Saturday, August 13, 2011

വിശുദ്ധ അൽഫോൻസാമ്മ ഈശോയോടുളള സ്നേഹത്തിൽ ജ്വലിച്ച സന്യാസിനി: മാർ ജോസഫ്‌ പവ്വത്തിൽ

വിശുദ്ധ അൽഫോാ‍ൻസാമ്മ ഈശോയോടുളള സ്നേഹത്തിൽ ജ്വലിച്ച സന്യാസിനിയായിരുന്നുവെന്ന്‌ ആർച്ചുബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ നിത്യവ്രത വാഗ്ദാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അൽഫോൻസാമ്മ നിത്യവ്രത വാഗ്ദാനം നടത്തിയ ചങ്ങനാശേരി ക്ലാരമഠത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ചുബിഷപ്‌. വിശുദ്ധ ക്ലാര പുണ്യവതിയെപ്പോലെ ഈശോയെ സർവശക്തിയോടെ സ്നേഹിച്ച സന്യാസിനിയാണ്‌ വിശുദ്ധ അൽഫോൻസാമ്മയെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ വിശ്വാസ ദാർഢ്യത്തോടെ മുന്നേറണമെന്നാണ്‌ ഈശോയുടെ ജീവിത മാതൃക നമ്മെ പഠിപ്പിക്കുന്നത്‌. ദൈവത്തിന്റെ കരുണയുടെ വലയത്തിലാണ്‌ നാം ജീവിക്കുന്നതെന്നു വലിയ ചിന്ത പകർന്ന വ്യക്തിയാണ്‌ വിശുദ്ധ അൽഫോൻസാമ്മ. ദൈവത്തെക്കുറിച്ചുളള ചിന്തകൾ കുറയുന്ന ഈ കാലഘട്ടത്തിൽ സഹനപുത്രിയായ അൽഫോൻസാമ്മയെക്കുറിച്ചുളള സ്മരണകൾ പുതിയ തലമുറയ്ക്കു പ്രചോദനമാകുമെന്നും മാർ പവ്വത്തിൽ ഉദ്ബോധിപ്പിച്ചു. മെത്രാപ്പോലീത്തൻ പളളി വികാരി ഫാ. തോമസ്‌ തുമ്പയിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ്‌ കുറിഞ്ഞിപ്പറമ്പിൽ സന്ദേശം നൽകി.