Saturday, August 21, 2010

സാമൂഹ്യതിന്‍മകള്‍ ജീവസംസ്കാരത്തെ നിര്‍ജീവമാക്കുന്നു: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ലഹരിമരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ സാമൂഹിക തിന്‍മകള്‍ നമ്മുടെ സമൂഹ ജീവണ്റ്റെ സംസ്കാരത്തെ നിര്‍ജീവവും ബലഹീനവുമാക്കുന്നുണെ്ടന്നു പാലാരൂപത ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ളിയുടെ രണ്ടാം ദിവസം വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്ന വിഷയത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിവാഹപൂര്‍വ, വിവാഹേതര ലൈംഗിക ബന്ധങ്ങളിലേക്കും കൃത്രിമജനന നിയന്ത്രണ മാര്‍ഗങ്ങളിലേക്കും മനുഷ്യമഹത്വം വിളിച്ചോതുന്ന ലൈംഗികതലം അധ:പതിക്കുന്നതു പരിതാപകരമാണ്‌. അധാര്‍മിക ലൈംഗികതയുടെ ഫലമായുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ മുന്‍കൂട്ടിക്കണ്ടു പ്രവാചകശബ്ദത്തോടെ ഉദ്ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. ഉപയോഗത്തിണ്റ്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവന്‍ വിലമതിക്കപ്പെടുമ്പോള്‍ ജീവണ്റ്റെ വചനം ഫലം പുറപ്പെടുവിക്കാതെ ഞെരുക്കപ്പെടുന്നുണ്ട്‌. പരമ്പരാഗതമായി പാലിച്ചുപോന്ന പല നല്ല ജീവിതരീതികളും മൂല്യങ്ങളും കൈമോശം വന്നു സമൂഹത്തിണ്റ്റെ അടിത്തറയായ കുടുംബങ്ങള്‍ ശിഥിലമാകുന്നു. തത്ഫലമായി ജീവണ്റ്റെ പരിരക്ഷ കൂടുതല്‍ ആയാസകരമായിത്തീരുന്നു. കുടുംബങ്ങളെ രക്ഷിക്കാനായാല്‍ സമൂഹത്തെ യും ജീവണ്റ്റെ സംസ്കാരത്തെയും പരിപോഷിപ്പിക്കാന്‍ നമുക്കു സാധിക്കും - മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. ജീവണ്റ്റെ ദൈവശാസ്ത്രം, ജീവനെ പോഷിപ്പിക്കുന്ന ഘടകങ്ങളും ഭീഷണികളും എന്നീ വിഷയങ്ങളില്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, പ്രഫ. റോസിലി തോമസ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഫിലോമിന അഗസ്റ്റിന്‍ മോഡറേറ്ററായിരുന്നു. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമുള്ള രൂപതകളുടെയും മിഷന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. സാഗര്‍ രൂപതാ ബിഷപ്‌ മാര്‍ ആണ്റ്റണി ചിറയത്ത്‌, വിന്‍സന്‍ഷ്യന്‍ സഭ സുപ്പീരിയര്‍ ഫാ. വര്‍ഗീസ്‌ പാറപ്പുറം, പിണ്റ്റോ ദീപക്‌ (അദിലാബാദ്‌) എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.