Tuesday, January 12, 2010

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവര്‍ക്കും സംവരണം അനുവദിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്‌

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ക്രൈസ്തവര്‍ക്കും സംവരണം അനുവദിക്കണമെന്ന്‌ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എം.ഡി ജോസഫ്‌ മണ്ണിപ്പറമ്പിലില്‍ അധ്യക്ഷനായിരുന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വലിയ വിഭാഗം മുന്നോക്ക ക്രൈസ്തവരിലുള്ള കാര്യം ഗവണ്‍മെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും വിസ്മരിച്ചിരിക്കുകയാണ്‌. ദളിത്‌-പിന്നോക്ക സംവരണ ക്വോട്ടായെ ബാധിക്കാത്ത തരത്തില്‍ ഇവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം നല്‍കണം. ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതിമൂലം സംവരണം ഏര്‍പ്പെടുത്തണമെന്ന പ്രമേയം യോഗം പാസാക്കി.അന്‍പത്‌ വര്‍ഷങ്ങളായി സമരം ചെയ്യുന്ന ദളിത്‌ ക്രൈസ്തവരുടെ ആവശ്യം കണക്കിലെടുക്കണം. ജസ്റ്റീസ്‌ ജഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പാസാക്കിയെടുക്കുവാന്‍ കേന്ദ്രഗവണ്‍മെന്റ്‌ മുന്‍കൈ എടുക്കണം.കത്തോലിക്കാ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രഫ. കെ.കെ ജോണ്‍, സെക്രട്ടറിമാരായ ടോമി തുരുത്തിക്കര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ബിജു പറയനിലം, കെ.ടി തോമസ്‌ കരിപ്പാപ്പറമ്പില്‍, മാത്യു മടുക്കക്കുഴി, ബേബിച്ചന്‍ ഏര്‍ത്തയില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര, ബേബി മാത്യു എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.