Tuesday, April 27, 2010

ദളിത്‌ ക്രൈസ്തവര്‍ക്ക്‌ പട്ടികജാതി പദവി ഭരണഘടനാനുസൃതം : ആക്ഷന്‍ കൌണ്‍സില്‍

ദളിത്‌ ക്രൈസ്തവര്‍ക്ക്‌ പട്ടികജാതി പദവി അനുവദിക്കണമെന്ന രംഗനാഥമിശ്ര കമ്മീഷണ്റ്റെ കണ്ടെത്തല്‍ വസ്തുനിഷ്ഠാപരമാണെന്ന്‌ ദളിത്‌ ക്രിസ്ത്യന്‍ ആക്ഷന്‍ കൌണ്‍സില്‍. ദളിത്‌ ക്രൈസ്തവര്‍ക്ക്‌ പട്ടികജാതി പദവി നല്‍കുന്നതിന്‌ ആവശ്യമായ തെളിവ്‌ 1985ല്‍ സുപ്രീംകോടതി കേസില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപം കെ.പി.എം.എസ്‌. നേതാവ്‌ ഉന്നയിച്ചിട്ടുള്ളത്‌ നിരാകരിക്കുകയാണെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനു പരിഹാരം എന്ന നിലയിലാണ്‌ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ്‌ രംഗനാഥമിശ്രാ കമ്മീഷണ്റ്റെ കണ്ടെത്തലും ശിപാര്‍ശയും. 2004 മുതല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന ദളിത്‌ ക്രൈസ്തവ തുല്യാവകാശ കേസില്‍ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്‌ അനുസരിച്ചാണ്‌ ജസ്റ്റീസ്‌ രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്‌. ഭരണഘടനദത്തമായി ജാതിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കേണ്ട പട്ടികജാതി സംവരണം മതത്തിണ്റ്റെ പേരില്‍ ദളിത്‌ ക്രൈസ്തവര്‍ക്ക്‌ നിഷേദിച്ചിരിക്കുന്നതിന്‌ യുക്തിപരമോ കാര്യകാരണസഹിതമോ അല്ല എന്നാണ്‌ കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്‌. ഭരണഘടന പട്ടികജാതി പദവി മതാധിഷ്ഠിതമാണെന്ന്‌ ഒരിടത്തും പറഞ്ഞിട്ടില്ല. ദളിത്‌ ക്രിസ്ത്യന്‍ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പാസ്റ്റര്‍ എം.എ.സ്റ്റീഫന്‍സണ്‍ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി അഡ്വ. വെള്ളായണി സുന്ദര്‍രാജു ഉദ്ഘാടനം ചെയ്തു. ഷെഡ്യുള്‍ഡ്‌ കാസ്റ്റ്‌ (ദളിത്‌) ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ജി.ദാനരാജ്‌, ജനറല്‍ സെക്രട്ടറി ജോസഫ്‌ കാരാളി, എം.ടി.ഷിബു, ജോയി തുരുത്തേല്‍, ബാബു തൂമ്പന്‍, പാസ്റ്റര്‍ ഡി. തമ്പി, ജോസഫ്‌ നൈനാന്‍, റോയി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം. രാജീവ്‌ സ്വാഗതവും ട്രഷറര്‍ പാസ്റ്റര്‍ സണ്ണി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.