Monday, June 21, 2010

സിഎംഎസ്‌ കോളജ്‌ അക്രമം വേദനാജനകം: കെസിബിസി

കോട്ടയം സിഎംഎസ്‌ കോളജിനു നേരേ നടന്ന ഗുണ്ടാ ആക്രമണം നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേയുള്ള കടന്നുകയറ്റവുമാണെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സംഘടനകള്‍ നടത്തുന്ന ന്യൂനപക്ഷ പീഡനത്തിന്‌ മറ്റൊരു ഉദാഹരണം കൂടിയാണ്‌ ഈ അക്രമം. ഭരണാധികാരികളുടെ ഒത്താശയോടുകൂടിയാണ്‌ വിദ്യാര്‍ഥിസംഘടന അക്രമം അഴിച്ചുവിട്ടതെന്നു സംശയിക്കത്തക്കതാണ്‌ പല നേതാക്കളുടെയും പ്രതികരണം. വിദ്യാര്‍ഥിസംഘടനകളുടെ അക്രമരാഷ്ട്രീയം ഒറ്റപ്പെട്ട സംഭവമല്ലെന്നും ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണെന്നും ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നാലുവര്‍ഷമായി ഇത്തരക്കാരുടെ സ്ഥിരം ഇരയാണെന്നും മെത്രാന്‍സമിതി ചൂണ്ടിക്കാട്ടി. അതീവ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ വിദ്യാര്‍ഥിയെ മാനേജ്മെണ്റ്റ്‌ പുറത്താക്കിയതിണ്റ്റെ പേരില്‍ രാഷ്ട്രത്തിനും സമൂഹത്തിനും ഉത്തമരായ അനേകായിരം പൌരന്‍മാരെ സംഭാവനചെയ്ത അതിപുരാതനമായ ഒരു കലാലയത്തിനുനേരേ വിദ്യാര്‍ഥിസംഘടന എന്ന പേരില്‍ ഗുണ്ടകള്‍ നടത്തുന്ന വിളയാട്ടം ഒരിക്കലും സാംസ്കാരിക കേരളത്തിന്‌ അംഗീകരിക്കാനാവില്ല. ഇതു തീര്‍ത്തും വേദനാജനകമാണ്‌. കാമ്പസുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിണ്റ്റെ മറവില്‍ നിയമം കൈയിലെടുത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഗുണ്ടകളെയും ക്രിമിനലുകളെയും മാതൃകാപരമായി നിയന്ത്രിക്കാനും ശിക്ഷിക്കാനും ഭരണാധികാരികള്‍ തയാറാകണമെന്നും കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,്‌ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.