Monday, November 17, 2008

ഓര്‍ത്തഡോക്സ്‌ സഭയെ അടിയറ വയ്ക്കില്ല: ബസേലിയോസ്‌ ദിദിമോസ്‌ കാതോലിക്കാബാവ

ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭയെ ഒരു വൈദേശിക ശക്തിക്കും അടിയറ വയ്ക്കില്ലെന്ന്‌ ബസേലിയോസ്‌ ദിദിമോസ്‌ കാതോലിക്കാ ബാവ. ഓര്‍ത്തഡോക്സ്‌ സഭ കോട്ടയത്തു നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ. ചരിത്രപ്രസിദ്ധമായ കൂനന്‍ കുരിശുസത്യത്തിലൂടെ അരക്കിട്ടുറപ്പിച്ച സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും. സഭയുടെ ചരിത്രപരമായ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും ആത്മീയവും ഭൗതീകവുമായ പരമാധികാരം ഈ സഭയുടെ അതാതു കാലഘട്ടത്തിലെ പിതാക്കന്‍മാരുടെ കരങ്ങളില്‍ തന്നെയായിരുന്നു. 1912-ല്‍ കാതോലിക്കേറ്റ്‌ സ്ഥാപിക്കപ്പെടുകയും 1934-ല്‍ ശക്തമായ ഒരു ഭരണഘടന നിര്‍മിക്കപ്പെട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തതുവഴി ഓര്‍ത്തഡോക്സ്‌ സഭയുടെ തദ്ദേശീയ സ്വഭാവവും സ്വാതന്ത്ര്യവും തകര്‍ക്കുവാന്‍ കഴിയാത്ത കോട്ടപോലെയായി. ഭാരതത്തിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ 1995-ലെ വിധിയിലൂടെ പൗരസ്ത്യ കാതോലിക്കേറ്റിനെ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. നിയുക്ത കാതോലിക്കാ പൗ ലോസ്‌ മാര്‍ മിലിത്തിയോസ്‌ അധ്യ ക്ഷത വഹിച്ച യോഗത്തില്‍ മെത്രാ പ്പോലീത്താമാരായ തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, വൈദിക ട്രസ്റ്റി റവ. ഡോ. ജോ ണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. മത്തായി ഇടയനാല്‍ അസോസി യേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ അത്മായ ട്രസ്റ്റി എം.ജി ജോര്‍ജ്‌ മുത്തൂറ്റ്‌, ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, തോമസ്‌ പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.