Wednesday, July 14, 2010

കോട്ടയം അതിരൂപത ശതാബ്ദി ആഘോഷം ഇന്ന്‌ തുടങ്ങും

കോട്ടയം അതിരൂപതശതാബ്ദി ആഘോഷങ്ങള്‍ ഇന്ന്‌ തുടങ്ങും. ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം ഇന്ന്‌ 2.30ന്‌ ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കുമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിണ്റ്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ടു പള്ളിയില്‍നിന്നു പുറപ്പെടുന്ന ജൂബിലി ദീപശിഖ പ്രയാണം ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ക്രിസ്തുരാജ കത്തീഡ്രലില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി എം.എല്‍. ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍ ദീപശിഖ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിനു കൈമാറും. മൂന്നിനു നടക്കുന്ന കൃതജ്ഞതാബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി, മാര്‍ ജോസഫ്‌ പെരുന്തോ ട്ടം, മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവരും അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികത്വം വഹിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളിമീസ്‌ കാതോലിക്കാബാവ വചനസന്ദേശം നല്‍കും. ശതാബ്ദി ഉദ്ഘാടനം ചെയ്ത്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി ദീപം തെളിയി ക്കും. ഫൊറോനാ വികാരിമാര്‍ക്ക്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ജൂബിലി തിരികള്‍ കൈമാറും. മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ സന്ദേശം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ചാന്‍സലര്‍ ഫാ. ആണ്റ്റണി കൊല്ലന്നൂറ്‍ വായിക്കും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ സ്വാഗതവും മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ കൃതജ്ഞതയും പറയും. 17ന്‌ ശതാബ്ദി ആഘോഷങ്ങളുടെ ഫൊറോനാതല ഉദ്ഘാട നം നടക്കും. 18ന്‌ ഇടവകതല ഉദ്ഘാടനം. വികാരിമാര്‍ ജൂബിലി തിരികളില്‍നിന്നും ദീപം തെളിയിച്ച്‌ കുടുംബങ്ങള്‍ക്ക്‌ നല്‍കും.