Monday, July 20, 2009

സ്വവര്‍ഗ ലൈംഗികത: പ്രോലൈഫ്‌ സമിതി ലക്ഷം കത്തുകള്‍ അയയ്ക്കും

സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ നിയമപരിരക്ഷ നല്‍കാനുള്ള ശ്രമം അധാര്‍മികവും പ്രകൃതി നിയമത്തിന്‌ വിരുദ്ധവുമാണെന്നു കെസിബിസി പ്രോലൈഫ്‌ സമിതി വിലയിരുത്തി. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയും ഇതു കുറ്റമായി കണക്കാക്കുന്ന ഐ.പി. സി 377-ാ‍ം വകുപ്പ്‌ റദ്ദാക്കണമെന്ന കോടതി ശിപാര്‍ശയും ധാര്‍മിക മൂല്യങ്ങള്‍ കണക്കിലെടുക്കാതെയുള്ളതാണ്‌. നിലവിലുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷിചേരുവാന്‍ കെസിബിസി പ്രൊലൈഫ്‌ സമിതി തീരുമാനിച്ചു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വകുപ്പ്മന്ത്രിമാര്‍ക്കും പ്രോലൈഫ്‌ സമിതിയുടെ നേതൃത്വത്തില്‍ ലക്ഷം കത്തുകള്‍ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിര്‍വഹിച്ചു.പി.ഒ.സിയില്‍ നടന്ന പ്രോലൈഫ്‌ സമിതി അഖിലകേരള സമ്മേളനത്തില്‍ പ്രസിഡന്റ്‌ റവ. ഡോ.ജോസ്‌ കോട്ടയില്‍ അധ്യ ക്ഷത വഹിച്ചു. എബ്രഹാം പുത്തന്‍കുളം, ജോര്‍ജ്‌ സേവ്യര്‍, സാബു ജോസ്‌, അഡ്വ.ജോസി സേവ്യര്‍, ജേക്കബ്‌ മാത്യു പള്ളിവാതുക്കല്‍, ബെന്നി പുളിക്കന്‍, അഡ്വ.തോമസ്‌ തണ്ണിപ്പാറ, ഡോ.ജേര്‍ജ്‌ ലിയോണ്‍ എന്നിവര്‍ പ്രസംഗിച്ചു.ഡല്‍ഹിയില്‍ പാര്‍ലമെന്റിന്‌ മുമ്പില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണകളില്‍ പ്രൈ ലൈഫ്‌ സമിതിയംഗങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. വിവിധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി ഓഗസ്റ്റ്‌ ഒമ്പതിന്‌ പി.ഒ.സിയില്‍ സെമിനാര്‍ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു.