Monday, July 20, 2009

വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ സര്‍ക്കാര്‍ശ്രമം: മാര്‍ പവ്വത്തില്‍

സംസ്ഥാനത്ത്‌ സ്വകാര്യവിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രമങ്ങള്‍ നിരാശാജനകമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കൈനടി എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടത്‌ പൊതുസമൂഹത്തിന്റെ ആവശ്യമാണ്‌. ന്യൂനപക്ഷവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സംഘടിതശ്രമമാണ്‌ നടക്കുന്നത്‌. ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍പോലും സമൂഹത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിലാണ്‌ ക്രൈസ്തവസഭകള്‍ വിദ്യാഭ്യാസമേഖലയില്‍ രംഗപ്രവേശം നടത്തിയത്‌. അതു കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തികരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ തെറ്റായ ധാരണകളില്‍ കുരുങ്ങിക്കിടക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ മാത്രമേ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താവൂയെന്നത്‌ തെറ്റായ ചിന്താഗതിയാണ്‌. ധാര്‍മികമൂല്യം പകര്‍ന്നുകൊടുക്കാനുപകരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ്‌ രാജ്യത്ത്‌ പുരോഗതിക്ക്‌ തടസം നില്‍ക്കുന്നു. അല്ലെങ്കില്‍ അതു വികൃതമായ സമൂഹത്തെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.