Monday, December 7, 2009

ജീവിതത്തിന്റെ ശ്രേഷ്ഠത കുടികൊള്ളുന്നത്‌ സമര്‍പ്പണത്തില്‍: കാതോലിക്കാ ബാവ

ജീവിതത്തിന്റെ ശ്രേഷ്ഠത അതിന്റെ സമര്‍പ്പണത്തിലാണ്‌ കുടികൊള്ളുന്നതെന്നു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. തിരുവല്ല മാക്ഫാസ്റ്റ്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ ആര്‍ച്ച്‌ ബിഷപ്‌ ബനഡിക്ട്‌ മാര്‍ ഗ്രീഗോറിയോസ്‌ പുരസ്കാരം പോബ്സണ്‍ പി.എ ജേക്കബിനു നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബനഡിക്ട്‌ തിരുമേനിയുടെ ജീവിതത്തിന്റെ പ്രത്യേകമായ മാനം വിസ്മരിക്കപ്പെടുകയില്ലയെന്നതാണ്‌ അവാര്‍ഡു ദാനത്തിലൂടെ അനുസ്മരിക്കപ്പെടുന്നത്‌. ശ്രേഷ്ഠനായ ഒരു പുരോഹിതന്റെ സ്ഥാനത്തു മഹാപുരോഹിതനായി അവരോധിക്കപ്പെട്ട തിരുമേനി വ്യത്യസ്തമായ സമീപനങ്ങളെക്കുറിച്ചു കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. അതുപോലെതന്നെ കാലഘട്ടത്തിന്റെ വികസനത്തിനു വ്യത്യസ്തമായ കാഴ്ചപ്പാടുള്ള പി. എ ജേക്കബ്‌ തിരുമേനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡു നല്‍കുന്നതിനു ഏറ്റവും അര്‍ഹനാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.തിരുവല്ല അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം പ്രഫ. പി.ജെ കുര്യന്‍ എംപി ഉദ്ഘാടനം ചെയ്തു. ക്നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, ജോസഫ്‌ എം. പുതുശേരി എംഎല്‍എ, വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. ഇഗ്നേഷ്യസ്‌ തങ്ങളത്തില്‍ ഒഐസി, റവ. ഡോ. സ്റ്റീഫന്‍ തോട്ടത്തില്‍, മദര്‍ ഫിലോമിന എസ്‌ഐസി, ഫാ. ഡോ. ഏബ്രഹാം മുളമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.