Saturday, July 25, 2009

സിബിഐ അന്വേഷണം നിഗൂഢ ലക്ഷ്യത്തോടെ: കെസിബിസി ജാഗ്രതാ സമിതി

അഭയ കേസിന്റെ അന്വേഷണത്തിന്റെ പേരില്‍ സിസ്റ്റര്‍ സെഫിയ കന്യാകാത്യ പരിശോധനയ്ക്കു വിധേയമാക്കിയതിലൂടെ സ്ത്രീയുടെ അഭിമാനത്തെയും അന്തസിനെയും ചവിട്ടിയരയ്ക്കുകയാണ്‌ സിബിഐ ചെയ്തിരിക്കുന്നതെന്ന്‌ കെ.സി.ബി.സി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അഭയുടെ കൊലപാതകവുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന പൂര്‍ണബോധ്യം ഉണ്ടായിട്ടും കുറ്റാരോപിതരെ പൊതുജനമധ്യേ അവഹേളിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കന്യാകത്വ പരിശോധനയ്ക്കു വിധേയമാക്കിയത്‌. അന്വേഷണ റിപ്പോര്‍ട്ട്‌ തെറ്റിദ്ധാരണാജനകമായി മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്ത സിബിഐയുടെ നടപടി സ്വന്തം വിശ്വാസ്യത തന്നെയാണ്‌ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതി നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ വൈദ്യശാസ്ത്രപരമായി തന്റെ കന്യാകത്വം തെളിയിക്കാമെന്ന്‌ സിസ്റ്റര്‍ സെഫി തന്റെ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിട്ടും അതിനോടു പ്രതികരിക്കാത്ത സിബിഐ നടപടി നിഗൂഢമാണ.്‌ നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നുവെന്ന്‌ കുറ്റാരോപിതരും വാദിഭാഗവും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുകയും ഡോ. മാലിനിയെ സംശയിക്കുകയും ചെയ്തിട്ടും അവരെ വിശ്വസിക്കുന്ന സിബിഐയുടെ അന്വേഷണത്തില്‍ നിന്നും ശാസ്ത്രീയതയും സുതാര്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു.