Saturday, August 1, 2009

വിമോചന സമരത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നു: മാര്‍ പവ്വത്തില്‍

വിമോചന സമരത്തിന്റെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണെ്ടന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അഖില കേരളാ കത്തോലിക്കാ കോണ്‍ഗ്രസ്‌ ചങ്ങനാശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യ ത്തില്‍ മെത്രാപ്പോലീത്തന്‍ പാരിഷ്‌ ഹാളില്‍ നടന്ന വിമോചന സമ ര സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. വിമോചന സമരമെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക്‌ വിഭ്രാന്തിയാണ്‌. എന്നാല്‍, ആരും രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം നടത്തിയിട്ടില്ല. കേരളം കണ്ടതില്‍വച്ച്‌ ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു വിമോചന സമരമെന്നും മന്നത്ത്‌ പത്മനാഭന്റെ നേതൃത്വം സമരത്തിന്‌ ശക്തിപകര്‍ന്നതായും മാര്‍ ജോസഫ്‌ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. 1957-ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ സര്‍വാധിപത്യസ്വഭാവം മറനീക്കി പുറത്തുവന്നപ്പോഴാണ്‌ വിമോചന സമരം പൊട്ടിപ്പുറപ്പെട്ടത്‌. വിദ്യാഭ്യാസരംഗം കൈയടക്കിക്കൊണ്ട്‌ എല്ലാരംഗത്തും അരാജകത്വം സൃഷ്‌ ടിച്ച അന്നത്തെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴു ള്ള സര്‍ക്കാരെന്ന പ്രഖ്യാപനമാണ്‌ കണ്ടുവരുന്നത്‌. കോടതികളെ പ്പോലും ധിക്കരിച്ച സെല്‍ഭരണത്തിനെതിരേയും ജനദ്രോഹ നടപടികള്‍ക്കെതിരേയുമാണ്‌ ജനമുന്നേറ്റമുണ്ടായത്‌. വിദ്യാഭ്യാസത്തിനുമേല്‍ അന്നത്തെ സര്‍ക്കാര്‍ കൈവച്ചതുപോലെയുള്ള നീക്കമാണ്‌ ഈ സര്‍ക്കാരും നടത്തുന്നത്‌. രണ്ടാം മുണ്ടശേരിയെന്ന നിലയിലുള്ള പ്രവര്‍ത്തനമാണ്‌ വിദ്യാഭ്യാസമന്ത്രി നടത്തുന്നത്‌. വിമോചന സമരത്തെ വികലമായി ചിത്രീകരിച്ചു തെറ്റിദ്ധാരണകള്‍ പരത്താനും സമരത്തിന്‌ നേതൃത്വം നല്‍കിയവരെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ നടന്നുവരികയാണ്‌. ചില രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന സമീപനം തെറ്റിദ്ധാരണാജനകമാണ്‌. തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട നെഹ്‌റു സര്‍ക്കാരിന്റെ നടപടി ശരിയല്ലെന്നു പറയുന്നവര്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്‌ ചോദ്യം ചെയ്യുന്നത്‌. സമൂഹത്തിന്റെ ഓര്‍മകളെ മാറ്റിമറിച്ചു ചിന്തകളെ വഴിതെറ്റിക്കാനാണ്‌ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്‌. ജനവിരുദ്ധമായ സര്‍ക്കാരിനെതിരേ ചെയ്യേണ്ടതു മാത്രമേ അന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളൂ. മനുഷ്യാവകാശങ്ങളെയും മതവിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ നാം ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു.ലോക ചരിത്രത്തിലെ മാതൃകാപരമായ ജനമുന്നേറ്റമായിരുന്നു വിമോചന സമരമെന്ന്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. വിമോചന സമരങ്ങള്‍ അവസാനിക്കുന്നില്ലെന്നും തിന്മ ഉയരുന്നിടത്ത്‌ വിമോചന സമരങ്ങള്‍ ഉണ്ടാകണമെന്നും മാര്‍ പെരു ന്തോട്ടം അഭിപ്രായപ്പെട്ടു. ഇക്കാലത്ത്‌ വിമോചന സമരത്തെ ഓര്‍ക്കുന്നതു പ്രസക്തമാണെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ മണ്‍മറഞ്ഞ വിമോചനസമരസേനാനികളെ അനുസ്മരിച്ചു. സി.എഫ്‌ തോമസ്‌ എംഎല്‍എ, ഡോ.എം.ജി.എസ്‌ നാരായണന്‍, റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, ജോണ്‍ കച്ചിറമറ്റം, പ്രഫ. കെ.കെ ജോണ്‍, ഫാ.തോമസ്‌ തുമ്പയില്‍, ഡോ.പി.സി അനിയന്‍കുഞ്ഞ്‌, പ്രഫ.കെ.ടി സെബാസ്റ്റ്യന്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. വിമോചന സമരസാരഥികളായ റോസമ്മ ചാക്കോ, അഡ്വ.കെ.ജെ ജോണ്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.വിമോചന സമരത്തില്‍ രക്തസാക്ഷിത്വംവരിച്ച തുരുത്തി സെന്റ്‌ മേരീസ്‌ ഇടവകാംഗമായ പുത്തന്‍പുരയ്ക്കല്‍ ആന്റണി സ്കറിയായുടെ കബറിടത്തില്‍നിന്ന്‌ തുരുത്തി എകെസിസി ശാഖയുടെ നേതൃത്വത്തില്‍ നടന്ന ദീപശിഖാ പ്രയാണം സമ്മേളന നഗറില്‍ എത്തിയതോടെയാണ്‌ ജൂബിലി സമ്മേളനത്തിനു തുടക്കം കുറിച്ചത്‌.