Thursday, December 17, 2009

നാടാര്‍വിഭാഗത്തെ ഒന്നടങ്കം സംവരണത്തിന്‌ പരിഗണിക്കണം: കാതോലിക്കാബാവ

നാടാര്‍ വിഭാഗത്തെ ഒന്നായി സംവരണത്തിന്‌ പരിഗണിക്കണമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത്‌ അടിസ്ഥാന നീതി നിഷേധമാണെന്നും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ പറഞ്ഞു.നാടാര്‍ ലൂഥറന്‍ ക്രൈസ്തവരേയും സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ലൂഥറന്‍ വൈദികര്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയാ യിരുന്നു കാതോലിക്കബാവ. അടിസ്ഥാന വര്‍ഗത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നു എന്ന എപ്പോഴും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നൊരു സര്‍ക്കാരാണ്‌ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌. സംവരണത്തിലെ വൈരുധ്യങ്ങളും അപാകതയും പരിഹരിച്ച്‌ സമുദായത്തിനൊന്നായി സംവരണം നല്‍കണം. നാടാര്‍ വിഭാഗത്തിലെ മുഴുവന്‍പേര്‍ക്കും സംവരണം നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ മുഖ്യമന്ത്രിക്ക്‌ നേരിട്ട്‌ നിവേദനം നല്‍കിയിട്ടുള്ളത്‌. ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയിട്ടല്ല താന്‍ വാദിക്കുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു. എന്നാല്‍ അത്‌ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ളൊരു ശ്രമം നടന്നു. അതുതന്നെ നീതി നിഷേധത്തിനുള്ള തന്ത്രമാണെന്നു തന്നെ കരുതേണ്ടിവരുമെന്നും ബാവ ഓര്‍മിപ്പിച്ചു. ചിലവിഭാഗങ്ങള്‍ക്ക്‌ സംവരണം മാത്രമേ നിഷേധിച്ചിട്ടുള്ളു സമ്മതിദാനാവകാശം ഇപ്പോഴും നിലവിലുണെ്ടന്ന കാര്യം ആരും മറക്കരുതെന്നും ബാവ പറഞ്ഞു. ഇന്ത്യാ ഇവാന്‍ജലിക്കല്‍ ലൂഥറിന്‍ സഭാ ഉപാധ്യക്ഷ്യന്‍ ഫാ.വൈ.ക്രിസ്റ്റഫര്‍ സമരപ്രഖ്യാപനം നടത്തി. നാടാര്‍ സമുദായത്തെ സഭാവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാതെ സമുദായത്തെ ഒന്നായിക്കണ്ട്‌ തുല്യനീതി നടപ്പാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സംവരണം ഉറപ്പാകുന്നതുവരെ നാടാര്‍ ലൂഥറന്‍ ക്രിസ്ത്യാനികള്‍ സമര രംഗത്തുതന്നെ ഉറച്ചു നില്‍ക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. ഫാ.പവിത്രസിംഗ്‌, ഫാ ഡോ.ജോഷ്വാശിരോമണി, ഫാ. ആര്‍.വിജയകുമാര്‍,ഫാ. സി. എസ്‌.ജയകുമാര്‍, ഫാ.എസ്‌.റസലയന്‍, ഫാ.കെ.സത്യദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.