Saturday, January 23, 2010

അധ്യാപക നിയമനം: സര്‍ക്കാര്‍ നിബന്ധന ചോദ്യം ചെയ്യപ്പെടുന്നു

വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ്‌ സ്കൂള്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ക്കെതിരേ അധ്യാപക സംഘടനകളും മാനേജര്‍മാരും രംഗത്ത്‌. നിയമനം അംഗീകരിക്കണമെങ്കില്‍ ഭാവിയിലെ ഒഴിവുകളില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കണമെന്നും ഇതിനു മാനേജര്‍മാര്‍ നോട്ടറി മുമ്പാകെ ഒപ്പിട്ട സത്യവാങ്മൂലം നല്‍കണമെന്നുമാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ബാലിശമായ നിര്‍ദേശമായാണ്‌ അധ്യാപക സംഘടനകള്‍ വിലയിരുത്തുന്നത്‌. യാതൊരു പ്രയോജനവുമില്ലാത്ത വിധത്തില്‍ അന്യവിദ്യാലയത്തിലെ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ തയാറാകില്ല. അതുകൊണ്ടുതന്നെ ഫലത്തില്‍ നിയമനാംഗീകാരം തടസപ്പെടുമെന്നു അധ്യാപക സംഘടനകള്‍ ഉത്ക്കണ്ഠപ്പെടുന്നു.എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ 2006-07 വര്‍ഷം മുതല്‍ നിയമന നിയന്ത്രണം നിലനില്‍ക്കുകയായിരുന്നു. ക്ലാസില്‍ ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും ഇവരുടെ നിയമനം അംഗീകരിക്കപ്പെട്ടില്ല. ഈ നിയന്ത്രണം നീക്കിക്കൊണ്ട്‌ ജനുവരി 12 നു പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറപ്പെടുവിച്ച (ജെ) പി. 10 /10 നമ്പര്‍ ഉത്തരവിലെ നിബന്ധനകളാണ്‌ വിവാദമായിരിക്കുന്നത്‌. ഏഴു നിബന്ധനകളില്‍ അഞ്ചാമത്തേതില്‍ ഇങ്ങനെ പറയുന്നു: 2006-07 മുതല്‍ 2009-10 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന്‌, അടുത്ത അധ്യയന വര്‍ഷം, അതായത്‌ 2010-11 മുതല്‍ ടി സ്കൂളുകളില്‍ പുതിയ ഒഴിവുകള്‍ വരുന്ന ഘട്ടത്തില്‍, 2006-07 മുതല്‍ 2009-10 വരെയുള്ള കാലയളവില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാമെന്നു സമ്മതിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തില്‍ അതാത്‌ സ്കൂള്‍ മാനേജര്‍മാര്‍ ബന്ധപ്പെട്ട വിദ്യാ‘്യ‍ാസ ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കണം. ഇതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറ്റു ചില വിദ്യാലയങ്ങള്‍ ആവശ്യത്തിനു കുട്ടികളില്ലാതെ വലയുകയാണ്‌. ഇത്തരം വിദ്യാലയങ്ങളിലെ പ്രൊട്ടക്്ഷനുള്ള അധ്യാപകരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ മാറ്റി നിയമിക്കണമെന്ന നിബന്ധനയാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇത്‌ മാനേജ്‌മന്റ്ു‍കള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാണ്‌. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനു തുല്യമാണിത്‌. ഈ ഉത്തരവിനെതിരേ മാനേജര്‍മാര്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്‌. പുതിയ ഉത്തരവിലെ മറ്റൊരു നിബന്ധനയും ചോദ്യം ചെയ്യപ്പെടുകയാണ്‌. ‘2006-07 മുതല്‍ 2009-10 വരെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ അധിക ഡിവിഷന്‍ ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക്‌ എല്ലാ എയ്ഡഡ്‌ വിദ്യാലയങ്ങളിലും 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകന്‍, പുതുതായി നിയമിതനാവുന്ന അധ്യാപകന്‍ എന്ന മുറയ്ക്കെ നിയമനം നടത്താന്‍ പാടൂള്ളൂ.’ പുതിയ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ പിന്നാലെ ഒരു പ്രൊട്ടക്ടഡ്‌ അധ്യാപകനെയും നിയമിക്കണമെന്നാണ്‌ ഈ നിബന്ധന. മറ്റു വിദ്യാലയത്തിലെ അധ്യാപകരെ പേറേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ്‍്‌ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ മാനേജര്‍മാരുടെ ഇതിനോടുള്ള പ്രതികരണം. എയ്ഡഡ്‌ സ്കൂളുകളില്‍ പുതിയ അധ്യാപകരുടെ നിയമനാംഗീകാരം തടയുകയാണ്‌ വിദ്യാ്യ‍ഭ്യാസ വകുപ്പിന്റെ ഉത്തരവിനു പിന്നിലെന്നു അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. നിലവില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളിലാണ്‌ മാറ്റി നിയമിച്ചു വരുന്നത്‌. ഇതു പിഎസ്സി വഴിയുള്ള നിയമനം കാത്തുനില്‍ക്കുന്നവരുടെ അവസരം ഇല്ലാതാക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്‌.