Tuesday, November 3, 2009

‘അണ്‍എയ്ഡഡ്‌ മേഖലയോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം മാറ്റണം’

സ്്കൂള്‍ വിദ്യാഭ്യാസ ചെലവിന്റെ മൂന്നിലൊന്നിലധികം വഹിക്കുന്നത്‌ ഗവണ്‍മെന്റ്‌ അംഗീകാരമെന്ന സാങ്കേതികത ലഭിക്കാത്ത കേരള, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസ്‌ സ്കൂളുകളാണെന്ന്‌ കേരള അണ്‍ എയ്ഡഡ്‌ സ്കൂള്‍സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ സിജു കെ. ഐസക്‌ അധ്യക്ഷത വഹിച്ചു.സര്‍ക്കാര്‍ ഗ്രാന്റിനും ധനസഹായത്തിനും അര്‍ഹരായ കുട്ടികള്‍ അവ ഉപേക്ഷിച്ചും സര്‍വീസ്‌ സംഘടനകളുടെയും സര്‍ക്കാരിന്റെയും പ്രചരണങ്ങള്‍ വകവയ്ക്കാതെയും ഇത്തരം സ്കൂളുകളിലേക്ക്‌ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നു വിദ്യാഭ്യാസ വകുപ്പുതന്നെ കണെ്ടത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അംഗീകാരം ലഭിച്ചുകഴിഞ്ഞതിനാലാണ്‌ സര്‍ക്കാര്‍ അംഗീകാരമോ, എന്‍ഒസിയോ ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്തെ 2734-ഓളം സ്കൂളുകളിലായി അഞ്ചരലക്ഷത്തിലധികം കുട്ടികള്‍ ഇപ്പോഴും പഠിക്കുന്നത്‌.സിലബസ്‌ ഏകീകരണം, അധ്യാപക പരിശീലനം, കലാ കായിക മേളകളുടെ നടത്തിപ്പ്‌ എന്നിവയ്ക്കായി അക്കാദമിക്‌ കമ്മിറ്റിയും അംഗീകാര, എന്‍ഒസി ലഭ്യതയ്ക്കായി നിയമ നടപടികളും അവിഷ്കരിക്കാന്‍ തീരുമാനിച്ചു.യൂസഫലി പൊന്നാനി, കെ.കെ ചെറിയാന്‍ജി, എം.എംഎസ്‌ അലി, അഡ്വ. ചന്ദ്രശേഖര വാര്യര്‍, ഷാജി മയ്യനാട്‌, സന്തോഷ്കുമാര്‍, ശാരദാ പ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു.വടക്കന്‍ മേഖല യോഗം 13ന്‌ രണ്ടിന്‌ കോഴിക്കോട്‌ മിഠായി തെരിവിലെ ലാന്‍ഡ്‌ വേള്‍ഡ്‌ സെന്ററിലും മധ്യമേഖല യോഗം ഡിസംബര്‍ അഞ്ചിന്‌ കോട്ടയം പുത്തനങ്ങാടി സെന്റ്‌ മേരീസ്‌ സെന്‍ട്രല്‍ സ്കൂളിലും ചേരും.