Saturday, December 12, 2009

സ്വവര്‍ഗ ലൈംഗികത വിധി: സിബിസിഐ നിവേദനം നല്‍കി

സ്വവര്‍ഗ ലൈംഗികത അടക്കം പ്രായപൂര്‍ത്തിയായവരുടെ സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ചകള്‍ നിയമവിരുദ്ധമല്ലാതാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന്‌ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കണ്ട്‌ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാ‍ം വകുപ്പ്‌ അതേപടി നിലനിര്‍ത്തണമെന്ന്‌ ബിഷപ്പുമാര്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജോസ്‌ കെ. മാണി എംപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍സന്റ്‌ എം. കോണ്‍സസാവോ, സീറോ മലബാര്‍ അപ്പസ്തോലിക്‌ വിസിറ്റേറ്റര്‍ ബിഷപ്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ്‌ ജേക്കബ്‌ മാര്‍ ബര്‍ണാബാസ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രധാനമന്ത്രിയെ കണ്ട്‌ നിവേദനം നല്‍കിയത്‌. മുസ്ലിം ഇമാമുമാരുടെ സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ ഉമര്‍ അഹമ്മദ്‌ ഇല്യാസി, സെബാസ്റ്റ്യ ന്‍ കാട്ടൂക്കാരന്‍, അഡ്വ. കെ.ജെ തോമസ്‌, ജോസ്‌ ജോസഫ്‌ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു. വ്യക്തിപരമായി യോജിപ്പുണെ്ടങ്കിലും കോടതികളുടെ തീരുമാനമാകും ഇക്കാര്യത്തില്‍ അന്തിമമാകുകയെന്ന്‌ മന്‍മോഹന്‍ സിംഗ്‌ സൂചിപ്പിച്ചു. ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ശില തകര്‍ക്കുന്നതാണ്‌ ഹൈക്കോടതിയുടെ തീരുമാനമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍സന്റ്‌ കോണ്‍സസാവോ, ബിഷപ്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ്‌ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.