Friday, February 19, 2010

മദ്യം ഒഴുക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: കെസിബിസി

മദ്യത്തിന്റെ വില്‍പന കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ച്‌ കൂടുതല്‍ മദ്യപാനികളെ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ ജനകീയ മുന്നണിയും മദ്യനിരോധന സമിതിയും സംയുക്തമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിജയപുരം ബിഷ്പ്്സ്‌ ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ ഒന്നിന്‌ സംസ്ഥാനത്തെ ജില്ലാ കളക്്ടറേറ്റുകള്‍ക്കു മുന്നിലും ബിവറേജസ്‌ കോര്‍പറേഷന്‍ ഓഫീസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തും. ഇതോടൊപ്പം 140 എംഎല്‍എമാരെയും മദ്യവിപത്തിന്റെ വിവരങ്ങള്‍ ബോധ്യപ്പെടുത്തും. ഇതിനുശേഷവും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ മാര്‍ച്ച്‌ 25ന്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സമ്മേളനം നടത്തി മുഖ്യമന്ത്രിക്കും എക്സൈസ്‌ വകുപ്പു മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്ന്‌ കെസിബിസി പ്രസിഡന്റും മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാനുമായ ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ്‌, കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കുട്ടികളെയും സ്ത്രീകളെയും വരെ മദ്യത്തിന്‌ അടിമകളാക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ഇവര്‍ ആവശ്യപ്പെട്ടു. മദ്യത്തിന്റെ അളവ്‌ നാല്‌ ശതമാനമേയുള്ളു എന്നു പ്രചരിപ്പിച്ചാണ്‌ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാന്‍ നീക്കം നടക്കുന്നത്‌. ഒരു കാരണവശാലും ഇത്തരം മദ്യത്തിന്റെ വിതരണത്തിന്‌ തങ്ങള്‍ അനുവദിക്കില്ല. ശുദ്ധജലം കിട്ടാത്ത നാട്ടില്‍ അത്‌ എത്തിക്കാനുള്ള താല്‍പര്യം കാണിക്കാത്ത സര്‍ക്കാര്‍ എന്തിനാണ്‌ വീര്യം കുറഞ്ഞ മദ്യ വിതരണത്തിന്‌ താല്‍പര്യം കാട്ടുന്നതെന്ന്‌ ഇവര്‍ ചോദിച്ചു. കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള ചില അന്താരാഷ്്ട്ര കമ്പനികളുടെ താല്‍പര്യവും അതുവഴി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സംഘടിപ്പിക്കാനുള്ള നീക്കവുമാണ്‌ ഇതിനു പിന്നിലെന്നും ഇവര്‍ ആരോപിച്ചു. ജനം ബുദ്ധിമുട്ടുന്നതിനെക്കുറിച്ചല്ല, മറിച്ച്‌ കള്ളുഷാപ്പ്‌ ഇല്ലാത്തത്‌ എവിടെയാണന്നു കണ്ടുപിടിക്കുന്നതിനുള്ള സര്‍വേയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. പഞ്ചായത്തീരാജ്‌, നഗരപാലിക നിയമങ്ങളിലെ 232,447 വകുപ്പുകള്‍ ഒരു പ്രദേശത്ത്‌ മദ്യം വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അന്നാട്ടുകാര്‍ക്ക്‌ അധികാരം നല്‍കുന്നവയായിരുന്നു. എന്നാലിത്‌ നായനാര്‍ സര്‍ക്കാര്‍ റദ്ദു ചെയ്തു. സര്‍ക്കാര്‍ റദ്ദാക്കിയ വകുപ്പ്‌ പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ ഫാ.തോമസ്‌ തൈത്തോട്ടം, സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പ്രസാദ്‌ കുരുവിള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.