Monday, July 27, 2009

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ വഴി

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ പതിനൊന്നാം ക്ലാസ്‌ മുതല്‍ പി.എച്ച്‌.ഡി വരെ പഠനത്തിന്‌ പ്രോത്സാഹനം നല്‍കുന്നതിന്‌ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ രണ്ട്‌ സ്കോളര്‍ഷിപ്പുകളും ഈവര്‍ഷം മുതല്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുമെന്നു കോളജ്‌ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ (പ്ലസ്‌ വണ്‍, പ്ലസ്ടു, എന്‍.സി.വി.ടി അംഗീകൃത സാങ്കേതിക കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍ ഒഴികെയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്‍, എം.ഫില്‍, പി.എച്ച്‌.ഡി. കോഴ്സുകള്‍), പ്രഫഷണല്‍ കോഴ്സുകള്‍ക്ക്‌ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള (മെറിറ്റ്‌ കം മീന്‍സ്‌) സ്കോളര്‍ഷിപ്പ്‌ എന്നിവയിലേക്കുള്ള അപേക്ഷകളാണ്‌ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്വീകരിക്കുന്നത്‌.ഓണ്‍ലൈന്‍ സംവിധാനം ആദ്യമായാണ്‌ ഏര്‍പ്പെടുത്തുന്നത്‌ എന്നതു പരിഗണിച്ചും വിദ്യാര്‍ഥികള്‍ക്കു പുതിയ സംവിധാനത്തിലുള്ള പരിചയക്കുറവ്‌ കണക്കിലെടുത്തും ഈവര്‍ഷം അപേക്ഷകള്‍ സാധാരണ രീതിയിലും (അപേക്ഷാ ഫോറം വഴി) സ്വീകരിക്കും. അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന അയക്കണം. അടുത്ത വര്‍ഷം മുതല്‍ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കൂ.സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ്‌ ഈ സ്കീമില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളത്‌.ആദ്യവര്‍ഷം (2007-08) 4309 സ്കോളര്‍ഷിപ്പായിരുന്നു കേരളത്തിന്‌ ലഭിച്ചത്‌. അനുവദിച്ച മുഴുവന്‍ സ്കോളര്‍ഷിപ്പ്‌ തുകയും ഉപയോഗപ്പെടുത്തി എന്നതും 1,20,000 ല്‍പ്പരം അപേക്ഷകള്‍ ലഭിച്ചു എന്നതും പരിഗണിച്ച്‌ രണ്ടാംവര്‍ഷം (2008-09) സ്കോളര്‍ഷിപ്പുകളുടെ എണ്ണം 12,854 ആയി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഈവര്‍ഷം 51,415 സ്കോളര്‍ഷിപ്പുകള്‍ അനുവദിച്ചിട്ടുണ്ട്‌. കോളജ്‌ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളര്‍ഷിപ്പ്‌ വിഭാഗമാണ്‌ അപേക്ഷകള്‍ സ്വീകരിക്കുന്നതും അര്‍ഹരായവരുടെ ലിസ്റ്റ്‌ അംഗീകാരത്തിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‌ സമര്‍പ്പിക്കുന്നതും. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ പതിനായിരക്കണക്കിന്‌ അപേക്ഷകള്‍ പരിശോധിച്ച്‌ അര്‍ഹരായവരുടെ ലിസ്റ്റ്‌ തയാറാക്കുക ശ്രമകരമായ ജോലിയാണ്‌. ഇത്‌ പരിഗണിച്ച്‌ ഈവര്‍ഷം അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കൂടുതല്‍ വേഗതയും കൃത്യതയും സുതാര്യതയുമാണ്‌ ഈ മാറ്റംക്കൊണ്ട്‌ ലക്ഷ്യമാക്കു ന്നത്‌.തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററിന്റെ സഹായത്തോടെയാണ്‌ ഓണ്‍ലൈ ന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ്‌ 15 ആണ്‌. സംസ്ഥാനത്തില്‍ നിന്നുള്ള ലിസ്റ്റ്‌ ഓഗസ്റ്റ്‌ 30 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ അനുവദിച്ച ക്വാട്ട സംസ്ഥാനത്തിന്‌ നഷ്ടപ്പെടും.അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സ്ഥാപന മേധാവിക്ക്‌ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം സ്ഥാപനങ്ങളില്‍ ഒരുക്കാനും ഇതിനായി വിദ്യാര്‍ഥികളെ സഹായിക്കാനും എല്ലാ സ്ഥാപന മേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും ഡയറക്ടര്‍ അറിയിച്ചു.