Monday, June 20, 2011

മെഡിക്കല്‍ പ്രവേശന വിവാദത്തെക്കുറിച്ച്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍; അഴിമതിയില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സിലിനുനേരേ

നാലു വര്‍ഷങ്ങളായി അനുവര്‍ത്തിക്കുന്നതും മെറിറ്റും സാമൂഹിക നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതും കോടതികളും പഠിക്കുന്ന വിദ്യാര്‍ഥികളും സമൂഹവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതുമായ കൌണ്‍സിലിണ്റ്റെ സ്വാശ്രയ പ്രഫഷണല്‍ കോഴ്സ്‌ പ്രവേശന നയമാണ്‌ ഈ വര്‍ഷവും തുടരുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍. ഇതിനെതിരേ ചിലര്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ പെട്ടെന്നു രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ടെന്നു ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. പ്രത്യയശാസ്ത്രക്കാര്‍ ഭരിക്കുന്ന സ്വാശ്രയ സ്ഥാപനത്തിലെ അഴിമതിയില്‍നിന്നും കെടുകാര്യസ്ഥതയില്‍നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ ചിലരെ കരുവാക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി വര്‍ഗീയത വളര്‍ത്താന്‍ പോലും ശ്രമിക്കുന്നതു ഖേദകരമാണ്‌. 50:50 എന്നത്18 വര്‍ഷം മുമ്പ്‌ ഒരു കോടതി വിധിയില്‍ വന്ന ധാരണയാണ്‌. ഈ നിലപാട്‌ നിയമത്തിനും നീതിക്കും നിരക്കാത്തതായി കണ്ടു സുപ്രീംകോടതിയുടെ പതിനഞ്ചംഗ ബെഞ്ച്‌ റദ്ദു ചെയ്തു. കോടതി റദ്ദു ചെയ്ത നിലപാട്‌ അനുവര്‍ത്തിക്കണമെന്നു പറയുന്നവര്‍ ജനാധിപത്യത്തെയും കോടതിയെയും വെല്ലുവിളിക്കുകയാണ്‌. കീഴ്ക്കോടതി വധശിക്ഷ വിധിച്ചയാളെ നിരപരാധിയായി തിരിച്ചറിഞ്ഞ്‌ ഹൈക്കോടതിയും സുപ്രീം കോടതിയും വെറുതെവിട്ടാലും അയാളെ തൂക്കിക്കൊല്ലണമെന്നു വാശിപിടിക്കുന്നവരുടെ പോലുളള നിലപാട്‌ തന്നെയാണ്‌ കോടതി തളളിക്കളഞ്ഞ 50:50 ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുളളതെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. അമ്പതുശതമാനം വിദ്യാര്‍ഥികളോട്‌ അനീതികാട്ടി ഇരട്ടി ഫീസ്‌ വാങ്ങി മറ്റ്‌ അമ്പതുശതമാനം വിദ്യാര്‍ഥികളോട്‌ അനുകമ്പകാട്ടി സൌജന്യമായി പഠിപ്പിക്കണമെന്നു പറയുന്നതും അംഗീകരിക്കാനാവില്ല. അമ്പതു ശതമാനം വിദ്യാര്‍ഥികളോടു ക്രൂരത കാട്ടുന്നത്‌ എങ്ങനെ നീതീകരിക്കാനാകും? അതെങ്ങനെ സാമൂഹിക നീതിയാകും? ന്യൂനപക്ഷങ്ങള്‍ സ്വന്തം പണം മുടക്കി സ്ഥാപിച്ച കോളജുകളില്‍ തങ്ങളുടെ വിദ്യാര്‍ഥികളോട്‌ ഈ ക്രൂരമായ അനീതികാണിക്കണമെന്നു കല്‍പിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയാനാകുന്നുണ്ട്‌. മെറിറ്റനുസരിച്ചുമാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച്‌ എല്ലാവര്‍ക്കും കോടതി അംഗീകരിച്ച ന്യായമായ ഫീസ്‌ നടപ്പാ ക്കി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ്‌ നല്‍കി സൌജന്യമായി പഠിപ്പിക്കുന്ന രീതിയാണ്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ അനുവര്‍ത്തിക്കുന്നത്‌. ഈ സ്ഥാപനങ്ങളില്‍ 35ശതമാനം വരെ ഭൂരിപക്ഷ സമുദായാംഗങ്ങളും അതേ ഫീസില്‍ത്തന്നെ പഠിക്കുന്നുണ്ട്‌. പിന്നോക്കക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കി പ്രവേശനം അനുവദിക്കുന്നു. ഇങ്ങനെ സാമൂഹിക നീതിയും മെറിറ്റും അനുവര്‍ത്തിക്കുകയും സുതാര്യമായി മാത്രം പ്രവര്‍ത്തിക്കുക യും ചെയ്യുന്നവര്‍ക്കെതിരേ ചില ര്‍ കാര്യലാഭങ്ങള്‍ക്കായി രംഗത്തു വരുന്നതു ഖേദകരമാണെ ന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളും തുറന്നമനസോടെ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു തെറ്റിദ്ധാരണകള്‍ മാറ്റി അഭിപ്രായ രൂപവത്കരണം സാധിക്കണമെങ്കില്‍ കാലതാമസമുണ്ടാകും. പെട്ടെന്നു തട്ടിക്കൂട്ടുന്ന ഒത്തു തീര്‍പ്പുകളാണല്ലോ പലപ്പോഴും കേസുകള്‍ക്കിടയാക്കുകയും ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യുന്നത്‌. ആ സാഹചര്യത്തിലാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി നിലവിലിരിക്കുകയും കോടതികള്‍ പരോക്ഷമായിട്ടെങ്കിലും അംഗീകരിക്കുകയും ചെയ്തിട്ടുളള രീതി ഈ വര്‍ഷം തുടരട്ടെയെന്നു ധാരണയുണ്ടായത്‌. പ്രശ്നങ്ങളെ എല്ലാവരും നന്നായി മനസിലാക്കി ഒരുമിച്ച്‌ ഒരു ഫോര്‍മൂല രൂപപ്പെടുത്താന്‍ ഏതാനും മാസങ്ങള്‍ക്കുളളില്‍ കഴിയുമെന്നു മാര്‍ പവ്വത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.