Tuesday, February 16, 2010

വലിയനോമ്പ്‌: ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയം: ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ

സുവിശേഷത്തിലെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയമായാണ്‌ തിരുസഭ നോമ്പുകാലത്തെ കണക്കാക്കുന്നത്‌. അതിനാല്‍ ഈ വര്‍ഷം നീതിയെക്കുറിച്ചുള്ള ചിന്തകളാണ്‌ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്‌. വിശുദ്ധ പൗലോസ്‌ പറയുന്നു- ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്‌. (റോമ 3.21).പെസഹ ത്രിദിനത്തിലാണല്ലോ നോമ്പുകാലം പൂര്‍ത്തിയാകുന്നത്‌. അന്ന്‌ ഉപവിയുടെയും ദാനത്തിന്റെയും രക്ഷയുടെയും പൂര്‍ണതയായ ദൈവത്തിന്റെ നീതിയുടെ ആഘോഷം നാം നടത്തും. അതുകൊണ്ട്‌ ഈ നോമ്പുകാലം, എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വന്ന ക്രിസ്തുരഹ സ്യ ത്തെക്കുറിച്ചുള്ള ആഴമായ അറിവിനും യഥാര്‍ഥമായ മനസ്താപത്തിനും ഓരോ ക്രൈസ്തവനെയും നയിക്കുന്ന കാലമായിരിക്കണം.
നീതി എന്നാല്‍ ഓരോ വ്യക്തിക്കും അവന്‌ അര്‍ഹതപ്പെട്ടത്‌ ലഭിക്കുക എന്നാണെന്ന്‌ മൂന്നാം നൂറ്റാണ്ടിലെ റോമന്‍ നിയമജ്ഞനായ ഉല്‍പ്പിയന്‍ നിര്‍വചിച്ചിട്ടുണ്ട്‌. മനുഷ്യന്‌ അര്‍ഹതപ്പെട്ടതെല്ലാം ഉറപ്പാക്കാന്‍ നിയമത്തിനാവില്ല. അതു ദൈവത്തില്‍ നിന്നു ദാനമായി ലഭിക്കുന്നതാണ്‌. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‌ ഏറ്റവും ആവശ്യം ദൈവത്തിന്റെ സ്നേഹമാണ്‌. ഭൗതികവസ്തുക്കള്‍ നിശ്ചയമായും വേണ്ടതും, ആവശ്യവുമാണ്‌. യേശുനാഥന്‍ രോഗികളെ സുഖപ്പെടുത്തുകയും ജനക്കൂട്ടത്തിന്‌ അപ്പം നല്‍കുകയും ചെയ്തു. അതുകൊണ്ടുതന്നെ പട്ടിണി മൂലവും കുടിവെള്ളം കിട്ടാതെയും മരുന്നുകള്‍ ഇല്ലാതെയും ലക്ഷക്കണക്കിന്‌ ജനങ്ങളെ മരണത്തിലേക്ക്‌ നയിക്കുന്ന അവസ്ഥയെ അവിടുന്ന്‌ നിശ്ചയമായും ശപിക്കുന്നു. എങ്കിലും ഇവയുടെ ലഭ്യതകൊണ്ടുമാത്രം മനുഷ്യനു വേണ്ടതെല്ലാം ആകുന്നില്ല. അപ്പം പോലെ തന്നെയോ അതിലുപരിയായോ മനുഷ്യനു ദൈവത്തെ വേണം.ശുദ്ധിയെയും അശുദ്ധിയെയും കുറിച്ചു ഈശോ നടത്തിയ സംവാദത്തെക്കുറിച്ച്‌ വിശുദ്ധ മാര്‍ക്കോസ്‌ തരുന്ന വിവരണത്തില്‍, പുറത്തുനിന്നു വരുന്നവയല്ല മനുഷ്യനെ അശുദ്ധനാക്കുന്നതെന്നും ഉള്ളില്‍ നിന്നു വരുന്നവയാണ്‌ ഒരാളെ അശുദ്ധനാക്കുന്നതെന്നും പറയുന്നു. ഇവിടെ ഫരിസേയരുടെ പ്രതികരണത്തില്‍ മനുഷ്യരുടെ നിത്യമായ ഒരു കാഴ്ചപ്പാട്‌ പ്രകടമാണ്‌. പുറത്തുനിന്നു വരുന്നതാണ്‌ തിന്മ. പല ആധുനിക ദര്‍ശനങ്ങളും ഈ മനോഭാവത്തിലാണ്‌ ആഴപ്പെടുന്നത്‌.
തിന്മ പുറത്തുനിന്നു വരുന്നു. അതുകൊണ്ട്‌ നീതി സ്ഥാപിക്കപ്പെടണമെങ്കില്‍ അതിനുള്ള ബാഹ്യ കാരണങ്ങള്‍ നീക്കംചെയ്താല്‍ മതിയെന്ന മനോഭാവത്തെ യേശു ചോദ്യം ചെയ്യുന്നു. തിന്മയുടെ ഫലമായ അനീതി ഉണ്ടാകുന്നത്‌ ബാഹ്യകാരണങ്ങള്‍കൊണ്ടു മാത്രമല്ല. അതിന്റെ വേരുകള്‍ മനുഷ്യഹൃദയത്തിലാണ്‌. അതുകൊണ്ടാണ്‌ സങ്കീര്‍ത്തനക്കാരന്‍ വിലപിച്ചത്‌- “ഞാന്‍ ജനിച്ചത്‌ പാപത്തിലാണ്‌. പാപത്തിലാണ്‌ അമ്മ എന്നെ ഗര്‍ഭം ധരിച്ചത്‌”. മറ്റുള്ളവരുമായി കൂട്ടായ്മയിലാവുന്നതിനെ തടസപ്പെടുത്തുന്ന മുറിവുകളാല്‍ ഓരോ വ്യക്തിയും ബലഹീനനാക്കപ്പെടുന്നു. ഉത്ഭവപാപത്തിന്റെ ഫലമായുള്ള അഹങ്കാരം എല്ലാവര്‍ക്കും മുകളിലായും എതിരായും തന്നെ പ്രതിഷ്ഠിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സാത്താന്റെ പ്രേരണയില്‍ ദൈവത്തിന്റെ കല്‍പന ലംഘിച്ച മനുഷ്യന്‍ സ്നേഹത്തിലുള്ള ശരണത്തെക്കാള്‍ സംശയത്തിനും മത്സരത്തിനും വഴിതുറന്നു. അതോടെ അശാന്തിയും അവ്യക്തതയും പടര്‍ന്നു.നീതി എന്നാല്‍ എന്താണ്‌ ക്രിസ്തു അര്‍ഥമാക്കുന്നത്‌? അതു കൃപയില്‍ നിന്നു വരുന്നതാണ.്‌ മനുഷ്യനല്ല മാറ്റങ്ങള്‍ വരുത്തുന്നതും തന്നെയോ മറ്റുള്ളവരെയോ സുഖപ്പെടുത്തുന്നതും. ക്രിസ്തുവിന്റെ രക്തം മനുഷ്യനെ വീണെ്ടടുക്കുന്നു. മനുഷ്യന്റെ ബലികളല്ല അവനെ സ്വതന്ത്രനാക്കുന്നത്‌, പിന്നെയോ സ്വന്തം പുത്രനെപ്പോലും ബലിയര്‍പ്പിച്ച ദൈവത്തിന്റെ സ്നേഹമാണ്‌.