Thursday, July 2, 2009

വൈദികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൊല്ലുമെന്ന്‌ വീണ്ടും ഭീഷണി

കോടതി വരാന്തയില്‍ അഭിഭാഷകന്റെ മര്‍ദനത്തിനിരയായ വൈദികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനവിലാസം ഉത്ഥാനാശ്രമം സുപ്പീരിയര്‍ ഫാ. ലോറന്‍സ്‌, ബ്രദര്‍ യേശുദാസ്‌ എന്നിവരെയാണ്‌ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ബ്രദറിന്റെ കര്‍ണപടത്തിന്‌ സാരമായ പരിക്കേറ്റിട്ടുണ്ട്‌. തിങ്കളാഴ്ച ഉച്ചയോടെ പീരുമേട്‌ കോടതി വരാന്തയിലാണ്‌ വൈദികരെ അഡ്വ. ലാല്‍ ഏബ്രഹാം മര്‍ദിച്ചത്‌. ലാലിന്റെ സഹോദരന്‍ പ്രിന്‍സ്‌ ഉപ്പുതറ പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ വ്യാജ പരാതിയേ തുടര്‍ന്നുണ്ടായ കേസില്‍ കോടതിയില്‍ ജാമ്യത്തിന്‌ എത്തിയതായിരുന്നു വൈദികര്‍. ഇവരെ ത്തേടി ഗുണ്ടാസംഘം കോടതിക്ക്‌ വെളിയില്‍ കാത്തുനില്‍ക്കുന്നതറിഞ്ഞ്‌ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഇവര്‍ നേരിട്ടെത്തി പരാതി നല്‍കിയതിനേതുടര്‍ന്ന്‌ ഇരുവര്‍ക്കും കോടതി പോലീസ്‌ സംരക്ഷണത്തിന്‌ ഉത്തരവിട്ടിരുന്നു.കോടതി വരാന്തയില്‍ പോലീസിനെ കാത്തുനില്‍ക്കവേയാണ്‌ അഭിഭാഷകന്‍ പരസ്യമായി ഇവരെ ആക്രമിച്ചത്‌. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സാന്നിധ്യത്തിലാണ്‌ ആക്രമണം നടന്നതെങ്കിലും അക്രമിയെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ തയാറായില്ല. തുടര്‍ന്ന്‌ പോലീസിന്റെ സംരക്ഷണത്തോടെ ആശ്രമത്തിലെത്തിയ വൈദികരെ ഫോണില്‍ വിളിച്ചു കൊല്ലുമെന്ന്‌ അഭിഭാഷകന്‍ വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്‌. ജനവാസമേഖലയില്‍നിന്നും ഏറെ ഒറ്റപ്പെട്ടുകിടക്കുന്ന ആശ്രമത്തില്‍ കഴിയുന്നത്‌ വൈദികര്‍ക്ക്‌ ഇപ്പോള്‍ സുരക്ഷിതമല്ലാതായിരിക്കുകയാണ്‌.അഭിഭാഷകന്റെ സഹോദരന്‍ പ്രിന്‍സിനെ അസഭ്യം പറഞ്ഞുവെന്നാണ്‌ വൈദികര്‍ക്കെതിരേയുള്ള കേസ്‌. പഞ്ചായത്ത്‌ മെംബറായ പ്രിന്‍സിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ വൈദികര്‍ക്കെതിരേ പോലീസ്‌ കേസ്‌ ചാര്‍ജു ചെയ്യുകയായിരുന്നു. അന്വേഷണം നടത്താതെ പ്രവര്‍ത്തിച്ച പോലീസിനെതിരേ നടപടിയുണ്ടാകുമെന്നാണ്‌ സൂചന. രാഷ്ട്രീയ സ്വാധീനത്തില്‍ നിരപരാധികളായ വൈദികര്‍ക്കെതിരേ പോലീസ്‌ കേസെടുക്കുകയായിരുന്നു. 22 പേരാണ്‌ ആശ്രമത്തിലുള്ളത്‌. കന്നുകാലികളെ വളര്‍ത്തിയും മറ്റ്‌ കൃഷികളില്‍നിന്നുള്ള വരുമാനവുമാണ്‌ ആശ്രമത്തിനുള്ളത്‌. അന്തേവാസികള്‍തന്നെയാണ്‌ ഇവിടുത്തെ ജോലികള്‍ ചെയ്യുന്നത്‌. ഇവിടെനിന്നുള്ള വരുമാനം മറ്റ്‌ സംഘടനകള്‍വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ആശ്രമം നല്‍കുന്നത്‌. ധ്യാനവും പ്രാര്‍ഥനയും അധ്വാനവുമാണ്‌ ഇവരുടെ ജീവിതശൈലി. സുപ്പീരിയറിനും ബ്രദര്‍ യേശുദാസിനും മാത്രമാണ്‌ പുറംലോകവുമായി ബന്ധമുള്ളത്‌. ബാക്കിയുള്ളവര്‍ ആശ്രമത്തില്‍തന്നെ പ്രാര്‍ഥനാനിരതരാണ്‌. ഇങ്ങിനെയുള്ളവര്‍ക്കെതിരേയാണ്‌ അസഭ്യം പറഞ്ഞെന്ന പേരില്‍ പോലീസ്‌ കള്ളക്കേസെടുത്തത്‌. ഇറ്റലി സ്വദേശിയായ വൈദികനാണ്‌ ആശ്രമ സുപ്പീരിയര്‍. അക്രമം സംബന്ധിച്ച്‌ എംബസിയില്‍ പരാതി നല്‍കുമെന്നും ബാര്‍ കൗണ്‍സിലില്‍ വക്കീലിനെതിരേ പരാതിപ്പെ ടുമെന്നും ബ്രദര്‍ യേശുദാസ്‌ പറഞ്ഞു.വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേ ച്ചേരില്‍, വികാരി ജനറാള്‍ ഫാ. ജോസ്‌ നവാസ്‌, പ്രൊക്കുറേറ്റര്‍ ഫാ. ഹെന്‍ട്രി കൊച്ചുപറമ്പില്‍ എന്നിവര്‍ ആശുപത്രിയിലെത്തി വൈദികരെ സന്ദര്‍ശിച്ചു.