Friday, July 24, 2009

മറ്റുളളവര്‍ക്കുവേണ്ടിയും അല്‍ഫോന്‍സാമ്മ സഹിച്ചു: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനകളായി കാണാന്‍ അല്‍ഫോന്‍സാമ്മയ്ക്ക്‌ സാധിച്ചതു കൊണ്ടാണ്‌ ഒട്ടേറെ പ്പേരുടെ വേദനകള്‍ക്കും ദുഃഖങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട അല്‍ഫോന്‍സാമ്മയ്ക്ക്‌ സാധിക്കുന്നതെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ പൂര്‍ണഭാവമെന്നാണ്‌ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയ ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്‌. സ്വര്‍ഗസ്ഥനായ പിതാവ്‌ പൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പൂര്‍ണരായിരിക്കാനാണ്‌ അവിടുന്ന്‌ അരുള്‍ ചെയ്തത്‌. പൂര്‍ണത നാം എത്തിപ്പിടിക്കേണ്ട ലക്ഷ്യമാണ്‌. എത്ര പരിമിതികളെ അതിജീവിച്ചും പരിശ്രമത്തിലൂടെ നാമത്‌ നേടിയെടുക്കണം. അല്‍ഫോന്‍സാമ്മയുടെ ജീവിതം മുഴുവന്‍ അതിനു ള്ള പരിശ്രമമായിരു ന്നു.വേദനകള്‍ മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കുമ്പോഴാണ്‌ ശ്രേഷ്ഠതയുണ്ടാകുന്നത്‌. മറ്റുള്ളവരുടെ രോഗങ്ങള്‍ വരെ ഏറ്റെടുത്ത്‌ സ്വന്തം സഹനങ്ങളോട്‌ അല്‍ഫോന്‍സാമ്മ കൂട്ടിച്ചേര്‍ത്തു.-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സഹനം അതിനാല്‍ത്തന്നെ മൂല്യങ്ങളുള്ളതല്ല. അതുകൊണ്ടാണല്ലോ കാല്‍വരിയില്‍ നല്ല കള്ളനോടൊപ്പം ചീത്ത കള്ളന്‍ ദൈവചൈതന്യം അവകാശപ്പെടാതിരുന്നത്‌. എന്നാല്‍ നല്ലകള്ളന്‍ സ്വന്തം പരിമിതിയെ ഏറ്റു പറയുകയും ചെയ്തു. സഹനത്തെ നാം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അതിന്റെ മൂല്യം നിശ്ചയിക്ക പ്പെടുന്നത്‌.