Saturday, June 6, 2009

കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ നടപടി അന്യായം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ പരീക്ഷ അന്യായമായി തടഞ്ഞുവച്ച്‌ അവരുടെ ഭാവി അവതാളത്തിലാക്കി അതുവച്ച്‌ വിലപേശി ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കാലിക്കട്ട്‌ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രമം അപലപനീയമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ പ്രസ്താവിച്ചു.കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ വര്‍ഷങ്ങളായി ഏറ്റവും ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ, ജ്യോതി എന്നീ എന്‍ജിനീയറിംഗ്‌ കോളജിലെ വിദ്യാര്‍ഥികളുടെ പരീക്ഷയാണ്‌ തടഞ്ഞുവച്ചിരിക്കുന്നത്‌.വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ്‌ നല്‍കാതിരിക്കുക, പരീക്ഷ തടയുക, റിസള്‍ട്ട്‌ നല്‍കാതിരിക്കുക തുടങ്ങി തികച്ചും ഹീനമായ അതിക്രമങ്ങളാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഈ സ്ഥാപനങ്ങളോട്‌ ഇപ്പോള്‍ ചെയ്യുന്നത്‌.മതന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശം കവര്‍ന്നെടുക്കുന്ന കരാര്‍ അംഗീകരിക്കുന്നതിനുവേണ്ടി മാത്രമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഈ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇതില്‍നിന്നും പിന്മാറുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും പ്രചരണവും സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ സംഘടിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കണ്‍സില്‍ മുന്നറിയിപ്പ്‌ നല്‍കി.