Tuesday, August 25, 2009

വിദ്യാഭ്യാസ പുരോഗതിയില്‍ സ്വകാര്യമേഖലയുടെ പങ്ക്‌ വലുത്‌ : ഉമ്മന്‍ചാണ്ടി

സ്വകാര്യമേഖലയുടെ ശക്തമായ ഇടപെടലും സാന്നിധ്യവുമാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക്‌ അടിത്തറയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. അസമ്പ്ഷന്‍ കോളജ്‌ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസരംഗത്ത്‌ കേരളം വെല്ലുവിളികള്‍ നേരിടുകയാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം നടത്തിയില്ലെങ്കില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരും. കേരളത്തില്‍ എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനാല്‍ പാര്‍ലമെന്റ്‌ പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിന്‌ കേരളത്തില്‍ പ്രസക്തി കുറവാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി വിദ്യാഭ്യാസരംഗത്ത്‌ അസമ്പ്ഷന്‍ കോളജ്‌ അഭിമാനിക്കാവുന്ന ചരിത്രനേട്ടങ്ങളാണ്‌ സമ്മാനിച്ചിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ്സ്‌ അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവസഭ വനിതാ വിദ്യാഭ്യാസത്തിന്‌ എന്നും പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ്‌ കാളാശേരി അസമ്പ്ഷന്‍ കോളജിനു തുടക്കമിട്ടത്‌.സാങ്കേതിക വിദ്യാഭ്യാസവും സ്വാതന്ത്ര്യവും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കാന്‍ ഉപകരിക്കണമെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.