ എത്ര വേണമെന്നു നിശ്ചയിക്കാനുള്ള അവകാശം മാതാപിതാക്കൾക്കുള്ളതാണ്‌. ദൈവിക നിയമങ്ങൾക്കും ധാർമിക മനഃസാക്ഷിക്കും വിധേയമായി മാതാപിതാക്കൾ അതു നിർവഹിക്കണം: മാർ പെരുന്തോട്ടം പറഞ്ഞു. അതുപോലെ ഗർഭഛിദ്രത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിർദേശം മനുഷ്യജീവനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവയാണ്‌; കൊലപാതകത്തെ പ്രത്യക്ഷമായിത്തന്നെ പ്രോത്സാഹിപ്പിക്കുന്നതാണ്‌. ശരിയായ ധർമചിന്ത മരവിച്ചവർക്കു മാത്രമേ ഇപ്രകാരമുള്ള നിർദേശങ്ങൾ വയ്ക്കാനാവൂ. ധാർമികതയുടെ അടിസ്ഥാനം ദൈവവിശ്വാസമാണ്‌. കേവലം മാനുഷിക യുക്തിക്കുപോലും നിരക്കാത്തതാണു ജനസംഖ്യ നിയന്ത്രിക്കാൻ കൊല നടത്തുക എന്നത്‌. ഇത്തരം അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ നിർദേശങ്ങൾ അർഹിക്കുന്നവിധം തള്ളിക്കളയുവാനുള്ള പക്വതയും വിവേചനാശക്തിയും സർക്കാരിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന്‌ ആർച്ച്ബിഷപ്‌ പറഞ്ഞു. ജനക്ഷേമത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ മനുഷ്യജീവനു ഭീഷണിയുയർത്തുന്നതും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ തകർക്കുന്നതുമായ നിയമനിർമാണങ്ങൾ നടത്തുകയില്ലെന്നു ജനങ്ങൾക്ക്‌ ഉറപ്പു ലഭിക്കുകയും വേണമെന്ന്‌ മാർ ജോസഫ്‌ പെരുന്തോട്ടം ആവശ്യപ്പെട്ടു.

കുട്ടികൾ മാതാപിതാക്കളുടെ അവകാശം: കെസിബിസി

കുട്ടികൾഎത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം പൂർണമായും മാതാപിതാക്കൾക്കുള്ളതാ ണെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി). ഭരണാധികാരികൾക്കോ രാഷ്ട്രത്തിനോ മാതാപിതാക്കളുടെ ഈ പരമാധികാരത്തിൽ കൈകടത്താൻ അവകാശമില്ല. രണ്ടു കുട്ടികളിൽക്കൂടുതൽ ഉണ്ടായാൽ മൂന്നാമത്തെ കുട്ടി മുതൽ ഓരോ കുട്ടിക്കും 10,000 രൂപ എന്ന നിരക്കിൽ പിഴ യോ മൂന്നു മാസം സാധാരണ തടവോ നൽകണമെന്ന ജസ്റ്റീസ്‌ വി. ആർ. കൃഷ്ണയ്യർ കമ്മീഷന്റെ നിർദേശം കിരാതവും മനുഷ്യാവകാശങ്ങളുടെ ലംഘനവും മാതാപിതാക്കളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഈശ്വരവിശ്വാസത്തിനും ധാർമികതയ്ക്കും എതിരുമാണ്‌. വിശ്വസിക്കുന്ന നന്മ പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണു ഭാരതത്തിന്റേത്‌. മക്കൾ കൂടുതൽ വേണമെന്നു പ്രചരിപ്പിക്കുന്ന സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കടുത്ത രീതിയിൽ ശാസിക്കാനുള്ള നിർദേശം ഭരണഘടനാലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ്‌. വിവാഹമോചനങ്ങൾ സുഗമമാക്കാൻ കുടും ബകോടതികൾക്കു പുറത്തുസ്ഥിരം സംവിധാനം വേണമെന്ന കരടുബില്ലിലെ നിർദേശവും ഭാരത ത്തിന്റെ പവിത്രമായ സംസ്കാരത്തിനെതിരാണ്‌. വ്യക്തിബന്ധങ്ങൾക്കും കുടുംബങ്ങൾക്കും പാവ നമായ സ്ഥാനം നൽകുന്ന സാമൂഹിക സംസ്കാരമാണു നമുക്കുള്ളത്‌. കുടുംബ ബന്ധങ്ങൾ ശക്തമാക്കി കെട്ടുറപ്പുള്ള സമൂഹവും രാഷ്ട്രവും നിർമിക്കാനാണു ജനക്ഷേമം ലക്ഷ്യം വയ്ക്കുന്ന ജനാധിപത്യ സർക്കാരുകൾ പരിശ്രമിക്കേണ്ടത്‌. പ്രശ്നങ്ങളുള്ള കുടുംബങ്ങളെ എളുപ്പത്തിൽ ശിഥിലമാക്കി കുട്ടികളെ അനാഥരാക്കുന്ന അവസ്ഥയിലേക്കു തള്ളിവിടുകയല്ല ക്ഷേമരാഷ്ട്രം ചെയ്യേണ്ടത്‌. കുട്ടികൾ കുറയുകയും വൃദ്ധർ വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണു കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്‌. 1998 മുതൽ 2008 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത്‌ 55,770 കുട്ടികളുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. കുട്ടികളിലാണു രാഷ്ട്രത്തിന്റെ ഭാവി നിലനിൽക്കുന്നത്‌. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളാണു പൊതുവേ ഭദ്രതയുള്ളതെന്നു സാമൂഹികമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഇന്നു കുടുംബങ്ങൾ പൊതുവേ ഗർഭവിരോധ മനോഭാവമുൾക്കൊള്ളുന്നുണ്ട്‌. കൂടുതൽ മക്കളുള്ള കടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു രാഷ്ട്രത്തിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്‌. വനിതാ-ശിശു ക്ഷേമ നിയമസംഹിതയുടെ കരടു ബിൽ ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകളുണ്ട്‌. ഇതു മനുഷ്യമഹ ത്ത്വത്തെയും ജീവന്റെ മൂല്യത്തെ യും നിഷധിക്കുന്നതാണെന്നും കെസിബിസി. പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ സംയുക്തപ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Monday, September 26, 2011

നിയമനിർമാണം മനുഷ്യമഹത്വത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതാവണം: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

രാഷ്ട്രവും നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിലേക്കു കടന്നുകയറരുതെന്നും മനുഷ്യമഹത്വത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയാണ്‌ നിയമനിർമാണങ്ങളിലൂടെ വേണ്ടതെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌. എകെസിസി പാലാ രൂപത പ്രവർത്തനോദ്ഘാടനം മുണ്ടാങ്കൽ പാരിഷ്ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീസ്‌ കൃഷ്ണയ്യർ കമ്മീഷൻ വിമൻസ്‌ കോഡ്‌ ശിപാർശകളെക്കുറിച്ചു പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര ബോധമുള്ളവർക്കു മുന്നോട്ടു വയ്ക്കാൻ സാധിക്കാത്ത നിർദേശങ്ങളാണു ശിപാർശയിലുള്ളത്‌. മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും നന്മയ്ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ ക്രൈസ്തവസഭ പലപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടുന്നത്‌. ഇങ്ങനെ ഒറ്റപ്പെടുമ്പോഴും സഭ അതിന്റെ മൂല്യങ്ങൾക്കുവേണ്ടി ശക്തമായി നിലകൊള്ളണം. ദൈവത്തെ വധിക്കുന്ന സീസർമാരുടെയും മനുഷ്യക്കുരുതി നടത്തുന്ന ഹിറ്റ്ലർമാരുടെയും തലമുറ ഇന്നു സമൂഹത്തിൽ സജീവമാണ്‌. മൂല്യബോധമുള്ളവർ മനുഷ്യത്വത്തിന്റെ മുന്നണിപ്പോരാളികളാണമെന്നും മനുഷ്യന്റെ സമഗ്രമായ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കാൻ എകെസിസിക്കു കടമയുണ്ടെന്നും ബിഷപ്‌ പറഞ്ഞു.

ജസ്റ്റീസ്‌ കൃഷ്ണയ്യർ കമ്മീഷൻ റിപ്പോർട്ട്‌ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശങ്ങൾക്കുംവേണ്ടിയുള്ള ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ കമ്മീഷൻ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദേശങ്ങളും അസ്വീകാര്യമാണെന്നും ഇന്ത്യൻ ഭരണഘടന വ്യക്തികൾക്കു നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെആർഎൽസിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി. കുട്ടികൾ എത്രവേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കളുടേതാണ്‌. രണ്ടുകുട്ടികളിൽ കൂടുതൽ ഉള്ളവരിൽനിന്നു പിഴ ഈടാക്കണമെന്നു പറയുന്നതു ന്യായീകരണമില്ലാത്തതാണ്‌. അധികം കുട്ടികളുള്ളവർക്കു സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നൽകരുതെന്ന നിർദേശം ജനാധിപത്യ വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്‌. കൂടുതൽ മക്കൾ ഉണ്ടാകുന്നതുകൊണ്ട്‌ നിയമനടപടികൾ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം കാടത്തവും അപലപനീയവുമാണ്‌. ജനസംഖ്യാ നിയന്ത്രണത്തിനെതിരേ പ്രചാരണം നടത്തുന്ന മത, സാമൂഹ്യ, രാഷ്ട്രീയ, അക്കാദമിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കടുത്ത ശാസനം നൽകണമെന്നത്‌ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയ്ക്കു നിരക്കുന്നതല്ല. ജനപ്പെരുപ്പ നിയന്ത്രണനയം നടപ്പിലാക്കുന്നതിനു രൂപീകരിക്കുന്ന കമ്മീഷനിൽ ഒരു സംഘടനയുടെയും ഭാരവാഹികൾ അംഗങ്ങളാകരുതെന്ന നിർദേശം നിഗൂഢലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്‌. സുരക്ഷിതമായ ഗർഭഛിദ്രസംവിധാനം സൗജന്യമായി ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഏർപ്പെടുത്തണമെന്ന വിവാദവ്യവസ്ഥയും സുരക്ഷിതമായ ഗർഭനിരോധന ഉപാധികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയും സമൂഹത്തിൽ മൂല്യങ്ങളുടെ അപചയത്തിനും ശിഥിലീകരണത്തിനും കാരണമാകുമെന്നും ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി ചൂണ്ടിക്കാട്ടി.

മൗലിക അവകാശങ്ങൾക്കു ചങ്ങലയിടരുത്‌: മാർ പോളി കണ്ണൂക്കാടൻ

ജസ്റ്റിസ്‌ കൃഷ്ണയ്യർ മുഖ്യമന്ത്രിക്കു നൽകിയ കേരള വനിത കോഡ്‌ കരട്‌ ബില്ലിന്റെ റിപ്പോർട്ട്‌ മനുഷ്യമഹത്വത്തിനും മനുഷ്യജീവനും വിലകൽപിക്കാത്ത സാമൂഹ്യ തിന്മയാണെന്ന്‌ ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ. അധാർമികമായ ഈ ബിൽ സമൂഹത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്നതും ധാർമിക അധഃപതനം ഉളവാക്കുന്നതുമാണ്‌. മനുഷ്യന്റെ അന്തസ്‌ ഉയർത്തിപ്പിടിക്കുന്ന, ഭാരതത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമായ ഇത്തരം റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയണമെന്ന്‌ അദ്ദേഹം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. കുട്ടികൾ രാജ്യത്തിന്റെ സമ്പത്താണ്‌. അത്‌ തീരുമാനിക്കേണ്ടത്‌ മാതാപിതാക്കളാണ്‌. അത്‌ പൗരന്റെ അവകാശമാണ്‌. അതിൽ കൈകടത്തുന്നത്‌ നന്ദ്യവും ഹീനവുമാണ്‌- ബിഷപ്‌ കൂട്ടിച്ചേർത്തു. .

കൃഷ്ണയ്യരുടെ ബില്ലിനെതിരേ കെസിബിസി പ്രോ ലൈഫ്‌ സമിതി പ്രക്ഷോഭത്തിലേക്ക്‌

ജസ്റ്റീസ്‌ വി.ആർ.കൃഷ്ണയ്യർ സംസ്ഥാന സർക്കാരിനു സമർപ്പിച്ച വിമൻസ്‌ കോഡ്‌ ബില്ലിലെ കരടു നിർദേശങ്ങൾ മൈനസ്‌ ഗ്രോത്ത്‌ റേറ്റ്‌ കാണിക്കുന്ന കേരളത്തിന്‌ സ്വീകരിക്കാവുന്നതല്ലെന്ന്‌ കെസിബിസി ഓൾ കേരള പ്രോ ലൈഫ്‌ സമിതി അഭിപ്രായപ്പെട്ടു. 1.7 ജനനനിരക്ക്‌ രേഖപ്പെടുത്തിയിരുന്ന കേരളത്തിൽ കഴിഞ്ഞ സെൻസസിലെ കണക്കുകൾ കാണിക്കുന്നത്‌ 1.5-ൽ താഴെയായി കുറഞ്ഞെന്നാണ്‌. ഇങ്ങനെ പോയാൽ അടുത്ത തലമുറയിൽ കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറും. യു.എൻ കണക്കനുസരിച്ച്‌ 2.2 ജനനനിരക്ക്‌ ഉണെ്ടങ്കിലേ ജനസംഖ്യ സന്തുലിതമാകൂ. 15 ശതമാനം പുരുഷന്മാർക്കും 12 ശതമാനം സ്ത്രീകൾക്കും വന്ധ്യതയുള്ളതുകൊണ്ട്‌ ഈ കണക്കുപ്രകാരം ജനസംഖ്യ സന്തുലിതമാകണമെങ്കിൽ കുഞ്ഞുങ്ങൾ ജനിക്കുന്ന കുടുംബങ്ങളിൽ നാലു കുഞ്ഞുങ്ങളെങ്കിലും ജനിക്കണം. ഇത്തരം യാഥാർഥ്യങ്ങൾക്കിടയിൽ രണ്ടിലധികം കുഞ്ഞുങ്ങൾ ജനിച്ചാൽ പതിനായിരം രൂപ പിഴയും ജയിൽശിക്ഷയുമെന്ന ബില്ലിലെ നിർദേശങ്ങൾ കേരളത്തെ ഇല്ലാതാക്കും. കൃഷ്ണയ്യരുടെ നിർദേശങ്ങൾക്കു പിന്നിൽ ഭാരത സാക്ഷരതയുടെ മുൻപന്തിയിൽ നിൽക്കുന്ന കേരള സംസ്ഥാനത്തെ ഇല്ലാതാക്കാനുള്ള വിദേശ ശക്തികളുടെ ശ്രമം ഉണേ്ടായെന്ന്‌ അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്ന്‌ പ്രോ ലൈഫ്‌ സമിതി ആവശ്യപ്പെട്ടു. കുഞ്ഞുങ്ങൾ എത്ര വേണമെന്ന്‌ തീരുമാനിക്കാനുള്ള ദമ്പതികളുടെ അവകാശത്തിൽ കൈകടത്താനുള്ള ബില്ലിലെ നിർദേശങ്ങൾ മനുഷ്യാവകാശ ലംഘനവും വിശ്വാസങ്ങൾക്കും ജീവന്റെ മൂല്യങ്ങൾക്കും നേരേയുള്ള വെല്ലുവിളിയും മനുഷ്യത്വത്തെ യും മാതൃത്വത്തെയും അപമാനിക്കുന്നതും ജീവൻ നൽകുന്നതായ ദൈവത്തിനെതിരായ നിരീശ്വര ചിന്തയിൽനിന്നും ഉടലെടുക്കുന്നതുമാണ്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഫാമിലി വെൽ ബീയിംഗ്‌ ബിൽ എന്നപേരിൽ ഇതേ നിർദേശങ്ങൾ വി.ആർ.കൃഷ്ണയ്യർ കൊണ്ടുവന്നപ്പോൾ പ്രോ ലൈഫ്‌ പ്രസ്ഥാനവും മനുഷ്യജീവ മഹത്ത്വം ഉയർത്തിപ്പിടിക്കുന്ന മറ്റു സംഘടനകളും പ്രക്ഷോഭത്തിലൂടെ അത്‌ ഇല്ലായ്മ ചെയ്തതാണ്‌. ഈ അധാർമിക ബില്ലുകൾക്കെതിരേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്‌ കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ്‌ സമിതിയുടെയും ചെയർമാനായ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകുമെന്നും ഒക്ടോബർ ഒന്നിന്‌ സെക്രട്ടേറിയറ്റിലേക്ക്‌ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ പ്രതിഷേധറാലി നടത്തുമെന്നും പ്രോ ലൈഫ്‌ സംസ്ഥാന സമിതി പ്രസിഡന്റ്‌ റവ.ഡോ.ജോസ്‌ കോട്ടയിൽ, ജനറൽ സെക്രട്ടറി ജോർജ്ജ്‌ എഫ്‌.സേവ്യർ, പിആർഒ സാബു ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ പള്ളിവാതുക്കൽ, സെക്രട്ടറിമാരായ യുഗേഷ്‌ തോമസ്‌ പുളിക്കൻ, ജോളി ജോസഫ്‌, സെലസ്റ്റിൻ ജോൺ, സജു ഇടനാട്ടുകിഴക്കതിൽ, ട്രഷറർ അഡ്വ.ജോസി സേവ്യർ, വിജിലൻസ്‌ സെൽ കോ-ഓർഡിനേറ്റർ അഡ്വ.തോമസ്‌ തണ്ണിപ്പാറ, ആനിമേറ്റർ ഏബ്രഹാം പുത്തൻകുളം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Saturday, September 24, 2011

മാർട്ടിൻ ലൂഥറിന്റെ നാട്ടിൽ സഭൈക്യ സന്ദേശവുമായി മാർപാപ്പയെത്തി

പ്രൊട്ടസ്റ്റന്റ്‌ വിപ്ലവത്തിനു നേതൃത്വം നൽകിയ മാർട്ടിൻ ലൂഥറിന്റെ നാട്ടിൽ സഭൈക്യത്തിന്റെ സന്ദേശവുമായി ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പയെത്തി. എർഫർട്ടിലെ സെന്റ്‌ അഗസ്റ്റിൻ പ്രൊട്ടസ്റ്റന്റ്‌ മോണസ്ട്രിയിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനാസമ്മേളനത്തിൽ പങ്കെടുത്ത മാർപാപ്പ പിന്നീടു വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തീർഥാടനകേന്ദ്രമായ എട്സെൽബാച്ചിൽ നടന്ന ജാഗരണപ്രാർഥനയിലും പങ്കെടുത്തു. അഗസ്റ്റീനിയൻ മോണസ്ട്രിയിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനച്ചടങ്ങിൽ വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട 300 പേർ പങ്കെടുത്തു. സഭകൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ക്രൈസ്തവവിശ്വാസം പ്രവൃത്തികളിലൂടെ മറ്റുള്ളവർക്ക്‌ അനുഭവവേദ്യമാക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. പരസ്പരം സ്നേഹിക്കുക എന്ന യേശുവിന്റെ വചനം കൂടുതൽ അന്വർഥമാക്കണം. ദൈവവിശ്വാസം ഉള്ളിൽനിന്നുള്ളതാകണം. സ്വയംനിർമിത വിശ്വാസം വിലകെട്ടതാണ്‌. ബൗദ്ധികമായി ലഭിക്കുന്നതല്ല ദൈവവിശ്വാസം. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്‌ ദൈവവിശ്വാസം - മാർപാപ്പ ഉദ്ബോധിപ്പിച്ചു. മതനിഷേധ ചിന്താഗതിയും ക്രിസ്ത്യൻ മതതീവ്രവാദവും ഒരുപോലെ സഭൈക്യത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നതായും മാർപാപ്പ കൂട്ടിച്ചേർത്തു. വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിനായി മാർപാപ്പ പ്രാർഥനയും നടത്തി. പ്രാർഥനച്ചടങ്ങിൽ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികൾ സംയുക്തമായാണു ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകിയത്‌. മാർപാപ്പയുടെ സന്ദർശനം ജർമനിയിലെ സഭൈക്യത്തിനു ശക്തിപകരുമെന്നാണു സന്ദർശനത്തേക്കുറിച്ചു പ്രൊട്ടസ്റ്റന്റ്‌, ലൂഥറൻ നേതാക്കൾ പ്രതികരിച്ചത്‌. എർഫർട്ടിലെ പ്രൊട്ടസ്റ്റന്റ്‌ കത്തീഡ്രലിലാണു മുസ്ലിം നേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്‌. ക്രൈസ്തവർക്കും ഇസ്ലാംമതസ്ഥർക്കുമിടയിൽ പരസ്പര ബഹുമാനം ഉണ്ടാകണമെന്നു കൂടിക്കാഴ്ചയിൽ മാർപാപ്പ ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തിലും സംഭാഷണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ ഇരു മതങ്ങൾക്കുമിടയിൽ ഉണ്ടാകേണ്ടത്‌. ഇരു മതവിശ്വാസികളും യോജിച്ചു നീങ്ങിയാൽ കൂടുതൽ മെച്ചപ്പെട്ട ലോകത്തെ വാർത്തെടുക്കാനാവും. യോജിച്ചു പ്രവർത്തിക്കാവുന്ന നിരവധി മേഖലകൾ ഇരു മതസ്ഥർക്കുമുണ്ട്‌. ഇതു യാഥാർഥ്യമായാൽ സമൂഹത്തിന്‌ ഉത്തമ മാതൃകയാകും -മാർപാപ്പ പറഞ്ഞു. വ്യാഴാഴ്ച ബർലിനിൽ യഹൂദ നേതാക്കളുമായി മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

Thursday, September 22, 2011

യുവജനങ്ങളിൽ വിജ്ഞാനവും വിശുദ്ധിയും വളരണം: ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ

യുവജനങ്ങളിൽ വിജ്ഞാനവും വിശുദ്ധിയും വളരണമെന്ന്‌ പുനലൂർ ബിഷപ്‌ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ.പുനലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും വൈഎംസിഎയുടെയും ആഭിമുഖ്യത്തിൽ പുനലൂർ പിഎസ്‌എസ്‌എസ്‌ ഓഡിറ്റോറിയത്തിൽ കൂടിയ യുവജന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.

അൽമായർ ലോകത്തെ അൾത്താരയുമായി അടുപ്പിക്കേണ്ടവർ : മാർ ജോസഫ്‌ പെരുന്തോട്ടം

ലോകത്തെ അൾത്താരയുമായി അടുപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ്‌ അൽമായരെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. കോട്ടയം ഫെറോനാ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ ലൂർദിൽ നടന്ന അൽമായാ നേതൃസംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്‌ ബിഷപ്‌. മദ്യം ഉൾപ്പെടെയുള്ള വിപത്തുകളെ ഉൻമൂലനം ചെയ്യുവാൻ അൽമായ വർഷത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണം. പ്രാർഥനയാണ്‌ ഈ ശ്രമങ്ങൾക്ക്‌ കരുത്തു പകരേണ്ടത്‌. വൈദികരും സന്യസ്ഥരുമെല്ലാം അൽമായ സമൂഹത്തിന്റെ സംഭാവനകളാണ്‌. അതിരൂപതാ ശതോത്തര രജത ജൂബിലിയോട്‌ അനുബന്ധിച്ച്‌ നടപ്പാക്കുന്ന കർമ പദ്ധതികളിൽ അൽമായരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്നും ആർച്ച്‌ ബിഷപ്‌ ആഹ്വാനം ചെയ്തു

നവസുവിശേഷവത്കരണത്തിലേക്കു പ്രവേശിക്കുക: മാർ ജോർജ്ജ്‌ ആലഞ്ചേരി

നവസുവിശേഷവത്കരണത്തിലേക്കു പ്രാദേശിക സഭകളും സഭാ കൂട്ടായ്മകളും പ്രവേശിക്കേണ്ടിയിരിക്കുന്നുവെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി സീറോ മലങ്കര സഭയുടെ പ്രഥമ സഭാ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങിൽ അനുമോദന പ്രസംഗം നടത്തുകയായിരുന്നു മാർ ജോർജ്ജ്‌ ആലഞ്ചേരി. നമ്മുടെ പ്രവൃത്തികളിലൂടെയായിരിക്കണം ലോകം മുഴുവൻ മാനസാന്തരപ്പെട്ടു വരേണ്ടത്‌. ലോകത്തിൽ ദൈവത്തിന്റെ സാന്നിധ്യം മനസിലാക്കിക്കൊടുക്കാൻ പ്രാദേശികസഭകളുടെയും സഭാ കൂട്ടായ്മകളുടെയും പ്രവർത്തനത്തിലൂടെ സാധിക്കണം. മലങ്കര സഭ സാർവത്രിക സഭയിലെ മറ്റ്‌ ഏത്‌ സഭയോടുമൊപ്പം വളർന്നു കഴിഞ്ഞതായും മാർ ജോർജ്ജ്‌ ആലഞ്ചേരി ചൂണ്ടിക്കാട്ടി. സാർവത്രിക സഭയെ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കണം സുവിശേഷവത്കരണ പരിപാടികൾക്കു രൂപം നൽകേണ്ടതെന്ന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. എം. സൂസപാക്യം അഭിപ്രായപ്പെട്ടു. സഭകൾ പരസ്പരം സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടുപോകുകയാണു വേണ്ടത്‌. കടലുകൾ കടന്നുവന്ന തോമാശ്ലീഹായുടെയും കടലോരത്തെ ജനങ്ങളുടെ മനസറിഞ്ഞ ഫാൻസിസ്‌ സേവ്യറിന്റെയും പിൻഗാമികളായ നമ്മൾ ഇന്നും സുവിശേഷ പ്രഘോഷണം ഐക്യത്തോടെ തുടരുകയാണെന്നു സഭാ അസംബ്ലി ഉദ്ഘാടനം ചെയ്ത സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. തിരുവല്ല ആർച്ച്‌ ബിഷപ്്‌ തോമസ്‌ മാർ കൂറിലോസ്‌ സ്വാഗതവും ഡോ. ജയിംസ്‌ പാലമുറ്റം നന്ദിയും പറഞ്ഞു.

ലോഗോസ്‌ ക്വിസിനു പുതിയ ലോഗോ

പൂവിളിയുടെ നാട്ടിൽ ദൈവത്തിന്റെ ആർദ്രനിമന്ത്രണങ്ങൾക്കു കണ്ണും കാതും ഹൃത്തും അർപ്പിക്കാൻ മലയാളിക്കു കഴിയുന്നു .... ലോഗോസ്‌ എന്ന ഓമനപ്പേരുള്ള ബൈബിൾ മഹായജ്ഞംതന്നെ തെളിവ്‌. ലോഗോസിന്റെ പുതിയ മുദ്ര ഇതിന്റെ സത്തയെ വെളിപ്പെടുത്തുന്നുണ്ട്‌. സൃഷ്ടികാരണമാണ്‌ വചനം. വചനത്തിലൂന്നിനിന്നുകൊണ്ട്‌ സൃഷ്ടികൾ നടത്തുന്ന ദൈവാന്വേഷണമാണ്‌, ബൈബിളിൽനിന്നു തുടങ്ങുന്ന ചോദ്യചിഹ്നം സൂചിപ്പിക്കുന്നത്‌. ഉയർത്തിയ കൈകളുമായി ചുറ്റും നിൽക്കുന്ന മനുഷ്യർ വചനപ്പൊരുൾ തേടുകയാണ്‌. ക്രിസ്തുവിനെ സൂചിപ്പിക്കാൻ ചോദ്യചിഹ്നത്തിനടുത്തുതന്നെ കുരിശുകാണിച്ചിരിക്കുന്നു. മുകളിലെ വൃത്തപരിധി ആകാശവിതാനമാണ്‌; അതിനു കീഴേ പ്രപഞ്ചവും. സൃഷ്ടികാരണനായ ദൈവമാണ്‌ മുകളിലെ നക്ഷത്രം. കെ.സി.ബി.സി. ബൈബിൾ കമ്മീഷനും കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കർമ്മപരിപാടിയെന്നും കാണിക്കാൻ, ആ രണ്ടു പേരുകളും ആവരണംപോലെ വൃത്തത്തിനു മുകളിൽ കാണിച്ചിരിക്കുന്നു. ശ്രീ. വിൻസ്‌ പെരിഞ്ചേരിയാണ്‌ അന്തർദ്ദേശീയപ്രശംസ സ്വന്തമാക്കിയ ഈ ലോഗോയ്ക്ക്‌ രൂപകൽപന നൽകിയത്‌. 12-ാ‍മതു ബൈബിൾ ക്വിസ്‌ പരീക്ഷയ്ക്കായി കേരളസഭ ഒരുങ്ങുമ്പോൾ എങ്ങും ഉത്സാഹത്തിമിർപ്പും പ്രാർത്ഥനാപൂർവ്വകമായ ഒരുക്കവും ദൃശ്യമാണ്‌. അഞ്ചുലക്ഷ ത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറുപേർ ഈ വർഷം ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു - കഴിഞ്ഞവർഷത്തെക്കാൾ 54000 പേർ കൂടുതൽ! സെപ്തംബർ 25ന്‌ ഓരോ ഇടവകയിലും നടത്തപ്പെടുന്ന ഒന്നര മണിക്കൂർ നീളുന്ന ക്വിസ്‌ പരീക്ഷയ്ക്കായി അഞ്ചരലക്ഷം ഹാൾടിക്കറ്റുകളും ചോദ്യപേപ്പറുകളും ഉത്തരക്കടലാസ്സുകളും തയ്യാറായിക്കഴിഞ്ഞു. ഇത്‌ ഒരു മഹാദ്ഭുതം തന്നെയാണ്‌. ആഗോള ക്രൈസ്തവസഭയിൽ തികച്ചും അതുല്യമായ ഈ സംരംഭം കേരളസഭയുടെ സ്വന്തം സംഭാവനയാണ്‌. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ മാർ ജോർജ്ജ്‌ പുന്നക്കോട്ടിൽ പിതാവ്‌ ചെയർമാനും കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ സെക്രട്ടറിയുമായുള്ള കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റിയുടെ വിവിധങ്ങളായ ബൈബിൾ ശുശ്രൂഷകളിൽ ഇന്ന്‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ ലോഗോസ്‌ ബൈബിൾ ക്വിസ്‌. ബൈബിൾ സൊസൈറ്റി ഈ വർഷം ലോഗോസിനായി ഓൺ-ലൈൻ രജിസ്ട്രേഷൻ സൗകര്യങ്ങളും ഒരുക്കി. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശമലയാളികൾക്കായി ഓൺ-ലൈൻ ലോഗോസ്‌ ക്വിസ്‌ പരീക്ഷയും നടത്താനാവുമെന്നാണ്‌ ഭാരവാഹികളുടെ പ്രതീക്ഷ. ഒരുപക്ഷേ വിദൂരഭാവിയിൽ ആഗോളസഭയ്ക്കു മുഴുവൻ പങ്കെടുക്കാവുന്ന വിധത്തിൽ ലോഗോസിന്റെ രൂപഭാവങ്ങൾ മാറിയേക്കാം എന്നുപോലും സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു അറുപതോളം വരുന്ന ബൈബിൾ സൊസൈറ്റി മാനേജിംഗ്‌ കൗൺസിൽ-എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ ഓരോ രൂപതയിലെയും ബൈബിൾ അപ്പോസ്തലേറ്റു ഡയറക്ടർമാരുടെയും മതബോധന ഡയറക്ടർമാരുടെയും നേതൃത്വത്തിലാണ്‌ ലോഗോസ്‌ ക്വിസ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇവരുടെ സംഘാടകശേഷിയാണ്‌ ലോഗോസ്‌ ക്വിസിന്റെ അഭൂതപൂർവ്വമായ വളർച്ചയുടെ പിന്നിലെ ശക്തി. അഞ്ചു വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെടുന്ന ലോഗോസിന്റെ ഈ വർഷത്തെ പഠനഭാഗങ്ങൾ പുറ 16-24, മത്താ 15-28, പത്രോസിന്റെ ഒന്നാം ലേഖനം എന്നിവയാണ്‌. ഓരോ വിഭാഗത്തിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുനേടുന്ന മൂന്നുപേർ വീതം സംസ്ഥാനതല ലോഗോസ്‌ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നു. അങ്ങനെ ഈ വർഷം 480 പേർ പി.ഒ.സി.യിൽ സംസ്ഥാനതല ലോഗോസ്‌ എഴുത്തുപരീക്ഷയ്ക്കെത്തും. നവംബർ 27-ാ‍ം തീയതിയായിരിക്കും ഇതു നടത്തപ്പെടുന്നത്‌. ഇതിൽ ഓരോ പ്രായവിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്കു നേടുന്ന 10 പേർ വീതം ആകെ 50 പേർ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടും. ക്വിസിന്റെ ഫൈനൽ റൗണ്ട്്‌ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യാൻ പദ്ധതിയുള്ളതിനാൽ ഡിസംബർ 4-ാ‍ം തീയതിയായിരിക്കും അതു സംഘടിപ്പിക്കപ്പെടുക. അന്നുതന്നെ ലോഗോസ്‌ പ്രതിഭയും നിർണയിക്കപ്പെടും. ലോഗോസ്‌ സമ്മാനദാനച്ചടങ്ങിൽവച്ച്‌ പാലയ്ക്കൽ തോമാ മൽപാൻ മെമ്മോറിയൽ എവർ റോളിങ്ങ്‌ ട്രോഫി ലോഗോസ്‌ പ്രതിഭയുടെ രൂപതയ്ക്കും പതിനായിരം രൂപയുടെ ക്യാഷ്‌ അവാർഡ്‌ ലോഗോസ്‌ പ്രതിഭയ്ക്കും സമ്മാനിക്കപ്പെടും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക്‌ ക്യാഷ്‌ അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റനേകം സമ്മാനങ്ങളും നൽകപ്പെടും. ഒരു വർഷം നീണ്ടുനിന്ന വചനോപാസനയ്ക്കു തിരശ്ശീല വീഴുമ്പോൾ അടുത്ത വർഷത്തേയ്ക്കുള്ള വചനയജ്ഞത്തിന്റെ തിരിയും ഒപ്പം തെളിയുകയായി . . .

Wednesday, September 21, 2011

പങ്കുവയ്ക്കലിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കണം: മാർ ജോസഫ്‌ പവ്വത്തിൽ

സൗധങ്ങൾ കെട്ടിപ്പടുക്കുന്നതുകൊണ്ടും ശാസ്ത്ര സാങ്കേതികവിദ്യകൾ വളരുന്നതുകൊണ്ടും മാത്രം സാമൂഹിക പുരോഗതി കൈവരിയ്ക്കാനാവില്ലെന്നും പങ്കുവയ്ക്കലും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കലുമാണ്‌ ഇന്നത്തെ പ്രധാന ആവശ്യമെന്നും ഇന്റർചർച്ച്‌ കൗൺസിൽ ചെയർമാൻ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. മലങ്കര കാത്തലിക്‌ അസോസിയേഷൻ വെണ്ണിക്കുളം മേഖല അൽമായ സമ്മേളനത്തോടനുബന്ധിച്ചു 'സഭയും രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പലപ്പോഴും പ്രചരിപ്പിക്കുന്നതു സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നതു വലിയ തെറ്റാണെന്നാണ്‌. സമൂഹമെന്ന നിലയിൽ മാത്രമല്ല, സഭാ ശുശ്രൂഷകരും നേരിട്ടു രാഷ്ട്രീയരംഗത്ത്‌ ഇടപെടേണ്ടതില്ലെന്നാണ്‌ ക്രൈസ്തവ നിലപാട്‌. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ്‌ സഭാ ശുശ്രൂഷകർ നേരിട്ടു രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്‌. ജനാധിപത്യരാജ്യത്തു ക്രൈസ്തവ വിശ്വാസികൾ തികഞ്ഞ ധാർമിക ബോധത്തോടെ സജീവ രാഷ്ട്രീയരംഗത്ത്‌ ഉണ്ടാകണമെന്നു തന്നെയാണ്‌ സഭ ആഗ്രഹിക്കുന്നത്‌. വിശ്വാസികൾക്കു മറ്റു രംഗങ്ങളിലെന്നതുപോലെ രാഷ്ട്രീയത്തിലും ആവശ്യമായ മനഃസാക്ഷി രൂപീകരിക്കാൻ സഭാ ശുശ്രൂഷകർക്കു കടമയുണ്ടെന്നും അതിനെ രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്നും മാർ പവ്വത്തിൽ പറഞ്ഞു.

ആതുരസേവന രംഗത്തു പ്രവർത്തിക്കുന്നവർ ധാർമികത മറക്കരുത്‌: മാർ ജോസഫ്‌ പവ്വത്തിൽ

ആതുരസേവന രംഗത്ത്‌ പ്രവർത്തിക്കുന്നവർ ധാർമിക ബോധത്തിൽ ഉറച്ചു നിന്ന്‌ കരുണയുടെ സ്പർശം പകരണമെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ കോളജ്‌ ഓഫ്‌ അലൈഡ്‌ ഹെൽത്ത്‌ സയൻസിന്റെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്‌ ബിഷപ്‌. ശാസ്ത്രീയ അറിവും സാങ്കേതികവിദ്യയും മനുഷ്യന്റെ ആകമാനമുളള വളർച്ചയ്ക്കും സുസ്ഥിതിക്കും പ്രയോജനപ്പെടണമെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽനിന്നും ലാബ ടെക്നോളജി, റേഡിയോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം നേടിയ 55 വിദ്യാർഥികൾക്കാണ്‌ ബിരുദം നൽകിയത്‌. ഉന്നതവിജയം നേടിയവർക്ക്‌ കാഷ്‌ അവാർഡുകളും സമ്മാനിച്ചു.

അൽമായർ സുവിശേഷത്തിന്റെ മുഖമുദ്ര കൈക്കൊള്ളണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സമൂഹത്തിൽ പ്രവർത്തിക്കുന്ന അൽമായർ സുവിശേഷത്തിന്റെ മുഖമുദ്ര കൈക്കൊള്ളുന്ന വരായിരിക്കണമെന്നു സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. അൽമായർക്കു സമൂഹത്തിൽ സഭയോടൊത്തുമാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. ബാംഗളൂർ സീറോ മലബാർ ലെയ്റ്റി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലെയ്റ്റി പ്രതിനിധിസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ ജോർജ്ജ്‌ ആലഞ്ചേരി. യേശുവിനെ വിട്ടുപോകാതെ, അവനെ ശ്രവിച്ച ജനങ്ങളെപ്പോലെ ഇന്നത്തെ അൽമായർ സഭയോടൊത്തു ചിന്തിച്ചു പ്രവർത്തിച്ച്‌ സമൂഹത്തിൽ പ്രവർത്തിക്കണം. സഭയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വമാണ്‌. എല്ലാവരും സമന്മാരാണ്‌. ദൈവം നൽകുന്ന കൃപകളും വരങ്ങളും അനുസരിച്ച്‌ ദൈവത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കുന്നവരാകണം നാമെന്നും മേജർ ആർച്ച്ബിഷപ്‌ കൂട്ടിച്ചേർത്തു.

സെന്റ്‌ വിൻസെന്റ്‌ ഡിപോൾ - അയൽക്കാരനിൽ ദൈവാനുഭവം കണ്ടെത്തിയവ്യക്തിത്വം: ബിഷപ്‌ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ

നല്ല സമരിയാക്കാരന്റെ മാതൃകയിൽ പാവങ്ങളിൽ ദൈവാനുഭവം ദർശിച്ച വിശുദ്ധനാണു വിൻസെന്റ്‌ ഡി പോളെന്നും ദൈവസ്നേഹത്തിലും ആധ്യാത്മികതയിലും അധിഷ്ഠിതമായ ഉപവി പ്രവർത്തനങ്ങൾക്കാണു വിൻസെന്റ്‌ ഡി പോൾ സൊസൈറ്റി ഊന്നൽ നൽകേണ്ടതെന്നും വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. സൊസൈറ്റി ഓഫ്‌ സെന്റ്‌ വിൻസെന്റ്‌ ഡി പോൾ വിജയപുരം സെൻട്രൽ കൗൺസിലിന്റെ വാർഷികവും വിശുദ്ധന്റെ 350-ാ‍ം ചരമവാർഷികവും വിമലഗിരി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌

Saturday, September 17, 2011

നീതിപാലനത്തിൽ സത്യസന്ധത അനിവാര്യം: മാർ ജോസഫ്‌ പെരുന്തോട്ടം

നീതിപാലനത്തിൽ സത്യസന്ധതയും നിഷ്പക്ഷതയും അനിവാര്യമാണെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. രാഷ്്ട്രപതിയുടെ പോലീസ്‌ മെഡൽ നേടിയ എഐജി ജേക്കബ്‌ ജോബിന്‌ പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്‌. ഏറെ വിമർശനങ്ങൾ നേരിടേണ്ട ക്രമസമാധാനപാലന രംഗത്ത്‌ പ്രതിസന്ധികളും കടമ്പകളും കടന്ന്‌ നാടിന്‌ അഭിമാനം പകർന്ന ജേക്കബ്‌ ജോബ്‌ രാഷ്്ട്രപതിയുടെ പുരസ്കാരത്തിന്‌ യോഗ്യനാണെന്നും ആർച്ച്ബിഷപ്‌ കൂട്ടിച്ചേർത്തു.

Wednesday, September 14, 2011

യുവജനങ്ങളുടെ കഴിവ്‌ സമൂഹത്തിന്റെ വളർച്ചയ്ക്ക്‌ പ്രയോജനപ്പെടുത്തണം: മാർ റാഫേൽ തട്ടിൽ

യുവതലമുറയുടെ കഴിവും ആവേശവും സമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രജോനപ്പെടുത്തണമെന്ന്‌ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ പറഞ്ഞു. നിങ്ങളുടെ കഴിവുകൾ സമൂഹത്തെ ഇടിച്ചുതകർക്കാൻ ഉപയോഗിക്കരുത്‌. അത്‌ യുവജനങ്ങളുടെ നാശത്തിന്‌ കാരണമാകും. മാർ തട്ടിൽ ഓർമപ്പെടുത്തി. തൃശൂർ അതിരൂപത ശതോത്തര രജതജൂബിലിയുടെ ഭാഗമായി പാലയൂർ ഫൊറോന ജീസസ്‌ യൂത്ത്‌ സംഘടിപ്പിച്ച യുവജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Monday, September 12, 2011

രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: കെസിബിസി

ഡൽഹി ഹൈക്കോടതി വളപ്പിലുണ്ടായ ബോംബ്‌ സ്ഫോടനത്തെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) അപലപിച്ചു. മരിച്ചവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും പ്രാർഥിക്കാൻ കെസിബിസി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടവരാണ്‌ ആക്രമണത്തിനു പിന്നിൽ. നിരന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടാൻ ഭീകരർക്കു കഴിയുന്നതിനെക്കുറിച്ച്‌ അതീവ ഗൗരവത്തോടെ ചർച്ച ചെയ്യണം. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ പരിശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. ദേശീയ സുരക്ഷയ്ക്കും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരിക്കുന്ന സർക്കാരുകൾക്ക്‌ ഉത്തരവാദിത്തമുണ്ട്‌. സമുദായങ്ങൾക്കും മതങ്ങൾക്കും അതീതമായി, ദേശസ്നേഹവും സാഹോദര്യവും വിശ്വമാനവികതയും പുതുതലമുറയിൽ രൂപപ്പെടുത്തുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ പരിശീലനപരിപാടികൾ പുനഃസംഘടിപ്പിക്കണം. ഭീകരവാദത്തെയും ആക്രമണത്തെയും നേരിടാനും തടയാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ.ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ ആവശ്യപ്പെട്ടു.

മനോനില തെറ്റിയവർക്ക്‌ സാന്ത്വനമായി വലിയ ഇടയൻ

മനോനില തെറ്റിയവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളിൽ സ്നേഹപ്പുഴയായി, സാന്ത്വനമായി വലിയഇടയൻ എത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ അജപാലന സന്ദർശനത്തോടനുബന്ധിച്ചാണ്‌ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി നല്ല സമറായനിലും പെനുവേൽ ആശ്രമത്തിലും എത്തിയത്‌. ഇത്തരം ആശ്രമങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ പ്രതിഫലം ആഗ്രഹിക്കാത്ത സ്നേഹമാണ്‌ നൽകുന്നതെന്നും ഇവരുടെ സ്നേഹമാണ്‌ കാരുണ്യമെന്നും ദൈവം നടത്തിയ ശുശ്രൂഷയാണ്‌ ഇവർ ചെയ്യുന്നതെന്നും മാർ ആലഞ്ചേരി പറഞ്ഞു. കാരുണ്യത്തിന്റെ സുവിശേഷം നടത്തുന്ന ഇവർ സ്വർഗരാജ്യത്തിന്‌ അർഹരാണെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. രൂപതയിലെ നല്ല സമറായൻ, തമ്പലക്കാട്‌ പെനുവൽ എന്നിവിടങ്ങളിലെ മാനസിക നിലതെറ്റിയവരെ പുനരധിവസിപ്പിക്കുന്ന ആശ്രമങ്ങളിലാണ്‌ ശ്രേഷ്ഠമെത്രാപ്പോലീത്ത സന്ദർശനം നടത്തിയത്‌. ആശ്രമവാസികൾ മേജർ ആർച്ച്ബിഷപ്പിനെ പൂച്ചെണ്ടുകൾ നൽകിയാണ്‌ സ്വീകരിച്ചത്‌. അന്തേവാസികളോട്‌ സംസാരിക്കുന്നതിനു പിതാവ്‌ സമയം കണ്ടെത്തിയത്‌ ആശ്രമവാസികൾക്ക്‌ നവ്യാനുഭവമായി. രൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ ശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകുന്നവരും സന്യസ്തരും അൽമായ പ്രതിനിധികളും ചടങ്ങിൽ എത്തിയിരുന്നു. രൂപതയിലെ ജീവകാരുണ്യ പ്രവർത്തനം പ്രശംസനീയമാണെന്നും മറ്റുള്ളവർക്ക്‌ മാതൃകയാണെന്നും മേജർ ആർച്ച്‌ ബിഷപ്‌ പറഞ്ഞു. നല്ല സമറായനിലെ റിസേർച്ച്‌ ആൻഡ്‌ റിഹാബലിറ്റേഷൻ സെന്ററിന്റെ വെഞ്ചരിപ്പും തമ്പലക്കാട്‌ പെനുവേൽ ആശ്രമത്തിലെ റിഹാബലിറ്റേഷൻ സെന്ററിന്റെയും ഡോൺ ബോസ്കോ ചാപ്പലിന്റെയും ശിലാസ്ഥാപനവും മേജർ ആർച്ച്ബിഷപ്‌ നിർവഹിച്ചു.

മാന്നാറിന്റെ കരവിരുതിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കലപ്രതിമ

വെങ്കലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച്‌ മാന്നാറിന്റെ കരവിരുതിനെ ലോകരാജ്യങ്ങളിൽവരെ എത്തിച്ച ശിൽപികളുടെ ചാരുത ഇനി തൃശൂർ പുത്തൻ പള്ളിയിൽ. അന്തരിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കല പ്രതിമ നിർമിച്ചാണ്‌ ഇത്തവണ മാന്നാറിന്റെ കരവിരുത്‌ വീണ്ടും തെളിയിച്ചത്‌. പ്രശസ്ത വെങ്കല പ്രതിമ നിർമാതാക്കളായ പിആർഎം ലക്ഷ്മണ അയ്യരുടെ ആലയിൽ മൂന്നടി ഉയരത്തിൽ ഇരുന്നൂറ്‌ കിലോയോളം തൂക്കത്തിലാണ്‌ പ്രതിമ രൂപപ്പെടുത്തിയത്‌. തൃശൂർ സ്വദേശിയും ചിത്രകാരിയുമായ, ജോൺബേബിയുടെ ഭാര്യ മിനിയുടെ കരവിരുതിലാണ്‌ പ്രതിമ രൂപപ്പെട്ടത്‌. ലണ്ടൻ മ്യൂസിയത്തിലെ കൂറ്റൻ വാർപ്പും നിരവധി ദേവായലങ്ങളിലെ കൂറ്റൻ മണികളും വിളക്കുകളും നിയമസഭാ മന്ദിരത്തിലെ സർക്കാർ മുദ്രയും മറ്റും നിർമിച്ച്‌ ശ്രദ്ധനേടിയ മാന്നാറിലെ വെങ്കല ശിലിപികൾക്ക്‌ ജോൺപോൾ രണ്ടാമന്റെ പ്രതിമനിർമാണം ക്ലേശകരമായ ജോലിയായിരുന്നു. അഞ്ച്‌ തൊഴിലാളികളുടെ മൂന്ന്‌ മാസത്തെ കഠിന പ്രയത്നത്തിൽനിന്നു മാണ്‌ പ്രതിമ രൂപപ്പെട്ടത്‌. പ്രത്യേ ക പ്രാർഥകൾക്ക്‌ ശേഷമാണ്‌ നിർമാണം ആരംഭിച്ചത്‌. മണ്ണു കൊണ്ട്‌ ഉൾക്കരു ഉണ്ടാക്കുകയാണ്‌ ആദ്യമായി ചെയ്തത്‌. തുടർന്ന്‌ പശകലർന്ന ചെളി ഉപയോഗിച്ച്‌ പല പാളികളായി കരു പിടിക്കും. ഒരോ പാളികളും ഉണക്കിയാണ്‌ കരുപിടിക്കുന്നത്‌. ഉൾക്കരു പൂർത്തിയായപ്പോൾ മെഴുകിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രതിമ രൂപകൽപ്പന ചെയ്തു. വളരെ സൂക്ഷ്മതയോടെ ഏറെ പ്രയാസപ്പെട്ടാണ്‌ മെഴുകിൽ രൂപകൽപ്പന ചെയ്തത്‌. തുടർന്ന്‌ വീണ്ടും ഇത്‌ ചെളി കൊണ്ട്‌ പൊതിയും. അകവും പുറവുമുള്ള കരു ശരിക്കും ഉണങ്ങിക്കഴിഞ്ഞാൽ ചൂളയിൽവച്ച്‌ മെഴുക്‌ ഉരുക്കി കളയും. ഈ ഭാഗത്ത്‌ വളരെ ഉയർന്ന ഊഷ്മാവിൽ ഉരുക്കിയ വെങ്കലം ഒഴിക്കും. ഇത്‌ തണുത്താണ്‌ പ്രതിമ രൂപപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ മിനുക്കി ഭംഗിയേറുന്ന പ്രതിമയാക്കി മാറ്റും. കഴിഞ്ഞ ദിവസമാണ്‌ പാപ്പായുടെ പ്രതിമ തൃശൂരിലേക്ക്‌ കൊണ്ടുപോയത്‌. മാന്നാറിന്റെ കരവിരുതിൽ ചിത്രകാരി മിനിയുടെ രൂപകൽപനയിൽ പിറവിയെടുത്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കല പ്രതിമ ഇനി തൃശൂർ പുത്തൻ പള്ളിയിൽ വിശ്വാസികൾക്ക്‌ അനുഗ്രഹം വർഷിക്കും

ഇരിങ്ങാലക്കുട സാമുദായിക സൗഹാർദം കാക്കുന്ന നാട്‌: മാർ ജോർജ്ജ്‌ ആലഞ്ചേരി

സാസ്കാരിക പൈതൃകങ്ങൾ സംരക്ഷിച്ചു സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കുന്ന നാടാണ്‌ ഇരിങ്ങാലക്കുടയെന്ന്‌ സീറോ മലബാർസഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപതദിനവും രൂപതയുടെ പ്രഥമ ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിലിന്റെ പൗരാഹിത്യ സുവർണ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യാനെത്തിയ മേജർ ആർച്ച്‌ ബിഷപ്‌ ഇരിങ്ങാലക്കുട പൗരാവലി നൽകിയ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു. സാമുദായിക സൗഹാർദമാണ്‌ നാടിന്റെ ഐശ്വര്യം. സ്നേഹത്തിലും സമാധാനത്തിലും സൗഹാർദത്തിലും കഴിയുന്ന ഒരു ജനസമൂഹമാണ്‌ ഇന്നത്തെ നാടിന്‌ ആവശ്യമായിട്ടുള്ളത്‌. നഗരസഭ കൗൺസിലിൽ ഭൂരിപക്ഷംപേരും സ്ത്രീകളാണെന്നുള്ളതും നഗരസഭാധ്യക്ഷ വനിതയാണെന്നുള്ളതും സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ആർച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.

മക്കൾ ധാർമികതയിൽ വളരണമെങ്കിൽ കുടുംബങ്ങളിൽ വിശുദ്ധിയുണ്ടാകണം: മാർ ആലഞ്ചേരി

മക്കളെ സന്മാർഗജീവിതത്തിൽ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ ജാഗരൂകരാകണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന മരിയൻ തീർഥകേന്ദ്രമായ ചാലക്കുടി സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. വിദേശരാജ്യങ്ങളിലും മറ്റും ജോലിക്കും പഠനത്തിനും പോകുന്ന മക്കൾ സന്മാർഗിക അധഃപതനത്തിൽ വീഴാവുന്ന സാഹചര്യമാണുള്ളതെന്നും മക്കൾ ധാർമികതയിൽ വളരണമെങ്കിൽ കുടുംബങ്ങളിൽ വിശുദ്ധയുണ്ടാകണമെന്നും ഭാവിതലമുറയെ ധനമായി കരുതണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടനും രൂപതയുടെ പ്രഥമ ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മേജർ ആർച്ച്ബിഷപിന്റെ പ്രേഷിത പ്രവർത്തന ഫണ്ടിലേക്ക്‌ ഇടവകയുടെ ഉപഹാരമായ 50,000 രൂപ ട്രസ്റ്റിമാർ മാർ ജോർജ്ജ്‌ ആലഞ്ചേരിയെ ഏൽപിച്ചു.ദേവാലയങ്കണത്തിൽ എത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ്പിനെയും ബിഷപ്പുമാരെയും വികാരി ഫാ. ജോസ്‌ മാളിയേക്കലിന്റെ നേതൃത്വത്തിൽ ഇടവക സമൂഹംസ്വീകരിച്ചു.

സന്യാസ സഭകളുടെ സേവനം രാഷ്ട്ര പുനർനിർമിതിക്ക്‌ ആവശ്യം: മാർ ക്ലീമിസ്‌ കാതോലിക്കാബാവ

സന്യാസ സഭകളുടെ സേവനം രാഷ്ട്ര പുനർനിർമിതിക്ക്‌ ആവശ്യമാണെന്നും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിൽ സന്യാസ സഭാ സമൂഹം നിർണായക പങ്കാണ്‌ വഹിക്കുന്നതെന്നും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയിൽനടന്ന കേരളത്തിലെ കത്തോലിക്കാ സന്യാസ സഭകളുടെ കൂട്ടായ്മയായ കെസിഎംഎസിന്റെ 40-ാ‍ം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്‌ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്‌ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. സ്റ്റീഫൻ ആലത്തറ, മദർ ജനറൽ സിസ്റ്റർ ബെഞ്ചമിൻ, സിസ്റ്റർ സ്മിത, ബ്രദർ ഗെയിൽസ്‌ വെട്ടർമുറി, റവ.ഡോ. തോമസ്‌ ചെള്ളവയലിൽ, സിസ്റ്റർ രമ്യ, ഫാ. ജോർജ്ജ്‌ പൂരമഠത്തിൽ, സിസ്റ്റർ നിത്യാ കൊടിയൻ, സിസ്റ്റർ സ്റ്റെയിൻ, റവ.ഡോ. ഫ്രാൻസീസ്‌ കൊടിയൻ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറിന്‌ ഫാ.ജോയി ജയിംസ്‌ നേതൃത്വം നൽകി. തുടർന്നുനടന്ന സമൂഹബലിയിൽ ഫാ.ഏബ്രഹാം മൊളൊപ്പറമ്പിൽ മുഖ്യകാർമിത്വം വഹിച്ചു. ഫാ. ജോർജ്ജ്‌ കരുട്ടിൽ സന്ദേശം നൽകി.

Tuesday, September 6, 2011

വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കണം: മാർ ജോസഫ്‌ പെരുന്തോട്ടം

പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നത്‌ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. അതിരൂപത കോർപറേറ്റ്‌ മാനേജ്മെന്റ്‌ എഡ്യുക്കെയ്ഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടാലന്റ്‌ ഹണ്ട്‌ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്്‌. വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിന്‌ ടാലന്റ്‌ ഹണ്ട്‌ പരിപാടികൾ ഉപകരിക്കുമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.

ആത്മീയ മൂല്യങ്ങളിൽ അടിയുറച്ച്‌ ഭൗതിക തലങ്ങളെ ശക്തിപ്പെടുത്തണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ആത്മീയ മൂല്യങ്ങളിൽ അടിയുറച്ച്‌ ഭൗതിക മേഖലക ളെ ശക്തിപ്പെടുത്തുവാൻ വിശ്വാസികൾ തയാറാകണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപത അൽമായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. വൈദിക മേലധ്യക്ഷന്മാർ ആത്മീയാചാര്യന്മാരാണ്‌. വൈദികരുടെ പ്രവർത്തനങ്ങൾ പള്ളിയിൽ മാത്രം ഒതുങ്ങരുത്‌. സഭാവിശ്വാ സികളുടെയും പൊതുസമൂഹ ത്തിന്റെയും സമഗ്രവളർച്ചയ്ക്കായി മുന്നോട്ടിറങ്ങുമ്പോൾ എതിർപ്പു കൾ പ്രശ്നമല്ല. വിമർശിച്ചു പുറം തള്ളാനുള്ളതല്ല സഭാമക്കൾ. ആരെയും മാറ്റിനിർത്തരുത്‌. എല്ലാവരെയും ഒന്നിച്ചുനിർത്തി ഒറ്റക്കെട്ടായി അൽമായ സമൂഹം മുന്നോട്ടു നീങ്ങണം. മറ്റൊരുവൻ വലുതാകുമ്പോൾ നമ്മൾ സ്വയം വളരുന്നു. പരസ്പരം അംഗീകരി ക്കാനുള്ള മനഃസ്ഥിതി നമ്മിലുണ്ടാ കണം. സഹവർത്തിത്വ മനോഭാവം വളർത്തണം. കാഞ്ഞിരപ്പള്ളി രൂപതയിലെ അൽമായ സമൂഹം സീറോ മലബാർ സഭയ്ക്ക്‌ പകർ ന്നേകുന്ന കരുത്തും ഊർജസ്വല തയും നേതൃത്വവും അളവറ്റതാണെന്നും മാർ ആലഞ്ചേരി സൂചിപ്പിച്ചു.ഉച്ചകഴിഞ്ഞുനടന്ന രൂപതയിലെ വിവിധ സംഘടനാപ്രതിനിധി കളുടെ സമ്മേളനത്തെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അഭിസംബോധന ചെയ്തു. രൂപതയിലെ സാമൂഹ്യ പ്രവർത്തന സംരംഭമായ മലനാട്‌ ഡവലപ്പമെന്റ്‌ സൊസൈറ്റിയും വിശ്രമജീവിതം നയിക്കുന്ന വിയാനിഹോമിലെ വൈദികരെയും ആതുരാലയങ്ങളായ ഹോം ഓഫ്‌ പീസിലെയും ആശാഹോമിലെയും കുട്ടികളെയും മേജർ ആർച്ച്ബിഷപ്‌ സന്ദർശിച്ചു.


വിദ്യാഭ്യാസം വിദ്യാർഥികളുടെ ഹൃദയങ്ങളെ സംസ്കരിക്കുന്ന പ്രക്രിയയാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം.

ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി എസ്‌എച്ച്‌ ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന സംസ്ഥാന പ്രതിഭാസംഗമത്തിൽ അധ്യാപകദിന സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. നല്ല മനുഷ്യരായി ജീവിക്കാൻ ഓരോ വിദ്യാർഥിയും ഹൃദയത്തിൽ മാനവിക, ആത്മീയ മൂല്യങ്ങൾ സംസ്കരിച്ചെടുക്കണമെന്നും ആർച്ച്ബിഷപ്‌ കൂട്ടിച്ചേർത്തു. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ക്യാമ്പിൽ നടത്തിയ ഗുരുവന്ദനം പരിപാടിയിൽ കുട്ടികളുടെ പ്രതിനിധിയായ സെബിൻ ബിജുവിനെ ആർച്ച്ബിഷപ്‌ അനുഗ്രഹിച്ചു.

വിജയത്തിന്‌ അടിത്തറപാകി: ബിഷപ്‌ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ

ദരിദ്രരുടെയും ദളിതരുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വലിയ പിതാവാണു വിടവാങ്ങിയതെന്ന്‌ വിജയപുരം രൂപത ബിഷപ്‌ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. സഭ ഏൽപിച്ച ദൗത്യം അനുസരണത്തിലും പൂർണതയിലും അദ്ദേഹം നിറവേറ്റി. വിശ്വാസികളുടെ ദുഃഖത്തിലും ഇല്ലായ്കകളിലും പരിഹാരമുണ്ടാക്കുക എന്നതിനായിരുന്നു 18 വർഷത്തെ ശുശ്രൂഷയിൽ അദ്ദേഹം മുൻഗണന നൽകിയത്‌. പാവങ്ങൾക്ക്‌ വിദ്യാഭ്യാസം നൽകുക മാത്രമാണ്‌ ജനതയുടെ ഉന്നമന ത്തിനുള്ള അടിസ്ഥാന ലക്ഷ്യ മെന്ന്‌ എക്കാലവും പറയുമായിരുന്നു - ഡോ. തെക്കത്തെച്ചേരിൽ അനുസ്മരിച്ചു. നല്ല ഒരു ആശുപത്രിയും നഴ്സിംഗ്‌ കോളജും വേണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഏറെ ബാധ്യതകൾ ഉണ്ടായിരിക്കെ മുക്കൂട്ടുതറ അസീസി ആശുപത്രി ഏറ്റെടുക്കാൻ തീരുമാനാനിച്ചത്‌ അതുകൊണ്ടാണ്‌. അവിടെയൊരു നഴ്സിംഗ്‌ സ്കൂളും ആരംഭിച്ചു. ലേക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അവസാനമായി കാണുമ്പോഴും നഴ്സിംഗ്‌ കോളജിന്റെ ഭാവിയെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിച്ചത്‌. ബിഷപ്‌ ഡോ. തെക്കത്തെച്ചേരിൽ അനുസ്മരിച്ചു.

ജപമാലയിൽ അധിഷ്ഠിതമായ പ്രാർഥനാജീവിതം

ദിവസം മൂന്നു തവണ ജപമാല ചൊല്ലുന്ന ആത്മീയജീവിതമായിരുന്നു ബിഷപ്‌ പീറ്റർ തുരുത്തിക്കോ ണത്തിന്റേത്‌. രാത്രിയുടെ വൈകിയ യാമങ്ങളിലും പിതാവ്‌ ക്രൂശിതരൂപത്തിനു മുന്നിലിരുന്നു കൈകൂപ്പി പ്രാർഥിക്കുന്നതു കണ്ടിട്ടുണ്ട്‌. വിമലഗിരി കത്തീഡ്രലിനു ചുറ്റും ജപമാല ചൊല്ലി നടക്കുന്ന സായാഹ്നങ്ങൾ മറക്കാനാവുന്നതല്ല- മെത്രാൻപദവിയിൽ നിന്നു വിരമിച്ചശേഷം വിമലഗിരി കത്തീഡ്രലിൽ വിശ്രമജീവിതം നയിക്കുമ്പോൾ അഞ്ചു വർഷം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഫാ. ടോം ജോസ്‌ ഓർമിക്കുന്നു. പാവങ്ങളോട്‌ എക്കാലവും പിതാവിന്‌ കാരുണ്യമുണ്ടായിരുന്നു. വീട്‌, ഭക്ഷണം, വസ്ത്രം എന്നീ ആവശ്യ ങ്ങളുമായി തന്റെ മുന്നിലെത്തിയ ആരെയും അദ്ദേഹം വെറുതെ വിട്ടിട്ടില്ല. ദരിദ്രനു കടം ഇളച്ചുകൊടുക്കുക എന്ന വചനം സ്വന്തം ജീവിതത്തിൽ പാലിക്കുന്നത്‌ നേരിൽ കണ്ടിട്ടുണ്ട്‌. 96-ൽ രൂപതയുടെ വക മുക്കൂട്ടുതറയിലെ റബർ തോട്ടം പാട്ടത്തിനെടുത്ത ഒരാൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായി. റബറിന്‌ അപ്രതീക്ഷിതമായി വില ഇടിഞ്ഞു കടക്കെണിയിലായയാൾ കിടപ്പാടം വിറ്റുപോകുമെന്ന അവസ്ഥയിലാണെന്ന സങ്കടവുമായി എത്തി. തോട്ടത്തിൽ നടത്തിയ ടാപ്പിംഗിന്റെ മുഴുവൻ കണക്കുകളുമായി എത്താൻ പിതാവ്‌ അയാളോട്‌ ആവശ്യപ്പെട്ടു. കണക്ക്‌ ശരിയാണെന്ന്‌ ബോധ്യപ്പെട്ട പിതാവ്‌ അദ്ദേഹത്തിനുണ്ടായ ഒന്നര ലക്ഷം രൂപയുടെ നഷ്ടം രൂപതയിൽ നിന്നു നൽകി ബാധ്യതയിൽ നിന്ന്‌ കര കയറ്റി. പിന്നീട്‌ ഇതേ വ്യക്തി കുടുംബസമേതമെത്തി പിതാവിനോടു നന്ദി പറഞ്ഞ സംഭവം ഓർമിക്കുന്നു. ലഭിക്കുന്നപോസ്റ്റ്‌ കാർഡി നുവരെ അന്നുതന്നെ മറുപടി അയയ്ക്കുന്ന കർക്കശക്കാരനായിരുന്നു പിതാവ്‌. ചുരുങ്ങിയ വാക്കുകളിലായിരിക്കും മറുപടി. നിരവധി രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും ചെലവേറിയ ചികിത്സ തനിക്കുവേണ്ടെന്ന കർക്കശസമീപനമായിരുന്നു പിതാവിന്റേത്‌. എറണാകുളത്ത്‌ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴും പണച്ചെലവുള്ള ചികിത്സ വേണ്ടെന്നും പാവങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഒരുപാടു പണം രൂപതയ്ക്കുവേണ്ടതല്ലേയെന്നുമായിരുന്നു പ്രതികരണം.ചെറിയ പള്ളികൾ, ലളിതമായ നിർമാണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഫാ.ടോം ജോസ്‌ ഓർമിച്ചു.

പാവപ്പെട്ടവർക്കായി സമർപ്പിച്ച ആദർശജീവിതം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ഇടയശുശ്രൂഷയിൽ പാവപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി ആദർശനിഷ്ഠയോടെ പ്രയത്നിച്ച വ്യക്തിത്വമായിരുന്നു വിജയപുരം രൂപതയുടെ മുൻ മെത്രാൻ പീറ്റർ തുരുത്തിക്കോണം പിതാവിന്റേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദളിത്‌ വംശജരുടെ തുല്യഅവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നിരന്തരം ശബ്ദിച്ചിരുന്നു. അദ്ദേഹം ആഗ്രഹിച്ച നീതി നിർവഹണം ഇന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതു ദുഃഖകരമാണ്‌. സഭ പാവപ്പെട്ടവരോടു സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്‌. ഈ വിഷയത്തിൽ പീറ്റർ പിതാവിനു പ്രത്യേക താത്പര്യമുണ്ടായിരുന്നു. കേരള സഭയ്ക്കും വിജയപുരം രൂപതയ്ക്കും അദ്ദേഹം നൽകിയ നിസ്തുല സംഭാവനകളെ നന്ദിപൂർവം സ്മരിക്കണം. അദ്ദേഹം നൽകിയ നല്ല മാതൃകകളെ ജീവിതത്തിൽ ഏറ്റുവാങ്ങാൻ സഭാമക്കൾക്കു കടമയുണ്ട്‌. പിതാവിന്റെ നിര്യാണത്തിൽ വിജയപുരം രൂപതയെയും സഭാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും മേജർ ആർച്ച്ബിഷപ്‌ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

അശരണരുടെ പിതാവിനു വിട സാമൂഹിക നീതിക്കായി പ്രക്ഷോഭം നയിച്ച ബിഷപ്‌

പാവങ്ങളുടെ പിതാവ്‌ എന്നറിയപ്പെട്ടിരുന്ന ബിഷപ്‌ ഡോ. പീറ്റർ തുരുത്തിക്കോണം വിജയപുരം രൂപതയുടെ വിജയ സാരഥിയായിരുന്നു. 45,000 മലയാളികളും അത്രത്തോളം തമിഴരും ഉൾപ്പെടുന്ന വിജയപുരം രൂപതയുടെ എല്ലാ പുരോഗതിയിലും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്‌. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും വിവിധ സംസ്കാരങ്ങളിലുമുള്ള ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന രൂപതയെ ഒരുമയോടെ നയിക്കാൻ കഴിഞ്ഞതു പിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ വലിയ തെളിവാണ്‌. പാവങ്ങളിൽ ദൈവത്തെ ശുശ്രൂഷിക്കുക എന്ന വചനം ജീവിതവ്രതമായി പ്രഖ്യാപിച്ച അദ്ദേഹം, സമ്പന്നരുടെ സുഖം അറിയുന്നതിനേക്കാൾ പാവങ്ങളുടെ ദുരിതം കാണാനും അവർക്ക്‌ ആശ്വാസം എത്തിക്കാനുമായിരുന്നു കൂടുതലും ആഗ്രഹിച്ചത്‌. വിസ്തൃതമായ രൂപതയിലെ പാവപ്പെട്ട ജനത്തിന്റെ ആവശ്യങ്ങളും ദുരിതങ്ങളും നേരിൽ കണ്ട്‌ അവയ്ക്കു പരിഹാരം കാണുവാൻ ബിഷപ്‌ എപ്പോഴും ശ്രമിച്ചിരുന്നു. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും സർക്കാരിന്റെയും അധികാരികളുടെയും അടുക്കലെത്തിക്കാനും അവയ്ക്കു പരിഹാരം കാണാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ദളിത്‌ ക്രൈസ്തവരുടെ പുരോഗതിയും നന്മയും സ്വ്പനമായിരുന്ന ഡോ. തുരുത്തിക്കോണം അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പാർലമെന്റിനു മുമ്പിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാനും അറസ്റ്റു വരിക്കാനും വരെ അദ്ദേഹം തയാറായി. സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടയിൽ അറസ്റ്റു വരിച്ച്‌ ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലും അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ജീവിത ഉന്നമനത്തിന്‌ വിദ്യാഭ്യാസം മാത്രമേ പോംവഴിയുള്ളൂ എന്നു തിരിച്ചറിഞ്ഞ പിതാവ്‌ അക്ഷരം അറിയാത്ത ജനങ്ങൾക്കു സാക്ഷരത നൽകാൻ രൂപതയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്കൂളുകൾ സ്ഥാപിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി നിലവിലുള്ള സ്കൂളുകൾ ഇംഗ്ലീഷ്‌ മീഡിയമാക്കാനും പുതിയ സ്കൂളുകൾ ആരംഭിക്കാനും പിതാവിന്റെ ശ്രമഫലമായി കഴിഞ്ഞു. സിബിസിഐ എസ്ടി- എസ്സി കമ്മീഷൻ വഴി കോട്ടയത്ത്‌ സിവിൽ സർവീസ്‌ അക്കാദമി സ്ഥാപിച്ചതും രൂപതാമക്കളുടെ വിദ്യാഭ്യാസ പുരോഗതി ക്കു പിതാവ്‌ നൽകിയ മികച്ച സംഭവനകളിലൊന്നാണ്‌. രൂപതാമക്കളുടെ അഭിവൃദ്ധിക്കായി ധാരാളം സ്വയം തൊഴിൽ പദ്ധതികളും കേന്ദ്രങ്ങളും ആരംഭിക്കാനും പിതാവിനു സാധിച്ചു. രൂപതയിലെ തന്റെ ഇടയരുടെ അധ്യാത്മിക പുരോഗതിക്ക്‌ സന്യസ്തരുടെ പങ്ക്‌ വളരെ വലുതാണെന്നു മനസിലാക്കിയ പിതാവ്‌ വിമലഹൃദയ പുത്രിമാർ എന്ന സന്യാസസമൂഹത്തിനും രൂപം നൽകി. രൂപതയുടെ സമഗ്രവളർച്ചയ്ക്ക്‌ നേതൃത്വം നൽകുന്ന സോഷ്യൽ സർവീസ്‌ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഏറെ താത്പര്യം പുലർത്തിയിരുന്നു. രൂപതയുടെ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പാസ്റ്ററൽ സെന്ററിൽ ഓഫീസുകൾ നൽകുകയും സംഘടനകൾക്ക്‌ ഡയറക്ടർമാരെ നിയമിക്കുകയും ചെയ്തു. രൂപതയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പാസ്റ്ററൽ കൗൺസിൽ രൂപീകരിക്കപ്പെട്ടതും പിതാവിന്റെ കാലത്താണ്‌. രൂപതയുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്ന സ്വന്തമായൊരു ആശുപത്രിയും നഴ്സിംഗ്‌ കോളജും മുക്കൂട്ടുതറയിൽ സ്ഥാപിക്കാനായത്‌ പിതാവിന്റെ കാലത്താണ്‌. രൂപതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി കോട്ടയം ടൗണിൽ ഉൾപ്പെടെ നിരവധി ഷോപ്പിംഗ്‌ കോംപ്ലക്സുകളും പിതാവ്‌ മുൻകൈയെടുത്ത്‌ നിർമിച്ചു. ഇടവകകൾ സ്വയംപര്യാപ്തത പ്രാപിക്കാനായി കൃഷിയിൽ ഉൾപ്പെടെ പല നവീന പദ്ധതികളും ആവിഷ്കരിക്കണമെന്നു പിതാവ്‌ വൈദികർക്കു നിർദേശം നൽകിയിരുന്നു. അനാഥരും ആലംബഹീനഹരുമായ വൃദ്ധജനങ്ങൾക്ക്‌ ആശ്രയമായി കോട്ടയത്തിനടുത്ത്‌ കുറിച്ചിയിൽ വൃദ്ധമന്ദിരം പണികഴിപ്പിക്കാനും പിതാവിനു സാധിച്ചു. ക്രിസ്തു ദാരിദ്ര്യത്തിന്റെ മഹിമയെ ഉയർത്തിക്കാട്ടി. ജനിക്കാനും മരിക്കാനും അവിടുത്തേക്ക്‌ ഇടംകിട്ടിയില്ല. ദാരിദ്ര്യം തന്റെ മണവാട്ടിയാണെന്നു പറഞ്ഞ വിശുദ്ധ ഫ്രാൻസീസ്‌ അസീസിയെപ്പോലെ ദാരിദ്ര്യത്തിന്റെ അരൂപിയിൽ സമ്പന്നമാകണമെന്ന്‌ എപ്പോഴും തന്റെ ഇടയരോട്‌ പിതാവ്‌ ഉദ്ബോധിപ്പിച്ചിരുന്നു.

Monday, September 5, 2011

കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ സഭയ്ക്ക്‌ അഭിമാനം: മാർ ജോർജ്ജ്‌ ആലഞ്ചേരി

നിലയ്ക്കലിൽ ആരംഭിച്ച്‌ പൗരാണിക പാരമ്പര്യത്തിലുറച്ച തീർഥാടനം തുടരുന്ന കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ സഭയ്ക്ക്‌ അഭിമാനമാണെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. രൂപതയിലെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി നടന്ന വിശൂദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. സഭയുടെ വളർച്ചയും വിശ്വാസി കളുടെ ആത്മീയ ഉന്നമനവുമാണ്‌ വിശ്വാസജീവിതത്തിന്റെ കാതൽ. സഭാസ്നേഹികളായ വിശ്വാസികൾ ഒന്നുചേരുന്നതാണ്‌ സഭ. എല്ലാ ജനവിഭാഗങ്ങളുടെയും ആധ്യാത്മികമായ അഭിവൃദ്ധിയും സഭയുടെ സമഗ്ര വളർച്ചയുമാണ്‌ തന്റെ അജപാലന ലക്ഷ്യമെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി രൂപതയുടെ വളർച്ചയെ സീറോ മലബാർ സഭ അഭിമാനത്തോടെയാണ്‌ നോക്കികാണുക. ദീർഘവീഷണത്തോടെയുള്ള മാർ ജോസഫ്‌ പവ്വത്തിലിന്റെ നീക്കങ്ങളും അതിനുപൂരകമായി മാർ മാത്യു വട്ടക്കുഴിയുടെ കർമപരിപാടികളും രൂപതയുടെ വളർച്ചയ്ക്ക്‌ കാര്യമായ പങ്കുവഹിച്ചുട്ടുണ്ട്‌. ഇപ്പോഴത്തെ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ കർമോത്സുകത എല്ലാവർക്കും മാതൃകയാവണമെന്നും മാർ ജോർജ്ജ്‌ ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആരാധനക്രമ പാരമ്പര്യത്തിലൂന്നി ദൈവത്തോടും മനുഷ്യനോടും വിശ്വസ്തത പാലിച്ച്‌, ദൈവത്തെ മഹത്വപ്പെടുത്തി, വിശ്വസ്തതയുടെ മക്കളായി ജീവിക്കുവാൻ മേജർ ആർച്ച്ബിഷപ്‌ രൂപതയിലെ വിശ്വാസികളോട്‌ ആഹ്വാനം ചെയ്തു. 

മൂല്യങ്ങളിലെ വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണം: മാർ തോമസ്‌ ചക്യത്ത്‌

സാമ്പത്തിക ഉന്നമനത്തിനൊപ്പം സംസ്കാരത്തിലും മൂല്യങ്ങളിലുമുള്ള വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. അതിരൂപത വെൽഫെയർ സർവീസസിന്റെ പഞ്ചവാർഷിക പദ്ധതി ആസൂത്രണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താത്കാലിക ലാഭം മാത്രം ലക്ഷ്യമിടുന്ന വികസന സമീപനങ്ങൾക്കു മാനുഷിക മുഖം ഉണ്ടാവില്ലെന്നും അവ ശാശ്വതമാകില്ലെന്നും മാർ ചക്യത്ത്‌ കൂട്ടിച്ചേർത്തു.

Friday, September 2, 2011

യുകെഎസ്ടിസിഎഫ്‌ കാലഘട്ടത്തിലിന്റെ ആവശ്യം: മാർ പോളി കണ്ണക്കാടൻ

യുണൈറ്റഡ്‌ കിംഗ്ഡം സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം എന്ന ആത്മമായ കൂട്ടായ്മ സഭാ മക്കളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയുള്ള കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന്‌ ഇരിങ്ങാലക്കുട രൂപതയുടെ മെത്രാൻ മാർ പോളി കണ്ണക്കാടൻ പ്രസ്താവിച്ചു. സഭാ പിതാക്കന്മാരൊടത്ത്‌ ചിന്തിച്ചും പ്രവർത്തിച്ചും അതോടൊപ്പം തന്നെ യുകെയിൽ അങ്ങോളം മിങ്ങോളം ശുശ്രൂഷയിൽ വ്യാപ്രതരായിരിക്കുന്ന വൈദിക വൃന്ദത്തോട്‌ ചേർന്നു കൊണ്ടും ഈ ദൗത്യം പൂർത്തീകരിക്കുവാൻ യുകെഎസ്ടിസിഎഫിന്‌ സാധിക്കുക തന്നെ ചെയ്യും എന്ന്‌ പിതാവ്‌ തന്റെ സന്ദേശത്തിൽ പറഞ്ഞു. യു.കീയിലെ ഏറ്റവും നല്ല ആത്മീയ സംഘടനയായി യുകെഎസ്ടിസിഎഫ്‌. മാറുന്നതോടെപ്പം തന്നെ ഈ യൂറോപ്യൻ ഭൂഖണ്ഡത്തിൽ ചിതറികിടക്കുന്ന എല്ലാ മാർതോമാ മക്കളുടെയും ഐക്യവും കൂട്ടായ്മയും കൂടെ മുന്നിൽ കണ്ടുകൊണ്ട്‌ പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം യുകെഎസ്ടിസിഎഫിന്‌ ഉണ്ടെന്ന്‌ പോളി പിതാവ്‌ പറഞ്ഞു.


അലിക്ക്‌’ ഭാരവാഹികൾ ബിഷപ്‌ ജോസഫ്‌ കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു

അലിക്ക്‌ ഭാരവാഹികളായ തോമസ്‌ ഇരിമ്പൻ, സിബി കൊള്ളിയിൽ, സോളി ഇരിമ്പൻ, മെജോ പടയാട്ടി, ജോമോൻ ഇരിമ്പൻ എന്നിവർ പൊന്തിഫിക്കൽ കൗൺസിൽ ഫോർ മൈഗ്രന്റ്സ്‌ പീപ്പിൾ വിഭാഗം സെക്രട്ടറി ബിഷപ്പ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. വത്തിക്കാനിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറ്റലിയിലെ മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച്‌ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും സംഘടനക്കും മലയാളികൾക്കും അനുകൂലമായ സമീപനം ഉണ്ടാകുമെന്ന്‌ ഭാരവാഹികളെ അറിയിച്ചു.

മൂല്യങ്ങളിലെ വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണം: മാർ തോമസ്‌ ചക്യത്ത്‌

സാമ്പത്തിക ഉന്നമനത്തിനൊപ്പം സംസ്കാരത്തിലും മൂല്യങ്ങളിലുമുള്ള വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. അതിരൂപത വെൽഫെയർ സർവീസസിന്റെ പഞ്ചവാർഷിക പദ്ധതി ആസൂത്രണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താത്കാലിക ലാഭം മാത്രം ലക്ഷ്യമിടുന്ന വികസന സമീപനങ്ങൾക്കു മാനുഷിക മുഖം ഉണ്ടാവില്ലെന്നും അവ ശാശ്വതമാകില്ലെന്നും മാർ ചക്യത്ത്‌ കൂട്ടിച്ചേർത്തു.

ബിഷപ്പുമാരും ഇമാമും ചേർന്ന്‌ ഉറിയടിച്ച്‌ ഓണനിലാവ്‌ ഉദ്ഘാടനം ചെയ്തു

ബിഷപ്പുമാരും ഇമാമും ചേർന്ന്‌ ഉറിയടിച്ച്‌ ഓണനിലാവ്‌ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ്‌ കോളജിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭാതിർത്തിയിലെ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ്‌ ഓണനിലാവ്‌. ഇരിങ്ങാലക്കുട രൂപത ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ, ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിൽ, ടൗൺ ജുമാ മസ്ജിദ്‌ ഇമാം അൻഹാഫിസ്‌ വലിയുള്ള ഖാസിമി എന്നിവർ ചേർന്ന്‌ ഉറിയടിച്ചാണ്‌ ഉദ്ഘാടനം നിർവഹിച്ചത്‌. ഒരു നാടിന്റെ സംസ്കാരം എന്നത്‌ തിരസ്കൃതരായവരെ ആദരിക്കുന്നതിലാണ്‌. കേരളത്തിൽ ഓണം ആഘോഷിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ലെന്നും വെട്ടിപിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്ന ധർമ്മത്തെയാണ്‌ ഓണസ്മൃതി സമ്മാനിക്കുന്നതെന്നും ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

സ്ത്രീശാക്തീകരണം സ്ത്രീദൗത്യത്തിലൂടെ: മാർ ആൻഡ്രൂസ്‌ താഴത്ത്‌

സ്ത്രീയുടെ തനതായ വ്യക്തിത്വത്തിലൂടെയും ദൗത്യനിർവഹണത്തിലൂടെയും മാത്രിമേ സ്ത്രീശാക്തീകരണം സാധ്യമാകൂവെന്ന്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. അതിരൂപത ശതോത്തര രജതജൂബിലിയുടെ ഭാഗമായി ലിംഗനീതിയെയും അതു സംബന്ധിച്ച സഭയുടെ നയത്തെയും കുറിച്ച്‌ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതനിയോഗത്തിൽ ദൈവേഷ്ടം ദർശിക്കണം: ക്ലിമീസ്‌ കാതോലിക്കാബാവ

ജീവിതനിയോഗത്തിൽ ദൈവേഷ്ടം ദർശിക്കാനും എല്ലാ ജീവിതാവസ്ഥകളിലും ജീവിതത്തിന്റെ മഹത്വം പ്രചരിപ്പിക്കാനും സമൂഹം തയാറാകണമെന്നു സീറോ മലങ്കര സഭ മേജർ ആർച്ച്‌ ബിഷപ്‌ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ പറഞ്ഞു. മർത്ത മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു കാതോലിക്കാബാവ. ഭൗതിക, ശാസ്ത്ര തലങ്ങളിലും ബുദ്ധിശക്തിയിലും മുന്നേറ്റം നടത്തുന്നതിനൊപ്പം ദിവ്യജ്ഞാനത്തിന്റെ അനുഭവം ലഭ്യമാക്കണം. വിശ്വാസജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല. പ്രത്യാശിക്കുന്നതു ലഭിക്കും എന്നതാണു വിശ്വാസം. ദൈവിക പദ്ധതികൾ മറക്കുവാനോ മറയ്ക്കുവാനോ ആർക്കും കഴിയില്ല. ദൈവികപദ്ധതികൾക്കൊത്തു ചരിക്കുന്നതു നന്മയിലൂടെയുള്ള വഴിയാണ്‌. ദൈവത്തിനു പ്രീതികരമായ ഹൃദയത്തോടെ ജീവിക്കാൻ കഴിയണം. മംഗളവാർത്താസമയം ദൈവതിരുവിഷ്ടത്തിനു സമർപ്പിച്ച ദൈവജനനി കുരിശിൻചുവട്ടിലും ദുരിതങ്ങളിലും ഇതു മാറ്റിപ്പറഞ്ഞില്ല. എല്ലായ്പ്പോഴും ദൈവതിരുമനസിനൊത്തു നിലനിന്ന മറിയം സമൂഹത്തിനു മാതൃകയാകണം - കാതോലിക്കാബാവ പറഞ്ഞു.

Wednesday, August 31, 2011

മിഷനറിമാരെ സഹായിക്കേണ്ടതു വിശ്വാസികളുടെ കടമ: മാർ ആന്റണി ചിറയത്ത്‌

മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കേണ്ടത്‌ എല്ലാ വിശ്വാസികളുടെയും കടമയാണെന്നു സാഗർ രൂപത ബിഷപ്‌ മാർ ആന്റണി ചിറയത്ത്‌ പറഞ്ഞു. സീറോമലബാർ സഭയുടെ പ്രേഷിതവർഷാചരണത്തോടനുബന്ധിച്ചു കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ നടന്ന രൂപതാതല കോ-ഓർഡിനേറ്റർമാരുടെയും സന്യാസസഭാ പ്രതിനിധികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉജ്ജയിൻ ബിഷപ്‌ മാർ സെബാസ്റ്റ്യൻ വടക്കേൽ അധ്യക്ഷത വഹിച്ചു. പ്രേഷിതവർഷത്തോടനുബന്ധിച്ചു രൂപതകളുടെയും സന്യാസസഭകളുടെയും നേതൃത്വത്തിൽ ആവിഷ്കരിച്ച പ്രവർത്തനപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. സെബാസ്റ്റ്യൻ കൊല്ലപ്പറമ്പിൽ, ഫാ. കുര്യൻ കൊച്ചേട്ടനിൽ, ഫാ. വീനസ്‌ എന്നിവർ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫാ. ജോസ്‌ ചെറിയമ്പനാട്ട്‌ പ്രസംഗിച്ചു. വിവിധ രൂപതകളിൽനിന്നും സന്യാസസമൂഹങ്ങളിൽനിന്നും 55 പേർ യോഗത്തിൽ പങ്കെടുത്തു.

ദളിത്‌ ക്രൈസ്തവർക്ക്‌ സംവരണം ലഭ്യമാക്കണം: രാഷ്ട്രപതിയോട്‌ മാർ ആലഞ്ചേരിയുടെ അഭ്യർഥന

ഭാരതത്തിലെ ദളിത്‌ ക്രൈസ്തവർക്കു സംവരണം അനുവദിക്കുന്നതിൽ പ്രത്യക പരിഗണന നൽകണമെന്ന്‌ സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി രാഷ്ട്രപതി പ്രതിഭാ പാട്ടീലിനോട്‌ അഭ്യർഥിച്ചു. കാലങ്ങളായി ക്രൈസ്തസഭ ഉന്നയിക്കുന്ന ആവശ്യമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ക്നാനായ അതിരൂപതയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണു വേദിയിൽ സന്നിഹിതയായിരുന്ന രാഷ്ട്രപതിയോട്‌ സമുദായത്തിന്റെ കാലങ്ങളായുള്ള ആവശ്യം മേജർ ആർച്ച്ബിഷപ്‌ ശ്രദ്ധയിൽപ്പെടുത്തിയത്‌. സഭയുടെ ആവശ്യം അനുഭാവത്തോടെയാണ്‌ രാഷ്ട്രപതി കേട്ടത്‌. ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തോട്‌ ഇഴുകിച്ചേർന്ന ന്യൂനപക്ഷമാണ്‌ ക്രൈസ്തവർ. ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിൽ വിലമതിക്കാനാവാത്ത സംഭാവനകളും സേവനവുമാണ്‌ സഭ നൽകിവരുന്നത്‌. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗം ഈ സമുദായത്തിലുണ്ടായിരിക്കെയാണ്‌ ഇതര മതസ്ഥരുടെയും ക്ഷേമത്തിനു സഭ മുൻതൂക്കം നൽകുന്നത്‌. ഇക്കാര്യങ്ങൾ പരാമർശിച്ചുകൊണ്ടാണ്‌ രാഷ്ട്രത്തിന്റെ പ്രഥമ വനിതയോട്‌ ദളിത്‌ ക്രൈസ്തവർക്ക്‌ ജോലി സംവരണം ഉൾപ്പെടെയുള്ള ആവശ്യം മാർ ആലഞ്ചേരി ഉന്നയിച്ചത്‌.

Tuesday, August 30, 2011

അധ്യാപക നിയമന പാക്കേജ്‌: പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്ന്‌ മാർ ജോസഫ്‌ പവ്വത്തിൽ

വിദ്യാഭ്യാസ വകുപ്പു നിർദേശിച്ചിരിക്കുന്ന അധ്യാപക നിയമനപാക്കേജിന്റെ പലഭാഗങ്ങളും നിയമത്തിനും ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കാൻ മാത്രമേ ഈ നിർദേശം സഹായിക്കൂ. ന്യൂനപക്ഷ താത്പര്യങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു വേണം പറയാനെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. അതുകൊണ്ട്‌ എല്ലാതലങ്ങളിലുമുളള വിശദമായ പഠനങ്ങൾക്കും കൃത്യമായ കൂടിയാലോചനകൾക്കും ശേഷം മാത്രമേ അധ്യാപക നിയമനപാക്കേജിനു രൂപം നൽകാവൂ എന്ന്‌ അദ്ദേഹം നിർദേശിച്ചു. ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ടീച്ചേഴ്സ്‌ ബാങ്ക്‌, തസ്തികകൾക്കുളള സർക്കാരിന്റെ അംഗീകാരം തേടൽതുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കോപറേറ്റ്‌ മാനേജുമെന്റുകളിൽ ഒന്നുംതന്നെ സംരക്ഷിത അധ്യാപകരില്ല. അങ്ങനെ തസ്തികകൾ സൃഷ്ടിച്ചിട്ടുമില്ല. കേരളത്തിൽ എല്ലാവർക്കും ധനിക, ദരിദ്രഭേദമില്ലാതെ ഗുണനിലവാരമുളള പൊതു വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ എയ്ഡഡ്‌ സ്കൂളുകൾ. സർക്കാരിന്റെ വിദ്യാലയങ്ങളിൽ ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ കെട്ടിടത്തിന്റെ നവീകരണത്തിനും മറ്റു സംവിധാനങ്ങൾ ക്രമീകരിക്കാനും സർക്കാർ നൽകുമ്പോൾ എയ്ഡഡ്‌ സ്ഥാപനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ ഗവൺമെന്റു തയാറാകുന്നില്ല. വിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവർക്കും സൗജന്യമായി നല്ല വിദ്യാഭ്യാസം നൽകാൻ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ്‌ സ്ഥാപനങ്ങളെ വളർത്തുന്നതിനു പകരം സർക്കാരിന്റെ വിദ്യാലയങ്ങളാക്കി മാറ്റി ഒരു വിധത്തിൽ ദേശസാത്കരണത്തിനുളള നീക്കമാണ്‌ ഇപ്പോഴത്തെ പാക്കേജിൽ കാണാൻ കഴിയുന്നത്‌ എന്ന ആരോപണത്തിനു പ്രസക്തിയുണെന്നും മാർ പവ്വത്തിൽ ചൂണ്ടിക്കാട്ടി. 

ദളിത്‌ ക്രൈസ്തവ സംവരണം: മതവിശ്വാസമല്ല, അർഹത മാനദണ്ഡമാകണമെന്ന്‌ മാർ ക്ലീമിസ്‌ കാതോലിക്കാ ബാവ

രാജ്യത്തെ ദളിത്‌ ക്രൈസ്തവർ അടക്കമുള്ള ദുർബലവിഭാഗങ്ങൾക്കു പട്ടികജാതി സംവരണം നൽകുമ്പോൾ ഏതുമതത്തിൽ വിശ്വസിക്കുന്നു എന്നതിനപ്പുറം അർഹതയുണ്ടോ എന്നതുമാത്രമാണു മാനദണ്ഡമാക്കേണ്ടതെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. മതത്തിന്റെ പേരിൽ ആരെയും പാർശ്വവത്കരിക്കാനും ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കാനും പാടില്ല. പള്ളിയിലോ അമ്പലത്തിലോ മോസ്കിലോ പോകുന്നു എന്നതല്ല ഏതെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നതിൽ പരിഗണിക്കേണ്ടത്‌. കേരള സ്റ്റേറ്റ്‌ പട്ടികജാതി - പട്ടികവർഗ സർവീസ്‌ സൊസൈറ്റി സംഘടിപ്പിച്ച ദളിത്‌ ക്രൈസ്തവ സംവരണ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിശ്വാസം വ്യക്തിയുടെ മാത്രം കാര്യമാണ്‌. മതത്തിന്റെ പേരിൽ ജനങ്ങളെ തട്ടുകളാക്കുന്ന പ്രവണത അവസാനിപ്പിക്കണം. വിവിധ മതങ്ങൾ ഒന്നിച്ചു വസിക്കുന്ന ഒരു സമൂഹമായി രാജ്യം നിലനിൽക്കുന്നത്്‌ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിന്റെ ബലത്തിലാണ്‌. ഇതാണു ഭരണഘടനയുടെ അന്തഃസത്ത. ഇതു പാലിക്കാത്തപ്പോൾ ഭരണഘടനയെത്തന്നെ ലംഘിക്കുകയാണ്‌. മതവിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കാൻ പാടില്ല. ദളിത്‌ ക്രൈസ്തവർ അടക്കമുള്ള ദുർബലവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതും ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കുമൊപ്പം പ്രധാനപ്പെട്ട കാര്യമാണ്‌. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം ഈശ്വരവിശ്വാസത്തിൽ അടിസ്ഥാനമിട്ടതാണ്‌. ദുർബല വിഭാഗങ്ങളോടു ആർദ്രതയുള്ള സമീപനമാണ്‌ കൈക്കൊള്ളേണ്ടത്‌. ദുർബലരോടുള്ള പ്രതിബദ്ധത ഭരണഘടനയോടുള്ള പ്രതിബദ്ധതയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു. ദളിത്‌ ക്രൈസ്തവർക്കു സംവരണം നൽകുമ്പോൾ ഹിന്ദുവിഭാഗത്തിൽപ്പെട്ടവർക്കു സംവരണത്തിന്റെ ആനുകൂല്യം കുറയുമെന്ന സംശയത്തിന്‌ അടിസ്ഥാന മില്ലെന്നു മുഖ്യസന്ദേശം നൽകിയ എൽഡിഎഫ്‌ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ഭരണഘടനാഭേദഗതിയിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ഇന്ത്യയിലെ ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎം ദളിത്‌ ക്രൈസ്തവർക്കു പട്ടികജാതി സംവരണം നൽകുന്നതിന്‌ അനുകൂലമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ്ര‍ക്രൈസ്തവനായി എന്നകാരണത്താൽ ആനുകൂല്യങ്ങൾ ഒന്നും നൽകേണ്ടതില്ല എന്ന വാദം ശരിയല്ല. ദളിത്‌ വിഭാഗത്തിൽപ്പെട്ടയാൾ ക്രൈസ്തവനായാലും സാമൂഹ്യ ഉച്ചനീചത്വങ്ങൾ മാറുന്നില്ല. സംശയങ്ങൾ മാറ്റിവച്ചു ജോലി, വിദ്യാഭ്യാസം, സാമൂഹ്യജീവിതം എന്നിവയിലെല്ലാം തുല്യത ലഭ്യമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ നടക്കുന്ന നീതിനിഷേധം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്നു ദളിത്‌ ക്ഷേമവികസന നവോഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ പറഞ്ഞു

ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ മാധ്യമപ്രവർത്തനം ദീപികയുടെ ദൗത്യം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സത്യം, നീതി, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന സാമൂഹിക സേവനമാണു ദീപികയുടെ മാധ്യമദൗത്യമെന്നു സീറോമലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്പും ദീപിക അപ്പെക്സ്‌ ബോഡി ചെയർമാനുമായ മാർ ജോർജ്ജ്‌ ആലഞ്ചേരി. സമൂഹത്തെയും തലമുറകളെയും നയിക്കാനുള്ള പ്രേഷിതദൗത്യം ഏറ്റെടുത്തിരിക്കുന്ന ദീപിക നാടിന്റെ പ്രകാശദീപമാണ്‌. സഭയുടെ മാത്രമല്ല എല്ലാ സമുദായങ്ങളുടെയും നന്മയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയാണു ദീപിക നിലകൊള്ളുന്നത്‌. സ്ഥാപക പിതാക്കന്മാർ ഉയർത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങളിൽ ഉറച്ചുനിന്ന്‌ ദീപിക നാടിനു വെളിച്ചം പകരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ദീപികയുടെ കോട്ടയം ഓഫീസ്‌ സന്ദർശിച്ച മേജർ ആർച്ച്ബിഷപ്‌ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണു ദീപികയുടെ ദൗത്യം. സ്നേഹം, സത്യം, സ്വാതന്ത്ര്യം എന്നീ മാനവിക മൂല്യങ്ങൾ തന്നെയാണു യേശുവും പഠിപ്പിച്ചത്‌. സഭ നിലകൊള്ളുന്നതു വിശ്വാസികളുടെ മാത്രമല്ല എല്ലാ മതസ്ഥരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ്‌. സത്യം പ്രഘോഷിക്കുകയും സമൂഹത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുകയെന്നതാണു 125 വർഷം പിന്നിടുന്ന ദീപികയുടെ പത്രപ്രവർത്തനരീതി. മാധ്യമങ്ങളുടെ ഒന്നാംനിരയിൽ ദീപികയുടെ സാന്നിധ്യവും ശബ്ദവും ഉണ്ടാവുകയെന്നതു കാലഘട്ടത്തിന്റെ ആവശ്യമാണ്‌- മാർ ആലഞ്ചേരി വ്യക്തമാക്കി. 

കൃതജ്ഞതാമലരുകളുമായി അപ്പസ്തോലിക്‌ നുൺഷ്യോ ഭരണങ്ങാനത്ത്‌

ഈ ധന്യനിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. ഒരുവർഷം നീണ്ട കാത്തിരിപ്പിന്റെ ഫലമാണിത്‌. എന്റെ വലിയൊരു ആഗ്രഹപൂർത്തീകരണമാണിത്‌. ഇവിടെയായിരിക്കാൻ കഴിയുന്നതിലൂടെ എനിക്കു ലഭിക്കുന്ന ഈശ്വരാനുഗ്രഹവും സന്തോഷവും ചെറുതല്ല- ചെറിയ വാചകങ്ങളിൽ ലളിതമായ ഇംഗ്ലീഷിൽ ഇതു പറയുമ്പോൾ ഭാരതത്തിലെ അപ്പസ്തേലിക്‌ നുൺഷ്യോ ആർച്ച്ബിഷപ്‌ സാൽവത്തോറേ പെനാക്കിയോയുടെ മുഖത്ത്‌ പതിവുള്ള തിളക്കത്തിന്‌ ഇരട്ടിശോഭ. ഭാരത കത്തോലിക്കാ സഭയുടെ പ്രഥമവിശുദ്ധയുടെ കബറിടത്തിങ്കൽ കൂപ്പുകരങ്ങളുമായി പ്രാർഥനാനിരത മനസുമായി നിൽക്കുമ്പോൾ ആർച്ച്ബിഷപ്‌ സാൽവത്തോറെയുടെ മനസിൽ നിറയെ വിശുദ്ധയുടെ സവിധത്തിലെത്താൻ കഴിഞ്ഞതിലുള്ള നന്ദി പ്രകടനമായിരുന്നു. മാർപാപ്പയുടെ ഇന്ത്യൻ പ്രതിനിധിയായി ഭാരതത്തിലെ ചുമതലയിലെത്തുമ്പോൾ മുതൽ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ എത്തണമെന്ന്‌ ആഗ്രഹിച്ചിരുന്നെന്ന്‌ അദ്ദേഹം പറഞ്ഞു. ആദ്യമായാണ്‌ വിശുദ്ധയുടെ സവിധത്തിലെത്തുന്നതെങ്കിലും ഇത്‌ അവസാനമല്ലെന്നു പറയുമ്പോൾ ഇനിയും വരാമെന്ന ഉറപ്പായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ആഗോള സഭയിലെ അതിമനോഹരമായ വിശുദ്ധ പുഷ്പമാണ്‌ അൽഫോൻസാമ്മയെന്നു മാർ സാൽവത്തോറെ തീർഥാടന കേന്ദ്രത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. വേദനകളിലെല്ലാം കുരിശിന്റെ വഴിയെ ചരിച്ച ജീവിത സാക്ഷ്യമാണ്‌ അമ്മയുടേത്‌. പ്രാർഥനയിലും ആത്മീയതയിലും വളരാൻ അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാകണം. ഓരോ നിമിഷവും ദൈവേഷ്ടത്തോടൊത്ത്‌ ചരിക്കുകയായിരുന്നു അൽഫോൻസാമ്മ-അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌, മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ എന്നിവരോടൊപ്പം തീർഥാടന കേന്ദ്രത്തിലെത്തിയ അപ്പസ്തോലിക്‌ നുൺഷ്യോയെ റെക്ടർ റവ.ഡോ. ജോസഫ്‌ തടത്തിൽ, ഫൊറോന വികാരി ഫാ. ജോസ്‌ അഞ്ചേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദികരും അൽമായരും സന്യസ്തരും ചേർന്ന്‌ സ്വീകരിച്ചു.
ബിഷപ്സ്‌ ഹൗസിലെത്തിശേഷമാണ്‌ അപ്പസ്തോലിക്‌ നുൺഷ്യോ ഭരണങ്ങാനത്തെത്തിയത്‌. സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിലെത്തി പ്രാർഥിച്ച അപ്പസ്തോലിക്‌ നുൺഷ്യോ വിശുദ്ധ അൽഫോൻസാമ്മ താമസിച്ചിരുന്ന ക്ലാരമഠവും സന്ദർശിച്ചു. മഠത്തിലെ മ്യൂസിയത്തിലെ ഓരോ വിശിഷ്ട വസ്തുക്കളും കണ്ടും ചോദിച്ചുമറിഞ്ഞ അപ്പസ്തോലിക്‌ നുൺഷ്യോ അൽഫോൻസാമ്മയുടെ ഒരു വലിയ ബഹുവർണ ചിത്രം വേണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. വിശുദ്ധയുടെ സവിധത്തിലെത്താനായതിലുള്ള സന്തോഷം ഇനിയെത്തുമ്പോൾ കൂടുതൽ വിശദീകരിക്കാമെന്നു പറഞ്ഞാണ്‌ അദ്ദേഹം മടങ്ങിയത്‌.

ശതാബ്ദി ആഘോഷസമാപനം ഇന്ന്‌; രാഷ്ട്രപതി ഉച്ചയ്ക്കെത്തും

കോട്ടയം അതിരൂപത യുടെ ഇന്നു നടക്കുന്ന ശതാബ്ദി ആഘോഷസമാപനത്തിൽ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ്‌ പാട്ടീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബിസിഎം കോളജ്‌ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12-നു ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും. ശതാബ്ദിയോട്‌ അനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിട്ടുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും. മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്‌ ഡോ. സാൽവത്തോറെ പെനാക്കിയോ, മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജസ്റ്റീ സ്‌ സിറിയക്‌ ജോസഫ്‌, ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്‌, മാർ കുര്യാക്കോസ്‌ കുന്നശേരി, ബിഷപ്‌ മാർ ജോസഫ്‌ പണ്ടാരശേരിൽ, ജോസ്‌ കെ. മാ ണി എംപി, ഫാ. തോമസ്‌ ആനിമൂട്ടിൽ, പ്രഫ. ജോയി മുപ്രാപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും. ചടങ്ങ്‌ ഉച്ചകഴിഞ്ഞ്‌ ഒന്നിനു പൂർത്തിയാകും. കൊല്ലത്തുനിന്നു ഹെലികോപ്ടറിൽ രാവിലെ 11.55-നാണ്‌ രാഷ്ട്രപതി പോലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ എത്തുന്നത്‌. തുടർന്ന്‌ കാർ മാർഗം സമ്മേളന വേദിയിൽ എത്തിച്ചേരും. സമ്മേളനത്തിനുശേ ഷം 1.05-ന്‌ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി 1.10-നു കൊല്ലത്തേക്കു മടങ്ങും. പ്രത്യേകം പാസ്‌ നൽകിയിരിക്കുന്ന ആയിരം പേർക്കു മാത്രമാണു ഓഡിറ്റോ റിയത്തിൽ പ്രവേശനം. ക്രിസ്തുരാജ കത്തീഡ്രലിൽ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ക്ലോസ്ഡ്സർക്യൂട്ട്‌ ടിവിയിൽ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്‌. 

Monday, August 29, 2011

സന്യസ്ത ശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനു പുതിയ കമ്മീഷൻ

സീറോ മലബാർ സഭയിൽ വ്യത്യസ്ത മേഖലകളിലുള്ള സന്യസ്തരുടെ ശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനു പുതിയ കമ്മീഷനു സിനഡ്‌ രൂപം നൽകി. ബിഷപ്‌ മാർ ജോസ്‌ പൊരുന്നേടം അധ്യക്ഷനായ കമ്മീഷനിൽ ബിഷപ്പുമാരായ മാർ ലോറൻസ്‌ മുക്കുഴി, മാർ ജോസ്‌ ചിറ്റൂപ്പറമ്പിൽ എന്നിവരും അംഗങ്ങളാകും. സന്യസ്തർ ഉൾക്കൊളളുന്ന ഒരു കമ്മിറ്റിക്കു കമ്മീഷൻ രൂപം നൽകും. സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ ഇന്നലെ സമാപിച്ച സിനഡാണു പുതിയ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്‌. സഭയുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കമ്മീഷന്റെ പുതിയ അംഗങ്ങളെയും സിനഡ്‌ തെരഞ്ഞെടുത്തു. ബിഷപ്‌ മാർ മാത്യു അറയ്ക്കൽ ചെയർമാനായുള്ള സാമ്പത്തികകാര്യ കമ്മീഷനിൽ ബിഷപ്പുമാരായ മാർ ബോസ്കോ പുത്തൂർ, മാർ റാഫേൽ തട്ടിൽ, മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ എന്നിവർ അംഗങ്ങളാണ്‌. മാർ ജോർജ്ജ്‌ ആലഞ്ചേരി മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സീറോ മലബാർ സഭയുടെ ആദ്യത്തെ സിനഡ്‌ കഴിഞ്ഞ 17നാണ്‌ തുടങ്ങിയത്‌. ഭാരതത്തിനകത്തും പുറത്തുമുള്ള 40 ലക്ഷത്തോളം വിശ്വാസികളുടെ അജപാലന പരവും സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങളും നീരീക്ഷണങ്ങളും സിനഡ്‌ ചർച്ച ചെയ്തു. പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനകൾ, അഴിമതി, മാധ്യമസംസ്കാരത്തിന്റെ ജീർണതകൾ, ലൈംഗിക അരാജകത്വം എന്നിവയിൽ സിനഡ്‌ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ സാരമായി ബാധിക്കുന്ന ഇത്തരം സാമൂഹികതിന്മകൾ വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്രമായ വളർച്ചയ്ക്കു തടസമാണ്‌. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്‌ അടുത്ത ജനുവരിയിലെ സിനഡ്‌ ഇക്കാര്യങ്ങൾ ആഴമായി പഠിക്കും. വിശ്വാസസമൂഹത്തിന്‌ ഉൾക്കാഴ്ചകൾ പകരാൻ സാധിക്കുന്ന രേഖകൾ രൂപതകൾക്കു നൽകും. നീതിനിഷ്ഠവും നന്മനിറഞ്ഞതുമായ സമൂഹങ്ങളെ രൂപപ്പെടുത്താനുള്ള സഭയുടെ പ്രതിജ്ഞാബദ്ധതയും സിനഡ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെക്കുറിച്ചു സിനഡ്‌ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. സഭയുടെ വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങളും കർമപരിപാടികളും വിശകലനം ചെയ്ത സിനഡ്‌ ഈ പ്രവർത്തനങ്ങൾ സഭാ കൂട്ടായ്മയ്ക്ക്‌ ഊർജം പകരുന്നതായി വിലയിരുത്തി. പ്രവാസികൾക്കും അൽമായർക്കുമുള്ള കമ്മീഷനുകൾ കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസകൂട്ടായ്മകളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാനുള്ള പരിശ്രമങ്ങൾ തുടരണമെന്നു സിനഡ്‌ ആവശ്യപ്പെട്ടു. സെമിനാരി വിദ്യാർഥികളുടെയും സന്യസ്തരുടെയും പരിശീലന പരിപാടികളിൽ കാതലായ മാറ്റം ആവശ്യമാണ്‌. ഇതു സംബന്ധിച്ചു നിരന്തരമായ പഠനം വേണമെന്നും സിനഡ്‌ വിലയിരുത്തി. വൈദിക കമ്മീഷൻ, ലിറ്റർജിക്കൽ റിസർച്ച്‌ സെന്റർ, മതബോധന കമ്മീഷൻ, എക്യുമെനിക്കൽ കമ്മീഷൻ, ലിറ്റർജി കമ്മീഷൻ, പബ്ലിക്‌ അഫയേഴ്സ്‌ കമ്മിറ്റി, സുവിശേഷവത്കരണ കമ്മീഷൻ, സെമിനാരി കമ്മീഷൻ, അൽമായ കമ്മീഷൻ, ദൈവശാസ്ത്ര കമ്മീഷൻ, വിവാഹകോടതി എന്നിവയുടെ പ്രവർത്തന റിപ്പോർട്ട്‌ അതതു കമ്മീഷന്റെ പ്രതിനിധികൾ സിനഡിൽ അവതരിപ്പിച്ചു. സിനഡ്‌ അത്‌ അംഗീകരിച്ചു നിർദേശങ്ങൾ നൽകി. പ്രേഷിതവർഷത്തോടനുബ ന്ധിച്ചുള്ള വിവിധ കർമപദ്ധതികളുടെ അവലോകനവും സിനഡിൽ നടന്നു. പ്രേഷിതവർഷാചരണത്തിന്റെ സഭാതല ഉദ്ഘാടനം എല്ലാ മെത്രാന്മാരുടെയും സാന്നിധ്യത്തിൽ കൊടുങ്ങല്ലൂരിൽ മേജർ ആർച്ച്ബിഷപ്‌ നിർവഹിച്ചു.


കോട്ടയം അതിരൂപതാ ശതാബ്ദി; കൃതജ്ഞതാ ബലി

കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപതയുടെ സ്ഥാപനദിനമായ ഇന്ന്‌ ഉച്ചകഴിഞ്ഞു 2.30നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ശതാബ്ദി കൃതജ്ഞതാബലി അർപ്പിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന സമൂഹബലിയിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്‌ ഡോ. സാൽവത്തോറെ പെനാക്കിയോ വചനസന്ദേശം നൽകും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്‌, അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ്‌ കുന്നശേരി, നാഗ്പൂർ ആർച്ച്ബിഷപ്‌ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, മിയാവ്‌ ബിഷപ്‌ ഡോ. ജോർജ്ജ്‌ പള്ളിപ്പറമ്പിൽ, നിയുക്ത കോഹിമ ബിഷപ്‌ മോൺ.ജയിംസ്‌ ചരളേൽ, ബിഷപ്‌ മാർ ജോസഫ്‌ പണ്ടാരശേരിൽ, കത്തോലിക്കാസഭയിലെ മുപ്പതോളം മെത്രാന്മാർ, അതിരൂപതയിലെ വൈദികർ എന്നിവർ സഹകാർമികരായി പങ്കെടുക്കും. വികാരി ജനറാൾ മോൺ. മാത്യു ഇളപ്പാനിക്കൽ സ്വാഗതവും ശതാബ്ദി ആഘോഷ കമ്മിറ്റി ജോയിന്റ്‌ കൺവീനർ ഫാ. തോമസ്‌ കുരിശുംമൂട്ടിൽ നന്ദിയും പറയും.


Saturday, August 27, 2011

അധ്യാപകനിയമന പാക്കേജിലെ അപാകതകൾ പരിഹരിക്കണം: കെസിബിസി

സ്കൂൾ വിദ്യാഭ്യാസരംഗത്തെ പ്രശ്നപരിഹാര മാർഗമെന്ന രീതിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അധ്യാപകനിയമന പാക്കേജ്‌ അപര്യാപ്തമാണെന്നു കെസിബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. പിഒസിയിൽ വിളിച്ചുചേർത്ത വിവിധ രൂപതകളിലെ വിദ്യാഭ്യാസ കോർപറേറ്റ്‌ മാനേജർമാരുടെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീച്ചേഴ്സ്‌ ബാങ്ക്‌, അധ്യാപക നിയമനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടങ്ങിയ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ല. അവ്യക്തതയും സംരക്ഷിത അധ്യാപകരെ സംബന്ധി ച്ച തെറ്റായ കണക്കുകളുമാണു പാക്കേജിലുള്ളത്‌. അതിനാൽ സൂക്ഷ്മമായ പഠനത്തിനുശേഷം മാത്രമേ പാക്കേജിന്‌ അംഗീകാരം നൽകാവൂ. സംരക്ഷിത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടീച്ചേഴ്സ്‌ ബാങ്ക്‌ പദ്ധതി പ്രയോജനപ്പെടുത്തുന്നതിൽ സഭയ്ക്ക്‌ എതിർപ്പില്ല. എന്നാൽ, അധ്യാപകരെ നിയമിക്കാനുള്ള മാനേജുമെന്റുകളുടെ അവകാശത്തെ ഇല്ലാതാക്കുന്ന രീതിയിൽ പാക്കേജ്‌ നടപ്പാക്കാൻ ശ്രമിക്കുന്നതിനെയാണ്‌ എതിർക്കുന്നത്‌. കോഴ വാങ്ങിയാണു കോർപറേറ്റ്‌ മാനേജുമെന്റുകൾ നിയമനം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌. സുതാര്യമായ മാർഗത്തിലൂടെയാണു കത്തോലിക്കാ സഭയുടെ കീഴിലുള്ള മാനേജുമെന്റുകൾ നിയമനം നടത്തുന്നത്‌. പിൻവാതിൽ നിയമനങ്ങളെ കെസിബിസി പ്രോത്സാഹിപ്പിക്കില്ല. ആരെങ്കിലും കോഴ വാങ്ങി നിയമനം നടത്തിയെന്നറിഞ്ഞാൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്നതാണു കത്തോലിക്കാ സഭയുടെ ലക്ഷ്യം. വിദ്യാഭ്യാസത്തെ സഭ സേവനമായി മാത്രമേ കണ്ടിട്ടുള്ളൂ. മികച്ച വിദ്യാഭ്യാസം നൽകുന്നതിനു നല്ല അധ്യാപകരെ നിയമിക്കാനുള്ള മാനേജുമെന്റുകളുടെ അവകാശത്തെയാണു സർക്കാർ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്‌. അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പഠിപ്പുമുടക്കിയുള്ള സമരരീതിയെ സഭ പ്രോത്സാഹിപ്പിക്കില്ല. പാക്കേജിലെ പ്രശ്നങ്ങൾ പരിഹരിച്ചു നീതിയുക്തമായ തീരുമാനങ്ങൾ സർക്കാരെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സർക്കാർ പ്രതിനിധികളുമായി രണ്ടു പ്രാവശ്യം ചർച്ച നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പ്‌ സെക്രട്ടറിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. മാനേജുമെന്റുകളുടെ താത്പര്യംകൂടി പരിഗണിച്ചു പാക്കേജിൽ നീതിയുക്ത മാറ്റം വരുത്തണമെന്നാണു സഭയുടെ ആവശ്യമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ഫിലിപ്പ്‌ നെൽപ്പുരപ്പറമ്പിൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഫാ.ജോസ്‌ കരിവേലിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tuesday, August 23, 2011

അധ്യാപകനിയമന പാക്കേജ്‌ നീതിപൂർവകമായി രൂപപ്പെടുത്തണം: ഡോ. സ്റ്റാൻലി റോമൻ

കേരള സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന സ്കൂൾ അധ്യാപകനിയമന പാക്കേജ്‌ നീതിപൂർവകമായും ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക്‌ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനനുസരിച്ചും രൂപപ്പെടുത്തണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ. സ്റ്റാൻലി റോമൻ. അധ്യാപക- വിദ്യാർഥി അനുപാതം1 : 30 ആക്കുന്നതും സംരക്ഷിത അധ്യാപകരെ വിന്യസിക്കുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകതന്നെ ചെയ്യും. എന്നാൽ, അധ്യാപകരെ വിദ്യാലയങ്ങളിൽ വിന്യസിക്കാനുള്ള മാർഗങ്ങൾ തേടുമ്പോൾ ഭാഷാ- മത ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളുടെ സ്വഭാവം സംരക്ഷിക്കപ്പെടുക തന്നെവേണം. അതിനു വിരുദ്ധമായ നിലപാടുകൾ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്‌. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എയ്ഡഡ്‌ വിദ്യാലയങ്ങൾ തങ്ങളുടെ സ്ഥലവും കെട്ടിടങ്ങളും ക്ലാസുമുറികളും സംവിധാനങ്ങളും എല്ലാം പൊതുസമൂഹത്തിനു സമർപ്പിച്ചു സേവനം ചെയ്യുന്നവരാണ്‌. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഉയർന്ന ഗുണനിലവാരത്തിനു കാരണവും ഈ എയ്ഡഡ്‌ വിദ്യാലയങ്ങളാണ്‌. എന്നാൽ വർഷങ്ങളായി മെയ്ന്റനൻസ്‌ ഗ്രാന്റു നൽകാനോ വിദ്യാലയ സംവിധാനങ്ങൾ മെച്ചപ്പെടുത്താനോ സിലബസ്‌ മെച്ചപ്പെടുത്താനോ സർക്കാർ തയാറായിട്ടില്ല. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാനും സർക്കാർ ശ്രമിക്കണം. കത്തോലിക്കാ സ്കൂൾ മാനേജർമാരുടെ ഒരു യോഗം എറണാകുളം പിഒസിയിൽ 26ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കുമെന്നും ബിഷപ്‌ ഡോ. സ്റ്റാൻലി റോമൻ അറിയിച്ചു. 


തോമ്മാശ്ലീഹയുടെ വിശ്വാസശൈലി വളരണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസശൈലി കുടുംബങ്ങളിൽ വളർത്തണമെന്നു മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്തു. അഴീക്കോട്‌ മാർത്തോമ്മ പൊന്തിഫിക്കൽ ഷ്‌റൈനിൽ തോമ്മാശ്ലീഹയുടെ തിരുശേഷിപ്പുവണക്കവും ആശീർവാദവും നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ക്രൈസ്തവ കുടുംബങ്ങളിൽ അവിശുദ്ധമായതൊന്നും ഉണ്ടാകാതിരിക്കാൻ കരുതലുണ്ടാകണം. കുടുംബത്തിന്റെ വിശുദ്ധിയാണു സഭ ഇന്നാഗ്രഹിക്കുന്നത്‌. മദ്യപാനം, ലൈംഗിക അരാജക ത്വം തുടങ്ങിയവയ്ക്കു സഭാമക്കൾ വശംവദരാകരുത്‌. മക്കളെക്കുറിച്ച്‌ അതീവജാഗ്രത പുലർത്തണം. അവരാണ്‌ സഭയുടെ നിക്ഷേപം, സമൂഹത്തിന്റെ സമ്പ ത്ത്‌. അവരെ വിശുദ്ധിയിൽ വളർത്താൻ കഴിയണം. മത്സരിക്കാനോ കലഹിക്കാനോ മാറിനിൽക്കാനോ സഭയ്ക്കു സമയമില്ല. കൂട്ടായ്മയിലൂടെ ഒന്നിച്ചു മുന്നോട്ടുപോകാൻ സഭാമക്കൾക്കു കഴിയണം. പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള ശക്തി സഭയ്ക്കുണ്ട്‌. സഭയുടെ നിലവിലുള്ള 29 രൂപതകൾക്കപ്പുറത്തേക്ക്‌ പുതിയ രൂപതകളിലേക്കു വിശ്വാസചൈതന്യം എത്തിക്കാനാകണം. ത്യാഗപൂർണമായ പ്രാർഥനയുണ്ടെങ്കിലേ സഭയുടെ വാഴ്ത്തപ്പെട്ടവർ വിശുദ്ധപദവിയിലെത്തൂ. ഛാന്ദാ രൂപതയിൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുമ്പ്‌ കേരളത്തിൽ ആഴത്തിലുള്ള പ്രേഷിതവേലയ്ക്കു നേതൃത്വം നൽകിയതു വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനായിരുന്നു. അദ്ദേഹത്തെ എത്രയും വേഗം വിശുദ്ധനായി പ്രഖ്യാപിക്കാൻ ഇടയാകട്ടെ. ദൈവത്തിനും ദൈവജനത്തിനും കൂടുതൽ സമർപ്പിത സേവനങ്ങൾ നൽകാൻ സിഎംഐ സഭയ്ക്കു കഴിയുമെന്നു മേജർ ആർച്ച്ബിഷപ്‌ ആശംസിച്ചു. ഇവിടെ നിർമിക്കാനുദ്ദേശിക്കുന്ന തീർഥാടക കേന്ദ്രസമുച്ചയത്തിന്റെ ശില അദ്ദേഹം ആശീർവദിച്ചു. തിരുശേഷിപ്പു കൊണ്ട്‌ അദ്ദേഹം വിശ്വാസികളെ ആശീർവദിച്ചു. തിരുശേഷിപ്പു വന്ദന ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം, ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, ഛാന്ദാ ബിഷപ്‌ മാർ വിജയാനന്ദ്‌ നെടുമ്പുറം എന്നിവർ സഹകാർമികരായി.


ദളിത്‌ ക്രൈസ്തവരോടുള്ള അനീതി വിശ്വാസത്തോടുളള വിവേചനം: മാർ ജോസഫ്‌ പവ്വത്തിൽ

ദളിത്‌ ക്രൈസ്തവരോട്‌ സർക്കാർ കാട്ടുന്ന അനീതി ക്രൈസ്തവ വിശ്വാസത്തോടുളള വിവേചനമാണെന്ന്‌ ഇന്റർ ചർച്ച്‌ കൗൺസിൽ ചെയർമാൻ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, ഡിസിഎംഎസ്‌ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെത്രാപ്പോലീത്തൻ പളളി പാരിഷ്‌ ഹാളിൽ സംഘടിപ്പിച്ച നീതി ഞായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ ബിഷപ്‌. ക്രൈസ്തവിശ്വാസത്തിന്റെ പേരിൽ പട്ടിക ജാതി സംവരണം നിഷേധിക്കപ്പെടുന്നത്‌ അനീതിയാണ്‌ മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. മാറി വരുന്ന സർക്കാരുകൾ ദളിത്‌ ക്രൈസ്തവരോട്‌ വിവേചനം കാട്ടുകയാണ്‌. ഇത്‌ മതപരമായ വിവേചനമാണ്‌. ഇനിയെങ്കിലും ഈ വിവേചനം അവസാനിപ്പിക്കണം. വിദ്യാഭ്യസത്തിലൂടെ സാമൂഹ്യ വളർച്ച നേടാൻ ദളിത്‌ ക്രൈസ്തവർ പരിശ്രമിക്കണമെന്നും മാർ പവ്വത്തിൽ ആഹ്വാനം ചെയ്തു


സർക്കാർ ആനുകൂല്യങ്ങൾ ഏറ്റവും കുറവ്‌ വാങ്ങുന്നത്‌ കത്തോലിക്കർ: മാർ ആൻഡ്രൂസ്‌ താഴത്ത്‌

സർക്കാരിന്റെ ആനുകൂല്യങ്ങൾ ഏറ്റവും കുറവ്‌ വാങ്ങിക്കുന്നത്‌ കത്തോലിക്കർ മാത്രമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌. സാമൂഹ്യസേവനരംഗത്ത്‌ തൃശൂർ അതിരൂപത ചെയ്യുന്ന സാമൂഹ്യസേവനങ്ങൾ ജില്ലയിൽ സർക്കാർപോലും ചെയ്യുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച്‌ അതിരൂപതയിൽ ആദ്യമായി സംഘടിപ്പിച്ച കണ്ടശാംകടവ്‌ ഫൊറോന അസംബ്ലിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. ന്യൂനപക്ഷമായ കത്തോലിക്കർക്ക്‌ സർക്കാരിൽനിന്ന്‌ ജോലികളിൽ പോലും സംവരണം ലഭിക്കുന്നില്ല -മാർ താഴത്ത്‌ ചൂണ്ടിക്കാട്ടി. 50 ശതമാനം കുട്ടികളിൽനിന്ന്‌ ഇരട്ടി കാപ്പിറ്റേഷൻ വാങ്ങി സർക്കാൽ ലിസ്റ്റ്‌ പ്രകാരം നൽകുന്ന പണക്കാരുടെ മക്കളെ വെള്ളാപ്പള്ളി നടേശന്റെ മകനെപോലും പണംവാങ്ങാതെ സ്വാശ്രയ കോളേജുകളിൽ സഭ പഠിപ്പിക്കണമെന്നാണ്‌ മുൻ മന്ത്രി എം.എ. ബേബിയും ഇപ്പോൾ യുഡിഎഫ്‌ സർക്കാരും പറയുന്നത്‌. അങ്ങനെവരുമ്പോൾ വെറുതെ പഠിച്ചതിന്റെ പേരിൽ രാഷ്ട്രീയകക്ഷികൾക്ക്‌ വോട്ടുകിട്ടും. അതിനുള്ള ചെലവ്‌ മുഴുവൻ സഭ നടത്തുന്ന സ്വാശ്രയകോളജിലെ 50 ശതമാനം വിദ്യാർഥികൾ വഹിക്കണമെന്ന്‌ പറയുന്നത്‌ എന്ത്‌ സാമൂഹ്യനീതിയാണ്‌ -മാർ താഴത്ത്‌ ചോദിച്ചു. സ്കൂളുകളിൽ ഈവർഷം നിയമിച്ച അധ്യാപകരെ പോലും ടീച്ചേഴ്സ്‌ ബാങ്കിന്റെ മറവിൽ പിരിച്ചുവിടാനാണ്‌ സർക്കാർ ശ്രമം -അദ്ദേഹം പറഞ്ഞു. സത്യം പറയുന്നതുകൊണ്ട്‌ തെരഞ്ഞുപിടിച്ച്‌ മാധ്യമങ്ങളിലൂടെ കത്തോലിക്കസഭയെ കരിവാരിതേയ്ക്കാൻ ശ്രമം വ്യാപകമാണ്‌ -മാർ താഴത്ത്‌ പറഞ്ഞു. ജോലി നൽകുന്ന ഫാക്ടറിയല്ല സഭ. ജോലികിട്ടാൻ പ്രോത്സാഹനം നൽകുകയാണ്‌ സഭയുടെ ജോലി. സഭ പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ്‌ സഭാസ്ഥാപനങ്ങളിൽ നിരവധിപേർ പഠിച്ച്‌ വിവിധ മേഖലകളിൽ ജോലി നേടുന്നത്‌-മാർ താഴത്ത്‌ ചൂണ്ടിക്കാട്ടി. കാർഷികരംഗത്തെ വളർത്തി പ്രോത്സാഹിപ്പിച്ചതും ആതുരശുശ്രൂഷ, വിദ്യാഭ്യാസം, അധ്യാപനം, ബാങ്കിംഗ്‌, വാണിജ്യമേഖലകളിലെല്ലാം സഭാംഗങ്ങൾ നൽകിയ സേവനം മറക്കാൻ പാടില്ല. നമ്മൾ ചെയ്യുന്നതിനെക്കുറിച്ച്‌ അഭിമാനബോധമുണ്ടാകണം -അദ്ദേഹം ഓർമിപ്പിച്ചു. ബാങ്കിംഗ്‌ രംഗത്തുനിന്ന്‌ നമ്മെ പുറത്താക്കിക്കൊണ്ടിരിക്കുകയാണ്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷം കേൾക്കാത്തവർക്ക്‌ സുവിശേഷം നൽകാനും സുവിശേഷമറിയുന്നവർ സുവിശേഷത്തിൽ ആഴപ്പെടുകയും വേണം. പുതിയകാലഘട്ടത്തിൽ ഊന്നൽ നൽകേണ്ടത്‌ നവസുവിശേഷവത്കരണത്തിനാണ്‌-മാർ താഴത്ത്‌ ഉദ്ബോധിപ്പിച്ചു.

ബ്ലാക്ക്‌ മാസിനെതിരേ ആർച്ച്ബിഷപ്പ്‌

ബ്ലാക്ക്‌ മാസിനെതിരേ ആർച്ച്ബിഷപ്പ്‌ മാർ ആൻഡ്രൂസ്‌ താഴ്ത്ത്‌. പരിശുദ്ധ കുർബാനയെ ചവുട്ടിമെതിക്കുന്ന ഈ സംഘം തൃശൂർ ജില്ലയിലെ മൂന്നു സ്ഥലങ്ങളിലുണ്ട്‌. ഇടയ്ക്കിടെ ഇവർ സ്ഥലം മാറി ബ്ലാക്ക്‌ മാസ്‌ നടത്തും. സകലതിന്മകളുമാണ്‌ ഇത്തരം കേന്ദ്രങ്ങളിൽ നടത്തുന്നത്‌-മാർ താഴത്ത്‌ ആരോപിച്ചു.


Wednesday, August 17, 2011

ലത്തീൻ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണം: ആർച്ച്‌ ബിഷപ്‌ ഡോ. എം.സൂസാപാക്യം

ലത്തീൻ സമൂദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണമെങ്കിൽ ശരിയായ അൽമായ നേതൃത്വം വളർന്നുവരണമെന്ന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. എം.സൂസാപാക്യം അഭിപ്രായപ്പെട്ടു. പോങ്ങുംമൂട്‌ സെന്റ്മേരീസ്‌ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തശേഷം ഇടവക ബി.സി.സി. നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീൻ കത്തോലിക്കാ സമുദായം ഇന്നും വിദ്യാഭ്യാസ- സാമൂഹ്യ- സാമ്പത്തിക മേഖലകളിലാകെ വളരെ പിന്നിലാണ്‌. എന്നാൽ അതനുസരിച്ചുള്ള പരിഗണനയും ആനുകൂല്യങ്ങളും ഇന്നും സമുദായാംഗങ്ങൾക്ക്‌ ലഭ്യമാകുന്നില്ല. സമുദായത്തിന്റെ യഥാർഥ അവസ്ഥ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അതുനേടിയെടുക്കാനും കഴിയുന്ന തരത്തിൽ അൽമായ നേതൃത്വം വളരേണ്ടതുണ്ടെന്നും ആർച്ച്‌ ബിഷപ്‌ പറഞ്ഞു. ഇടവക വികാരി ഫാ. വിൽഫ്രഡ്‌ അധ്യക്ഷത വഹിച്ചു. ഇടവക മധ്യസ്ഥയായ സ്വർഗാരോപിതമാതാവിന്റെ തിരുനാൾ ദിവ്യബലിക്ക്‌ ബിഷപ്‌ സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതയിലെ നിരവധി പുരോഹിതരും പങ്കെടുത്തു. ദിവ്യബലിയോടനുബന്ധിച്ച്‌ കുട്ടികളുടെ ആദ്യകുർബാന സ്ഥൈര്യലേപന സ്വീകരണ പരിപാടികളും ഉണ്ടായിരുന്നു. അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന അതിരൂപതാ അധ്യക്ഷന്റെ ഇടവക സന്ദർശന ചടങ്ങളും ഇതോടനുബന്ധിച്ച്‌ നടന്നു

ഉന്നത വിദ്യാഭ്യാസം രാജ്യപുരോഗതിക്ക്‌ അടിസ്ഥാനം: മാർ ജോർജ്ജ്‌ പുന്നക്കോട്ടിൽ

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ രാജ്യപുരോഗതിക്ക്‌ അടിസ്ഥാനമെന്ന്‌ ബിഷപ്‌ മാർ ജോർജ്ജ്‌ പുന്നക്കോട്ടിൽ. മൂവാറ്റുപുഴ നിർമല കോളജിനോടനുബന്ധിച്ച്‌ നിർമിച്ച എംസിഎ ബ്ലോക്ക്‌ ആശീർവദിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. കുട്ടികൾക്ക്‌ നല്ല പരിശീലനം നൽകേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനായുള്ള കോഴ്സുകൾ സംസ്ഥാനത്ത്‌ ഇന്നുണ്ട്‌. നല്ല ജോലി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസം ആവശ്യമാണ്‌. ഉന്നത ജോലികൾക്ക്‌ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും ബിഷപ്‌ കൂട്ടിച്ചേർത്തു.


ഭവനം സ്വർഗമാക്കാൻ എല്ലാവർക്കും കടമയുണ്ട്‌: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

സ്നേഹത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും വീടിനെ സ്വർഗമാക്കാനുള്ള കടമ ഓരോരുത്തർക്കുമുണ്ടെന്നു കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി ഓർമിപ്പിച്ചു. തുരുത്തിപ്പുറം ഫാ. വർഗീസ്‌ താണിയത്ത്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർമിച്ചു നൽകുന്ന 50 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്തെ താണിയത്ത്‌ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്‌. മദ്യത്തിനും ധൂർത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ഒരോ വ്യക്തിയും പങ്കുചേരണമെന്നും ബിഷപ്‌ കൂട്ടിച്ചേർത്തു. താക്കോൽദാന ചടങ്ങ്‌ കെ.പി. ധനപാലൻ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്‌ സർക്കാർ പല ഭവനപദ്ധതികളും നടപ്പാക്കുന്നുണെ്ടങ്കിലും തുച്ഛമായ തുകമാത്രമാകും അതിനായി ലഭിക്കുക. എന്നാൽ താണിയത്ത്‌ ട്രസ്റ്റിന്റെ ഭവനപദ്ധതികൾ അധിക സാമ്പത്തിക ബാധ്യതക്ക്‌ ഇടയാക്കുന്നില്ല എന്നത്‌ ആശ്വാസകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.


ആത്മീയതയിൽ അടിയുറച്ചുനിന്നുകൊണ്ടേ രാഷ്ട്രത്തിനു മുന്നോട്ടുപോകാൻ കഴിയൂ: മാർ കണ്ണൂക്കാടൻ

ആത്മീയതയിൽ അടിയുറച്ചുനിന്നുകൊണ്ടുമാത്രമേ രാഷ്ട്രത്തിനു മുന്നോട്ടുപോകാൻ കഴിയൂവെന്ന്‌ ഇരിങ്ങാലക്കുട ബിഷപ്‌ ഉദ്ബോധിപ്പിച്ചു. സ്വയം ഒന്നുംചെയ്യാൻ കഴിവില്ലാത്ത അഗതികളെ ശുശ്രൂഷിക്കുന്ന കൂടപ്പുഴ അനുഗ്രഹസദന്റെ ആറാം വാർഷികവും സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ മറ്റുള്ള പുരോഗതിയേക്കാളും ഐക്യം ഉറപ്പിക്കാൻ ആത്മീയമായ സാംസ്കാരിക പുരോഗതിയാണ്‌ ആവശ്യമെന്നും ആക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം നേടികൊണ്ട്‌ ആത്മീയമൂല്യങ്ങൾ ലോകത്തെ പഠിപ്പിച്ച വലിയ ചൈതന്യമാണ്‌ ഭാരതത്തിന്റേതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ആത്മീയതയുടെ വലിയ പ്രകടനാണ്‌ നിർമല ദാസി സന്യാസിനി സമൂഹം ഇവിടെ നടത്തുന്ന സേവനങ്ങളെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.


സ്വന്തം ഇഷ്ടം സമൂഹത്തിൽ സ്വാർഥതയായി മാറുന്നു: മാർ റാഫേൽ തട്ടിൽ

നമ്മുടെ സമൂഹത്തിൽ സമ്പത്ത്‌ കൂടുന്തോറും മനുഷ്യന്റെ സ്വന്തം ഇഷ്ടം സ്വാർഥതയായി മാറുകയാണെന്ന്‌ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ. ഔദാര്യമായി കൊടുക്കാനുള്ള നല്ല മനസ്‌ കാണിക്കുന്നവർക്ക്‌ ദൈവം അനുഗ്രഹങ്ങൾ ചൊരിയും -അദ്ദേഹം ചൂടണ്ടിക്കാട്ടി. കാഞ്ഞാണി സെന്റ്‌ തോമസ്‌ പള്ളിയിലെ സാന്തോം മതബോധന മിനി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മാർ തട്ടിൽ. നിങ്ങളുടെ ഔദാര്യം നാടിന്റെ നന്മയ്ക്ക്‌ കാരണമാകും. നാടിന്റെ വളർച്ചയ്ക്കും നന്മയ്ക്കും പങ്കാളിത്തസ്വാഭവത്തിൽ സംഭാവന നൽകാൻ കടമയുണ്ട്‌. അദ്ദേഹം ഓർമിപ്പിച്ചു. ഈശോയ്ക്ക്‌ ഇഷ്ടമുള്ളവരാകാൻ കുട്ടികളെ അദ്ദേഹം ആഹ്വാനം ചെയ്തു

സേവനമാണ്‌ പ്രേഷിത പ്രവർത്തനം: മാർ ആൻഡ്രൂസ്‌ താഴത്ത്‌

അർഹിക്കുന്നവർക്ക്‌ സഹായവും സേവനവും സ്നേഹവും നൽകുന്നതിലൂടെയാണ്‌ യഥാർത്ഥ പ്രേഷിത പ്രവർത്തനം നടക്കുന്നതെന്ന്‌ ആർച്ചുബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. ലൂർദ്ദ്‌ കത്തീഡ്രലിൽ പ്രേഷിതവർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റുകൂടിയായ അദ്ദേഹം. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ്‌ മാർ ബോസ്കോ പുത്തൂർ അധ്യക്ഷനായി.

തലമുറകൾക്കു വിശ്വാസപൈതൃകം പകരാൻ ക്രൈസ്തവനു കടമ: മാർ ജോസഫ്‌ പെരുന്തോട്ടം

പൂർവ പിതാക്കന്മാർ പകർന്നുനൽകിയ വിശ്വാസപൈതൃകം തലമുറകൾക്കു കൈമാറാൻ വിശ്വാസി സമൂഹത്തിന്‌ കടമയുണ്ടെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. 1887ൽ നിർമിച്ച സെന്റ്‌ മേരീസ്‌ മെത്രാപ്പോലീത്തൻ പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്‌. പാപത്തിന്റെ അടിമത്തത്തിൽനിന്നും നാം സ്വാതന്ത്ര്യം നേടണമെന്നു പ്രേഷിതപ്രവർത്തനം ക്രൈസ്തവൻ മുഖമുദ്രയാക്കണമെന്നും ആർച്ച്ബിഷപ്‌ ഉദ്ബോധിപ്പിച്ചു. സൺഡേ സ്കൂൾ മുഖ്യ അധ്യാപകർക്ക്‌ തിരികൾ തെളിച്ചു നൽകി പ്രേഷിതവർഷാചരണത്തിന്റെ ഉദ്ഘാടനവും ആർച്ച്ബിഷപ്‌ നിർവഹിച്ചു.

സുവിശേഷ പ്രചാരണം ക്രൈസ്തവന്റെ കടമ: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

സുവിശേഷപ്രചാരണം ഓരോ ക്രൈസ്തവന്റെയും കടമയാണെന്ന്‌ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. സീറോമലബാർ സഭ പ്രേഷിത വർഷാചരണത്തിന്റെ പാലാ രൂപതാതല ഉദ്ഘാടനം കത്തീഡ്രലിൽ നിർവഹിച്ച്‌ സന്ദേശം നൽകുകയായിരുന്നു മാർ കല്ലാര്റങ്ങാട്ട്‌. പ്രേഷിത അവബോധം ജനിപ്പിക്കുക, ദൈവവിളി വർധിപ്പിക്കുക എന്നിവയാണ്‌ പ്രേഷിത വർഷാചരണത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ അതിരുകൾ മാത്രമാണ്‌ സുവിശേഷവത്കരണത്തിൽ ഏക പരിധി. ആത്മീയമന്ദത മാറ്റി പ്രേഷിത പ്രവർത്തനം നടത്തണമെന്നും ദൈവവിളിയെ പ്രോത്സാഹിപ്പിക്കണമെന്നും മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു.

Tuesday, August 16, 2011

ലോകയുവജനദിനത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചുള്ള പ്രദർശനം

ലോകയുവജനദിനത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചുള്ള പ്രദർശനവും ക്രമീകരിച്ചിരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ജീവിതസാഹചര്യത്തിൽ നിന്നും പ്രചോദനം സ്വീകരിക്കാനുമായിട്ടാണ്‌ ഈ പ്രദർശനം ആസൂത്രണം ചെയ്തിരിക്കുന്നത്‌. സ്വതന്ത്രമായി തങ്ങളുടെ മതവിശ്വാസത്തിൽ ജീവിക്കാൻ കഴിയാത്ത സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ പല യുവജനങ്ങൾക്കും അറിവുപകരുന്നതാണ്‌ പ്രദർശനം. “ഇത്‌ പലർക്കും ആശ്ചര്യം ഉളവാക്കുന്നു”. എന്ന്‌ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്ന എയ്ഡ്‌ റ്റു ചർച്ച്‌ ഇൻ നീഡ്‌(Aid to church in need) വക്താക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ 50 വർഷക്കാലത്തെ പ്രധാനപ്പെട്ട 15 രക്തസാക്ഷികളുടെ ചരിത്രമാണ്‌ പ്രദർശനത്തിൽ കാണാൻ കഴിയുന്നത്‌. ലോകത്തിന്റെ തന്നെ ശ്രദ്ധ കവർന്ന മതപീഡനങ്ങളാണ്‌ ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. പാക്കിസ്ഥാനിലും, ഇന്ത്യയിലെ ഒറീസയിലും അൾജീറിയയിലെ റ്റിബൈറ്റ്ൻ ആശ്രമത്തിലും നടന്ന അക്രമങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. നൈജീരിയ, ചൈന, സുഡാൻ, ക്യൂബ, ഇറാഖ്‌ എന്നീ രാജ്യങ്ങളിലെ പീഡനങ്ങളുടെ വിവരണവും പ്രദർശനത്തിലുണ്ട്‌.


Saturday, August 13, 2011

വിശുദ്ധ അൽഫോൻസാമ്മ ഈശോയോടുളള സ്നേഹത്തിൽ ജ്വലിച്ച സന്യാസിനി: മാർ ജോസഫ്‌ പവ്വത്തിൽ

വിശുദ്ധ അൽഫോാ‍ൻസാമ്മ ഈശോയോടുളള സ്നേഹത്തിൽ ജ്വലിച്ച സന്യാസിനിയായിരുന്നുവെന്ന്‌ ആർച്ചുബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ നിത്യവ്രത വാഗ്ദാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അൽഫോൻസാമ്മ നിത്യവ്രത വാഗ്ദാനം നടത്തിയ ചങ്ങനാശേരി ക്ലാരമഠത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ചുബിഷപ്‌. വിശുദ്ധ ക്ലാര പുണ്യവതിയെപ്പോലെ ഈശോയെ സർവശക്തിയോടെ സ്നേഹിച്ച സന്യാസിനിയാണ്‌ വിശുദ്ധ അൽഫോൻസാമ്മയെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ വിശ്വാസ ദാർഢ്യത്തോടെ മുന്നേറണമെന്നാണ്‌ ഈശോയുടെ ജീവിത മാതൃക നമ്മെ പഠിപ്പിക്കുന്നത്‌. ദൈവത്തിന്റെ കരുണയുടെ വലയത്തിലാണ്‌ നാം ജീവിക്കുന്നതെന്നു വലിയ ചിന്ത പകർന്ന വ്യക്തിയാണ്‌ വിശുദ്ധ അൽഫോൻസാമ്മ. ദൈവത്തെക്കുറിച്ചുളള ചിന്തകൾ കുറയുന്ന ഈ കാലഘട്ടത്തിൽ സഹനപുത്രിയായ അൽഫോൻസാമ്മയെക്കുറിച്ചുളള സ്മരണകൾ പുതിയ തലമുറയ്ക്കു പ്രചോദനമാകുമെന്നും മാർ പവ്വത്തിൽ ഉദ്ബോധിപ്പിച്ചു. മെത്രാപ്പോലീത്തൻ പളളി വികാരി ഫാ. തോമസ്‌ തുമ്പയിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ്‌ കുറിഞ്ഞിപ്പറമ്പിൽ സന്ദേശം നൽകി. 

Tuesday, August 9, 2011

കെസിബിസി പരിസ്ഥിതി നയരേഖ രൂപീകരണത്തിനു പ്രത്യേക സമിതി

കേരളത്തിലെ കത്തോലിക്കാസഭ പരിസ്ഥിതി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കെസിബിസിയുടെ പരിസ്ഥിതി നയരേഖയുടെ പ്രാരംഭ ചർച്ചകൾക്കു തുടക്കമായി. സഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രജ്ഞരും പങ്കെടുത്ത ദൈവശാസ്ത്ര സമ്മേളനത്തിലാണു നയരേഖ രൂപീകരിക്കാനുള്ള നടപടികൾക്കു തുടക്കമായത്‌. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ നടന്ന കെസിബിസിയുടെ ദൈവശാസ്ത്രസമ്മേളനത്തിൽ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ചു. റവ.ഡോ.മാത്യു ഇല്ലത്തുപറമ്പിൽ, റവ.ഡോ.കുര്യാക്കോസ്‌ മാമ്പിള്ളി, റവ.ഡോ.പ്രശാന്ത്‌, റവ.ഡോ.പ്ലാസിഡ്‌, പ്രഫ.ഡോ.ആനി തോമസ്‌ എന്നിവർ വിവിധ പരിസ്ഥിതിവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌, ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഏബ്രഹാം മാർ യൂലിയോസ്‌ തുടങ്ങിയവർ പ്രസംഗിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി, സീറോ മലങ്കര മേജർ ആർച്ച്ബിഷപ്‌ ബസേലിയോസ്‌ മാർ ക്ലീമിസ്‌ കാതോലിക്കാ ബാവ, തിരുവനന്തപുരം ആർച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം എന്നിവരുൾപ്പടെ 27 മെത്രാന്മാരും 68 ദൈവശാസ്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു മാർഗരേഖ തയാറാക്കാനും പരിസ്ഥിതി നയരേഖ രൂപീകരിക്കാനും ബിഷപ്‌ ഏബ്രഹാം മാർ യൂലിയോസ്‌ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചു. സമിതി തയാറാക്കുന്ന പരിസ്ഥിതി നയരേഖയുടെ കരട്‌ പിന്നീടു കെസിബിസിയുടെ അംഗീകാരത്തിനുശേഷം പ്രാബല്യത്തിൽ വരുത്തും. കാലം ചെയ്ത കെസിബിസിസി മുൻ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ.കൊർണേലിയൂസ്‌ ഇലഞ്ഞിക്കലിനെ അനുസ്മരിച്ചുകൊണ്ടാണു ദൈവശാസ്ത്ര സമ്മേളനം ആരംഭിച്ചത്‌. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി നടത്തിയ പ്രാർഥനശുശ്രൂഷകൾക്ക്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ നേതൃത്വം നൽകി. ഇന്നു നടക്കുന്ന സംസ്കാരശുശ്രൂഷകളിൽ മുഴുവൻ ബിഷപ്പുമാരും പങ്കെടുക്കും.


Monday, August 8, 2011

ഗുരു പകർന്നുനൽകിയ മധുരം: ഡോ. ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ (വരാപ്പുഴ ആർച്ച്ബിഷപ്‌)

കൊർണേലിയൂസ്‌ പിതാവുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ബന്ധം. പിതാവിന്റെ പിറന്നാളിന്‌ അദ്ദേഹത്തിന്റെ വിശ്രമവസതിയിലെത്തി ആശംസ നേരുന്നതു ഞാൻ മുടക്കിയിട്ടില്ല. എല്ലാ വർഷവും അദ്ദേഹത്തെക്കുറിച്ച്‌ പുതുതായി എന്തെങ്കിലും അവിടെ സംസാരിക്കാനും എനിക്കു കഴിയാറുണ്ട്‌. വൈദികപഠനത്തിനായി മൈനർ സെമിനാരിയിൽ എത്തിയപ്പോഴാണു ഞാൻ കൊർണേലിയൂസ്‌ പിതാവിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹമായിരുന്നു സെമിനാരി റെക്ടർ. ഞങ്ങളുടെ പ്രായത്തിലുള്ളവർക്കും ലത്തീൻ പഠിക്കാനെത്തിയവർക്കും അദ്ദേഹം സൗമ്യനായ ഒരു ഗുരുനാഥനായാണ്‌ അനുഭവപ്പെട്ടിരുന്നത്‌. എന്നാൽ, ചില കാര്യങ്ങളിൽ അദ്ദേഹം കർക്കശക്കാരനായിരുന്നു. സെമിനാരിയിൽ സമപ്രായക്കാർ തമ്മിൽപ്പോലും 'എടാ പോടാ' വിളി അനുവദിച്ചിരുന്നില്ല. ഒരു പുരോഹിതനാകുന്നെങ്കിൽ സഭാ നിയമങ്ങൾക്കു പുറമെ സാമൂഹ്യമര്യാദയും പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. അതുകൊണ്ടുതന്നെ കൊർണേലിയൂസ്‌ പിതാവിന്റെ ശിഷ്യരായിരുന്ന പുരോഹിതർ വാക്കുകളിൽ എന്നും മാന്യത പുലർത്തിയെന്ന്‌ ഉറപ്പായും എനിക്കു പറയാനാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലുമുണ്ടായിരുന്നു ഈ ശ്രദ്ധ. അദ്ദേഹം ഫാൻ ഉപയോഗിക്കാറില്ലായിരുന്നു. പാളയിലും പനയോലയിലും നിർമിച്ച വിശറികളാണ്‌ പകരം ഉപയോഗിച്ചിരുന്നത്‌. വിദേശത്തു പോകുമ്പോഴും ഈ വിശറി കരുതിയിരുന്നു. ഓട്ടോമാറ്റിക്‌ ഫാൻ എന്നാണ്‌ അദ്ദേഹമതിനെ വിളിച്ചിരുന്നത്‌. പ്രകൃതിയോട്‌ ഏറ്റവുമിണങ്ങി ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. വൈദ്യകുടുംബത്തിലെ അംഗമായിരുന്നതിനാൽ ആയുർവേദ മരുന്നുകൾ പലതും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. സെമിനാരിയിൽ ഞങ്ങൾക്കു പനിയോ ജലദോഷമോ വന്നാൽ ചികിത്സിക്കുന്നതു പിതാവ്‌ തന്നെ. ഞങ്ങളെ കഷായവും അരിഷ്ടവും ധാരാളം കുടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കട്ടിലിനു സമീപം എപ്പോഴും നെല്ലിക്കാരിഷ്ടം കരുതിവച്ചിട്ടുണ്ടാവും. ചില്ലറ അസുഖങ്ങളുടെ പേരുപറഞ്ഞ്‌ നെല്ലിക്കാരിഷ്ടം വാങ്ങിക്കുടിക്കുന്നതു ഞങ്ങളുടെ പതിവായിരുന്നു. അതിന്റെ മധുരം ഇപ്പോഴും നാവിൻതുമ്പിലുണ്ട്‌. വിജയപുരത്തും വരാപ്പുഴയിലും നിരവധി സേവനപ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്‌. സഭയും അൽമായരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുവാക്കളെ സഭയുമായി അടുപ്പിക്കണമെന്നും സ്ത്രീശാക്തീകരണം വേണമെന്നും അഭിപ്രായപ്പെടുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. ഏറെ ത്യാഗം സഹിച്ചു നിർമിച്ച എറണാകുളം കച്ചേരിപ്പടിയിലെ ആശീർഭവൻ ഇതിന്റെ സാക്ഷ്യമാണ്‌. അത്തരം പല കാര്യങ്ങളിലും ഞാനുൾപ്പടെയുള്ളവർക്ക്‌ അദ്ദേഹം മികച്ച മാതൃക നൽകി. സാമൂഹ്യതിന്മകൾക്കെതിരെ പ്രസംഗിക്കുക മാത്രമല്ല ജീവിതത്തിൽ അതു പകർത്തുകയും ചെയ്തു അദ്ദേഹം. മദ്യവിമോചന പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ അദ്ദേഹം പരിശ്രമിച്ചു. ജയിലുകൾ സന്ദർശിക്കുകയും അനേകം തടവുകാർക്ക്‌ ആശ്വാസം പകരുകയും ചെയ്തു. പാപികളെയല്ല പാപങ്ങളെയാണു വെറുക്കേണ്ടത്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. സംഗീതത്തിന്റെ കാര്യത്തിൽ കൊർണേലിയൂസ്‌ പിതാവിന്റെ പ്രാവീണ്യം ഏവർക്കും അറിവുള്ളതാണ്‌. എനിക്കതു നേരിട്ട്‌ അനുഭവപ്പെട്ടത്‌ 1987ൽ ഞാൻ കോട്ടപ്പുറം ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തിലാണ്‌. ബിഷപ്പായി അവരോധിതനാകുന്ന ചടങ്ങിൽ അവതരിപ്പിക്കാനായി ഒരു ടൈറ്റിൽ സോംഗ്‌ വേണ്ടിയിരുന്നു. കൊർണേലിയൂസ്‌ പിതാവിനോട്‌ ഒരു ഗാനം ചോദിച്ചാലോ എന്നെനിക്കു തോന്നി. കോട്ടപ്പുറത്തിനടുത്ത്‌ കാര സ്വദേശിയാണ്‌ അദ്ദേഹം. അതുകൊണ്ടുതന്നെ പ്രദേശത്തിന്റെ ചരിത്രവും മറ്റും ഏറെ അറിയാവുന്നത്‌ അദ്ദേഹത്തിനാണ്‌. രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ഞാൻ പിതാവിനോടു കാര്യം പറഞ്ഞു. ശരിയാക്കാമെന്ന്‌ അദ്ദേഹം മറുപടിയും നൽകി. ഉച്ചഭക്ഷണത്തിന്‌ എത്തിയപ്പോൾ കവിത കുറിച്ച കടലാസാണ്‌ എനിക്കദ്ദേഹം നൽകിയത്‌. ഏവരും ഇഷ്ടപ്പെട്ട ഒരു ഗാനമായി അതു മാറുകയും ചെയ്തു. വരാപ്പുഴ അതിരൂപതയ്ക്കും ലത്തീൻ സമുദായത്തിനും വലിയ നഷ്ടമാണു കൊർണേലിയൂസ്‌ പിതാവിന്റെ വേർപാട്‌. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ദൈവത്തോടു പ്രാർഥിക്കാം.

കവിത്വവും വേദാന്തവും ലേശം വൈദ്യവും

കൊടുങ്ങല്ലൂർ കോവിലകത്തും അംഗീകാരമുണ്ടായിരുന്ന കാരയിലെ വിശ്രുത ഇലഞ്ഞിക്കൽ അവിരാ വൈദ്യന്മാരുടെ പരമ്പരയിലാണു ഇട്ടിയവിര എന്ന കൊർണേലിയൂസ്‌ ജനിച്ചത്‌.
പൈതൃകത്തിന്റെ ഭാഗമായ വൈദ്യവും സംസ്കൃതവും ഡോ. കൊർണേലിയൂസിന്റെ ജീവിതദർശനത്തിലും കർമപഥത്തിലും അതിവിശിഷ്ട സുഗന്ധം പരത്തി. കാര സെന്റ്‌ ആൽബന (മൗണ്ട്‌ കാർമൽ) സ്കൂളിലും എറണാകുളം സെന്റ്‌ ആൽബർട്ട്സിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ അട്ടിപ്പേറ്റിയുടെ ആശീർവാദത്തോടെ 1933ൽ എറണാകുളത്തു പെറ്റി സെമിനാരിയിൽ ചേർന്നു. രണ്ടു കൊല്ലം മൈനർ സെമിനാരിയിൽ ലത്തീൻഭാഷ പഠിച്ചു. 38ൽ മംഗലപ്പുഴ സെന്റ്‌ ജോസഫ്സ്‌ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര പഠനത്തിന്റെ രണ്ടാം വർഷം ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റി അദ്ദേഹത്തെ ഉപരിപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളജിലേക്ക്‌ അയച്ചു. 1939 ഒക്ടോബർ പത്തിന്‌ ബോംബെയിൽനിന്ന്‌ ഇറ്റലിയിലെ നേപ്പിൾസിലേക്കു കപ്പൽ കയറി. രണ്ടാംലോകമഹായുദ്ധത്തിനു നടുവിലാണു റോമിൽ ഊർബൻ സർവകലാശാലയിൽ വൈദികപഠനം പൂർത്തിയാക്കിയത്‌. പന്ത്രണ്ടാം പീയൂസ്‌ മാർപാപ്പയുടെ സമാധാന ദൗത്യങ്ങൾക്കിടയിലും റോമിൽ പ്രൊപ്പഗാന്ത കോളജിനടുത്ത്‌ ബോംബുവർഷമുണ്ടായി. 1945 മാർച്ച്‌ 18നു സുവിശേഷവത്കരണ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ഫ്യുമസോണി ബിയോജിയിൽനിന്നു ഡോ. ഇലഞ്ഞിക്കൽ വൈദികപട്ടം സ്വീകരിച്ചു. ഊർബൻ സർവകലാശാലയിലെ തത്ത്വശാസ്ത്ര വിഭാഗത്തിൽ ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുക്കളിലെ ദൈവാശയപരിണാമം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്‌ നേടിയ അദ്ദേഹം സഭയുടെ കാനൻ നിയമത്തിലും ഡോക്ടറേറ്റ്‌ സമ്പാദിച്ചു. റോമിൽ ഭാരതീയ തത്ത്വശാസ്ത്ര പ്രഫസറായി നിയമിതനായെങ്കിലും ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റി അക്കാദമിക മേഖലയിൽനിന്ന്‌ അദ്ദേഹത്തെ അജപാലന ദൗത്യത്തിനായി നാട്ടിലേക്കു തിരികെ വിളിക്കുകയായിരുന്നു.എറണാകുളം ചാത്യാത്ത്‌ മൗണ്ട്‌ കാർമൽ ഇടവകയിൽ സഹവികാരിയായി 1950ൽ നിയമിതനായി. 1951 മുതൽ 54 വരെ ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റിയുടെ സെക്രട്ടറിയായിരുന്നു. 54 മുതൽ 58 വരെ സെന്റ്‌ ഫ്രാൻസിസ്‌ അസീസി കത്തീഡ്രലിൽ സഹവികാരിയായി സേവനം അനുഷ്ഠിച്ചു. വരാപ്പുഴ അതിരൂപത മൈനർ സെമിനാരി റെക്ടർ (1956), അതിരൂപതാ പ്രോ വികാർ ജനറൽ (1961), വരാപ്പുഴ അതിരൂപതാ വികാർ ക്യാപിറ്റുലർ (1970) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. നീണ്ട 36 വർഷം കേരളത്തിലെ ലത്തീൻ കത്തോലിക്കാ ഹയരാർക്കി അധ്യക്ഷനായിരുന്ന ഡോ. അട്ടിപ്പേറ്റിയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ ഒരു വർഷം അതിരൂപത അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോ. കൊർണേലിയൂസ്‌ 1971ൽ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി.ഡോ. കൊർണേലിയൂസിന്റെയും വരാപ്പുഴ ആർച്ച്ബിഷപ്പായി നിയമിതനായ ഡോ. ജോസഫ്‌ കേളന്തറയുടെയും മെത്രാഭിഷേക ചടങ്ങ്‌ സെന്റ്‌ ആൽബർട്ട്സ്‌ സ്കൂൾ ഗ്രൗണ്ടിലായിരുന്നു. 1971 ഏപ്രിൽ നാലിന്‌ ഓശാന ഞായറാഴ്ച, സുവിശേഷവത്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്‌ ഡോ. സൈമൺ ലൂർദ്ദ്സ്വാമിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു മെത്രാഭിഷേകം. ഡോ. കൊർണേലിയൂസ്‌ 71 ഏപ്രിൽ 20നു വിജയപുരത്തെ അജപാലന ദൗത്യം ഏറ്റെടുക്കാനായി കോട്ടയം വിമലഗിരി കത്തീഡ്രലിൽ എത്തിയപ്പോൾ മുൻഗാമിയായ സ്പാനിഷ്‌ കർമലീത്ത മിഷനറി മെത്രാൻ ഡോ. അംബ്രോസ്‌ അഞ്ച്സോളോ അദ്ദേഹത്തെ അനുഗ്രഹിക്കാൻ അവിടെ സന്നിഹിതനായിരുന്നു. 1987 വരെ വിജയപുരം മെത്രാനായി തുടർന്നു. ആർച്ച്ബിഷപ്‌ ഡോ. ജോസഫ്‌ കേളന്തറയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ 1987 മാർച്ച്‌ 19ന്‌ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. കൊർണേലിയൂസ്‌ ഒൻപതു വർഷം അതിരൂപതയെ നയിച്ചു. മങ്ങാത്ത സ്മരണകൾ, മായാത്ത സ്മരണകൾ, എന്നീ ആത്മകഥാ വാല്യങ്ങൾ, ഉപനിഷത്തുകളിലെ ദൈവസങ്കൽപം, രണ്ടു പനിനീർപ്പൂക്കൾ തുടങ്ങി പത്തു പുസ്തകങ്ങൾ രചിച്ചു. സമാഹരിച്ചതും അല്ലാത്തതുമായ അഞ്ഞുറിൽപ്പരം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്‌. ഇതിൽ നിത്യസഹായമാതാവിന്റെ നൊവേനയിൽ ആലപിക്കപ്പെടുന്ന ഗീതങ്ങളും കന്യകമാതാ സ്തുതികളും അന്ത്യശ്രുശ്രൂഷ ഗാനങ്ങളും ഏറെ പ്രശസ്തമാണ്‌. ലത്തീനിൽനിന്ന്‌ ആരാധനക്രമം മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയിൽ പ്രധാനപങ്കു വഹിച്ചു.