Monday, January 5, 2009

വര്‍ഷംമുഴുവന്‍ അനുഗ്രഹമേകാന്‍ തിരുനാളുകള്‍ സഹായകം: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

ഒരുവര്‍ഷംമുഴുവന്‍ അനുഗ്രഹദായകമായ ജീവിതം നയിക്കാന്‍ തിരുനാളുകള്‍ സഹായിക്കുമെന്ന്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. സ്നേഹഗിരി സെന്റ്‌ പോള്‍സ്‌ ദേവാലയത്തില്‍ കുട്ടികള്‍ക്ക്‌ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനെത്തിയ ബിഷപ്‌ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നുആര്‍ഭാടം കാണിക്കാനായി തിരുനാള്‍ നടത്തരുത്‌. തിരുനാള്‍ അനുഗ്രഹത്തിന്റേതാണ്‌. തിരുനാളിന്റെ ചൈതന്യജീവിതം പുതുവര്‍ഷത്തില്‍ ധന്യമാകുവാനും നിലനിര്‍ത്തുവാനും സഹായിക്കും.വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വിശ്വാസത്തിനുവേണ്ടി ത്യാഗം സഹിക്കുന്ന ഒറീസയിലെ ക്രൈസ്തവരുടെ ജീവിതസാക്ഷ്യം നാം മാതൃകയാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ വേദനനിറഞ്ഞ ജീവിതം നയിക്കുമ്പോഴും ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാതെ കര്‍ത്താവിനോട്‌ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ക്കാകുന്നത്‌ ദൈവം വഴിനടത്തുന്നതുകൊണ്ടാണ്‌.ദുരിതാശ്വാസ ക്യാമ്പില്‍ ഒരു മാസം ചെലവഴിച്ച ഒരു വൈദികന്‍ പറഞ്ഞത്‌ അവരുടെ വിഷമം കേള്‍ക്കാനും അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം കരയാനും മാത്രമേ തനിക്കായുള്ളൂ എന്നാണ്‌. നമ്മുടെ ദൈവം നമ്മെ കേള്‍ക്കും, സഹായിക്കും, വഴിനടത്തും എന്ന വിശ്വാസം നമുക്ക്‌ വേണം.അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവിന്റെ സ്നേഹം അപരന്‌ പകര്‍ന്നുനല്‍കാന്‍ നമുക്കാകണം. ദൈവം നമുക്ക്‌ വിരുന്നുകാരനല്ല, കുടുംബത്തിലെ അംഗമാണ്‌. അവിടുന്ന്‌ നമ്മെതേടി സ്വയം ശൂന്യവത്കരിച്ചുകൊണ്ട്‌ പുല്‍ക്കൂട്ടില്‍ ജനിച്ചു. ലോകാവസാനം വരെ നമ്മോടുകൂടെ ആയിരിക്കാന്‍ വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന്‌ നമുക്ക്‌ അപ്പത്തിന്റെ രൂപത്തില്‍ ഇപ്പോഴും സമീപസ്ഥനായിരിക്കുന്നു.ഹൃദയങ്ങളിലേക്ക്‌ ഇറങ്ങിവന്ന്‌ അവിടെ വസിക്കുന്ന കര്‍ത്താവിന്റെ സ്നേഹം നാം അനുഭവിച്ചറിയണം- ബിഷപ്‌ പറഞ്ഞു.