Friday, April 16, 2010

സഭ എന്നും പാവങ്ങളുടെ പക്ഷത്ത്‌: മാര്‍ ജോര്‍ജ്‌ വലിയമറ്റം

സഭ എന്നും പാവങ്ങളുടെ ഒപ്പം നില്‍ക്കാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം. തലശേരി അതിരൂപത പാലത്തുംകടവില്‍ പുതുതായി നിര്‍മിച്ച മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ബാലികാഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ്‌. ദരിദ്രര്‍ക്കും നിരാലംബര്‍ക്കുംവേണ്ടി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും അനേകരുണ്ട്‌. എന്നാല്‍ ദരിദ്രരെ യഥാര്‍ത്ഥത്തില്‍ സഹായിക്കേണ്ട സാഹചര്യത്തില്‍ ഇത്തരക്കാരെ കാണാറേയില്ല. ദരിദ്രസേവനം പലരും അധരവ്യായാമം മാത്രമായി കരുതുമ്പോള്‍ കത്തോലിക്കാസഭയാകട്ടെ സാധുജന പരിപാലനം ജീവിത വത്രമായി സ്വീകരിച്ചിരിക്കുകയാണെന്ന്‌ ആര്‍ച്ചുബിഷപ്പ്‌ ചൂണ്ടിക്കാട്ടി. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ അഞ്ചാംചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ ഈ സ്മാരകമന്ദിരം പണിതീര്‍ത്ത്‌ ഉദ്ഘാടനം ചെയ്തത്‌. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ഛായാചിത്രവും ചടങ്ങിനിടയില്‍ ആര്‍ച്ചുബിഷപ്പ്‌ അനാച്ഛാദനം ചെയ്തു. മലയോരങ്ങളിലെ നിര്‍ദ്ധനരും നിരാലംബരുമായ ബാലികമാരുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി 1988ലാണ്‌ ഈ ബാലികാഭവന്‍ പാലത്തുംകടവില്‍ ആരംഭിച്ചത്‌. അരക്കോടിയോളം രൂപാ ചെലവഴിച്ച്‌ ആധുനിക രീതിയില്‍ പണികഴിപ്പിച്ച ബാലികാഭവന്‍ പാവങ്ങളുടെ കാര്യത്തില്‍ സഭയ്ക്കുള്ള പ്രത്യേക ശ്രദ്ധയ്ക്കുള്ള തെളിവാണെന്ന്‌ ചടങ്ങില്‍ സഹകാര്‍മികരായിരുന്ന അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍.മാത്യു എം.ചാലിലും, മോണ്‍. ഡോ. ജോസഫ്‌ കരിനാട്ടും ചൂണ്ടിക്കാട്ടി. ബാലികാഭവണ്റ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ 2008 മുതല്‍ ബാലികാഭവണ്റ്റെ ഡയറക്ടറായി സേവനം ചെയ്യുന്ന റവ. ഫാ. ജോബി കരിന്തോളിലാണ്‌. വിവിധ സന്നദ്ധ സംഘടനകളും സെമിനാരി വിദ്യാര്‍ഥികളും ബാലികാഭവണ്റ്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി സഹകരിച്ചിട്ടുണ്ടെന്ന്‌ ഫാ. ജോബി കരിന്തോളില്‍ നന്ദിയോടെ അനുസ്മരിച്ചു. ആരംഭം മുതലേ പാലത്തുംകടവ്‌ ബാലികാഭവനില്‍ സേവനമനുഷ്ഠിക്കുന്നത്‌ കുന്നോത്ത്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നസ്രത്ത്‌ സന്യാസിനീസമൂഹത്തിലെ സഹോദരിമാരാണ്‌.