Monday, August 31, 2009

ഓണാശംസകള്‍


ഏവര്‍ക്കും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണാശംസകള്‍

വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ട ദൈവദാനം: ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍

വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ട ദൈവദാനമാണെന്ന്‌ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍. വരാപ്പുഴ അതിരൂപത ഫാമിലി അപ്പോസ്തലേറ്റ്‌ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച കുടുംബയൂണിറ്റ്‌ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരുന്ന തലമുറയുടെ വിശ്വാസരാഹിത്യം നമ്മെ അസ്വസ്ഥരാക്കുന്നു. നമുക്ക്‌ ചുറ്റും നടക്കുന്നത്‌ സഭയുടെ കാഴ്ചപ്പാടുകള്‍ക്ക്‌ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി അപ്പോസ്തലേറ്റ്‌ ഡയറക്ക്ടര്‍ ഫാ. ജോണ്‍ പുളിപ്പറമ്പില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഫാ.സേവ്യര്‍ കുടിയാംശേരി, പ്രഫ.വി.എക്സ്‌ സെബാസ്റ്റ്യന്‍, പ്രഫ.പ്രിമൂസ്‌ പെരിഞ്ചേരി, ജോബി തോമസ്‌, സിസ്റ്റര്‍ ലീന മേരി, ബാബു കോമരത്ത്‌, എഡ്വേര്‍ഡ്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, August 28, 2009

വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തുക : അല്‍മായ കമ്മീഷന്‍

ക്രൈസ്തവ വിശ്വാസത്തെയും സഭാസംവിധാനങ്ങളെയും ലക്ഷ്യമാക്കി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കും അവഹേളനങ്ങള്‍ക്കുമെതിരേ ജാഗരൂകരാകാന്‍ സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ ആഹ്വാനം ചെയ്തു. നേട്ടങ്ങള്‍ കൈവരിച്ചവര്‍ കടന്നുവന്ന വഴികളെക്കുറിച്ച്‌ അഭിമാനപൂര്‍വം സഭാ സമൂഹത്തില്‍ വിവരിച്ചാല്‍ മതേതരത്വം നഷ്ടപ്പെടുമെന്ന്‌ വ്യാഖ്യാനിക്കുന്നവരുടെ ജല്‍പനങ്ങള്‍ ലജ്ജാകരമാണ്‌. ഭരണഘടനയും മതേതരത്വവും അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ക്രൈസ്തവ സമൂഹം മതസൗഹാര്‍ദവും പരസ്പര സ്നേഹവും സമാധാനവും കാംക്ഷിക്കുന്നവരാണ്‌. ജാതിയും മതവും രാഷ്ട്രീയവും ഭാഷയും നോക്കാതെ ക്രൈസ്തവസഭയുടെ നിസ്വാര്‍ഥ സേവന പ്രവര്‍ത്തന മേഖലകളെ ലോകം മുഴുവനും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച്‌ നേട്ടങ്ങള്‍ കൊയ്യാനാണ്‌ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്‌. ക്രൈസ്തവ സഭയെക്കുറിച്ചു പഠനമോ അറിവോ ഇല്ലാത്തവരുടെ ആക്ഷേപങ്ങള്‍ അല്‍മായ സമൂഹം മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Wednesday, August 26, 2009

സ്വാശ്രയ പ്രശ്നം : ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സിഎല്‍സി

സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ കോഴയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ തള്ളിക്കളയരുതെന്ന്‌ സിഎല്‍സി സംസ്ഥാന സെക്രട്ടറിയേറ്റ്‌ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു. സുതാര്യമായ വ്യവസ്ഥകളോടെ അഡ്മിഷന്‍ നടത്തുന്ന ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിലെ സ്ഥാപനങ്ങളിലെ കുറ്റപ്പെടുത്തിയവര്‍ സമൂഹത്തോട്‌ പരസ്യമായി മാപ്പു പറയണമെന്നും സിഎല്‍സി ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ സണ്ണി പൗലോസ്‌ അധ്യക്ഷനായിരുന്നു. ഫാ.ജോസ്‌ വയലിക്കോടത്ത്‌, ഡെന്നീസ്‌ കെ.ആന്റണി, റിജു കാഞ്ഞൂക്കാരന്‍, സിസ്റ്റര്‍ ജ്യോതിസ്‌, സി.ഡി ജോസ്‌ ചക്യേത്ത്‌, എ.ഡി ഷാജു എന്നിവര്‍ പ്രസംഗിച്ചു.

Tuesday, August 25, 2009

വിദ്യാഭ്യാസ പുരോഗതിയില്‍ സ്വകാര്യമേഖലയുടെ പങ്ക്‌ വലുത്‌ : ഉമ്മന്‍ചാണ്ടി

സ്വകാര്യമേഖലയുടെ ശക്തമായ ഇടപെടലും സാന്നിധ്യവുമാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക്‌ അടിത്തറയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. അസമ്പ്ഷന്‍ കോളജ്‌ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസരംഗത്ത്‌ കേരളം വെല്ലുവിളികള്‍ നേരിടുകയാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം നടത്തിയില്ലെങ്കില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരും. കേരളത്തില്‍ എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനാല്‍ പാര്‍ലമെന്റ്‌ പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിന്‌ കേരളത്തില്‍ പ്രസക്തി കുറവാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി വിദ്യാഭ്യാസരംഗത്ത്‌ അസമ്പ്ഷന്‍ കോളജ്‌ അഭിമാനിക്കാവുന്ന ചരിത്രനേട്ടങ്ങളാണ്‌ സമ്മാനിച്ചിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ്സ്‌ അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവസഭ വനിതാ വിദ്യാഭ്യാസത്തിന്‌ എന്നും പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ്‌ കാളാശേരി അസമ്പ്ഷന്‍ കോളജിനു തുടക്കമിട്ടത്‌.സാങ്കേതിക വിദ്യാഭ്യാസവും സ്വാതന്ത്ര്യവും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കാന്‍ ഉപകരിക്കണമെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.

Monday, August 24, 2009

നാണയത്തിന്‌ ആദ്യദിനം തന്നെ ആയിരത്തിലേറെ ബുക്കിംഗ്‌

അല്‍ഫോന്‍സാ അനുസ്മരണ നാണയം ബുക്ക്‌ ചെയ്യാന്‍ തിരക്ക്‌. നാണയത്തിന്റെ പ്രകാശനദിനമായ ഇന്നലെത്തന്നെ ആയിരത്തോളം പേര്‍ നാണയം ബുക്ക്‌ ചെയ്തുകഴിഞ്ഞു. ഫാ. തോമസ്‌ ചില്ലയ്ക്കലാണ്‌ ബുക്ക്‌ ചെയ്തവരില്‍ ആദ്യത്തെയാള്‍. അഞ്ചു രൂപയുടെയും നൂറു രൂപയുടെയും നാണയങ്ങളടങ്ങുന്ന ഒരു സെറ്റിന്‌ 2,500 രൂപയാണു വില. ലഭ്യമാകുന്ന മുറയ്ക്ക്‌ നാണയങ്ങള്‍ ബുക്ക്‌ ചെയ്തവര്‍ക്ക്‌ നല്‍കുമെന്നു തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ അറിയിച്ചു.പ്രകാശനച്ചടങ്ങില്‍ വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികള്‍ക്ക്‌ അഞ്ചു രൂപയുടെ അനുസ്മരണാ നാണയം സമ്മാനിച്ചു. വരും ദിവസങ്ങളിലും നാണയങ്ങള്‍ ബുക്ക്‌ ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണെ്ടന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിശുദ്ധയുടെ കബറിടത്തില്‍ പ്രണാമമര്‍പ്പിച്ച്‌ പ്രണാബ്‌

ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിലെ കടുത്ത തിരക്കില്‍നിന്ന്‌ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി ഭരണങ്ങാനത്ത്‌ എത്തിയ കേന്ദ്രധനകാര്യ മന്ത്രി തെല്ലുനേരം വിശുദ്ധയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ചു. കൊച്ചിയില്‍നിന്ന്‌ ഹെലികോപ്ടറില്‍ കോട്ടയത്തെത്തിയ ശേഷം കാര്‍ മാര്‍ഗം ഭരണങ്ങാനത്തെത്തിയ മന്ത്രി നേരെ പോയത്‌ വിശുദ്ധയുടെ കബറിടത്തിലേക്കായിരുന്നു. കബറിടത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം മൗനമായ പ്രാര്‍ത്ഥന. തുടര്‍ന്ന്‌ സമ്മേളന വേദിയിലേക്ക്‌. വേദിയിലെത്തിയ കേന്ദ്രമന്ത്രിയെ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സഹന വഴിയിലൂടെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ പേരില്‍ നാണയം പുറത്തിറക്കുമ്പോഴുള്ള രാജ്യത്തിന്റെ സന്തോഷം അറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യോഗത്തിലേക്കു തന്നെ ക്ഷണിച്ച ജോസ്‌ കെ മാണിയെയും താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ധനകാര്യ വകുപ്പ്‌ കൈകാര്യം ചെയ്തിരുന്ന കെ.എം മാണിയെയും മന്ത്രി അഭിനന്ദിച്ചു. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച വേളയില്‍ കേന്ദ്രത്തില്‍ നിന്നു പ്രതിനിധികളെ അയക്കാന്‍ സാധിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു

മതേതരത്വത്തിനു മാറ്റുകൂട്ടി നാണയ പ്രകാശനം

ഭരണങ്ങാനത്തിന്റെ പവിത്രമായ ചരിത്രത്തിന്‌ പുതിയ ഒരധ്യായം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള നാണയം പ്രകാശിപ്പിക്കപ്പെട്ടതോടെ രാജ്യം മതേതരമൂല്യങ്ങളെ ഒരിക്കല്‍ കൂടി ആദരിച്ചു. അധികമാരാലും അറിയപ്പെടാതെ നിശബ്ദമായി ജീവിച്ചു മരിച്ച അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ അല്‍ഫോന്‍സാമ്മയേയും കത്തോലിക്കാ സഭയുടെ ആധ്യാത്മിക മൂല്യങ്ങളെയും വിലമതിച്ചു. ഇനി മുതല്‍ അല്‍ഫോന്‍സാമ്മ ഭരണങ്ങാനത്തിന്റെയോ കുടമാളൂരിന്റെയോ മുട്ടുചിറയുടെയോ ക്രൈസ്തവരുടെയോ മാത്രമല്ല, ഭാരതത്തിന്റെ മുഴുവന്‍ സ്വന്തമാണ്‌. മൂന്നു കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും സഭാപിതാക്കന്മാരും ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത അല്‍ഫോന്‍സാ സ്മാരക നാണയ പ്രകാശനച്ചടങ്ങും ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനവും വിശുദ്ധയോടുള്ള എല്ലാ ബഹുമാനാദരവുകളും പ്രകടിപ്പിക്കുന്നതായിരുന്നു. സമ്പന്നമായ വേദിയും നിറഞ്ഞ സദസും ചരിത്രമായി മാറുന്ന മഹത്തായ ചടങ്ങിനു സാക്ഷ്യംവഹിച്ചു. കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ്‌ മുഖര്‍ജി, അല്‍ഫോന്‍സാ സ്മാരക നാണയത്തിന്റെ പ്രകാശനവും വിശുദ്ധയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചപ്പോള്‍ സദസും വേദിയും ആദരപൂര്‍വം കരഘോഷം മുഴക്കി. ചടങ്ങിന്റെ മുഖ്യ അതിഥിയായിരുന്ന പ്രണാബ്‌ മുഖര്‍ജിയും ആശംസാപ്രസംഗകരുമെല്ലാം ഭാരതത്തിന്റെ മതേതരത്വത്തെ പുകഴ്ത്തി. അല്‍ഫോന്‍സാ അനുസ്മരണ നാണയത്തിലൂടെ അല്‍ഫോന്‍സാമ്മയും ക്രൈസ്തവ സഭയും ഒപ്പം ഭാരതവും ആദരിക്കപ്പെടുകയാണെന്ന്‌ അവര്‍ അനുസ്മരിച്ചു.ചിട്ടയായും ഭംഗിയായും നടന്ന സമ്മേളനം ഭരണങ്ങാനത്തിന്റെ സംഘാടക പ്രതിഭയ്ക്ക്‌ വീണ്ടുമൊരു കിരീടമായി. മൂന്നു മണിക്കായിരുന്നു സമ്മേളനമെങ്കിലും അതിനു മുമ്പുതന്നെ വിശാലമായ സമ്മേളന പന്തല്‍ നിറഞ്ഞിരുന്നു. പോലീസ്‌ അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും കെഎസ്‌ആര്‍ടിസി തുടങ്ങിയവയുടെയും സേവനം സമ്മേളനവിജയത്തിന്‌ മാറ്റുകൂട്ടി. ഗതാഗത തടസങ്ങളോ വാഹനപാര്‍ക്കിനുള്ള അസൗകര്യങ്ങളോ ഒന്നുമുണ്ടാകാതെ വോളണ്ടിയേഴ്സും സമ്മേളന വിജയത്തിനായി ഉത്സാഹിച്ചു.

Saturday, August 22, 2009

മൂലമ്പിളളി കുടിയൊഴിപ്പിക്കല്‍ : മനുഷ്യാവകാശ ലംഘനം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണം : കെസിബിസി ജാഗ്രതാസമിതി

വല്ലാര്‍പാടം പദ്ധതിയ്ക്കായി ബലം പ്രയോഗിച്ച്‌ കുടിയൊഴിപ്പിക്കല്‍ നടത്തിയ മൂലമ്പിളളിയില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലുകളെ കെസിബിസി ജാഗ്രതാസമിതി സ്വാഗതം ചെയ്തു. അതിക്രമങ്ങളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ വിധിയെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും കെസിബിസി ജാഗ്രതാസമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. മൂലമ്പിളളിയിലെ കുടിയിറക്കപ്പെട്ടവര്‍ക്ക്‌ നിഷേധിച്ച നീതി ലഭ്യമാക്കണമെന്നും കുടിയിറക്കപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉണ്ടായിട്ടുളള നഷ്ടങ്ങള്‍ നികത്തണമെന്നും ജാഗ്രതാസമിതി സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ആതുരശുശ്രൂഷകര്‍ ദൈവിക പദ്ധതിയുടെ ഉപകരണങ്ങളാകണം : മാര്‍ ക്ലീമിസ്‌ ബാവ

ആതുര ശുശ്രൂഷകര്‍ ദൈവിക പദ്ധതിയുടെ ഉപകരണങ്ങളാകണമെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ്‌ റിന്യൂവല്‍ സെന്ററില്‍ ആരംഭിച്ച കാത്തലിക്‌ നഴ്സിംഗ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ സൗത്ത്‌ വെസ്റ്റ്‌ റീജണിന്റെ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവര്‍ക്ക്‌ കരുണയും സ്നേഹവും പകര്‍ന്നുനല്‍കുന്നതുവഴി ദൈവസ്നേഹമാണ്‌ ആതുരശുശ്രൂഷകര്‍ പകര്‍ന്നു നല്‍കുന്നത്‌. രോഗാവസ്ഥയിലാണ്‌ പലരും ദൈവത്തിലേക്ക്‌ തിരിയുന്നത്‌. ശുശ്രൂഷ സമൂഹത്തെയും രാജ്യത്തെയും സേവിക്കുന്നതിന്‌ കൂടുതല്‍ പര്യാപ്തമാകണം: കാതോലിക്കാബാവ പറഞ്ഞു.വിവിധ സഭാസംവിധാനങ്ങളില്‍ സഭയുടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ചടങ്ങില്‍ പ്രഭാഷണം നടത്തിയ സിഎന്‍സിഐ ദേശീയ എക്ലീസിയാസ്റ്റിക്കല്‍ ഉപദേശകന്‍ ഫാ.ടോമി കരിയിലക്കുളം വ്യക്തമാക്കി. ദേശീയ പ്രസിഡന്റ്‌ സിസ്റ്റര്‍ ആനി ജോണ്‍, പ്രോഗ്രാം ചെയര്‍പേഴ്സണ്‍ സിസ്റ്റര്‍ ശോഭിത, സിസ്റ്റര്‍ സില്‍വിയ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ‘എത്തിക്കല്‍ കണ്‍സേണ്‍ ഇന്‍ നഴ്സിംഗ്‌ കീയര്‍’ എന്ന വിഷയത്തില്‍ ഫാ.ഫ്രാന്‍സിസ്‌ ക്ലാസെടുത്തു. പെരുമ്പുഴ മാര്‍ ജൂവാനിയോസ്‌ നഴ്സിംഗ്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കാഞ്ചന അധ്യക്ഷയായിരുന്നു. ഇന്നു രാവിലെ ഒന്‍പതിന്‌ ‘ഫാമിലി ഹെല്‍ത്ത്‌ എഡ്യൂക്കേഷന്‍’ എന്ന വിഷയത്തെക്കുറിച്ച്‌ ജസീന്ത ലോബോ ക്ലാസെടുക്കും. സിസ്റ്റര്‍ ഡോറിസ്‌ (ഹോളി ക്രോസ്‌ നഴ്സിംഗ്‌ കോളജ്‌) അധ്യക്ഷയായിരിക്കും. നാളെ രാവിലെ ഒമ്പതിന്‌ ഫാ.ടോമി കരിയിലക്കുളം ക്ലാസെടുക്കും. ചടങ്ങുകള്‍ക്ക്‌ മേജര്‍ അതിരൂപതാ അഡ്വൈസര്‍ ഫാ.ജോസ്‌ കിഴക്കേടത്ത്‌ നേതൃത്വം നല്‍കുന്നു.

ഹൈക്കോടതി ഉത്തരവ്‌ ന്യൂനപക്ഷ പീഡനങ്ങള്‍ക്കുള്ള തിരിച്ചടി: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അടിയറവുവച്ച്‌ കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള, നാലു സ്വാശ്രയ പ്രഫഷണല്‍ കോളജുകളുടെ റദ്ദു ചെയ്ത അഫിലിയേഷന്‍ പുന:സ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ വിധിതീര്‍പ്പ്‌ സര്‍ക്കാരിന്റെ ന്യൂനപക്ഷ പീഡനങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്താവ്‌ റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍. ഭരണഘടനയെയും കോടതിവിധിയെയും മാനിക്കാത്തതുകൊണ്ടാണ്‌ സര്‍ക്കാര്‍ ഇതുപോലുള്ള തിരിച്ചടികള്‍ നേരിടുന്നത്‌.ഏറ്റവും ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളെയും സഹൃദയ, ജ്യോതി എന്നീ എന്‍ജിനീയറിംഗ്‌ കോളജുകളെയും തിരഞ്ഞുപിടിച്ച്‌ അഫിലിയേഷന്‍ റദ്ദു ചെയ്തത്‌ ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള പകപോക്കലായിട്ടാണ്‌ കാണാന്‍ കഴിയുന്നത്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്നതില്‍ സന്തോഷം കണെ്ടത്തുകയും അതിനു പ്രചാരണം നല്‍കുകയുമായിരുന്നു യൂണിവേഴ്സിറ്റി അധികൃതര്‍.വിദ്യാര്‍ഥി പ്രവേശനകാലത്തു നടത്തുന്ന ഇതുപോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ഇവിടെ വിദ്യാഭ്യാസരംഗത്തു പ്രതിസന്ധി സൃഷ്ടിക്കാനും അതുവഴി മറ്റു സംസ്ഥാനങ്ങളിലേക്കു വിദ്യാര്‍ഥികള്‍ പ്രവഹിക്കാനും സാഹചര്യമൊരുക്കാന്‍ കരാറെടുത്തവരെപ്പോലെയാണ്‌ വിദ്യാഭ്യാസ വകുപ്പു പ്രവര്‍ത്തിക്കുന്നത്‌. കോടികളുടെ കമ്മീഷന്‍ പറ്റിയാണ്‌ ഈ വിദ്യാഭ്യാസ മൊത്തകച്ചവടം നടത്തുന്നതെന്നും ആക്ഷേപം ഉണ്ട്‌.ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി അനുദിനം കോടതി കറയേണ്ട ഗതികേടിലാണ്‌ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍. നൂറില്‍പ്പരം കേസുകളാണ്‌ ഈ അവകാശങ്ങള്‍ സര്‍ക്കാര്‍ കൈയേറുന്നതിനെതിരെ ഇപ്പോള്‍ത്തന്നെ ഉള്ളത്‌. ന്യൂനപക്ഷസംരക്ഷകര്‍ എന്ന്‌ നിരന്തരം വീമ്പിളക്കുന്നവരാണ്‌ ഇതുപോലെ സാമൂഹ്യവിരുദ്ധവും വിദ്യാര്‍ഥിവിരുദ്ധവും, ന്യൂനപക്ഷ വിരുദ്ധവുമായ നിലപാടുകളിലേക്ക്‌ പോകുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

അല്‍ഫോന്‍സ നാണയ പ്രകാശനം നാളെ

വിശുദ്ധ അല്‍ ഫോ ന്‍സാമ്മയുടെ നൂറാം ജന്മദിന ആഘോഷങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ജന്മശതാബ്ദി സ്മാരക നാണയത്തിന്റെ പ്രകാശനച്ചടങ്ങിനും ഭരണങ്ങാനത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്രമന്ത്രി പ്രണാബ്‌ മുഖര്‍ജിയാണ്‌ സ്മാരക നാണയ പ്രകാശനം നിര്‍വഹിക്കുന്നത്‌. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കും.ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യ ക്ഷത വഹിക്കും. കേന്ദ്രമ ന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മെത്രാന്മാര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ചടങ്ങിനെത്തുന്ന തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഭരണങ്ങാനത്ത്‌ പാര്‍ക്കിംഗ്‌ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ചെറുവാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ സേക്രഡ്‌ ഹാര്‍ട്ട്‌ ഗേള്‍സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ട്‌, അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഗ്രൗണ്ട്‌, മാതൃഭവനു മുന്‍വശം എന്നിവിടങ്ങളില്‍ സൗകര്യം ഉണ്ടായി രിക്കും. മിനിബസുകള്‍ക്ക്‌ തീര്‍ഥാടനകേന്ദ്രംവക പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ ഉപയോഗിക്കാം. വി.ഐ.പികളുടെയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ക്കു മാത്രമാണ്‌ പള്ളിക്കു സമീപമുള്ള ഗ്രൗണ്ടിലും പാരീഷ്‌ ഹാളിനു മുന്‍വശത്തും പാര്‍ക്ക്‌ ചെയ്യാന്‍ അനുവാദമുള്ളത്‌. ടൗണില്‍ വണ്‍വേ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പന്തലിനുള്ളില്‍ ഇരിപ്പിടം ഒരുക്കും. 23-നു രാവിലെ 6.30, 9.00, 11.00, 12.00 സമയങ്ങളില്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്നും ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ വോളണ്ടി യേഴ്സിന്റെയും പോലീസിന്റെയും സേവനം ലഭ്യമായിരിക്കുമെന്നും തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ.ജോസഫ്‌ തടത്തില്‍ അറിയിച്ചു.

Thursday, August 20, 2009

അല്‍ഫോന്‍സാ സ്മാരക നാണയ പ്രകാശനം ഞായറാഴ്ച

വിശുദ്ധ അല്‍ ഫോന്‍സാ സ്മാരക നാണയ പ്രകാശനവും അല്‍ഫോന്‍സാ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും 23-നു ഭരണങ്ങാനം തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കും. ഭാരതസര്‍ക്കാര്‍ പുറത്തിറക്കുന്ന അനുസ്മരണാ നാണയത്തിന്റെ പ്രകാശനവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അല്‍ഫോന്‍സാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി പ്രണാബ്‌ മുഖര്‍ജി നിര്‍വഹിക്കും. 23-ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു ചേരുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിക്കും. നാണയ പ്രകാശനത്തിന്‌ കേന്ദ്രമന്ത്രി പ്രണാബ്‌ മുഖര്‍ജിയെ ക്ഷണിച്ചുകൊണ്ട്‌ ജോസ്‌ കെ. മാണി എംപി പ്രസംഗിക്കും. മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നാണയം ഏറ്റുവാങ്ങും. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, കേന്ദ്രമന്ത്രി മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ്‌, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കെ.എം മാണി എംഎല്‍എ, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, തിരുവല്ല അതിരൂപതാധ്യക്ഷന്‍ തോമസ്‌ മാര്‍ കൂറിലോസ്‌, പി.സി ജോര്‍ജ്‌ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി എം.എം ജേക്കബ്‌, എഫ്‌.സി.സി മദര്‍ ജനറല്‍ സിസ്റ്റര്‍ സീലിയ, ജില്ലാ കളക്ടര്‍ വേണു ഗോപാല്‍, കുടമാളൂര്‍ പള്ളി വികാരി ഫാ. ജോര്‍ജ്‌ കൂടത്തില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പാലാ രൂപത പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ സ്വാഗതവും അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ നന്ദിയും പറയും. തക്കല ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാവേലിക്കര ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ഷിക്കാ ഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഉജ്ജൈന്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരിജനറാള്‍ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. സമ്മേളനത്തെത്തുടര്‍ന്ന്‌ ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണവും ജപമാല പ്രദക്ഷിണവും നടക്കും.വിശുദ്ധ അല്‍ഫോന്‍സാമ്മ യുടെ നൂറാം ജന്മവാര്‍ഷികദിനമായ ഇന്നലെ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌ തീര്‍ഥാടനകേന്ദ്രത്തില്‍ ജന്മശതാബ്ദിദീപം തെളിച്ചു. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും ജപ മാല പ്രദക്ഷിണവും നടന്നു. അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്തിട്ടുള്ളത്‌. ഇന്നലെ പത്രസമ്മേളനത്തില്‍ രൂപതാ പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ ജോസഫ്‌ കുഴിഞ്ഞാലില്‍, റെക്ടര്‍ റവ.ഡോ ജോസഫ്‌ തടത്തില്‍, ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ചാന്‍സലര്‍ റവ. ഡോ. ഡൊമിനിക്‌ വെച്ചൂര്‍ എന്നിവര്‍ പങ്കെടുത്തു.

Wednesday, August 19, 2009

ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസം ഇന്നിന്റെ ആവശ്യം: മാര്‍ താഴത്ത്‌

മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കറകളഞ്ഞതും ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ചതുമായ വിശ്വാസ പരിശീലനം സാധ്യമാക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. അതിരൂപത മതബോധനകേന്ദ്രത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. അതിരൂപതയില്‍ മതബോധന പരീക്ഷകള്‍ക്ക്‌ റാങ്കുനേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഡിസ്ട്രിക്ട്‌ ജഡ്ജ്‌ മേരി ജോസഫ്‌ അധ്യക്ഷത വഹിച്ചു. അഞ്ചുവര്‍ഷം മതബോധന ഡയക്ടറായിരുന്ന ഡോ. ലോറന്‍സ്‌ തൈക്കാട്ടിലിനു മതബോധന കേന്ദ്രത്തിന്റെ പ്രത്യേക സമ്മാനം നല്‍കി. മതബോധന ഡയറക്ടര്‍ ഫാ. ജിഫി മേക്കാട്ടുകുളം, അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഫാ. ലിജോ ചാലിശേരി, ബെസ്റ്റ്‌ യൂണിറ്റ്‌ വികാരി ഫാ. ജേക്കബ്‌ എടക്കളത്തൂര്‍, പി.എം.സേവ്യര്‍ മാസ്റ്റര്‍, അതിരൂപത പി.ടി.എ പ്രസിഡന്റ്‌ വറീത്‌ തരകന്‍, ഫ്രാന്‍സിസ്‌ ഇമ്മട്ടി, സെക്രട്ടറി ലിജോ ജോസ്‌, എം.ആര്‍.മേരി ടീച്ചര്‍, അന്ന മേരി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ ബെസ്റ്റ്‌ യൂണിറ്റായി തലക്കോട്ടുകര സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ ചര്‍ച്ചിനെ തെരഞ്ഞെടുത്തു. ഫൊറോനതലത്തില്‍ മാതൃകാ യൂണിറ്റുകളായി അരണാട്ടുകര, പറവട്ടാനി, കിള്ളിമംഗലം, മങ്ങാട്‌ ഈസ്റ്റ്‌, തൊയക്കാവ്‌, വിയ്യൂര്‍, കൂനംമൂച്ചി, വെങ്ങിണിശേരി, ബ്രഹ്മകുളം, പുറനാട്ടുകര, പീച്ചി, വലപ്പാട്‌, മണ്ണംപേട്ട, പുത്തൂര്‍, തലക്കോട്ടുകര, തിരൂര്‍ എന്നീ യൂണിറ്റുകളെ തെരഞ്ഞെടുത്തു. അതിരൂപതയിലെ മാതൃകാ അധ്യാപകരായി എം.ആര്‍.മേരി, സി.ടി.ഫ്ലോറി, ടി.വി.ഔസേപ്പ്‌, ടി.കെ.ജോസ്‌, എന്‍.വി.മേരി എന്നിവരെ തെരഞ്ഞെടുത്തു.

Tuesday, August 18, 2009

സീറോ മലബാര്‍ സഭ സമസ്ത മേഖലകളിലും സുസജ്ജമാകണം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

സമൂഹത്തിന്റെ സര്‍വ മേഖലകളിലും കാലോചിതമായ കാഴ്ചപ്പാടും ആസൂത്രണവും വിശ്വാസസമൂഹത്തിലുണ്ടാകണമെന്ന്‌ തൃശൂര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ രണ്ടു ദിവസമായി നടന്നു വരുന്ന അന്താരാഷ്ട്ര അല്‍മായ അസംബ്ലിയില്‍, സഭ 2030ല്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സീറോ മലബാര്‍ സഭ ആഗോളവത്കരണത്തിന്റെ എല്ലാ പ്രവണതകളെയും ചെറുത്തു തോല്‍പിക്കാന്‍ സ്വയം നവീകരിക്കേണ്ടതുണെ്ടന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം ഉദ്ബോധിപ്പിച്ചു. റോ മുന്‍ ഡയറക്ടര്‍ ഹോര്‍മീസ്‌ തരകന്‍ മോഡറേറ്ററായിരുന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ്‌ വിദ്യാഭ്യാസമേഖലയെയും, ചങ്ങനാശേരി അതിരൂപതാ പിആര്‍ഒ ഡോ. പി സി അനിയന്‍കുഞ്ഞ്‌ ആത്മീയ മേഖലയെയും പ്ലാനിംഗ്‌ കമ്മീഷന്‍ മുന്‍ അംഗം ഡോ. എന്‍.ജെ കുര്യന്‍ സാമ്പത്തികമേഖലയെയും, ഇന്‍ഫാം ദേശീയ പ്രസിഡന്റും മുന്‍ റബര്‍ ബോര്‍ഡ്‌ ചെയര്‍മാനുമായ പി.സി സിറിയക്‌ കാര്‍ഷിക മേഖലയെയും കുറിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.പ്രവാസി സീറോമലബാര്‍ സഭാ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്ത്‌ അധ്യക്ഷനും, ഡോ. മോഹന്‍ തോമസ്‌ (ഖത്തര്‍) മോഡറേറ്ററുമായിരുന്നു. സിബി ജോസഫ്‌ വാണിയപ്പുരയ്ക്കല്‍ (ഖത്തര്‍), ഡോ. ജോര്‍ജ്‌ അരീക്കല്‍ (ജര്‍മനി)എന്നിവരും സ‘യുടെ വെല്ലുവിളികളെക്കുറിച്ച്‌ പി. സെഡ്‌. തോമസ്‌ (ഡല്‍ഹി), പി ഐ ലാസര്‍ (തൃശൂര്‍), അഡ്വ. റോമി ചാക്കോ (ഡല്‍ഹി) എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഛാന്ദാ ബിഷപ്പ്‌ മാര്‍ വിജയാനന്ദ്‌ നെടുമ്പുറം സന്ദേശം നല്‍കി. ‘സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍-പ്രവര്‍ത്തനങ്ങളും, മാര്‍ഗരേഖയും’ എന്ന വിഷയത്തില്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ചെയര്‍പേഴ്സണും, ടി.കെ ജോസ്‌ മോഡറേറ്ററുമായിരുന്നു.

Friday, August 14, 2009

കുഞ്ഞേട്ടന്‌ തലമുറകളുടെ പ്രണാമം

നൂറ്റാണ്ടിന്റെ അല്‍മായ പ്രേക്ഷിതന്‍ മിഷന്‍ ലീഗ്‌ കുഞ്ഞേട്ടന്‌ പതിനായിരങ്ങളുടെ അശ്രുപൂജ. ആറു പതിറ്റാണ്ട്‌ ചെറുപുഷ്പ മിഷന്‍ലീഗിനെ നയിച്ച്‌ തലമുറകളെ ആത്മീയതയില്‍ സമ്പന്നരാക്കിയ കുഞ്ഞേട്ടന്റെ മൃതദേഹം പാലാ രൂപതയിലെ ചെമ്മലമറ്റം പന്ത്രണ്ട്‌ ശ്ലീഹന്‍മാരുടെ പള്ളിയില്‍ സംസ്കരിച്ചു. പല്ലാട്ടുകുന്നേല്‍ കുടുംബവസതിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. ‘കുഞ്ഞേട്ടന്‍ ജീവിച്ചതും മരിച്ചതും സഭയ്ക്കുവേണ്ടിയായിരുന്നു. പ്രാര്‍ഥനയിലും വിശ്വാസത്തിലും അദ്ദേഹം തലമുറകളെ പരിശീലിപ്പിച്ചു. കുഞ്ഞേട്ടന്റെ ശുശ്രൂഷ സഭാചരിത്രത്തിന്റെ ഭാഗമാണ്‌- മാര്‍ വലിയമറ്റം അനുസ്മരിച്ചു.
സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശം ഈ മിഷനറി ലോകം മുഴുവന്‍ അറിയിച്ചു. കുടുംബജീവിതക്കാര്‍ക്ക്‌ മിഷന്‍ പ്രവര്‍ത്തനം സാധ്യമാണെന്നതിന്റെ പ്രതീകമാണ്‌ കുഞ്ഞേട്ടന്‍. ഇദ്ദേഹം കാണിച്ചുകൊടുത്ത സ്നേഹവും ജീവിതവും മാതൃകയാക്കിയാണ്‌ അനേകായിരങ്ങള്‍ ദൈവവിളി സ്വീകരിച്ചത്‌. ക്രിസ്തുവിനുവേണ്ടി ജീവിച്ച ഈ സഹോദരന്‍ എന്നും വിശ്വാസിക്ക്‌ മാതൃകയാണ്‌’. വസതിയിലെ ചരമപ്രസംഗത്തില്‍ ബിഷപ്‌ മാര്‍ ഡോമിനിക്ക്‌ കോക്കാട്ട്‌ അനുസ്‌ മരിച്ചു.
പല്ലാട്ടുകുന്നേല്‍ കുടുബവീട്ടില്‍ നിന്ന്‌ പള്ളിയിലേക്കു സംവഹിച്ച മൃതദേഹത്തെ പതിനായിരങ്ങള്‍ അനുഗമിച്ചു. ചെമ്മലമറ്റം പള്ളിവരെയുള്ള ഒരു കിലോമീറ്റര്‍ റോഡില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു. ജീവിതത്തിന്റെ നാനാ തുറയില്‍പ്പെട്ടവര്‍ കുഞ്ഞേട്ടന്റെ മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.ഏഴു പേരുമായി മിഷന്‍ ലീഗ്‌ സ്ഥാപിച്ചതിനെ അനുസ്മരിച്ച്‌ മിഷന്‍ ലീഗി ന്റെ ഏഴു പതാകകള്‍ വിലാപയാത്രയുടെ മുന്നില്‍ നീങ്ങി. ഈ സഭാരത്നം ആഗോളസഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ വിലാപ യാത്രയിലൂടനീളം പ്രഘോഷിച്ചുകൊണ്ടിരുന്നു. മിഷന്‍ലീഗ്‌ രക്ഷാധികാരികൂടിയായ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പള്ളിയില്‍ അനുശോചന പ്രസംഗം നടത്തി. ‘കുഞ്ഞേട്ടന്റെ ജീവിതം തീര്‍ഥാടനമായിരുന്നു. ദൈവത്തിന്റെ സന്ദേശം അദ്ദേഹം ലോകത്തിന്‌ പകര്‍ന്നു നല്‍കി. കുഞ്ഞേട്ടന്‍ എന്നാല്‍ മിഷന്‍ ലീഗ്‌ എന്ന്‌ നിര്‍വചിക്കാവുന്ന വിധം വിശ്രമമറിയാതെ അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മിഷന്‍ ലീഗിന്‌ ജന്മം നല്‍കി അ തിനെ വളര്‍ത്തി തലമുറകളെ ഏല്‍പ്പിച്ച ശേഷമാണ്‌ ഈ സഭാസ്നേഹി യാത്രയാകുന്നത്‌. പാറേല്‍ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ കുഞ്ഞേട്ടനെ ദൈവം തിരികെ വിളിച്ച്‌ സ്വര്‍ഗത്തിലേക്കുള്ള വിസ സമ്മാനിക്കുകയായിരുന്നു’- മാര്‍ പെരുന്തോട്ടം പറഞ്ഞു.
തുടര്‍ന്നുള്ള സംസ്കാരശുശ്രൂഷകള്‍ക്ക്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ മാര്‍ ഡൊമിനിക്‌ കോക്കാട്ട്‌, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍, മാര്‍ മാത്യു അറയ്ക്കല്‍, ഡോ. ജോസഫ്‌ കരിയില്‍, ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരും ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌, ആന്റോ ആന്റണി എംപി, പി.സി ജോര്‍ജ്‌ എംഎല്‍എ, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട , ജനറല്‍ മാനേ ജാര്‍ (സര്‍ക്കുലേഷന്‍) ഫാ. ജോസ്‌ നെല്ലിക്കത്തെരുവില്‍, ദീപിക ബാലസഖ്യം കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, വിവിധ രൂപ താ വികാരി ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍, മിഷന്‍ലീഗ്‌ ഭാരവാഹികള്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു.

കുഞ്ഞേട്ടന്‍ വരുംതലമുറയ്ക്കും പ്രചോദനം : ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌

ഉയര്‍ന്ന ചിന്തയും ലളിതമായ ജീവിതശൈലിയും ദൈവവുമായുള്ള ആത്മീയബന്ധവും ഊട്ടിയുറപ്പിച്ച കുഞ്ഞേട്ടന്‍ എന്ന പി.സി ഏബ്രഹാം വരുംതലമുറയ്ക്ക്‌ പ്രചോദനമായിരിക്കുമെന്ന്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌. കുഞ്ഞേട്ടന്റെ സംസ്കാരത്തിനുശേഷം ചെമ്മലമറ്റം പള്ളി മൈതാനിയില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആന്റോ ആന്റണി എംപി, പി.സി ജോര്‍ജ്‌ എംഎല്‍എ, സി.എഫ്‌ തോമസ്‌ എംഎല്‍എ, ചെറുപുഷ്പ മിഷന്‍ലീഗ്‌ ദേശീയ പ്രസിഡന്റ്‌ ഐപ്പ്‌ ജോണ്‍ കല്ലാങ്കല്‍, സംസ്ഥാന പ്രസിഡന്റ്‌ ബിനോയി പള്ളിപ്പറമ്പില്‍, പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ചെമ്മലമറ്റം പള്ളി വികാരി ഫാ. ജയിംസ്‌ കട്ടയ്ക്കല്‍, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.വി ഫിലിപ്പ്‌, സിസ്റ്റര്‍ മരിയ ഫ്രാന്‍സിസ്‌ എഫ്സിസി, സച്ചിന്‍ ചെറുകരക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭയാ കേസിലെ സാക്ഷികളുടെ നാര്‍കോ പരിശോധനയ്ക്ക്‌ സ്റ്റേ

അഭയാ കേസിലെ മൂന്നു സാക്ഷികളെ നാര്‍കോ പരി ശോധന നടത്താന്‍ അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ്‌ സുപ്രീം കോടതി സ്റ്റേ ചെയ്തു. സിസ്റ്റര്‍ ഷേര്‍ലി, കോട്ടയം പയസ്‌ ടെന്ത്‌ മഠത്തിലെ ജീവനക്കാരായിരുന്ന ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരുടെ നാര്‍കോ പരിശോധനയാ ണ്‌ ജസ്റ്റീസുമാരായ ഡി.കെ ജയിന്‍, എച്ച്‌.എല്‍ ദത്തു എന്നിവരുടെ ബഞ്ച്‌ താത്കാലികമായി തടഞ്ഞത്‌. മൂന്നു സാക്ഷികള്‍ക്കും നാര്‍ കോ പരിശോധന എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്ന്‌ അറിയിക്കാന്‍ സിബിഐയോട്‌ സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ടു പരിശോധി ച്ച ശേഷമാകും അന്തിമ തീരുമാനം. നാര്‍കോ പരിശോധന ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സാക്ഷികളുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിധേയരാകുന്നവരുടെ സമ്മതമില്ലാതെ ആരോഗ്യത്തിനു ഹാനികരമായ നാര്‍കോ പരിശോധന നടത്തരുതെന്നും സാക്ഷികളുടെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. അഭയാ കേസില്‍ മാധ്യമ വിചാരണയാണ്‌ നടക്കുന്നതെന്ന്‌ സാക്ഷികള്‍ കുറ്റപ്പെടുത്തി. സത്യം കണെ്ടത്തുന്നതിനോ, നീതിപൂര്‍വമായ വിചാരണയ്ക്കോ സിബിഐക്കു താത്പര്യമില്ല. സിബിഐക്ക്‌ ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ വളരെ മുമ്പേ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്താമായിരുന്നു. തീവ്രവാദ കേസുകളിലെ പ്രതികളായ കൊടും ഭീകരരെയാണ്‌ നാര്‍കോ പരിശോധനയ്ക്കു വിധേയമാക്കാറുള്ളത്‌. അഭയാ കേസിലെ സാക്ഷികളെ ഇതുപോലെ കണക്കാക്കി ബുദ്ധിമുട്ടിക്കാനാണ്‌ സിബിഐയുടെ ശ്രമം. കടുത്ത മയക്കുമരുന്നുകള്‍ ഉപയോഗിച്ചുള്ള ഈ പരിശോധന സ്‌ ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. രക്തചംക്രമണ ഞരമ്പുകളുടെയും നാഡിവ്യൂഹത്തിന്റെയുംവരെ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കാവുന്നതാണെന്ന്‌ സാക്ഷികള്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരവും സാങ്കേതികവുമായ ഇത്തരം പ്രശ്നങ്ങള്‍ കേരള ഹൈക്കോടതി പരിശോധിച്ചിരുന്നില്ല. ഇതിനിടെ, നാര്‍കോ പരിശോധനയ്ക്ക്‌ വിധേയരാകുന്നവരുടെ മൗലികാവകാശങ്ങളും ഭരണഘടനാപരമായ നിയമസാധ്യതകളും വിശദമായി പരിശോധിക്കുന്ന ആദ്യത്തെ കേസ്‌ എന്നനിലയില്‍ അഭ യാകേസിലെ സാക്ഷികളുടെ ഹര്‍ജി ദേശീയ പ്രാധാന്യം നേടുകയാണ്‌. ഇതോടൊപ്പം നാര്‍കോ പരി ശോധന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ആഗോളതലത്തില്‍ നാര്‍കോ പരി ശോധനകള്‍ നടക്കാറുണെ്ടങ്കിലും ഇതിലെ വെളിപ്പെടുത്തലുകള്‍ ഔ ദ്യോഗിക തെളിവായി നീതിന്യായ കോടതികള്‍ അംഗീകരിക്കുന്നില്ല. എ ന്നാല്‍, അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കാന്‍ നാര്‍കോ പരിശോധനയും ബ്രെയിന്‍ മാപ്പിംഗും സഹായകമാകുമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

വിശ്വാസത്തില്‍ അടിയുറച്ച അല്‍മായ സമൂഹം സഭയ്ക്ക്‌ ശക്തി പകരും: മാര്‍ വിതയത്തില്‍

ദൈവവിശ്വാസത്തിലും സഭാനിയമങ്ങളിലും അടിയുറച്ച്‌ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അല്‍മായ സമൂഹം ക്രൈസ്തവ സഭയ്ക്ക്‌ എന്നും ശക്തി പകരുമെന്ന്‌ സീറോ മലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അന്തര്‍ദേശീയ അല്‍മായ സമ്മേളനം സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.അനേകം നൂറ്റാണ്ടുകളായി സഭയില്‍ വിവിധ ശുശ്രൂഷകള്‍ വൈദികരുടെയും സന്ന്യസ്തരുടെയും ഉത്തരവാദിത്വമായിട്ടാണ്‌ പരിഗണിച്ചിരുന്നത്‌. എന്നാല്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അല്‍മായര്‍ക്കും സഭാ ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിന്‌ ഊന്നല്‍ നല്‍കി. ദൈവജനമാണ്‌ സഭ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം തന്നെ ഈ അല്‍മായ പങ്കാളിത്തത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സീറോ മലബാര്‍ സഭയിലെ അല്‍മായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും ഏകീകരിക്കുന്നതിനും വേണ്ടിയാണ്‌ അല്‍മായ കമ്മീഷന്‍ രൂപീകൃതമായിരിക്കുന്നത്‌. വിശ്വാസത്തോടുള്ള പ്രതിബദ്ധത ദേവാലയ കര്‍മങ്ങളില്‍ ഒതുങ്ങുകയും സാമൂഹിക രാഷ്ട്രീയരംഗത്തേക്കിറങ്ങുമ്പോള്‍ വിശ്വാസവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും സമീപനങ്ങളും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന അവസ്ഥ അല്‍മായര്‍ക്കിടയില്‍ സംജാതമായിട്ടുണ്ട്‌. വിശ്വാസജീവിതം ശക്തിപ്പെടുത്തേണ്ടത്‌ വിശ്വാസപരിശീലന ക്ലാസുകളിലൂടെയും വീടുകളില്‍ മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതത്തിലൂടെയുമാണ്‌. തിരുസഭയുടെ പ്രതീക്ഷയും ഭാവിയും യുവജനങ്ങളിലാണ്‌ നിക്ഷിപ്തമായിരിക്കുന്നതെന്ന സത്യം നാം വിസ്മരിക്കരുത്‌. വിശ്വാസജീവിതത്തെ കൂടുതല്‍ നവീകരിക്കാനും വെല്ലുവിളികളെ ധീരമായി നേരിടാനുള്ള ശക്തി സംഭരിക്കാനും ഈ അസംബ്ലി കാരണമാകട്ടെ: മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. ബുദ്ധിയും സര്‍ഗസിദ്ധിയും സാമ്പത്തികശേഷിയും ഔദാര്യമനസും കൊണ്ട്‌ ഇത്ര ചലനാത്മകമായ സഭാസമൂഹം ലോകത്ത്‌ വേറെയില്ലെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു. കോട്ടയം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, രാജ്്കോട്ട്‌ ബിഷപ്‌ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രെല്‍, ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, എറണാകുളം അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രവാസി പ്രതിനിധി റെജിമോള്‍ എര്‍ണാകേരില്‍ എന്നിവര്‍ പ്രസംഗിച്ചു. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ സ്വാഗതവും സീറോമലബാര്‍ സഭ ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ ഡോ.മോഹന്‍ തോമസ്‌ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ സീറോ മലബാര്‍സഭ - ചരിത്രം, പാരമ്പര്യം, വ്യക്തിത്വം എന്നീ വിഷയങ്ങളെക്കുറിച്ച്‌ പ്രഫ. ഡോ. കുര്യാക്കോസ്‌ കുമ്പളക്കുഴിയും സഭയിലെ അല്‍മായ പങ്കാളിത്തത്തെക്കുറിച്ച്‌ ജോണ്‍ കച്ചിറമറ്റവും അല്‍മായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പി.യു തോമസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രഫ. വി.ജെ പാപ്പു എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഇന്ന്‌ രാവിലെ ഒമ്പതിന്‌ അല ്മായ അസംബ്ലിയുടെ മുഖ്യപ്രബന്ധമായ സീറോ മലബാര്‍ സഭ- 2030 തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവതരിപ്പിക്കും. തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷത വഹിക്കും. മുന്‍ ഡിജിപി ഹോര്‍മീസ്‌ തരകന്‍ മോഡറേറ്ററായിരിക്കും. ഉപവിഷയങ്ങളില്‍ ഡോ. പി.സി അനിയന്‍കുഞ്ഞ്‌, ഡോ. സിറിയക്ക്‌ തോമസ്‌, ഡോ.എന്‍.ജെ കുര്യന്‍, പി.സി സിറിയക്ക്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ കല്യാണ്‍ ബിഷപ്‌ മാര്‍ തോമസ്‌ ഇലവനാലിന്റെ അധ്യക്ഷതയില്‍ ഡോ.ജാ ന്‍സി ജയിംസ്‌, അഗസ്റ്റിന്‍ ജോര്‍ജ്‌, ഡോ. കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പ്രവാസി സീറോമലബാര്‍ സഭാ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്തിന്റെ അധ്യക്ഷതയില്‍ സിബി ജോസഫ്‌ വാണിയപ്പുരയ്ക്കല്‍, ഡോ.ജോര്‍ജ്‌ അരീക്കല്‍ എന്നിവരും സഭയുടെ വെല്ലുവിളികളെ ക്കുറിച്ച്‌ പി. സെഡ്‌. തോമസ്‌, പി. ഐ ലാസര്‍, അഡ്വ.റോമി ചാക്കോ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചാന്ദാ ബിഷപ്‌ മാര്‍ വിജയാനന്ദ്‌ നെടുമ്പുറം സന്ദേശം നല്‍കും. വൈകുന്നേരം ആറിന്‌ സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍-പ്രവര്‍ത്തനങ്ങളും മാര്‍ഗരേഖകളും എന്ന വിഷയത്തില്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിക്കും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിക്കും. ടി.കെ ജോസ്‌ മോഡറേറ്ററായിരിക്കും.

Thursday, August 13, 2009

ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനെ കല്ലെറിയുന്നവര്‍ സത്യം മനസിലാക്കുമോ? : ഫാ.വര്‍ഗീസ്‌ വള്ളിക്കാട്ട്‌

58 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസം ഇന്നു വിവാദങ്ങളുടെ മധ്യത്തിലാണ്‌. 1951ല്‍ സംസ്ഥാനത്ത്‌ ആദ്യ മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരത്തു പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്‌ കോഴിക്കോട്‌, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങി. 1963ല്‍ തിരുമല ദേവസ്വത്തിന്റെ കീഴില്‍ ആലപ്പുഴയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളജ്‌ സാമ്പത്തിക പരാധീനത മൂലം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ 1967ല്‍ കോളജിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1973ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. സംസ്ഥാനത്തെ ആദ്യ സ്വാശ്രയ മെഡിക്കല്‍ കോളജിന്റേതു സാമ്പത്തിക പരാജയത്തിന്റെ ചരിത്രമാണെന്നു സൂചിപ്പിക്കനാണ്‌ ഇക്കാര്യം പറഞ്ഞത്‌.1990കളുടെ മധ്യംവരെയും അഞ്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌. 700 മെഡിക്കല്‍ സീറ്റുകളാണ്‌ ഇവിടങ്ങളിലായി ലഭ്യമായിരുന്നത്‌. സര്‍ക്കാര്‍ ആരോഗ്യമേഖലയിലും സൗകര്യങ്ങള്‍ പരിമിതമായിരുന്നു.സ്വാശ്രയരംഗത്തു മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തോടെ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാറിലായെന്നും ഈ രംഗത്തേക്കു കടന്നുവന്ന ചില ആളുകളുടെയും ഏജന്‍സികളുടെയും നിലപാടുകള്‍ തകര്‍ച്ച പൂര്‍ണമാക്കിയെന്നുമുള്ള വിലയിരുത്തലുകളിലടങ്ങിയിട്ടുള്ള മുന്‍ വിധികള്‍ പരിശോധിക്കപ്പെടേണ്ടതാണ്‌.1990കളുടെ മധ്യത്തില്‍ സഹകരണ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജ്‌ എന്ന ആശയം മന്ത്രിയായിരുന്ന എം.വി രാഘവന്‍ മുന്നോട്ടുവച്ചപ്പോള്‍ തുടങ്ങിയ രക്തരൂക്ഷിത സമരപരമ്പരകള്‍ ഇപ്പോള്‍ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകള്‍ക്കു നേരെയുള്ള ദുഷ്പ്രചാരണ പ്രതികാര നടപടികളിലേക്കു മാത്രമായി ഏതാണ്ട്‌ ഒതുങ്ങിയിരിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടും സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തോടുമുള്ള എതിര്‍പ്പ്‌ ഉയര്‍ന്നു വന്നതു മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തുനിന്നോ അക്കാദമിക്‌ തലങ്ങളില്‍ നിന്നോ ആയിരുന്നില്ല. അക്കാദമിക്‌ താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു ഇതിനു പിന്നിലെന്നു വ്യക്തം.പ്രവേശനം, ഫീസ്‌ തുടങ്ങിയവയായിരുന്നു പ്രശ്നവിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്നവയില്‍ പ്രധാനം. ഒരു മെഡിക്കല്‍ കോളജ്‌ തുടങ്ങി നടത്തിക്കൊണ്ടുപോകാന്‍ 25 കോടി മതിയെന്നു പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നടത്തിപ്പില്‍ എഴുതിത്തള്ളിയ കോടികളുടെ കണക്ക്‌ ജനങ്ങളോടു വിശദീകരിക്കാനും ബാധ്യസ്ഥരാണ്‌. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പാഴാക്കിയ കോടികളുടെ കണക്കുപോലും ആര്‍ക്കുമറിയില്ല.പ്രവേശന നടപടികള്‍ സുതാര്യമാക്കുക, മെറിറ്റു മാത്രം മാനദണ്ഡമാക്കുക, സാമൂഹ്യനീതി ഉറപ്പാക്കുക എന്നീ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അങ്ങേയറ്റം ആദരിക്കപ്പെടേണ്ടതാണ്‌. ഇക്കാര്യങ്ങളില്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തുന്നതിന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കു സന്തോഷമേയുള്ളൂവെന്നു ഇതിനോടകം പലതവണ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ മാനേജ്മെന്റ്‌ അസോസിയേഷനുമായി സര്‍ക്കാരുണ്ടാക്കിയ ധാരണയില്‍ ഒപ്പിടാന്‍ ഈ കോളജുകള്‍ വിസമ്മതിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ ഇന്റര്‍ചര്‍ച്ച്‌ കോളജുകളില്‍ നടക്കുന്നതിനേക്കാള്‍ മെച്ചമായി മുകളില്‍പറഞ്ഞിരിക്കുന്ന തത്ത്വങ്ങള്‍ ധാരണ ഒപ്പിടുന്നതിലൂടെ നടപ്പാക്കാനാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല.സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ കോളജുകള്‍ തത്ത്വങ്ങള്‍ എങ്ങനെ നടപ്പാക്കുന്നുവെന്നു ഏകപക്ഷീയമായി ഇവിടെ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴില്‍ വരുന്ന നാലു മെഡിക്കല്‍ കോളജുകളിലെ 400 സീറ്റുകളിലേക്കും ഒരു ദന്തല്‍ കോളജിലെ 50 സീറ്റുകളിലേക്കുമായി 2009 ല്‍ ലഭിച്ചത്‌ 1800 അപേക്ഷകളും സര്‍ക്കാരുമായി ധാരണയുണ്ടാക്കിയതായി പറയുന്ന എട്ടു മെഡിക്കല്‍ കോളജുകളിലേക്കു ലഭിച്ചത്‌ 600 അപേക്ഷകളുമായിരുന്നുവല്ലോ. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സുതാര്യമായി ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലെ കോളജുകളില്‍ പ്രവേശനം നടത്തിയിട്ടും അനാവശ്യമായ ആരോപണവും കുപ്രചാരണവും ഉണ്ടായി. 15 എന്‍.ആര്‍.ഐ സീറ്റുകളിലൊഴികെ 85 ശതമാനം സീറ്റിലും മെറിറ്റു മാത്രമാണ്‌ മാനദണ്ഡമാക്കിയത്‌. എന്‍.ആര്‍.ഐ സീറ്റുകളില്‍ ധാരണയുണ്ടാക്കിയ കോളജുകളിലേക്കാള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ കുറഞ്ഞ ഫീസാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലെ കോളജുകള്‍ വാങ്ങിയത്‌.സാമൂഹ്യനീതി പൂര്‍ണമായി ഉറപ്പാക്കാന്‍ കോളജുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. സംവരണതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ പ്രവേശനം നടത്തിയത്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ മതമോ, ജാതിയോ നോക്കാതെ സ്കോളര്‍ഷിപ്പുകളും ഫീസിളവുകളും അനുവദിച്ചു നല്‍കിയിട്ടുണ്ട്‌. 10,000 രൂപ വാര്‍ഷിക ഫീസില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഒരു പക്ഷേ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ കോളജുകളില്‍ മാത്രമേ ഉണ്ടാകൂ.തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ 2007, 2008, 2009 ബാച്ചുകളിലായി 40 വിദ്യാര്‍ഥികള്‍ക്കു 5,11,78,495 രൂപ അനുവദിച്ചിട്ടുണ്ട്‌. 2003 മുതല്‍ ഓരോ ബാച്ചിലെയും സാമ്പത്തികമായി പരാധീനതയുള്ള കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പു നല്‍കുന്നുണ്ട്‌. വിദ്യാര്‍ഥികളുടെ അപേക്ഷ കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കി പരിശോധിച്ചു സാമ്പത്തിക പിന്നോക്കാവസ്ഥ കണെ്ടത്തുന്നതിനും സ്കോളര്‍ഷിപ്പുകള്‍ നിശ്ചയിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യനീതി നടപ്പാക്കുന്നതില്‍ ഈ കോളജുകള്‍ മറ്റാരേക്കാളും മുന്നിലാണെന്ന്‌ അഭിമാനപൂര്‍വം പറയാം.ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും അവ നടത്തുന്ന സഭാ സമൂഹങ്ങളുടെയും സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയും കാലം തെളിയിക്കുകയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. തത്കാലത്തേക്കു പൂമാലകള്‍ നമുക്കാവശ്യമില്ല, എങ്കിലും കല്ലെറിയുന്നവരും ദുഷ്പ്രചാരണം നടത്തുന്നവരും എക്കാലത്തേക്കും സത്യം മനസിലാക്കാതിരിക്കുമോ? കഷ്ടരാത്രിയില്‍ തളര്‍ന്നു പോകാതിരിക്കാനുള്ള ആത്മീയ ബലത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. എല്ലാ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി പരിണമിക്കട്ടേയെന്നും.

കുഞ്ഞേട്ടന്‍ പ്രേഷിതചൈതന്യവും തീക്ഷ്ണതയും കുട്ടികളില്‍ വളര്‍ത്തിയ വ്യക്തി : കെസിബിസി ജാഗ്രതാസമിതി

ചെറുപുഷ്പമിഷന്‍ലീഗിന്റെ സ്ഥാപകനും കുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞേട്ടനുമായ പല്ലാട്ടുകുന്നേല്‍ എബ്രാഹാമിന്റെ നിര്യാണത്തില്‍ കെസിബിസി ജാഗ്രതാസമിതി അനുശോചനം രേഖപ്പെടുത്തി. പ്രേഷിതചൈതന്യവും തീക്ഷ്ണതയും കുട്ടികളില്‍ ധാരാളം വളര്‍ത്തിയ വ്യക്തിയായിരുന്നു കുഞ്ഞേട്ടനെന്ന്‌ കെസിബിസി ജാഗ്രതാസമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. കുഞ്ഞേട്ടന്റെ നിര്യാണം ഭാരതസഭയ്ക്കും കേരളസഭയ്ക്കും വലിയ നഷ്ടമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഉത്തമക്രൈസ്തവ ജീവിതം നയിച്ചുകൊണ്ട്‌ ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും അതീവതാല്‍പ്പര്യം കാണിച്ച വ്യക്തിയായിരുന്നു കുഞ്ഞേട്ടന്‍. കേരള കത്തോലിക്കസഭയില്‍ മിഷന്‍ചൈതന്യം വളര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ നിസ്വാര്‍ത്ഥസേവനത്തിലൂടെ ഭാരതസഭയ്ക്ക്‌ ധാരാളം വൈദീകരേയും മെത്രാന്‍മാരേയും നല്‍കുവാന്‍ കുഞ്ഞേട്ടനു സാധിച്ചു. ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ തന്റെ വിശ്വാസജീവിതം പൂര്‍ണ്ണമായി ജീവിച്ച വ്യക്തിയായിരുന്നു കുഞ്ഞേട്ടനെന്ന്‌ ജാഗ്രതാസമിതി സെക്രട്ടറി ഫാ. ജോണികൊച്ചുപറമ്പില്‍ പറഞ്ഞു.

അന്തര്‍ദേശീയ അല്‍മായ അസംബ്ലിക്ക്‌ തുടക്കമായി

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അന്തര്‍ദേശീയ അല്‍മായ അസംബ്ലിക്ക്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ തുടക്കം കുറിച്ചു.ഫ്രാന്‍സിസ്കന്‍ അല്‍മായ മൂന്നാം സഭയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 8.30-ന്‌ എടത്വാ സെന്റ്‌ ജോര്‍ജ്‌ പള്ളി അങ്കണത്തില്‍ നിന്ന്‌ ആരംഭിച്ച കേരള അസ്സീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ഛായാചിത്ര പ്രയാണം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.ചങ്ങനാശേരി, കോട്ടയം, പാല, എറണാകുളം രൂപതകളിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളായ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി, ഗദ്സമിനി കപ്പൂച്ചിന്‍ ആശ്രമം, കുറുമ്പനാടം ഫൊറോനാ പള്ളി, കപ്പൂച്ചിന്‍ വിദ്യാഭവന്‍ തെളളകം, മുട്ടുചിറ ഫൊറോനാപള്ളി, തലയോലപ്പറമ്പ്‌ ഫൊറോനാപള്ളി, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന്‌ സഭാ ആസ്ഥാനവും അസംബ്ലി വേദിയുമായ എറണാകുളം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ എത്തിച്ചേര്‍ന്നു.അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ എടത്വാ ഫൊറോനാപള്ളി വികാരി റവ. ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജോമോന്‍ ആശാന്‍പറമ്പില്‍, ഫാ. മാത്യു വാരുവേലില്‍, ജോസഫ്‌ ജോര്‍ജ്‌ കണ്ടത്തില്‍പറമ്പില്‍, സിബിച്ചന്‍ ശ്രാങ്കല്‍ എന്നിവരില്‍ നിന്നും ഛായാചിത്രം ഏറ്റുവാങ്ങി സ്വീകരിച്ചു. മാര്‍ മാത്യു അറയ്ക്കല്‍ പതാക ഉയര്‍ത്തി. ഡോ. സിറിയക്‌ തോമസ്‌, പ്രൊഫ. വി.ജെ പാപ്പു, അഡ്വ. ജോസ്‌ വിതയത്തില്‍, ജോണ്‍ കച്ചിറമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്തെമ്പാടുമുള്ള സഭയുടെ വിവിധ രൂപതകളിലെയും, മിഷന്‍ കേന്ദ്രങ്ങളിലേയും, അല്‍മായ സംഘടനകളിലെയും 300 പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്‌. സീറോ മലബാര്‍ സഭ 2030 എന്നതാണ്‌ അസംബ്ലിയുടെ മുഖ്യവിഷയം. ഇന്നു രാവിലെ ഒമ്പതിന്‌ പ്രതിനിധി രജിസ്ട്രേഷന്‍ ആരംഭിക്കും. 11 മണിക്ക്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഡോ. റൂബിള്‍രാജ്‌ ആമുഖപ്രസംഗം നടത്തും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അന്തര്‍ദേശീയ അല്‍മായ അസംബ്ലി ഔപ ചാരികമായി ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര ചീഫ്‌ സെക്രട്ടറി ജോണി ജോസഫ്‌ മുഖ്യാതിഥി ആയിരിക്കും. മാര്‍ മാത്യു മൂലേക്കാട്ട്‌, മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ ഗള്‍ഫ്‌ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്‌, റെജിമോള്‍ എര്‍ണാകേരില്‍ (ഓസ്ട്രിയ) എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ സീറോ മലബാര്‍സഭ- ചരിത്രം, പാരമ്പര്യം, വ്യക്തിത്വം എന്ന വിഷയത്തെക്കുറിച്ച്‌ പ്രഫ. ഡോ. കുര്യാസ്‌ കുമ്പളക്കുഴിയും, സഭയിലെ അല്‍മായ പങ്കാളിത്തത്തെക്കുറിച്ച്‌ ജോണ്‍ കച്ചിറമറ്റവും, അല്‍മായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പി.യു. തോമസും (നവജീവന്‍ ട്രസ്റ്റ്‌, കോട്ടയം) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രഫ. വി.ജെ പാപ്പു എന്നിവര്‍ മോഡ റേറ്റര്‍മാരായിരിക്കും.നാളെ രാവിലെ ഒമ്പതിന്‌ അല്‍മായ അസംബ്ലിയുടെ മുഖ്യപ്രബന്ധമായ സീറോ മലബാര്‍ സഭ 2030 ആര്‍ച്ചുബിഷപ്്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവതരിപ്പിക്കും. ആര്‍ച്ചുബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം ചെയര്‍പേഴ്സണും മുന്‍ ഡി ജി പി ഹോര്‍മീസ്‌ തരകന്‍ മോഡറേറ്ററുമായിരിക്കും.

Wednesday, August 12, 2009

കുഞ്ഞേട്ടന്റെ പ്രേഷിതപ്രവര്‍ത്തനം വഴി ആയിരങ്ങള്‍ ദൈവവിളി സ്വീകരിച്ചു: കര്‍ദിനാള്‍

ചെറുപുഷ്പ മിഷന്‍ ലീഗ്‌ സ്ഥാപകന്‍ കുഞ്ഞേട്ടന്‍ എന്നറിയപ്പെടുന്ന പല്ലാട്ടുകു ന്നേല്‍ ഏബ്രഹാമിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അനുശോചിച്ചു. അല്‍ഫോന്‍സാമ്മയുടെ പ്രചോദനത്താല്‍ ചെറുപുഷ്പ മിഷന്‍ ലീഗ്‌ സ്ഥാപിച്ച കുഞ്ഞേട്ടന്റെ പ്രേഷിത പ്രവര്‍ത്തനം വഴി ആയിരക്കണക്കിനു പേര്‍ ദൈവവിളി സ്വീകരിച്ചു ഭാരതത്തിലും വിവിധ ദേശങ്ങളിലുമായി സേവനം ചെയ്യുന്നു. കേരള ക ത്തോലിക്കാ മെത്രാന്‍സമിതി അദ്ദേഹത്തെ കേരളസഭാരത്നം അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. ഉത്തമ ക്രൈസ്തവ ജീവിതം നയിച്ച അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദു:ഖിക്കുന്നു. കുഞ്ഞേട്ടന്റെ കുടുംബാംഗങ്ങളോടും ചെറുപുഷ്പം മിഷന്‍ ലീഗ്‌ അംഗങ്ങളോടും കര്‍ദിനാള്‍ അനുശോചനം അറിയിച്ചു.

സുവിശേഷത്തെ കൂട്ടുപിടിച്ച മിഷന്‍ലീഗ്‌ കുഞ്ഞേട്ടന്‍: ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സന്യാസ ജീവിതം നയിക്കുന്നവര്‍ അവരുടെ പരിശീലനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍പേരുമാറ്റി പുതിയ പേരിലറിയപ്പെടുന്ന കീഴ്‌വഴക്കം ഇന്നും സഭകയിലുണ്ട്‌. പേരുമാറ്റം അവരുടെ ആത്മീയ ജീവിതത്തിലുള്ള വളര്‍ച്ചയുടെ അടയാളമാണ്‌. പുതിയ ജീവിതക്രമം സ്വീകരിക്കുമ്പോള്‍ അതിന്‌ ഉതകുന്ന പുതിയ പേരും സ്വീകരിക്കുന്നു. ഏബ്രാഹം പല്ലാട്ടുകുന്നേലില്‍ നിന്ന്‌ മിഷന്‍ ലീഗ്‌ കുഞ്ഞേട്ടനിലേ്ക്ക്‌ വലിയ ഒരു ദൂരം ഉണ്ടായിരുന്നു. ‘മിഷന്‍ലീഗ്‌ ‘ എന്നത്‌ വീട്ടുപേരുപോലെ സ്വീകരിക്കപ്പെട്ടു. വിശ്വാസികളുടെ സമൂഹം അദ്ദേഹത്തിന്‌ നല്‍കിയ പേരാണത്‌. അദ്ദേഹത്തെ സ്നേഹിക്കുന്ന ദൈവജനം നല്‍കിയ അവാര്‍ഡാണത്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ തനിമയും അതാണ്‌.1925 മാര്‍ച്ച്‌ 29 ന്‌ ഭരണങ്ങാനത്ത്‌ ജനിച്ച കുഞ്ഞേട്ടന്‍ 84 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ആറ്റുതീരത്ത്‌ നടപ്പെട്ട വൃക്ഷം പോലെ പടര്‍ന്നു പന്തലിക്കുകയായിരുന്നു. അത്‌ പച്ചകെടാതെ നിന്ന്‌ ഫലങ്ങള്‍ നല്‍കി. സുവിശേഷമാകുന്ന വിത്ത്‌ വരുംതലമുറയ്ക്കുവേണ്ടി പാകിയ പ്രേഷിത കര്‍ഷകനാണ്‌ ബഹുമാനപ്പെട്ട കുഞ്ഞേട്ടന്‍. ഭാരത സ്വാതന്ത്ര്യസമരകാലത്തും വിമോചനസമരകാലത്തും സജീവമായി പ്രവര്‍ത്തിച്ച കുഞ്ഞേട്ടന്‍ ഒരുപക്ഷേ സജീവ സാന്നിധ്യമായത്‌ കുട്ടികളുടെ ഇടയിലായിരിക്കും. സുവിശേഷവത്കരണത്തിന്‌ ഒരു പുതിയ ഊന്നലും മാനവും നല്‍കിയ വ്യക്തിയാണ്‌ അദ്ദേഹം. ഈശോയേയും ഈശോയുടെ സുവിശേഷത്തെയും സ്നേഹിച്ച ഉത്തമനായ ഒരു പ്രേഷിതനായിരുന്നു കുഞ്ഞേട്ടന്‍. ഒരു മിഷനറി ചൈതന്യം കെടാത്ത അഗ്നിയായി മനസ്സില്‍ കൊണ്ടുനടന്ന വ്യക്തി. സമര്‍പ്പിത ജീവിതത്തിന്റെ ആത്മീയതയിലേക്കും ലാളിത്യത്തിലേ്ക്കും എത്തിനിന്ന അല്‍മായനെന്ന നിലയില്‍ കുഞ്ഞേട്ടന്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിയും സഭാചരിത്രത്തില്‍ സുവിശേഷത്തിന്റെ വേരുകളോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഒരു ജീവിതശൈലിയുടെ ഉടമയുമാണ്‌. കുട്ടികളുടെ വിശ്വാസ പരീശീലനത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മിഷനറിയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക്‌ സുകൃതജപം പറഞ്ഞുകൊടുക്കുക, വിശുദ്ധരുടെ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുക, സ്വര്‍ഗത്തെക്കുറിച്ച്‌ പഠിപ്പിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രേഷിതവഴികളായിരുന്നു. കുട്ടികള്‍ക്ക്‌ വിശ്വാസപരിശീലനം നല്‍കുക എന്നതാണ്‌ ഉത്തമമായ പ്രേഷിതവേല എന്ന്‌ അദ്ദേഹം ഉറച്ച്‌ വിശ്വസിച്ചിരുന്നു.കുഞ്ഞേട്ടന്റെ കത്തുകളും കുഞ്ഞുമിഷനറിയുമെല്ലാം ആ വിശുദ്ധവഴികളിലെ വെളിച്ചമായിരുന്നു. ഒരു അപ്പസ്തോലന്റെ തീക്ഷ്ണതയോടെ മിഷന്‍ലീഗിനെ അദ്ദേഹം സ്നേഹിച്ചു. സമര്‍പ്പിത ജീവിതത്തിലേക്ക്‌ ധാരാളം യുവതീയുവാക്കന്‍മാര്‍ കടന്നുവന്നതിന്റെ പിന്നില്‍ കുഞ്ഞേട്ടന്റെ ചൈതന്യമുണ്ട്‌. അപ്രകാരം സഭയുടെ പ്രേഷിത സ്വഭാവത്തിന്റെ പ്രഘോഷകനായി. ഈ അല്‍മായ പ്രേഷിതന്‌ ഈ ചൈതന്യം ലഭിച്ചത്‌ അല്‍ഫോന്‍സാമ്മയില്‍ നിന്നു തന്നെയാണ്‌. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ സഹോദരി സിസ്റ്റര്‍ റീത്തയോടൊപ്പം അതേ മഠത്തിലുള്ള അല്‍ഫോന്‍സാമ്മയെയും കുഞ്ഞേട്ടന്‍ സന്ദര്‍ശിച്ചിരുന്നു. അന്നു ലഭിച്ച കനല്‍ ഹൃദയത്തില്‍ സൂക്ഷിച്ച്‌ ഊതി പ്രകാശിപ്പിക്കുകയായിരുന്നു കുഞ്ഞേട്ടന്‍.റോമിലും ഭരണങ്ങാനത്തും നടന്ന അല്‍ഫോന്‍സാമ്മയുടെ നാമകരണചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത്‌ സംതൃപ്തിയടയാനുള്ള ഭാഗ്യവും കുഞ്ഞേട്ടന്‌ കിട്ടി. തികഞ്ഞ അല്‍ഫോന്‍സാ ഭക്തനായിരുന്നു കുഞ്ഞേട്ടന്‍. കുഞ്ഞേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, “മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ചുമതല ദൈവം എന്നെ ഏല്‍പ്പിച്ചു” എന്ന്‌. കേരളത്തിലെ മാത്രമല്ല ഭാരതത്തിലൊട്ടാകെയുള്ള പല സ്കൂളുകളും മിഷന്‍പ്രദേശങ്ങളും സന്ദര്‍ശിച്ചപ്പോഴും, ലഘുഗ്രന്ഥങ്ങള്‍ വിതരണം ചെയ്തപ്പോഴും പഠനക്ലാസുകള്‍ നടത്തിയപ്പോഴുമെല്ലാം ഈ തീര്‍ത്ഥയാത്രയില്‍ അനേകരെ പങ്കെടുപ്പിക്കുകയായിരുന്നു അദ്ദേഹം. അവരിലെല്ലാം ഒരു പരലോക വിചാരവും ദൈവഭാഷയും ജനിപ്പിക്കാന്‍ അദ്ദഹത്തിന്‌ കഴിഞ്ഞു. തീക്ഷ്ണമതിയായ പൗലോസിനെപ്പോലെ സുവിശേഷവുമായി ഓടിനടന്ന ഒരു പ്രേഷിതനായിരുന്നു കുഞ്ഞേട്ടന്‍. സുവിശേഷത്തോട്‌ അടുപ്പമുളള ആ ജീവിതം വിശ്വാസികള്‍ക്ക്‌ ഒരു പരിശീലനക്കളരിയാവണം. അദ്ദേഹത്തിന്‌ കേരള സഭാതാരം അവാര്‍ഡ്‌, എകെസിസി അവാര്‍ഡ്‌, കെസിബിസി അവാര്‍ഡ്‌ തുടങ്ങി പല ബഹുമതികളും ലഭിച്ചെങ്കിലും ജനങ്ങള്‍ നല്‍കിയ ‘മിഷന്‍ലീഗ്‌ കുഞ്ഞേട്ടന്‍’ എന്നതാണ്‌ ഒളിമങ്ങാത്ത കിരീടം. ജീവന്റെ പുസ്തകത്തില്‍ ദൈവം കുഞ്ഞേട്ടന്റെ പേര്‌ എഴുതിച്ചേര്‍ക്കുമ്പോള്‍ ഭൂമിയില്‍ ആയിരങ്ങള്‍ അവരുടെ മനസിലും അത്‌ എഴുതും.

Tuesday, August 11, 2009

പന്നിപ്പനിയെ സൂക്ഷിക്കുക

രാജ്യം ഇപ്പോള്‍ പന്നിപ്പനി (എച്ച്‌1 എന്‍1) എന്ന പുതിയ രോഗത്തിന്റെ ഭീതിയിലാണ്‌. ആദ്യമായി വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പനി ഇതിനകം നിരവധിപേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്‌.
ലക്ഷണങ്ങള്‍
പനി, ചുമ, തൊണ്ടവേദന, ശരീര വേദന, കുളിര്‌, ക്ഷീണം എന്നിവയൊക്കെയാണ്‌ പന്നിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. മൂക്കൊലിപ്പ്‌, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളെ 10 ദിവസത്തേക്കു സ്കൂളില്‍ വിടരുതെന്നാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ പന്നിപ്പനി നിയന്ത്രണ സെല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അസുഖം ബാധിച്ചാല്‍ മരണത്തിന്‌ 24 മണിക്കൂര്‍ സമയം മതിയാകും. സാധാരണ പനിയായി വന്ന്‌ പെട്ടെന്നുതന്നെ ന്യൂമോണിയയായി മാറുകയാണ്‌ പതിവ്‌. ഇതിനു ചിലപ്പോള്‍ മൂന്നു ദിവസം വരെ സമയമെടുത്തേക്കാം. വായുവിലൂടെയാണ്‌ പന്നിപ്പനി പടരുന്നത്‌. രോഗം ബാധിച്ചവരുടെ കഫം, മൂക്കില്‍ നിന്നുള്ള ദ്രാവകം എന്നിവയിലൂടെ രോഗം പടരാം. രോഗം ബാധിച്ചോയെന്ന്‌ സംശയം തോന്നിയാലുടന്‍ ആശുപത്രിയില്‍ പോവുക.
എങ്ങനെ സ്വയം സംരക്ഷിക്കാം?
ശുചിത്വം പാലിക്കുക. കൈയും മുഖവും ഇടയ്‌ ക്കിടെ കഴുകുക. ചുമയ്ക്കുന്നവരുടേ യും മൂക്കു ചീറ്റുന്നവരുടേയും അടുത്തു പോകാതിരിക്കുക. തിയറ്ററുകള്‍, ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ പോകാതിരിക്കുക. കൈയില്‍ എപ്പോഴും തൂവാല കരുതുക, ഷേക്ക്‌ ഹാന്‍ഡ്‌ ഉള്‍പ്പെടെയുള്ള സ്പര്‍ശന പ്രക്രിയകള്‍ നടത്താതിരിക്കുക എന്നിയും ചെയ്യണം.
രോഗകാരണം വൈറസ്‌
പക്ഷിപ്പനിക്കു കാരണമായ ഇന്‍ഫ്ലുവന്‍സാ വൈറസിന്റെ വിാ‍ഗത്തില്‍പ്പെട്ടതാണ്‌ പന്നിപ്പനിക്കു കാരണമായ വൈറസും. എച്ച്‌1 എന്‍1 വിഭാഗത്തില്‍പ്പെട്ടതാണ്‌ പന്നിപ്പനിക്കു കാരണമായ വൈറസ്‌. ഇന്‍ഫ്ലുവന്‍സാ വിഭാഗത്തില്‍പ്പെട്ട വൈറസുകളുടെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള വൈറസുകള്‍ക്കു രൂപമാറ്റം സംഭവിക്കുമ്പോഴാണ്‌ വൈറസ്‌ തടസമില്ലാതെ മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരുന്നത്‌. പനികളെല്ലാം ഒരേതരത്തിലാണ്‌ പ്രത്യക്ഷപ്പെടുക. ജലദോഷപ്പനിയായാണ്‌ തുടക്കത്തില്‍ പ്ര കടമാവുക. സാധാരണ രീതിയില്‍ പരിശോധന നടത്തിയാല്‍ ഇതു കണെ്ടത്താനുമാവില്ല. അതാണ്‌ ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധി. പന്നിപ്പനിക്കു കാരണമായ വൈറസ്‌ സാധാരണയായി മനുഷ്യരില്‍ രോഗം പടര്‍ത്താന്‍ കഴിവുള്ളവയല്ല. ഈ വൈറസുകള്‍ അപകടകാരികളാകുന്നത്‌ അവയ്ക്ക്‌ ജനിതകമാറ്റം ഉണ്ടാകുമ്പോഴാണ്‌. നമ്മുടെ നാട്ടിലെ പനിക്കുകാരണമായ സാധാരണ വൈറസും പന്നിപ്പനിക്കു കാരണമായ വൈറസും കൂടിച്ചേര്‍ന്ന്‌ പുതിയൊരു വൈറസുണ്ടാകും. ഈ വൈറസ്‌ ബാധിക്കുമ്പോഴാണ്‌ മരണം ഉള്‍പ്പെടെയുള്ളവ സംഭവിക്കുന്നത്‌. ഇത്തരത്തില്‍ ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകള്‍ക്ക്‌ ആക്രമണശേഷിയും വ്യാപനശേഷിയും വളരെ ശക്തമായിരിക്കും. പ്രതിരോധം
സാധാരണയായി പനികള്‍ക്ക്‌ പലതരത്തിലുള്ള പ്രതിരോധ വാക്സിനുകളാണ്‌ ഉപയോഗിക്കുക. ഏവിയാന്‍ ഇന്‍ഫ്ലുവന്‍സാ ഉള്‍പ്പെടെയുള്ള വൈറസുകള്‍ പെട്ടെന്നു വരുന്നവയായതിനാല്‍ അത്രവേഗത്തില്‍ പ്രതിരോധ വാക്സിനുകള്‍ ഉ ണ്ടാക്കാനുമാവില്ല. സാധാരണയായി ആറുമുതല്‍ എട്ടുമാസം വരെയെടുത്താണ്‌ ഓരോ വൈറസുകള്‍ക്കുമുള്ള പ്രതിരോധ വാക്സിനുകള്‍ വികസിപ്പിച്ചെടുക്കുന്നത്‌. വാക്സിനെക്കാളുപരി രോഗത്തിന്റെ വ്യാപനം തടയുക എന്നതിനാണ്‌ കൂടുതല്‍ പ്രാധാന്യം.

Monday, August 10, 2009

യുവജനങ്ങള്‍ സഭയുടെ ശക്തി: മാര്‍ മാത്യു അറയ്ക്കല്‍

യുവജനങ്ങളാണ്‌ സഭയുടെ ശക്തിയെന്നും യുവജന പ്രേഷിത പ്രവര്‍ത്തനമാണ്‌ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപത യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ ആനക്കല്ലില്‍ നടന്ന പള്‍സ്‌ യുവജന സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍. രൂപത പ്രസിഡന്റ്‌ സാവിയോ പാമ്പൂരി അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, നിറ്റിന്‍ കാഞ്ഞിരക്കാട്ട്‌, റോഷ്ണി തോമസ്‌, ഫാ. ജോസഫ്‌ പാമ്പ്ലാനിയില്‍, ഫാ. ആന്റണി തോക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. അലന്‍ കീരന്‍ചിറ, ലിന്റ മേരി മാനുവല്‍, നോയല്‍ സിറിയക്‌, ഷിന്‍സ്‌ കുര്യാക്കോസ്‌, ജയിംസുകുട്ടി ഐസക്‌, ഷെറിന്‍, രേഷ്മ എം മേരി, ജോയിസ്‌ മേരി, സണ്ണി പന്തമാക്കല്‍, സിസ്റ്റര്‍ എമി ടോം, ബ്രദര്‍ എബിന്‍ ചിറയ്ക്കല്‍ എന്നിവര്‍ സംഗമത്തിന്‌ നേതൃത്വം നല്‍കി. മൂന്നു ദിവസം നീണ്ടു നിന്ന സംഗമത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 1300-ാ‍ളം യുവജനങ്ങള്‍ പങ്കെടുത്തു.

ധാര്‍മികതയ്ക്കു വേണ്ടി പോരാടുക സഭയുടെ ദൗത്യം: ഡോ. ജോസഫ്‌ കാരിക്കശേരി

ധാര്‍മികതക്കും സത്യത്തിനും വേണ്ടി പോരാടുകയാണ്‌ സഭയുടെ ദൗത്യമെന്ന്‌ ബിഷപ്‌ ജോസഫ്‌ കാരിക്കശേരി അഭിപ്രായപ്പെട്ടു. എറണാകുളം പി.ഒ.സിയില്‍ കെ.സി.ബി.സി അഖിലകേരള പ്രോ-ലൈഫ്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വവര്‍ഗരതിയെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുനിഷ്ഠമായ ധാര്‍മികത ചോദ്യം ചെയ്യപ്പെടുകയും ആപേക്ഷികത്വം പ്രോത്സാഹിപ്പിക്കയും ചെയ്യുന്നത്‌ കൊണ്ടാണ്‌ സ്വവര്‍ഗരതിപോലുള്ള തിന്മകള്‍ക്ക്്‌ പ്രചാരമുണ്ടാകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വവര്‍ഗരതിയും അനുരാഗവും നിയമാനുസൃതമാകുമ്പോള്‍ അനേകര്‍ അത്‌ ധാര്‍മികമായി ശരിയെന്ന്‌ കരുതുമെന്നതാണ്‌ ഏറ്റവും വലിയ അപകടം. അതുകൊണ്ട്‌ തന്നെ സ്വവര്‍ഗരതി നിയമാനുസൃതമാക്കാനുള്ള നടപടിയില്‍ നിന്ന്‌ പിന്‍തിരിയണം.സ്വവര്‍ഗലൈംഗികതയുടെ മാനസിക ധാര്‍മിക നൈയാമിക ജീവശാസ്ത്രവശങ്ങളെക്കുറിച്ച്‌ ഡോ.ജോര്‍ജ്‌ മണ ലേല്‍,ഡോ.ബൈജു ജൂലിയാന്‍,ഡോ.സ്റ്റീഫന്‍ ആലത്തറ,സിസ്റ്റര്‍ ഡോ.മാര്‍സലസ്‌,ഫാ.ജോസ്‌ കോട്ടയില്‍,അഡ്വ.തോമസ്‌ തണ്ണിപ്പാറ എന്നിവര്‍ ക്ലാസെടുത്തു. അബ്രഹാംപുത്തന്‍കുളം,ജോര്‍ജ്‌ സേവ്യര്‍,സാബുജോസ്‌,ജേക്കബ്‌ പള്ളിവാതുക്കല്‍ എന്നിവര്‍ സെമിനാറിന്‌ നേതൃത്വം നല്‍കി. ഇടവകകള്‍തോറും ലൈംഗിക ധാര്‍മികതയെക്കുറിച്ച്‌ സെമിനാറുകളും, അധാര്‍മികതയ്ക്കെതിരെ അഖിലകേരള പ്രാര്‍ഥനമാര്‍ച്ചും നടത്താന്‍ തീരുമാനിച്ചു.

Saturday, August 8, 2009

അഭയാ കേസ്‌: സിബിഐക്കെതിരായ കോടതിയലക്ഷ്യം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല

അഭയാ കേസില്‍ സിബിഐക്കെതിരേ കേരള ഹൈക്കോടതി പരിഗണിക്കുന്ന കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേസിലെ കുറ്റാരോപിതര്‍ക്ക്‌ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സിബിഐയു ടെ ആവശ്യവും പരമോന്നത കോടതി പരിഗണിക്കുന്നതു മാറ്റി. കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന്‌ ശരിയായ രീതിയില്‍ ഹര്‍ജി ന ല്‍കാതെ സിബിഐയുടെ വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാകില്ലെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്ണനും ജസ്റ്റീസ്‌ എസ്‌. ബി സിന്‍ഹയുമടങ്ങിയ ബഞ്ച്‌ വ്യ ക്തമാക്കി. ഇതിന്‌ രേഖാമൂലം പ്ര ത്യേക അപേക്ഷ നല്‍കണമെന്ന്‌ സിബിഐയോട്‌ കോടതി ഓര്‍മിപ്പിച്ചു.കുറ്റാരോപിതരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21-നു പരിഗണിക്കാനാണ്‌ ഡിവിഷന്‍ ബഞ്ച്‌ ഇന്നലെ തീരുമാനിച്ചത്‌. നാര്‍കോ പരിശോധനയുടെ യ ഥാര്‍ഥ ടേപ്പുകളോ, സിഡിയോ ബാംഗളൂര്‍ ഫോറന്‍സിക്‌ ലാബില്‍ നിന്ന്‌ കണെ്ടത്തണമെന്ന ഹായ്‌ ക്കോടതി നിര്‍ദേശം പാലിച്ചില്ലെന്നുകാണിച്ച്‌ അഭയയുടെ പിതാവ്‌ തോമസാണ്‌ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്‌. ഈ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ സിബിഐ തിരക്കിട്ട്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

അല്‍മായ അസംബ്ലിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്തര്‍ദേശീയ അല്‍മായ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 12 മുതല്‍ 15 വരെ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലാണ്‌ അസംബ്ലി. സീറോ മലബാര്‍ സഭ - 2030 എന്നതാണ്‌ മുഖ്യവിഷയം. 300 പ്രതിനിധികള്‍ ചതുര്‍ദിന അസംബ്ലിയില്‍ പങ്കെടുക്കുമെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസംബ്ലിക്ക്‌ മുന്നോടിയായി കേരള അസീസിയുമായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ഛായാചിത്ര പ്രയാണം എടത്വായില്‍ 12-ന്‌ രാവിലെ 8.30-ന്‌ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, കോട്ടയം, പാലാ, എറണാകുളം രൂപതകളിലൂടെ സഞ്ചരിച്ച്‌ വൈകുന്നേരം അഞ്ചിന്‌ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ എത്തും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. 13ന്‌ രാവിലെ ഒന്‍പതു മുതല്‍ രജിസ്ട്രേഷന്‍. 11 ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഡോ. റൂബിള്‍ രാജ്‌ ആമുഖം നല്‍കും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അന്തര്‍ദേശീയ അല്‍മായ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മഹാരാഷ്ട്ര ചീഫ്‌ സെക്രട്ടറി ജോണി ജോസഫ്‌ മുഖ്യാതിഥിയായിരിക്കും. മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ ഗള്‍ഫ്‌ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്‌, റെജി മോള്‍ എര്‍ണാകേരില്‍ (ഓസ്ട്രിയ) എന്നിവര്‍ പ്രസംഗിക്കും. ഡോ. കുര്യാസ്‌ കുമ്പളക്കുഴി, ജോണ്‍ കച്ചിറമറ്റവും, പി.യു തോമസ്‌ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രഫ. വി.ജെ പാപ്പു എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. 14-ന്‌ രാവിലെ ഒമ്പതിന്‍്‌ അല്‍മായ അസംബ്ലിയുടെ മുഖ്യപ്രബന്ധമായ - സീറോ മലബാര്‍ സഭ 2030 - ആര്‍ച്ചുബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവതരിപ്പിക്കും. ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷനായിരിക്കും, മുന്‍ ഡിജിപി ഹോര്‍മീസ്‌ തരകനായിരിക്കും മോഡറേറ്റര്‍. ഉപവിഷയങ്ങളില്‍ ഡോ.പി.സി അനിയന്‍കുഞ്ഞ്‌, ഡോ. സിറിയക്‌ തോമസ്‌, കേന്ദ്ര പ്ലാനിംഗ്‌ കമ്മീഷന്‍ മുന്‍ ഉപദേശകസമിതി അംഗം ഡോ.എന്‍.ജെ കുര്യന്‍ , ഇന്‍ഫാം ദേശീയ പ്രസിഡന്റ്‌ പി.സി സിറിയക്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ കല്യാണ്‍ രൂപത ബിഷപ്പ്‌ മാര്‍ തോമസ്‌ ഇലവനാലിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ്‌-ചാന്‍സിലര്‍ ഡോ. ജാന്‍സി ജയിംസ്‌ (വനിതകള്‍ 2030), അഗസ്റ്റിന്‍ ജോര്‍ജ്‌ (യുവജനങ്ങള്‍ 2030), ഡോ.കൊച്ചുറാണി ജോസഫ്‌ (ക്രൈസ്തവകുടുംബങ്ങള്‍) എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ 2-ന്‌ ആരംഭിക്കുന്ന സീറോമലബാര്‍ സഭാ പ്രവാസി സമ്മേളനത്തില്‍ സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്ത്‌ അധ്യക്ഷത വഹിക്കും. ഡോ. മോഹന്‍ തോമസായിരിക്കും മോഡറേറ്റര്‍. സിബി ജോസഫ്‌ വാണിയപ്പുരയ്ക്കല്‍ (ഖത്തര്‍), ജോര്‍ജ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളി (അമേരിക്ക), ഡോ. ജോര്‍ജ്‌ അരീക്കല്‍ (ജര്‍മനി), എന്നിവരും സഭയുടെ വെല്ലുവിളികളെക്കുറിച്ച്‌ പി.സെഡ്‌ തോമസ്‌ (ഡല്‍ഹി), പി.ഐ ലാസര്‍ (തൃശുര്‍), അഡ്വ.റോമി ചാക്കോ (ഡല്‍ഹി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഛാന്ദാ ബിഷപ്പ്‌ മാര്‍ വിജയാനന്ദ്‌ നെടുമ്പുറം സന്ദേശം നല്‍കും. വൈകുന്നേരം 6-ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ - പ്രവര്‍ത്തനങ്ങളും, മാര്‍ഗരേഖയും എന്ന വിഷയത്തില്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിക്കും. ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനും ടി. കെ. ജോസ്‌ മോഡറേറ്ററുമായിരിക്കും. 15-ന്‌ രാവിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കുശേഷം നടക്കുന്ന കേരള അസീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ അനുസ്മരണ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പ്രഫ. ജയിംസ്‌ സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക്‌ 12-ന്‌ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ മുഖ്യാതിഥിയായിരിക്കും. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അനുഗ്രഹപ്രഭാഷണവും ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യ സന്ദേശവും നല്‍കും. സഭയുടെ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, പ്രഫ. റോസിലി തോമസ്‌, സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തിന്‍, ഡോ. സാബു ഡി. മാത്യു എന്നിവര്‍ പ്രസംഗിക്കും.

Thursday, August 6, 2009

ലൈംഗിക ധാര്‍മികത: പ്രോ-ലൈഫ്‌ സെമിനാര്‍ ഒമ്പതിന്‌

സ്വവര്‍ഗലൈംഗികതയ്ക്കു നിയമപരിരക്ഷ നല്‍കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികതയുടെ ധാര്‍മികവശങ്ങളെക്കുറിച്ച്‌ അഖില കേരള പ്രോ-ലൈഫ്‌ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.പിഒസിയില്‍ ഒമ്പതിന്‌ രാവിലെ 10 ന്‌ ആരംി‍ക്കുന്ന സെമിനാര്‍ ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കത്തോലിക്കാ സഭയിലെ സംസ്ഥാനതല നേതാക്കള്‍, കെസിബിസിയുടെ വിവിധ കമ്മീഷന്‍ പ്രതിനിധികള്‍, അല്‍മായ സംഘടനാ ഭാരവാഹികള്‍, സന്യാസസമൂഹങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റവ. ഡോ. ബൈജു ജൂലിയന്‍, റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ.ജോസ്‌ കോട്ടയില്‍, ഡോ.സിസ്റ്റര്‍ മേരി മാര്‍സലസ്‌, ഡോ. ജോര്‍ജ്‌ ലിയോണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കെസിബിസി. പ്രോ-ലൈഫ്‌ സമിതി ഭാരവാഹികളായ ജോര്‍ജ്‌ സേവ്യര്‍, എബ്രഹാം പുത്തന്‍കുളം, സാബു ജോസ്‌, ജേക്കബ്‌ മാത്യു, അഡ്വ. ജോസി സേവ്യര്‍, അഡ്വ. തോമസ്‌ തണ്ണിപ്പാറ, സി. എല്‍ ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

Wednesday, August 5, 2009

സിബിഐ അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി : ബിജു പഴയമ്പള്ളി

അഭയാ കേസില്‍ ഇന്‍ക്വിസ്റ്റ്‌ തയാറാക്കിയതിന്റെ പേരില്‍ സിബിഐയുടെ നിരന്തര ചോദ്യം ചെയ്യലിനു വിധേയനായ എഎസ്‌ഐ വി.വി അഗസ്റ്റിന്‍ ജീവനൊടുക്കിയിട്ട്‌ ആറു മാസം പിന്നിട്ടു. അഗസ്റ്റിന്റെ മരണത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിബിഐ പക്ഷേ, ഒരിക്കല്‍ പോലും അതിനു ശ്രമിക്കാത്തത്‌ ദുരൂഹതയായി തുടരുന്നു. ഈ അന്വേഷണത്തിനായി ഒരു തവണപോലും അഗസ്റ്റിന്റെ കുടുംബാംഗങ്ങളുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ല. തന്റെ മരണത്തിനു കാരണം സിബിഐ ആണെന്ന്‌ ആത്മഹത്യാക്കുറിപ്പില്‍ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ സിബിഐ നിരന്തരമായി അഗസ്റ്റിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച്‌ വളരെ വ്യക്തമായ അഗസ്റ്റിന്‍ ഡയറിയില്‍ കുറിച്ചിരുന്നു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ താങ്കള്‍കൂടെ മനസുവച്ചാല്‍ മാപ്പുസാക്ഷിയാക്കാമെന്നും ആലോചിച്ചു തീരുമാനിക്കാനും പറഞ്ഞാണ്‌ സിബിഐ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്‌. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ അഭയ കൊല്ലപ്പെട്ട ദിവസം അഗസ്റ്റിന്‍ പതിവിലും നേരത്തെ ഓഫീസില്‍ എത്തിയില്ലേ അതിനെന്തിനായിരുന്നു എന്നായിരുന്നു സിബിഐയുടെ ചോദ്യം. മൂന്നാം ദിവസത്തെ സിബിഐ ടീമിന്റെ ചോദ്യം ചെയ്യല്‍ കൂടുതല്‍ കഠിനമായിരുന്നെന്നു കുറിപ്പില്‍ പറയുന്നു. കസേരയില്‍നിന്ന്‌ എഴുന്നേല്‍പ്പിച്ച്‌ നിറുത്തി, തന്നെ വിടുകയില്ലെന്നും മറ്റുമുള്ള സ്വരത്തിലേക്ക്‌ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതായി അഗസ്റ്റിന്‍ രേഖപ്പെടുത്തിയിരുന്നു. ‘പതിന്നാലു ദിവസം കസ്റ്റഡിയില്‍ വാങ്ങും സൂക്ഷിച്ചോ’ എന്നു പറഞ്ഞാണ്‌ സിബിഐ 23-ാ‍ം തിയതിയിലെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്‌.പതിനാറുവര്‍ഷമായി തുടര്‍ന്നുകൊണ്ടിരുന്ന അന്വേഷണവും നിരന്തരമായി ചോദ്യം ചെയ്യലും ശാസ്ത്രീയ പരീക്ഷണവും വി.വി അഗസ്റ്റിന്‍ തളര്‍ത്തിയിരുന്നു. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷസംഘം ചുമതലയേറ്റതോടെ വി.വി അഗസ്റ്റിന്തിരേയുള്ള നീക്കം രൂക്ഷമായിരുന്നു. കുറ്റം തെളിയിക്കുന്നതിന്‌ ആരെ വേണമെങ്കിലും ചോദ്യം ചെയ്യുന്നതിന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ അവകാശമുണ്ട്‌. യുക്തിഭദ്രമായി തെളിവുകള്‍ ശേഖരിക്കേണ്ടത്‌ അവരുടെ ഡ്യൂട്ടിയാണ്‌. ചോദ്യംചെയ്യലിന്‌ വിധേയമാകുന്ന വ്യക്തി കുറ്റകൃത്യത്തിനോ തെളിവു നശിപ്പിക്കുന്നതിനോ കൂട്ടുനിന്നുവെന്ന്‌ ഏതെങ്കിലും തരത്തില്‍ തെളിയക്കപ്പെടണം. വി.വി അഗസ്റ്റിന്റെ കാര്യത്തില്‍ അ ങ്ങനെയൊന്നുമില്ലെന്നു കേസ്‌ ഡയറി പഠിച്ചാല്‍ മനസിലാവും.അഗസ്റ്റിന്‍ രണ്ടു ദിവസം, 1992 ഏപ്രില്‍ 27നും 28നും, മാത്രമേ കേസ്‌ അന്വേഷിച്ചുള്ളു. 992 മാര്‍ച്ച്‌ 28ന്‌ അഗസ്റ്റിന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: കാണരുതാത്തത്‌ എന്തെങ്കിലും അഭയ അന്നു രാവിലെ കണ്ടിരിക്കാം. അഭയ തന്നെ തിരിച്ചറിയുമെന്ന്‌ തോന്നിയ ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല- എന്ന്‌ വ്യക്തമായി അഗസ്റ്റിന്‍ എഴുതിയിരുന്നു. ഈ റിപ്പോര്‍ട്ടു തന്നെയാണ്‌ ഇപ്പോള്‍ സിബിഐ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കഥയായി അവതരിപ്പിക്കുന്നതും. അഭയാ കേസില്‍ എഎസ്‌ഐ വി.വി അഗസ്റ്റിന്‍ ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റില്‍ ഇന്‍ക്വിസ്റ്റ്‌ തയാറാക്കിയത്‌ രാവിലെ 10.30 എന്നത്‌ 8.30 എന്ന്‌ മനപ്പൂര്‍വം രേഖപ്പെടുത്തിയെന്ന്‌ ആരോപിക്കപ്പെട്ടിരുന്നു. ഇതുമാത്രമാണ്‌ എഎസ്‌ഐ അഗസ്റ്റിന്‍ സിബിഐ സംശയിക്കാനുള്ള കാരണവും. എന്നാല്‍, സിബിഐ ഡിവൈഎസ്പി വര്‍ഗീസ്‌ പി. തോമസ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി 29-3-1989 എന്നാണു കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.അഭയ മരിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പുള്ള തീയതിയാണിത്‌. എന്നാല്‍, എന്തുകൊണ്ട്‌ സിബിഐ വര്‍ഗീസ്‌ പി. തോമസിനെ സംശയിക്കുന്നില്ല എന്നു വ്യക്തമല്ല. മരിച്ച അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വി.വി അഗസ്റ്റിന്‍ അത്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ മനപ്പൂര്‍വം ചേര്‍ത്തില്ല എന്ന്‌ സിബിഐ ആരോപിക്കുന്നുണ്ട്‌. എന്നാല്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനും കഴുത്തിലെ പരിക്കുകളെക്കുറിച്ചു പറയുന്നില്ല. സിബിഐ നിര്‍ദേശിച്ചിരുന്ന എല്ലാ ശാസ്ത്രീയ പരിശോധനകള്‍ക്കും അഗസ്റ്റിന്‍ എന്നും വിധേയനായിരുന്നു. ബ്രെയിന്‍ മാപ്പിംഗും, പോളിഗ്രാഫ്‌ ടെസ്റ്റിനും വിധേയനായി. രണ്ടു തവണ ബാംഗളൂരിലും രണ്ടു തവണ ഡല്‍ഹിയിലും ടെസ്റ്റുകള്‍ക്കായി പോയി. ഇതെല്ലാം പെന്‍ഷന്‍ തുകയില്‍ നിന്നു മിച്ചം പിടിക്കുന്ന പണം കൊണ്ടായിരുന്നു. നാര്‍കോ അനാലിസിസ്‌ നടത്തുന്നതിനും അഗസ്റ്റിന്‍ സമ്മതപത്രം നല്‍കിയിരുന്നു. എന്നാല്‍, അതിനു മുമ്പായി നടത്തിയ വൈദ്യപരിശോധനയിലായിരുന്നു അഗസ്റ്റിന്‌ ഹദ്രോഗമുണെ്ടന്നു കണെ്ടത്തിയത്‌. അതിനാല്‍ നാര്‍കോ അനാലിസിസ്‌ പരിശോധന ഒഴിവാക്കുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ തനിക്ക്‌ ഭയമില്ലെന്നായിരുന്നു പപ്പ എപ്പോഴും പറഞ്ഞിരുന്നതെന്ന്‌ അഗസ്റ്റിന്റെ മക്കള്‍ പറയുന്നു. പല മാധ്യമങ്ങളും ചാനലുകാരും പ്രചരിപ്പിച്ചിരുന്നത്‌ അഗസ്റ്റിന്‌ വന്‍തോതില്‍ പണം ലഭിച്ചിരുന്നുവെന്നാണ്‌. മരിക്കു മ്പോഴും വന്‍ സാമ്പത്തിക ബാധ്യത ബാക്കിയായിരുന്നു. തങ്ങള്‍ അതുവരെ ആഘോഷിച്ച ഒരു ഇരയെ പിന്നീട്‌ ഒരു മാധ്യമങ്ങളും തിരിഞ്ഞുനോക്കിയില്ല.

Tuesday, August 4, 2009

വിദ്യാഭ്യാസമേഖലയില്‍ നിന്ന്‌ സഭയ്ക്ക്‌ പിന്തിരിയാനാവില്ല: മാര്‍ ജോസഫ്‌ പെരുന്തോട്ടം

പുതിയ തലമുറയ്ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്നത്‌ സഭയുടെ അവകാശവും കടമയുമാണെന്നും മാറിമാറിവരുന്ന സര്‍ക്കാരുകളുടെ നയവ്യതിയാനങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ ഈരംഗത്തുനിന്നും മടുത്തു പിന്‍മാറാന്‍ സഭയ്ക്കാവില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം.മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍മാനേജര്‍ ഫാ. ജോര്‍ജ്‌ സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എംപി മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.വി രാമഭദ്രന്‍, മുട്ടാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ കൃഷ്ണന്‍കുട്ടി, വെളിയനാട്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം ജോസഫ്‌ മാമ്മന്‍, കുട്ടനാട്‌ ഡി.ഇ.ഒ പി.എം റോസമ്മ, ഡി. ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്‌ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോയ്‌ ജോസഫ്‌ നന്ദിയും പറഞ്ഞു.

ക്രൈസ്തവ പീഡനം: ഐക്യരാഷ്ട്രസഭ ഇടപെടണം - കാത്തലിക്‌ ഫെഡറേഷന്‍

പാക്കിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍-കി-മൂണ്‍ അടിയന്തരമായി ഇടപെടണമെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ ഒത്തൊരുമയോടെ ഭാരതത്തില്‍ എങ്ങനെ വസിക്കുന്നുവെന്നും ഭാരതസര്‍ക്കാര്‍ അവരോട്‌ എന്തു സമീപനമാണ്‌ പുലര്‍ത്തുന്നതെന്നും പാക്കിസ്ഥാന്‍ കണ്ടുപഠിക്കണമെന്നും കാത്തലിക്‌ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ്‌ അഡ്വ.പി.പി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.ഐസക്‌ ആന്റണി, ഹെന്റി ജോണ്‍, ഡോ.ആന്‍സി മാത്യു, ജോസ്‌ ടി. കുറ്റിക്കാട്‌, കെ.സി ആന്റണി, കെ.എസ്‌ ജോസഫ്‌ കടന്തോട്‌, മുക്കം ബേബി എന്നിവര്‍ പ്രസംഗിച്ചു.

സാംസ്കാരിക സംഘടനകളില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കുന്നു:

സാംസ്കാരിക സംഘടനകള്‍പോലെയുള്ള സംഘടിത പ്രസ്ഥാനങ്ങളുടെ അധികാര സ്ഥാനങ്ങളില്‍ പാര്‍ട്ടിക്കാരെ കുത്തിത്തിരുകി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സമസ്തമേഖലയിലും ആധിപത്യം സ്ഥാപിക്കുന്നതു സമൂഹത്തിന്‌ അത്യധികം ആപത്കരമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോന പള്ളി, കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്നിവയുടെ സഹകരണത്തോടെ കുറവിലങ്ങാട്‌ പി.പി.എ ട്രസ്റ്റ്‌ സംഘടിപ്പിച്ച വിമോചന സമര അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍, അക്കാഡമിക്‌ പ്രസ്ഥാനങ്ങള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയില്‍ പാര്‍ട്ടി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരേ പ്രതികരിക്കാന്‍ മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ സാധിക്കുന്നില്ല. ഇത്‌ അത്യധികം ആപത്കരമായ ഒരു സ്ഥിതിവിശേഷമാണ്‌. വിമോചന സമരംപോലെയുള്ള അവകാശ സമരങ്ങള്‍ക്കു ചരിത്രത്തില്‍ സ്ഥാനം കുറയാന്‍ കാരണം ചില സംഘടിതശക്തികളുടെ പ്രവര്‍ത്തനംമൂലമാണ്‌. വിമോചന സമരത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കു സാധിക്കുന്നില്ല. നമ്മുടെ മൗലികാവകാശങ്ങള്‍ ചോദ്യം ചെയ്തിട്ടുപോലും ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയുന്നില്ല. ഇതിനു കാരണം ചരിത്രം മനസിലാക്കാത്തതാണ്‌. ധാര്‍മികാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ പള്ളിക്കും ഇടപെടാന്‍ അവകാശമുണ്ട്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു വിമോചന സമരം. ഇതിലും വലിയ ചരിത്ര പ്രാധാന്യം പാവങ്ങളെ വാരിക്കുന്തങ്ങളുമായി സായുധപോലീസിനു നേരെ പറഞ്ഞുവിട്ട്‌ ചതിക്കുഴി തീര്‍ത്ത പുന്നപ്ര വയലാര്‍ സമരത്തിനു നല്‍കുവാനുളള ശ്രമം ആസൂത്രിതമാണെന്ന്‌ നാം ഓര്‍ക്കണമെന്നും മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. ഫൊറോന വികാരി റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. പി.സി സിറിയക്‌ ഐ.എ.എസ്‌, ഡോ. കുര്യാസ്‌ കുമ്പളക്കുഴി, ഇമ്മാനുവല്‍ ജോണ്‍ നിധീരി, പി.സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, August 3, 2009

ഇടതുനേതാക്കളും മാധ്യമങ്ങളും വിമോചനസമരത്തെ വളച്ചൊടിക്കുന്നു: മാര്‍ പവ്വത്തില്‍

ഇടതുപക്ഷ നേതാക്കളും സമാന ചിന്തയുള്ള മാധ്യമങ്ങളും വിമോചന സമരത്തെ സാമുദായികവത്കരിക്കാന്‍ കുത്സിതശ്രമം നടത്തുകയാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കാഞ്ഞിരപ്പള്ളി രൂപത സോഫിയ സ്റ്റഡിഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിമോചനസമര സുവര്‍ണ ജൂബിലി അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമോചനസമരത്തിനു പിന്നാലെ ഇഎംഎസ്‌ സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്രനടപടിയെ സിപിഎം ഇന്നും വിമര്‍ശിക്കുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന ജനതാസര്‍ക്കാര്‍ അഞ്ച്‌ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടപ്പോള്‍ സിപിഎമ്മും സിപിഐയും അതിനെ പിന്തുണച്ചു.ഇക്കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടു ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. എല്ലാ സമുദായങ്ങളും തൊഴിലാളി യൂണിയനുകളും ഒത്തുചേര്‍ന്ന്‌ ഒന്നരലക്ഷം പേരാണ്‌ വിമോചന സമരത്തിന്‌ അണിനിരന്നത്‌. ഇതില്‍ മൂന്നിലൊന്ന്‌ സ്ത്രീകളായിരുന്നു. ഇത്ര വലിയ ജനകീയ മുന്നേറ്റം എങ്ങനെ കേരളത്തിലുണ്ടായി എന്ന്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതിശയം പ്രകടിപ്പിച്ചു. അന്നത്തെ സാമൂഹിക പശ്ചാത്തലം ഇന്നും പ്രസക്തമാണ്‌. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ന്യൂനപക്ഷ അവകാശവും സാമൂഹിക നീതിയും ധ്വംസിക്കുന്ന രീതിയാണ്‌ ഇടതുപക്ഷ സര്‍ക്കാരിന്റേത്‌. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മക്കള്‍ക്കും തലമുറകള്‍ക്കും പറഞ്ഞുകൊടുക്കേണ്ടത്‌ മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്‌. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ വിമോചന സമരത്തിന്റെ അനുസ്മരണ സമ്മേളനങ്ങള്‍ നടത്തുന്നത്‌- മാര്‍ പവ്വത്തില്‍ വ്യക്തമാക്കി. മാര്‍ മാത്യു അറയ്ക്കല്‍ അധ്യ ക്ഷനായിരുന്നു. കേരള കാത്തലിക്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ജോണ്‍ കച്ചിറമറ്റം, ഡോ. കുര്യാസ്‌ കുമ്പളക്കുഴി എന്നിവര്‍ വിമോചന സമരത്തിന്റെ സാഹചര്യങ്ങളും ചരിത്ര പശ്ചാത്തലവും വ്യക്തമാക്കി.വിമോചന സമരത്തില്‍ പങ്കെടുത്ത രൂപതാംഗങ്ങളായ നൂറിലേറെപ്പേരെ ആദരിച്ചു. വികാരി ജനറാള്‍ ഫാ. ജോര്‍ജ്‌ ആലുങ്കല്‍, വി.ജെ തോമസ്‌, കെസിബിസി അല്‍മായ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സോഫിയ സ്റ്റഡിഫോറം ഡയറക്ടര്‍ റവ. ഡോ. ജോസ്‌ പുളിക്കല്‍ സ്വാഗതവും കെ.ഐ മാത്യു പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു.

ശിഹാബ്‌ തങ്ങള്‍ മതസൗഹാര്‍ദ സന്ദേശം പകര്‍ന്ന വ്യക്തി: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

വിഭാഗീയതയും വര്‍ഗീയതയും വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ മാനവ മൈത്രിയുടെയും മതസൗഹാര്‍ദതയുടെയും സന്ദേശം നല്‍കിയ ആളാണ്‌ പാണക്കാട്‌ സയിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം കേരള സമൂഹത്തില്‍ ഭദ്രതാബോധവും സമാധാനവും നിലനിര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണം സ്നേഹത്തിന്റെയും സഹകരണത്തിന്റെയും നേരായ പാതയിലൂടെ നീങ്ങാന്‍ അനേകര്‍ക്ക്‌ സഹായകമാകുമെന്നും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു.

കെസിബിസി ജാഗ്രതാസമിതി അനുശോചിച്ചു

പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ കെസിബിസി ജാഗ്രതാസമിതി അനുശോചിച്ചു. കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിനുവേണ്ടി എക്കാലവും നിലകൊണ്ട അദ്ദേഹത്തിന്റെ ദേഹവിയോഗം കേരളീയര്‍ക്ക്‌ തീരാനഷ്ടമാണെന്നും കെസിബിസി ഭാരവാഹികള്‍ അറിയിച്ചു. മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃകയെയാണ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന്‌ കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു.

Saturday, August 1, 2009

സിബിസിഐ അപലപിച്ചു

കര്‍ണാകയിലെ തോട്ടത്താടിക്കടുത്ത്‌ മലയാളി വൈദികന്‍ ഫാ. ജെയിംസ്‌ മുകളേലിന്റെ കൊലപാതകത്തില്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) നടുക്കവും രോഷവും രേഖപ്പെടുത്തുകയും അപല പിക്കുകയും ചെയ്തു.സ്വന്തം ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യുന്ന നിരപരാധിയായ ഒരു കത്തോലിക്കാ വൈദികന്റെ ക്രൂരമായ കൊലപാതകം സംസ്കാരമുള്ള ഒരു സമൂഹത്തിനും ചേര്‍ന്നതല്ലെന്ന്‌ സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ സ്റ്റനിസ്ലാവോസ്‌ ഫെര്‍ണാണ്ടസ്‌ ചൂണ്ടിക്കാട്ടി.

വൈദികന്റെ കൊലപാതകം അപലപനീയം: ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍

ബല്‍ത്തങ്ങാടി രൂപതാംഗമായ ഫാ. ജയിംസ്‌ മുകളേലിന്റെ കൊലപാതകം അപ ലപനീയവും ഈശ്വര വിശ്വാസികളെ ഞെട്ടിക്കുന്നതുമാണെന്ന്‌ സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ പറഞ്ഞു. ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ നടക്കുന്ന സി.എം.ഐ മേജര്‍ സുപ്പീരിയേഴ്സിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ എത്രയും പെട്ടെന്ന്‌ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. സിഎംഐ സഭയുടെ ജനറല്‍ കൗണ്‍സിലര്‍മാരും പതിന്നാലു പ്രൊവിന്‍സുകളില്‍നിന്നുള്ള മേജര്‍ സുപ്പീരിയര്‍മാരും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

വൈദികന്റെ കൊലപാതകം: കര്‍ശന നടപടി വേണം: ഡോ. സ്റ്റാന്‍ലി റോമന്‍

ബല്‍ത്തങ്ങാടി രൂപതയിലെ കുട്ടൂര്‍പാടി സെന്റ്‌ മേരിസ്‌ പള്ളി വികാരിയും തലശേരി അതിരൂപതാ വൈദികനുമായ ഫാ. ജെയിംസ്‌ മുകളേലിന്റെ കൊലപാതകത്തില്‍ കെസിബിസി വിദ്യാഭ്യാസ- ഐക്യജാഗ്രതകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ദുഃഖവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. ജെയിംസ്‌ മുകളേലിന്റെ കൊലപാതകത്തില്‍ ദുഃഖാര്‍ത്തരായിരിക്കുന്ന തലശേരി അതിരൂപതയോടും ബല്‍ത്തങ്ങാടി രൂപതയിലെ കുട്ടുര്‍പാടി ഇടവകാംഗങ്ങളോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ദുഃഖവും അനുശോചനവും അദ്ദേഹം അറിയിച്ചു.

ഫാ. ജെയിംസ്‌ മുകളേലിന്റെ കൊലപാതകം: കെസിബിസി ആശങ്ക രേഖപ്പെടുത്തി

കര്‍ണാടകയിലെ തോട്ടത്താടിക്ക്‌ സമീപം കുംതാടി ഗ്രാമത്തില്‍ തലശേരി അതിരൂപതാംഗവും ബല്‍ത്തങ്ങാടി രൂപതയിലെ കുട്ടൂര്‍പാടി സെന്റ്‌ മേരീസ്‌ പള്ളി വികാരിയുമായ ഫാ. ജെയിംസ്‌ മുകളേല്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആസൂത്രിതമായ കൊലപാതകമാണ്‌ നടന്നിരിക്കുന്നതെന്നാണ്‌ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായിരിക്കുന്നത്‌. സമുദായങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വത്തോടും സ്നേഹത്തോടും കഴിയുന്ന പ്രദേശത്ത്‌ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ക്രൈസ്തവ പുരോഹിതനെ ക്രൂരമായ രീതിയില്‍ കൊലചെയ്തതു പ്രദേശത്ത്‌ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാന്‍ കാരണമാകരുതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും കെസിബിസി അഭ്യര്‍ഥിച്ചു. കര്‍ണാടക സര്‍ക്കാര്‍ സമഗ്രഅന്വേഷണം നടത്തണമെന്നും കുറ്റകൃത്യം ചെയ്തവര്‍ ആരായാലും അവരെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരണമെന്നും കെസിബിസി ആവശ്യപ്പെട്ടു.ഫാ. ജെയിംസ്‌ മുകളേലിന്റെ കുടുംബാംഗങ്ങളെയും ബല്‍ത്തങ്ങാടി രൂപത വിശ്വാസി സമൂഹത്തെയും കേരള കത്തോലിക്കാസഭ ദുഃഖവും അനുശോചനവും അറിയിച്ചു.

വിശ്വാസജീവിതത്തിലധിഷ്ഠിതമാകണം യുവജനപ്രവര്‍ത്തനങ്ങള്‍: മാര്‍ പുന്നക്കോട്ടില്‍

അധാര്‍മികതയുടെ ലോകത്തില്‍ വിശ്വാസത്തിന്റെ തിരിനാളം തെളിയിക്കാനും സമൂഹത്തില്‍ നന്മയുടെ വക്താക്കളാകാനും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന്‌ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. ജോര്‍ജ്‌ പുന്നക്കോട്ടില്‍ ആഹ്വാനം ചെയ്തു. കെസി.വൈ.എം. ന്റെ 31-ാ‍മത്‌ സംസ്ഥാന അര്‍ധവാര്‍ഷിക സെനറ്റ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ജീവജ്യോതി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സെനറ്റ്‌ യോഗത്തില്‍ കോതമംഗലം ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ പുന്നക്കോട്ടില്‍ തിരിതെളിച്ച്‌ സെനറ്റിന്‌ തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂര്‍, ജനറല്‍ സെക്രട്ടറി സന്തോഷ്‌ അറയ്ക്കല്‍, ജെയ്സ്‌ വാട്ടപ്പിള്ളില്‍, ഡോ. ജോസഫ്‌ കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിമോചന സമരത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നു: മാര്‍ പവ്വത്തില്‍

വിമോചന സമരത്തിന്റെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണെ്ടന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അഖില കേരളാ കത്തോലിക്കാ കോണ്‍ഗ്രസ്‌ ചങ്ങനാശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യ ത്തില്‍ മെത്രാപ്പോലീത്തന്‍ പാരിഷ്‌ ഹാളില്‍ നടന്ന വിമോചന സമ ര സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. വിമോചന സമരമെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക്‌ വിഭ്രാന്തിയാണ്‌. എന്നാല്‍, ആരും രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം നടത്തിയിട്ടില്ല. കേരളം കണ്ടതില്‍വച്ച്‌ ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു വിമോചന സമരമെന്നും മന്നത്ത്‌ പത്മനാഭന്റെ നേതൃത്വം സമരത്തിന്‌ ശക്തിപകര്‍ന്നതായും മാര്‍ ജോസഫ്‌ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. 1957-ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ സര്‍വാധിപത്യസ്വഭാവം മറനീക്കി പുറത്തുവന്നപ്പോഴാണ്‌ വിമോചന സമരം പൊട്ടിപ്പുറപ്പെട്ടത്‌. വിദ്യാഭ്യാസരംഗം കൈയടക്കിക്കൊണ്ട്‌ എല്ലാരംഗത്തും അരാജകത്വം സൃഷ്‌ ടിച്ച അന്നത്തെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴു ള്ള സര്‍ക്കാരെന്ന പ്രഖ്യാപനമാണ്‌ കണ്ടുവരുന്നത്‌. കോടതികളെ പ്പോലും ധിക്കരിച്ച സെല്‍ഭരണത്തിനെതിരേയും ജനദ്രോഹ നടപടികള്‍ക്കെതിരേയുമാണ്‌ ജനമുന്നേറ്റമുണ്ടായത്‌. വിദ്യാഭ്യാസത്തിനുമേല്‍ അന്നത്തെ സര്‍ക്കാര്‍ കൈവച്ചതുപോലെയുള്ള നീക്കമാണ്‌ ഈ സര്‍ക്കാരും നടത്തുന്നത്‌. രണ്ടാം മുണ്ടശേരിയെന്ന നിലയിലുള്ള പ്രവര്‍ത്തനമാണ്‌ വിദ്യാഭ്യാസമന്ത്രി നടത്തുന്നത്‌. വിമോചന സമരത്തെ വികലമായി ചിത്രീകരിച്ചു തെറ്റിദ്ധാരണകള്‍ പരത്താനും സമരത്തിന്‌ നേതൃത്വം നല്‍കിയവരെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ നടന്നുവരികയാണ്‌. ചില രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന സമീപനം തെറ്റിദ്ധാരണാജനകമാണ്‌. തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട നെഹ്‌റു സര്‍ക്കാരിന്റെ നടപടി ശരിയല്ലെന്നു പറയുന്നവര്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്‌ ചോദ്യം ചെയ്യുന്നത്‌. സമൂഹത്തിന്റെ ഓര്‍മകളെ മാറ്റിമറിച്ചു ചിന്തകളെ വഴിതെറ്റിക്കാനാണ്‌ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്‌. ജനവിരുദ്ധമായ സര്‍ക്കാരിനെതിരേ ചെയ്യേണ്ടതു മാത്രമേ അന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളൂ. മനുഷ്യാവകാശങ്ങളെയും മതവിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ നാം ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു.ലോക ചരിത്രത്തിലെ മാതൃകാപരമായ ജനമുന്നേറ്റമായിരുന്നു വിമോചന സമരമെന്ന്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. വിമോചന സമരങ്ങള്‍ അവസാനിക്കുന്നില്ലെന്നും തിന്മ ഉയരുന്നിടത്ത്‌ വിമോചന സമരങ്ങള്‍ ഉണ്ടാകണമെന്നും മാര്‍ പെരു ന്തോട്ടം അഭിപ്രായപ്പെട്ടു. ഇക്കാലത്ത്‌ വിമോചന സമരത്തെ ഓര്‍ക്കുന്നതു പ്രസക്തമാണെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ മണ്‍മറഞ്ഞ വിമോചനസമരസേനാനികളെ അനുസ്മരിച്ചു. സി.എഫ്‌ തോമസ്‌ എംഎല്‍എ, ഡോ.എം.ജി.എസ്‌ നാരായണന്‍, റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, ജോണ്‍ കച്ചിറമറ്റം, പ്രഫ. കെ.കെ ജോണ്‍, ഫാ.തോമസ്‌ തുമ്പയില്‍, ഡോ.പി.സി അനിയന്‍കുഞ്ഞ്‌, പ്രഫ.കെ.ടി സെബാസ്റ്റ്യന്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. വിമോചന സമരസാരഥികളായ റോസമ്മ ചാക്കോ, അഡ്വ.കെ.ജെ ജോണ്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.വിമോചന സമരത്തില്‍ രക്തസാക്ഷിത്വംവരിച്ച തുരുത്തി സെന്റ്‌ മേരീസ്‌ ഇടവകാംഗമായ പുത്തന്‍പുരയ്ക്കല്‍ ആന്റണി സ്കറിയായുടെ കബറിടത്തില്‍നിന്ന്‌ തുരുത്തി എകെസിസി ശാഖയുടെ നേതൃത്വത്തില്‍ നടന്ന ദീപശിഖാ പ്രയാണം സമ്മേളന നഗറില്‍ എത്തിയതോടെയാണ്‌ ജൂബിലി സമ്മേളനത്തിനു തുടക്കം കുറിച്ചത്‌.