Wednesday, June 23, 2010

അപകടകരവും അധാര്‍മികവുമായ നിയമനിര്‍മാണങ്ങള്‍ നടത്തരുത്‌: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

അപകടകരവും അധാര്‍മികവുമായ നിയമനിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ അതിണ്റ്റെ ഗൌരവതരമായ പ്രത്യാഘാതത്തെക്കുറിച്ചു ജനപ്രതിനിധികളും പൌരസമൂഹവും ചിന്തിക്കണമെന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദി അസിസ്റ്റഡ്‌ റിപ്രൊഡക്റ്റീവ്‌ ടെക്നോളജീസ്‌(റെഗുലേഷന്‍) ബില്‍-2010എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന നിയമത്തെ പരാമര്‍ശിച്ചുകൊണ്ടാണു അദ്ദേഹം ഇത്തരമൊരു പത്രക്കുറിപ്പിറക്കിയത്‌."പ്രജനന സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും അത്‌ സുരക്ഷിതവും ധാര്‍മികവുമാക്കാ"നാണ്‌ ഈ ബില്ല്‌ കൊണ്ടുവരുന്നത്‌ എന്നാണ്‌ പറയുന്നത്‌. 15ശതമാനം ദമ്പതികള്‍ക്കു കുട്ടികളില്ലെന്നും "എല്ലാ ദമ്പതികള്‍ക്കും ഒരു കുട്ടിയുണ്ടാകാന്‍ അവകാശമുണ്ടെന്നും" ബില്ല്‌ പ്രസ്താവിക്കുന്നു.സന്താനോത്പാദനം എങ്ങനെയും തടയണമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെയാണ്‌ ഇങ്ങനെയൊരു അവകാശമുണ്ടെന്നു പറയുന്നത്‌. ദമ്പതികള്‍ക്ക്‌ കുട്ടിയുണ്ടാകാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കാമെന്നു വരുമ്പോള്‍ ലൈംഗികബന്ധം, പ്രജനനം എന്നീ ദാമ്പത്യത്തിലെ കടമകള്‍ക്ക്‌ ആരെയും കൂട്ടുചേര്‍ക്കാം എന്നു വരുന്നതിണ്റ്റെ ധാര്‍മിക പരിഗണനകള്‍ നാം മറക്കുന്നു-കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. അണ്ഡ-ബീജങ്ങളുടെയും അവയുടെ ദാതാക്കളുടെയും വാടക ഗര്‍ഭപാത്രക്കാരുടെയും വിവരങ്ങളുടെ ബാങ്കുകളും പ്രജനന സാങ്കേതികവിദ്യയുടെ ക്ളിനിക്കുകളും നിയമാനുസൃതമാക്കുന്നതാണ്‌ ബില്ല്‌. ഇത്‌ കുടുംബവ്യവസ്ഥിതിയെയും സാമൂഹിക കെട്ടുറപ്പിനെയും അപകടപ്പെടുത്തുന്ന നടപടികളാകും. ദൈവത്തിണ്റ്റെ സൃഷ്ടിയില്‍ അധാര്‍മികവും അപകടകരവുമായി ഇടപെടുന്നതുമായി ഇതു മാറും. ലൈംഗികതയിലെ പ്രേമം, പ്രജനനം എന്നീ രണ്ടു മാനങ്ങള്‍ പൂര്‍ണമായി വേര്‍തിരിച്ച്‌ ലൈംഗിക വേഴ്ചയെ ഉത്തരവാദിത്വരഹിതവും പ്രജനനബന്ധമില്ലാത്തതുമാക്കുന്ന വൈകൃത സംസ്കാരത്തിന്‌ ബില്ല്‌ വാതില്‍ തുറക്കുമെന്ന്‌ കര്‍ദിനാള്‍ മുന്നറിയിപ്പ്‌ നല്‍കി. വാടക ഗര്‍ഭപാത്രം, ബീജപിതാവ്‌, അണ്ഡമാതാവ്‌, വളര്‍ത്തുപിതാവ്‌, വളര്‍ത്തുമാതാവ്‌ എന്നിങ്ങനെ ശിശുവിണ്റ്റെ രക്തബന്ധം വികൃതമാകുമെന്നും മാതാവ്‌, പിതാവ്‌, ഭാര്യ, ഭര്‍ത്താവ്‌, വിവാഹം എന്നിവയുടെ അര്‍ഥങ്ങളും നിര്‍വചനങ്ങളും മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പതു മാസം ഗര്‍ഭം ധരിച്ചു പ്രസവിച്ച സ്ത്രീയോട്‌ കുട്ടിക്ക്‌ ബന്ധം പാടില്ല, അതില്‍ രക്തബന്ധമില്ല എന്ന്‌ നൈയാമികമായി കല്‍പിക്കാന്‍ കഴിയുമോയെന്നും കര്‍ദിനാള്‍ ചോദിച്ചു. കുടുംബ തകര്‍ച്ചയുടെയും അരാജകത്വത്തിണ്റ്റെയും പാശ്ചാത്യ മാതൃകകള്‍ വിവേകശൂന്യമായി ഭാരതം സ്വീകരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.