Thursday, January 21, 2010

മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി: ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ വ്യാജമദ്യം പെരുകുമെന്ന്‌ പറയുന്നത്‌ ഭരണപരാജയത്തിന്റെ തെളിവാണെന്നും വ്യാജമദ്യം തടയാന്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാതെ കൈയിലിരിക്കുന്ന അധികാരവും പോലീസ്‌ -എക്സൈസ്‌ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിച്ച്‌ മനുഷ്യജീവനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.സെ ബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ആവശ്യപ്പെട്ടു. വിജയപുരം ബിഷപ്സ്‌ ഹൗസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ മദ്യവിരുദ്ധ ഭാരവാഹികളുടെയും ഡയറക്ടര്‍മാരുടെയും സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ബിഷപ്‌. കേരളത്തിലെ പുരുഷന്മാരുടെ വര്‍ധിച്ചുവരുന്ന മദ്യപാനമാണ്‌ നാട്‌ നേരിടുന്ന മുഖ്യപ്രശ്നമെന്ന്‌ രാഷ്ട്രപതിപോലും ചൂണ്ടിക്കാട്ടിയ കാര്യം വലിയ അഭിമാനത്തോടെയാണ്‌ അധികാരികള്‍ കാണുന്നത്‌. ഓരോ ആഘോഷത്തിനും ബിവറേജസ്‌ കോര്‍പറേഷന്‍ ചെലവഴിക്കുന്ന മദ്യത്തിന്റെ കോടിക്കണക്കിനു രൂപയുടെ വിറ്റുവരവ്‌ കണക്കുകള്‍ പുറത്തുവിടുന്ന അധികാരികള്‍ മദ്യംമൂലമുണ്ടാകുന്ന ഭീകര നഷ്ടങ്ങളുടെയും ആരോഗ്യ-മാനസിക പ്രശ്നങ്ങളുടെയും കണക്കുകള്‍ക്കൂടി പുറത്തുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2010 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തന പദ്ധതി സെക്രട്ടറി പ്രസാദ്‌ കുരുവിള അവതരിപ്പിച്ചു. ആലപ്പുഴ, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, വിജയപുരം, കോട്ടയം, മാവേലിക്കര, തിരുവല്ല രൂപതകളില്‍പ്പെടുന്ന കോട്ടയം മേഖലയുടെ പുതിയ ഡയറക്ടറായി ഫാ.ജേക്കബ്‌ വെള്ളമരുതുങ്കലിനെ (പാലാ) ബിഷപ്‌ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നിയമിച്ചു. മോണ്‍.ചെറിയാന്‍ രാംനാലില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ഫാ.പോള്‍ കാരാച്ചിറ, ഡോ.സെബാസ്റ്റ്യന്‍ ഐക്കര, ആന്റണി ജേക്കബ്‌, സിസ്റ്റര്‍ ജോവിറ്റ, യോഹന്നാന്‍ ആന്റണി, സാറാമ്മ ജോസഫ്‌, ജോബ്‌ തോട്ടുകടവില്‍, ടി.എല്‍ പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു.