Wednesday, April 1, 2009

ഈശ്വരവിശ്വാസം മുറുകെപ്പിടിക്കുന്നവരെ ജയിപ്പിക്കണം: മാര്‍ പവ്വത്തില്‍

ജനാധിപത്യ മൂല്യങ്ങളും ഈശ്വരവിശ്വാസവും മുറുകെപ്പിടിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യണമെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. നിയമപരിഷ്കരണ സമിതിയുടെ ശിപാര്‍ശകള്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ക്രൈസ്തവരുടെമേല്‍ പ്രയോഗിക്കാനുള്ള മൂര്‍ച്ചയേറിയ വാളാണ്‌. ദയാവധം, സന്താനനിയന്ത്രണം, ക്രൈസ്തവവിവാഹം, സഭാസ്വത്ത്‌ തുടങ്ങിയവയിലൊക്കെ കൈകടത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ നാം തിരിച്ചറിയണം. ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായക തെരഞ്ഞെടുപ്പാണിതെന്നു മറക്കരുത്‌. സ്വാശ്രയ കോളജ്‌, കെ.ഇ.ആര്‍ പരിഷ്കരണം, ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരണം തുടങ്ങി വിവാദ സി.ഡി വരെയുള്ള സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധത മറക്കാന്‍ പാടില്ല. വിദ്യാഭ്യാസരംഗത്ത്‌ സര്‍വാധിപത്യം നടപ്പാക്കാനാണ്‌ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. എയ്ഡഡ്‌ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന്‌ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്‌. സഭയെ ഇത്രയേറെ അവഹേളിച്ച മറ്റൊരു കാലഘട്ടം ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും അഭിപ്രായപ്രകടനം രാഷ്ട്രീയത്തിലുള്ള കൈകടത്തലല്ലെന്നും മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തവണ ക്രൈസ്തവരായ മുഴുവന്‍ ആളുകളും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനായും ജോലിക്കായും ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പോലും ഇത്തവണ നാട്ടിലെത്തി വോട്ടു ചെയ്യണം. സ്വാശ്രയ കോളജ്‌ വിവാദം മുതല്‍ സിഡി വിവാദം വരെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയണമെന്നും മാര്‍ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു.