Monday, December 14, 2009

നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണം നല്‍കണം: കെസിബിസി

നാടാര്‍ സമുദായത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സംവരണ ആനുകൂല്യം നല്‍കിക്കൊണ്ട്‌ തുല്യ സാമൂഹിക നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി ആവശ്യപ്പെട്ടു. നാടാര്‍ സമുദായത്തിലെ കുറച്ചു പേര്‍ക്കു മാത്രം സംവരണ ആനുകൂല്യം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവിക നീതിയുടെ ലംഘനമാണ്‌. സാമ്പത്തികവും സാമുദായികവും വിദ്യാഭ്യാസപരവുമായി പിന്നോ ക്കം നില്‍ക്കുന്ന നാടാര്‍ സമുദായാംഗങ്ങള്‍ ക്രൈസ്തവമത ത്തില്‍പ്പെട്ടതുകൊണ്ട്‌ മാത്രം സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്‌ അനീതിയാണ്‌. പാര്‍ശ്വവത്കരിക്കപ്പെട്ട നാടാര്‍ സമുദായത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ സംവരണം നല്‍കാന്‍ കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെടാന്‍ കെസിബിസി തീരുമാനിച്ചു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ സഭാംഗങ്ങളെ കൂടുതല്‍ ബോധവത്കരിക്കും. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ചുമതല മൂവാറ്റുപുഴ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. അബ്രഹാം മാര്‍ യൂലിയോസിനെ ഏല്‍പ്പിച്ചു. പരിസ്ഥിതി മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണം, അക്ഷയോര്‍ജസ്രോതസുകളുടെ വ്യാപനം, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച്‌ ബോധവത്കരണ പരിശീലനപരിപാടികള്‍, ദൈവാലയങ്ങള്‍, സ്കൂളുകള്‍ കത്തോലിക്കാസഭയുടെ സ്ഥാപനങ്ങള്‍ എന്നിവയില്‍ സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദസംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ സഭ പരിശ്രമിക്കും. പരിസ്ഥിതി സംരക്ഷണം ദൈവവിശ്വാസത്തിന്റെ ഭാഗമായി മാറ്റുന്നതിനെക്കുറിച്ച്‌ ആഴമുള്ള പഠനങ്ങള്‍ നടത്തും. കേരളത്തില്‍ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട്‌ സമഗ്ര പുരോഗതി നേടാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്‌ കേരളസമൂഹത്തെ ബോധവത്കരിക്കും. മഴവെള്ളസംഭരണം, മാലിന്യനിര്‍മാര്‍ജനസ്രോതസുകളുടെ വ്യാപനം എന്നിവയില്‍ സഭ മുന്‍കൈയെടുക്കും. ഇതര സമുദായങ്ങളെ കൂടി സഹകരിപ്പിച്ച്‌ പരിസ്ഥിതി സൗഹൃദസംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ കെസിബിസി രംഗത്ത്‌ വരും.കെസിബിസിയുടെ കീഴിലുള്ള ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15 ന്‌ കര്‍ഷകദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരെ ബഹുമാനിക്കാനും കേരളത്തില്‍ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ്‌ കേരള കത്തോലിക്കാ മെത്രാന്‍ സമിതി എല്ലാ വര്‍ഷവും ജനുവരി 15-ന്‌ കര്‍ഷകദിനമായി ആചരിക്കുന്നത്‌.