Thursday, October 14, 2010

രാഷ്ട്രനിര്‍മിതിയില്‍ ഇടപെടാനുള്ള അവകാശം നിഷേധിക്കാനാവില്ല: ചങ്ങനാശേരി അതിരൂപത

സാമൂഹ്യരാഷ്ട്രനിര്‍മിതിയില്‍ ജനാധിപത്യപരമായി ഇടപെടാനുള്ള അവകാശം ഒരു മതസമുദായത്തിനും നിഷേധിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്ന്‌ ചങ്ങനാശേരി അതിരൂപത വക്താവ്‌ ഫാ. മാണി പുതിയിടം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മതസമുദായങ്ങള്‍ സാമൂഹ്യ രാഷ്ട്രനിര്‍മിതിയില്‍ ഇടപെട്ടതുകൊണ്ടാണ്‌ കേരള സംസ്ഥാനം 33 വര്‍ഷമായി പാര്‍ട്ടി ഭരിക്കുന്ന പശ്ചിമബംഗാള്‍ പോലെ ഒരു പിന്നോക്ക സംസ്ഥാനമായി മാറാതിരുന്നതെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും നേതാക്കന്‍മാരും ഓര്‍ക്കണം. ഇന്ത്യ ഒരു കമ്യൂണിസ്റ്റ്‌ രാജ്യമല്ല ജനാധിപത്യരാജ്യമാണെന്ന കാര്യം വിസ്മരിക്കരുത്‌. മതം വര്‍ഗീയത വളര്‍ത്തുമെന്ന ഭീതി പരത്താനാണ്‌ പാര്‍ട്ടി സെക്രട്ടറി ശ്രമിക്കുന്നത്‌. രാഷ്ട്രനിര്‍മിതിയിലും സാമൂഹ്യവളര്‍ച്ചയിലുമുള്ള മതത്തിണ്റ്റെ ഇടപെടലുകള്‍ വര്‍ഗീയത വളര്‍ത്തുമെന്ന്‌ ഭയപ്പെടുത്തി മതവിശ്വാസത്തെ സാമൂഹ്യരംഗത്തുനിന്നും ഒഴിവാക്കാനുള്ള പ്രചരണമാണു നടക്കുന്നത്‌. മതനേതാക്കളെ നിശബ്ദമാക്കാനുള്ള തന്ത്രത്തില്‍ പ്രബുദ്ധമായ കേരള സമൂഹം വീഴുമെന്നു കരുതേണ്ട മെത്രാന്‍മാരെ രണ്ടു തട്ടിലാക്കാമെന്നു കരുതുന്നത്‌ വെറും വ്യാമോഹമാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയംഗങ്ങള്‍ മതവിശ്വാസം വെടിയണമെന്നു തന്നെയാണ്‌ ജനറല്‍ സെക്രട്ടറി പ്രകാശ്കാരോട്ട്‌ പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്‌. എന്നാല്‍, സംസ്ഥാന സെക്രട്ടറി പറയുന്നു. പാര്‍ട്ടി മതത്തിനെതിരല്ല എന്ന്‌! ആരുടെ നിലപാടാണ്‌ പാര്‍ട്ടിയുടേതെന്ന്‌ വ്യക്തമാക്കണം. പാര്‍ട്ടിയംഗങ്ങള്‍ മതവിശ്വാസം തള്ളിപ്പറയേണ്ട, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും അനുവദിക്കാത്ത പാര്‍ട്ടി മതവിശ്വാസത്തിനെതിരല്ല എന്നു പറയുന്നതും ആ പാര്‍ട്ടിയെ മതേതരപാര്‍ട്ടി എന്നു വിശേഷിപ്പിക്കുന്നതും വിചിത്രമാണ്‌. ഭരണഘടനാപരമായ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന ഇടയലേഖനങ്ങള്‍ മതത്തിണ്റ്റെ രാഷ്ട്രീയത്തിലുള്ള ഇടപെടലാണെന്നുള്ള പാര്‍ട്ടിയുടെ പ്രചരണത്തെ തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞതായിട്ടാണ്‌ കാണുന്നത്‌. അതുകൊണ്ടാണ്‌ പാര്‍ട്ടിയുടെ സമ്മര്‍ദനമുണ്ടായിട്ടും വിശദീകരണം ആരാഞ്ഞുകൊണ്ടുള്ള കത്തുപോലും നല്‍കാന്‍ കമ്മീഷന്‍ തയാറാകാതിരുന്നത്‌ പ്രസ്താവന ചൂണ്ടിക്കാട്ടി.