Saturday, September 4, 2010

മദര്‍ തെരേസ ദൈവം ഭാരതത്തിനു നല്‍കിയ വലിയ അനുഗ്രഹം: മാര്‍ ബസേലിയോസ്‌ ക്ളീമീസ്‌ കാതോലിക്കാ ബാവ

കാലത്തിണ്റ്റെ വ്യത്യാസം മനസിലാക്കി, കാലാതീതമായ ദൈവസ്നേഹം നമുക്ക്‌ വളരെ സത്യസന്ധമായി ബോധ്യപ്പെടുത്തിയ മദര്‍ തെരേസ, ദൈവം ഈ കാലഘട്ടത്തില്‍ ഭാരതത്തിനു നല്‍കിയ വലിയ അനുഗ്രഹമാണെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ബസേലിയോസ്‌ ക്ളീമീസ്‌ കാതോലിക്കാ ബാവ. പരിത്യക്തരിലും രോഗികളിലും മുറിവേറ്റവരിലും യേശുവിനെ കണ്ട്‌ സ്നേഹവും നന്‍മയും ചൊരിഞ്ഞ മദര്‍ , ഒരു വ്യക്തി വിചാരിച്ചാലും സമൂഹത്തില്‍ വിപ്ളവകരമായ മാറ്റം വരുത്താനാകുമെന്ന്‌ സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ നമുക്ക്‌ കാണിച്ചുതന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. കണ്ണമ്മൂല വാഴ്ത്തപ്പെട്ട മദര്‍ തെരേസ ദേവാലയത്തില്‍ മദര്‍ തെരേസയുടെ തിരുനാള്‍, ജന്‍മദിനാഘോഷത്തോടനുബന്ധിച്ച്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടേയും സംയുക്ത സുവനിയര്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ. സുവനിയറിണ്റ്റെ കോപ്പി സിസറ്റേഴ്സ്‌ ഓഫ്‌ ചാരിറ്റി സിസ്റ്റര്‍ സുപ്പീരിയര്‍ സെലി റോസിനു നല്‍കിയാണ്‌ പ്രകാശനം ചെയ്തത്‌. വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ക്ക്‌ ദൈവത്തെ പരിചയപ്പെടുത്താന്‍ മദറിന്‌ ഒറ്റയ്ക്ക്‌ കഴിഞ്ഞുവെങ്കില്‍ രാജ്യജനസംഖ്യയില്‍്‌ മൂന്നു ശതമാനത്തോളം മാത്രമുള്ള ക്രിസ്തീയ സമൂഹത്തിനും വലിയ കാര്യങ്ങള്‍ ചെയ്യാനാവും. മുറിക്കപ്പെട്ട തിരുവോസ്തിയില്‍ ക്രിസ്തുവിനെ കാണുന്നതുപോലെ മുറിവേറ്റവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കാന്‍ മദറിനു കഴിഞ്ഞു. ഏറ്റവും എളിയവരില്‍, ആര്‍ക്കും വേണ്ടാത്തവരില്‍ ദൈവത്തെ കണ്ടതാണ്‌ മദറിണ്റ്റെ വലിയ അനുഭവ സാക്ഷ്യം. ആര്‍ക്കും വേണ്ടാത്തവര്‍ ക്രിസ്തുവിന്‌ പ്രിയങ്കരരാണെന്ന്‌ ഉദ്ബോദിപ്പിച്ച മദര്‍ തെരേസയുടെ ജീവിതസാക്ഷ്യം നമുക്ക്‌ ദൈവം തന്നിട്ടുള്ള ജീവിത സാഹചര്യങ്ങളില്‍ തുടരാന്‍ കഴിയട്ടെയെന്ന്‌ കാതോലിക്കാബാവ ആശംസിച്ചു. ഇന്‍ിലിജന്‍സ്‌ എഡിജിപി സിബി മാത്യൂസ്‌, ഫാ.സോണി മുണ്ടുനടയ്ക്കല്‍, ഫാ.എബി ചങ്ങങ്കരി, സിസ്റ്റര്‍ ഐവി എംസി, കെ.ടി. അഗസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.