Saturday, July 4, 2009

സഭാദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കണം: മാര്‍ പുന്നക്കോട്ടില്‍

സഭാംഗങ്ങള്‍ സഭയുടെ ദര്‍ശനങ്ങള്‍ ആഴത്തില്‍ ഹൃദിസ്ഥമാക്കണമെന്ന്‌ കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍. അല്‍മായര്‍ക്കുവേണ്ടിയുള്ള ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യാനികേതന്റെ വാര്‍ഷികവും മാര്‍ത്തോമ്മാ പുരസ്കാര ദാനവും ചങ്ങനാശേരി അതിരൂപതാ സന്ദേശ നിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെല്ലുവിളികളെ നേരിടാനും ഇതിനെതിരേ പ്രതികരിക്കാനും സഭാംഗങ്ങള്‍ കഴിവുനേടണം. സഭയെക്കുറിച്ചുള്ള അവബോധത്തിലൂടെ സഭയുടെ പൈതൃകം സഭാമക്കള്‍ കാത്തുപരിപാലിക്കണമെന്നും മാര്‍ പുന്നക്കോട്ടില്‍ കൂട്ടിച്ചേര്‍ത്തു. ആറാമത്‌ മാര്‍ത്തോമ്മാ പുരസ്കാരം റവ.ഡോ. ഗീവര്‍ഗീസ്‌ ചേടിയത്തിന്‌ ബിഷപ്‌ സമ്മാനിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം അധ്യക്ഷതവഹിച്ചു. വിദ്യാനികേതനില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ കോട്ടയം പൗരസ്ത വിദ്യാപീഠം പ്രസിഡന്റ്‌ റവ.ഡോ. മാത്യു മണക്കാട്ട്‌ ബിരുദാനന്തര ബിരുദം സമ്മാനിച്ചു. വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ. ജോസ്‌ കൊച്ചുപറമ്പില്‍, എ.കെ.സി.സി മുന്‍ പ്രസിഡന്റ്‌ ജോണ്‍ കച്ചിറമറ്റം, പ്രഫ. കെ.ടി സെബാസ്റ്റ്യന്‍, ഡോ.സിസ്റ്റര്‍ പ്രസന്ന, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌, പി.ടി ജോസഫ്‌ പെരുമ്പള്ളില്‍, ഫാ. ജോസഫ്‌ പുതുക്കുളങ്ങര, ലാലുമോന്‍ മുപ്പത്തെട്ടില്‍ച്ചിറ എന്നിവര്‍ പ്രസംഗിച്ചു.വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുത്ത ഡോ. പി.സി അനിയന്‍ കുഞ്ഞിനെ ചടങ്ങില്‍ ആദരിച്ചു. രാവിലെ മോണ്‍. മാത്യു വെള്ളാനിക്കലിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ പ്ലാസിഡ്‌ സിമ്പോസിയം നടന്നു. മൂവാറ്റുപുഴ രൂപതാ മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ യൂലിയോസ്‌ ഉദ്ഘാടനം ചെയ്തു. മോണ്‍. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, റവ.ഡോ. ജോസ്‌ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജോസ്‌ പി. കൊട്ടാരം, ഫാ. ജോസഫ്‌ പുതുക്കുളങ്ങര, ഫാ. മാത്യു മുല്ലശേരി, പി.ജെ ജയിംസ്‌ കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു