Monday, March 15, 2010

ജനദ്രോഹപരമായ മദ്യനയം ആവിഷ്ക്കരിക്കുന്നതില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

ജനദ്രോഹപരമായ മദ്യനയം ആവിഷ്ക്കരിക്കുന്നതില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്ന്‌ എറണാകുളം - അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപതാ വാര്‍ഷിക സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ച്‌ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ജനക്ഷേമത്തിനും ജനഹിതത്തിനും അനുസൃതമായുള്ള ഭരണമാണ്‌ സര്‍ക്കാര്‍ നടത്തേണ്ടത്‌. ജനങ്ങളെ മദ്യാസക്തിയിലേക്ക്‌ നയിക്കുന്ന മദ്യനയമല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്‌. കേരള സമൂഹത്തില്‍ തിന്മകള്‍ പെരുകുന്നതിന്‌ മുഖ്യകാരണം മദ്യാസക്തിയാണ്‌. ഘട്ടഘട്ടമായി മദ്യാസക്തിയില്‍ നിന്ന്‌ ജനങ്ങളെ വിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മദ്യവിരുദ്ധ പോരാട്ടം ഏറ്റവും മികച്ച സാമൂഹികസേവനമാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ വച്ച്‌ മദ്യവിരുദ്ധ സമിതി അവാര്‍ഡുകള്‍ ബിഷപ്പ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ സമ്മാനിച്ചു. മികച്ച ഫൊറോനയ്ക്കുള്ള അവാര്‍ഡ്‌ കൊരട്ടി ഫൊറോനയ്ക്കും മികച്ച യൂണിറ്റിനുള്ള അവാര്‍ഡ്‌ ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിക്കും സമ്മാനിച്ചു. ചാണ്ടി ജോസ്‌ പള്ളിപ്പുറത്തിന്‌ മികച്ച പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ ലഭിച്ചു. അതിരൂപതയിലെ ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ ലഭിച്ച ഫ്രാന്‍സിസ്‌ കൊമരോത്ത്‌, സിസ്റ്റര്‍ മേരി ജോണ്‍ എഫ്സിസി, സിസ്റ്റര്‍ മേരി കരിമ്പനാക്കുഴി എഫ്സിസി, സിസ്റ്റര്‍ അലീസ്യാ എഫ്സിസി, സിസ്റ്റര്‍ കൊര്‍സീന എസ്‌എബിസി, സിസ്റ്റര്‍ റോസ്‌ കാതറിന്‍ എസ്‌എബിസി, സിസ്റ്റര്‍ പ്ലാസിഡ്‌ എസ്‌എബിസി എന്നിവരെ ബിഷപ്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു. സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ്‌ അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ജോര്‍ജ്‌ നേരേവീട്ടില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റവ.ഫാ പോള്‍ കാരാച്ചിറ, സി.ജോണ്‍കുട്ടി, എന്നിവര്‍ പ്രസംഗിച്ചു.