Monday, September 7, 2009

ജീവന്‌ മൂല്യം നല്‍കുന്ന പുതിയ സംസ്കാരം വളരണം : മാര്‍ പവ്വത്തില്‍

ജീവന്‌ മൂല്യം കല്‍പ്പിച്ച്‌ ജീവന്റെ സംസ്കാരം വളര്‍ത്താന്‍ സമൂഹം പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കൃപാ പ്രോലൈഫേഴ്സിന്റെ ആഭിമുഖ്യത്തില്‍ നഴ്സുമാര്‍ക്കായി ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രിയില്‍ സംഘടിപ്പിച്ച സിമ്പോസിയത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവന്‌ മൂല്യം കല്‍പ്പിക്കുന്നവര്‍ക്കുമാത്രമേ ജീവന്റെ സംരക്ഷകരാകാന്‍ കഴിയുകയുള്ളൂ. ദൈവത്തിന്റെ ഇടപെടലിലാണ്‌ ജീവന്‍ ഉണ്ടാകുന്നത്‌. ദൈവദാനമായി ലഭിക്കുന്ന ജീവന്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജീവനെ നിസാരവത്കരിക്കാന്‍ ഇന്ന്‌ തീവ്രശ്രമം നടക്കുകയാണ്‌. അതിന്റെ ഭാഗമാണ്‌ ഭ്രൂണഹത്യ മുതല്‍ കൊലപാതകം വരെയുള്ള കാര്യങ്ങളെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ജീവന്റെ ഉടമ ദൈവമാണെന്നും മനുഷ്യന്‍ ജീവന്റെ വാഹകര്‍ മാത്രമാണെന്നുമുള്ള ക്രൈസ്തവ വീക്ഷണം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ഉത്ബോദിപ്പിച്ചു. ചെത്തിപ്പുഴ ആശുപത്രി ഡയറക്ടര്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപതാ വികാരി ജനറാള്‍ ഫാ. ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ സന്ദേശം നല്‍കി. സിനിമാ ആര്‍ട്ടിസ്റ്റ്‌ സ്ഫടികം ജോര്‍ജ്‌ ലോഗോ പ്രകാശനം ചെയ്തു. കൃപാ പ്രോലൈഫേഴ്സ്‌ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലൂയിസ്‌ വെള്ളാനിക്കല്‍, സെന്റ്‌ തോമസ്‌ നഴ്സിംഗ്‌ കോളജ്‌ ഡയറക്ടര്‍ ഫാ. സോണി തെക്കേക്കര, കൃപാ ഡയറക്ടര്‍ ഏബ്രഹാം പുത്തന്‍കളം, കോ-ഓര്‍ഡിനേറ്റര്‍ മോളി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ജീവന്റെ സംരക്ഷണത്തെക്കുറിച്ച്‌ നടന്ന സിമ്പോസിയം കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസ്‌ കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ്‌ താന്നിപ്പാറ, ഡോ. സിസ്റ്റര്‍ മേരി മാര്‍സലസ്‌, റവ. ഡോ. സ്കറിയ കന്യാകോണില്‍, ഡോ. സൂസന്‍ മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.