Tuesday, May 4, 2010

ന്യൂനപക്ഷ വിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യും : സിബിസിഐ

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്ന്‌ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) മുന്നറിയിപ്പ്‌. സ്കൂളുകളില്‍ പ്രാബല്യത്തിലാക്കുന്ന മാനേജ്മെണ്റ്റ്‌ സമിതികളെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപദേശക സമിതികളാക്കി മാറ്റുന്ന നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കണമെന്നും സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ആവശ്യപ്പെട്ടു. ആറ്‍്‌ മുതല്‍ 14 വരെ വയസുള്ളവര്‍ക്ക്‌ സൌജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം സ്വാഗതാര്‍ഹമാണെങ്കിലും പ്രാദേശിക രാഷ്ട്രീയക്കാരെ സ്കൂള്‍ മാനേജ്മെണ്റ്റ്‌ സമിതികളില്‍ കുത്തിനിറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഭരണഘടനാലംഘനമാണ്‌.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും നിയന്ത്രിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കുന്ന ഭരണഘടനാ അവകാശത്തിണ്റ്റെ ലംഘനമാണിത്‌. ആയതിനാല്‍, ഇത്‌ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ 21-ാം വകുപ്പ്‌ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ പ്രാബല്യത്തിലാക്കണം. കൂടാതെ, 25ശതമാനം സീറ്റ്‌ പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കുവേണ്ടി മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും ന്യൂനപക്ഷ സ്കൂളുകളുടെ കാര്യത്തില്‍ ശരിയല്ല. അമ്പതും നൂറും വര്‍ഷം പഴക്കമുള്ള സ്കൂളുകള്‍ വീണ്ടും അംഗീകാരം തേടണമെന്ന വ്യവസ്ഥയും നൂറുകണക്കിന്‌ വര്‍ഷമായി ഈ രംഗത്തുള്ളവരുടെ സേവനങ്ങളെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന വകുപ്പുകളെ നിയമപരമായി എതിര്‍ക്കാനാണ്‌ സിബിസിഐ തീരുമാനിച്ചിരിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ മറ്റു ന്യൂനപക്ഷ മാനേജ്മെണ്റ്റുകളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കും. അതിന്‌ മുന്നോടിയായി ഈ വിഷയം സംബന്ധിച്ച്‌ പ്രധാനമന്ത്രി, മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ വ്യക്തമാക്കി.