Tuesday, November 4, 2008

ആത്മീയ നേട്ടങ്ങള്‍ക്കും ദൈവികപരിപാലനത്തിനും മുന്‍കൈയ്യെടുക്കണം:ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത

ഓരോരുത്തരും സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ്‌ അസമാധാനം ഉടലെടുക്കുന്നതെന്ന്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. ആത്മീയ നേട്ടങ്ങള്‍ക്കും ദൈവികപരിപാലനത്തിനും നാം മുന്നോട്ടുവരുന്നില്ല. ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ കഴിവുകളെ പൈശാചികപ്രവര്‍ത്തനങ്ങളില്‍ തളച്ചിടുകയാണ്‌. മാര്‍ത്ത്‌ മറിയം വലിയപള്ളിയില്‍ കൂദാശ്‌ ഈത്താ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും ദൈവികശക്തിയാല്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ലോകത്തില്‍ സമാധാനവും സന്തോഷവും കൈവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വികാരി ജനറല്‍ റവ. ജോജു ആന്റോ കശീശ, റവ. സണ്ണി എസ്‌. കൂള കശീശ, റവ. മൈക്കിള്‍ പള്ളവന്ത്ര കശീശ എന്നിവര്‍ സംസാരിച്ചു. സണ്‍ഡെ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളുടെ സമ്മാനദാനം ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. രാവിലെ മുതല്‍ ആരംഭിച്ച ഭക്തിനിര്‍ഭരമായ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.