Saturday, July 4, 2009

തോമാശ്ലീഹാ പകര്‍ന്ന വിശ്വാസ ചൈതന്യം കാത്തു സൂക്ഷിക്കണം: മാര്‍ പെരുന്തോട്ടം

ഭാരതത്തിന്റെ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസ ചൈതന്യം സഭാമക്കള്‍ കാത്തുസൂക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. നിരണം മാര്‍ത്തോമാ ശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവാലയത്തിന്റെ ശില ആശീര്‍വാദ ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സഭയുടെ കൂട്ടായ്മയും വിശ്വാസ ത്തിലുള്ള ഐക്യവുമാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. ആദിമ കാലത്ത്‌ ക്രൈസ്തവസഭ പീഡനങ്ങള്‍ കൂട്ടായ്മയോടെയാണ്‌ നേരിട്ടത്‌. ഇത്‌ സഭയുടെ വളര്‍ച്ചയ്ക്ക്‌ ഉപകരിച്ചു. പൂര്‍വകാലത്തിലെ സഭയുടെ ഐക്യം അനുസ്യൂതം തുടരാനാണ്‌ സഭ പരിശ്രമിക്കുന്നത്‌. തോമാശ്ലീഹാ രൂപം കൊടുത്ത സഭാസമൂഹത്തിലൊന്നാണ്‌ നിരണത്തുള്ളത്‌. വിശ്വാസ വിശുദ്ധി യുടെയും ആത്മീയ ചൈതന്യത്തി ന്റെയും കേന്ദ്രമായി നിരണം മാറണം. ഭാരതത്തിന്റെ സംസ്കാരവും ആത്മീയതയും ഉള്‍ക്കൊണ്ട്‌ സഭാമക്കള്‍ ക്രിസ്തുവിന്‌ സാക്ഷ്യം വഹിക്കണമെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.സായാഹ്ന പ്രാര്‍ഥനയ്ക്കു ശേഷമാണ്‌ ശിലാ ആശീര്‍വാദ ചടങ്ങ്‌ നടന്നത്‌. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. ജോസഫ്‌ നടുവിലേഴം, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ആന്റണി കമുകുംപള്ളി എന്നിവര്‍ ശുശ്രൂഷകള്‍ക്ക്‌ സഹകാര്‍മികരായിരുന്നു. ചടങ്ങിനു മുമ്പ്‌ കല്‍വിളക്കില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ദീപം തെളിയിച്ചു. തുടര്‍ന്ന്‌ മാര്‍ പെരുന്തോട്ടം കൊടിയേറ്റും നിര്‍വഹിച്ചു. തിരുവല്ല പൊടിയാടി ജംഗ്ഷനില്‍ നിന്നു നിരണം മാര്‍തോമാശ്ലീഹാ കേന്ദ്രത്തിലേക്ക്‌ നടന്ന തീര്‍ഥാടനം മാര്‍ ജോസഫ്‌ പെരു ന്തോട്ടം നയിച്ചു.വൈദികര്‍, സന്യാസിനികള്‍ ഉള്‍പ്പെടെ നൂറുകണക്കിന്‌ വിശ്വാസികള്‍ തീര്‍ഥാടനത്തിലും തുടര്‍ ശുശ്രൂഷകളിലും പങ്കെടുത്തു