Saturday, September 26, 2009

സ്ത്രീകള്‍ സഭയുടേയും സമൂഹത്തിന്റെയും ശബ്ദമായി മാറണം: കെസിബിസി വനിതാകമ്മീഷന്‍

കെ.സി.ബി.സി വനിതാകമ്മീഷന്‍ നടത്തിയ ലിംഗപദവി സമത്വസംസ്ക്കാരം എന്ന വിഷയത്തെ ആസ്പദമാക്കിയുളള ത്രിദിനശില്‍പശാല സമാപിച്ചു. സ്ത്രീകള്‍ സഭയുടെയും സമൂഹത്തിന്റെയും ശബ്ദമായി മാറണമെന്നും ഒരു പുതിയ മാറ്റത്തെ നേരിടുവാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും സമാപന സമ്മേളനത്തില്‍ കെ.സി.ബി.സി വിമന്‍സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപി മാര്‍ മാത്യൂ ആനികുഴിക്കാട്ടില്‍ സ്ത്രീകളോട്‌ ആഹ്വാനം ചെയ്തു. ‘ജെന്‍ഡര്‍പോളിസി സഭയുടെ എല്ലാതലങ്ങളിലും എത്തിച്ചുകൊടുക്കുന്നതിന്‌ സഭ പ്രതിജ്ഞാബദ്ധരാകണം’ സമാപന സമ്മേളനത്തില്‍ ബിഷപ്‌ പറഞ്ഞു. സഭ അംഗീകരിച്ച ജെന്‍ഡര്‍പോളിസി സഭാതലങ്ങളില്‍ നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗരേഖയെപറ്റിയും അതിലുണ്ടാവുന്ന തടസ്സങ്ങളെ പറ്റിയും ഡോ. നീനാജോസഫ്‌, ശ്രീമതി ബീനാ സെബാസ്റ്റ്യന്‍ (എക്സിക്യുട്ടീവ്‌ സെക്രട്ടറി വിമന്‍സ്‌ കമ്മീഷന്‍), സിസ്റ്റര്‍ ലില്ലി ഫ്രാന്‍സീസ്‌ (എക്സിക്യുട്ടീവ്‌ സെക്രട്ടറി, സിബിസിഐ വിമന്‍സ്‌ കമ്മീഷന്‍) എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടന്നു. അന്നു യഹൂദസംസ്ക്കാരത്തില്‍ നിലനിന്നിരുന്ന സ്ത്രീകള്‍ക്കെതിരെയുളള വിവേചനം, അടിച്ചമര്‍ത്തല്‍, ദുരാചാരം, എന്നിവയ്ക്കെതിരെ ക്രിസ്തു വിപ്ലവകരമായി പ്രതികരിച്ചിരുന്നു. ‘സഭയുടെ സാമൂഹിക പഠനങ്ങള്‍’ (ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ) എന്നും സ്ത്രീകളുടെ അന്തസ്സ്‌ ഉയത്തിപിടിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ക്രൈസ്തവ സഭയില്‍ എക്കാലത്തും സ്ത്രീപക്ഷ ചിന്താഗതികള്‍ നിലനിന്നിരുന്നു. ആ പേര്‌ പരാമര്‍ശിക്കപ്പെട്ടില്ലെങ്കില്‍പോലും ക്രൈസ്തവ ഫെമിനിസം എന്നുളളത്‌ സഭയിലെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നു സമ്മേളനത്തില്‍ പ്രതിപാദിക്കുകയുണ്ടായി. ശ്രീമതി ലീലാമ്മ ജേക്കബ്‌, പ്രൊഫ. സി.സി ആലീസ്ക്കുട്ടി, ശ്രീമതി റോസക്കുട്ടി എബ്രാഹം, ശ്രീമതി ലീലാമ്മ തോമസ്‌ എന്നിവര്‍ സംസാരിച്ചു. കെസിബിസി വിമന്‍സ്‌ കമ്മീഷന്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുളള പ്രതിനിധികളെ തെരഞ്ഞെടുത്തു. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു വന്ന പ്രമേയം പാസ്സാക്കുകയുണ്ടായി. കെ.സി.ബി.സി വനിതാകമ്മീഷന്‍ കേരളസര്‍ക്കാരിന്‌ നല്‍കിയ പ്രമേയങ്ങള്‍
1. കേരളനിയമപരിഷ്ക്കരണ ശുപാര്‍ശകമ്മീഷന്റെ ശുപാര്‍ശകളായ ദയാവധം നിയമ വിധേയമാക്കുക, ആത്മഹത്യയെ കുറ്റവിമുക്തമാക്കുക, രണ്ടുകുട്ടികളെ ആകാവൂ, സഭാസ്വത്തുക്കള്‍ പ്രത്യേകം ട്രസ്റ്റികളുടെകീഴിലാക്കുക തുടങ്ങിയവയെ കെ.സി.ബി.സി വനിതാകമ്മീഷന്‍ ശക്തമായി എതിര്‍ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും പെയ്യുന്നു.
2. ഡല്‍ഹി ഹൈക്കോടതി കൊണ്ടുവരുന്ന സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനെ കെ.സി.ബി.സി വനിതാകമ്മീഷന്‍ അപലപിക്കുകയും അത്‌ നടപ്പാക്കാതിരിക്കുവാനുളള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന്‌ ഈ യോഗം ശക്തമായി ആവശ്യപ്പെടുന്നു.
3. കേരളസംസ്ഥാന വനിതാകമ്മീഷനില്‍ ക്രിസ്തീയ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ ഈ സമ്മേളനം കേരളസര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.
4. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും നേരിടാന്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കണമെന്നും നിലവിലുളള പോരായ്മകള്‍ പരിഹരിച്ച്‌ കര്‍ശന ശിക്ഷാനടപടികള്‍ നടപ്പാക്കണമെന്നും ഈ യോഗം ബന്ധപ്പെട്ട അധികാരികളോട്‌ ആവശ്യപ്പെടുന്നു.
5 ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രത്യേകം
Protection officerമാരെ നിയമിക്കുകയും Domestioc Violence Act നടപ്പാക്കുന്നതിന്‌ പ്രത്യേക അതിവേഗത കോടതിയെ രൂപീകരിക്കുകയും ചെയ്യണമെന്നും കൂടാതെ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും അതിലേക്ക്‌ പ്രത്യേകബഡ്ജറ്റും നീക്കി വയ്ക്കണമെന്നും ഈ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.
6. സിസ്റ്റര്‍ അഭയാ കേസില്‍ കുറ്റാരോപിതയാക്കി പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന സിസ്‌റര്‍ സെഫിയുടെ കന്യകാത്വ പരിശോധനയെപറ്റിയുളള പരാമര്‍ശം മനുഷ്യാവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്ന്‌ കെസിബിസി വനിതാകമ്മീഷന്‍ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
7. തൃത്താല പഞ്ചായത്ത്‌ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക്‌ സീറ്റ്‌ സംവരണം ഏര്‍പ്പെടുത്താന്‍ പോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷേ, ഈ സംവരണം താഴെ തട്ടില്‍ മാത്രം ഒതുക്കാതെ പാര്‍ലമെന്റ്‌ അസംബ്ലി സീറ്റുകളില്‍ 50% സ്ത്രീകള്‍ക്കും നല്‍കണമെന്ന്‌ കെസിബിസി വനിതാകമ്മീഷന്‍ സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോടും കേരളസര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.