Friday, July 2, 2010

നവസുവിശേഷവത്കരണം: ആര്‍ച്ച്ബിഷപ്‌ ഫിസിഷെല്ല അധ്യക്ഷന്‍

നവസുവിശേഷവത്കരണ ദൌത്യവുമായി രൂപീകരിച്ച പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ അധ്യക്ഷനായി ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ്‌ റിനോ ഫിസിഷെല്ലയെ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിണ്റ്റെ അധ്യക്ഷനാണ്‌ ഇദ്ദേഹം. പകരം ഈ അക്കാദമിയുടെ അധ്യക്ഷനായി സ്പെയിന്‍കാരനായ മോണ്‍.ഇഗ്നാസിയോ കാരാസോ ദെ പൌളയെ നിയമിച്ചു. മെത്രാന്‍മാരെ സംബന്ധിച്ച കാര്യാലയമായ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബിഷപ്സിണ്റ്റെ പ്രീഫെക്ടായി കാനഡയിലെ ക്യുബെക്‌ കര്‍ദ്ദിനാള്‍ മാര്‍ക്ക്‌ ഒയ്യേ നിയമിതനായി. ഇറ്റാലിയന്‍ കര്‍ദ്ദിനാളായ ജോവാന്നി ബാറ്റിസ്റ്റ റെ വിരമിച്ച ഒഴിവിലാണ്‌ 76കാരനായ കര്‍ദിനാള്‍ മാര്‍ക്ക്‌ ഒയ്യേയുടെ നിയമനം. ക്രൈസ്ത വ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ അധ്യക്ഷനായി സ്വിറ്റ്സര്‍ലന്‍ഡുകാരനായ ബിഷപ്‌ കുര്‍ട്ട്‌ കോഹിണ്റ്റെ നിയമനവും മാര്‍പാപ്പ അംഗീകരിച്ചു. വിശുദ്ധ പത്രോസ്‌, പൌലോസ്‌ ശ്ളീഹന്‍മാരുടെ തിരുനാളിനോടനുബന്ധിച്ചു റോമിലെ സെണ്റ്റ്‌ പോള്‍സ്‌ ബസിലിക്കയില്‍ സന്ധ്യാപ്രാര്‍ഥനമധ്യേ നടത്തിയ പ്രസംഗത്തിലാണ്‌ നവസുവിശേഷവത്കരണം ലക്ഷ്യമിട്ടു പുതിയ പൊന്തിഫിക്കല്‍ കൌണ്‍സില്‍ രൂപീകരിക്കുന്ന കാര്യം മാര്‍പാപ്പ പ്രഖ്യാപിച്ചത്‌. നൂറ്റാണ്ടുകളായി ക്രൈസ്തവപാരമ്പര്യം പേറിയിരുന്ന ചില രാജ്യങ്ങളില്‍ മതേതരത്വ ആശയങ്ങളുടെ സ്വാധീനത്തില്‍ ഇന്നു വിശ്വാസജീവിതത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണെന്നും ഈ ജനങ്ങളെ വിശ്വാസജീവിതത്തിലേക്കു തിരികെകൊണ്ടുവരാന്‍ സഭ ബാധ്യസ്ഥമാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. മതേതരത്വആശയങ്ങളുടെ പേരില്‍ സഭാപാരമ്പര്യങ്ങളും ഈശ്വരവിശ്വാസവും നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെയിടയില്‍ ദൈവവചനത്തിണ്റ്റെ സത്യം വീണ്ടും പ്രചരിപ്പിക്കുകയാണ്‌ പുതിയ സുവിശേഷവത്കരണത്തിലൂടെ സഭ ഉദ്ദേശിക്കുന്നത്‌. 1985ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ആരോഗ്യപരിചരണ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലാണ്‌ ഏറ്റവുമൊടുവില്‍ രൂപീകരിക്കപ്പെട്ട പൊന്തിഫിക്കല്‍ കൌണ്‍സില്‍.