Thursday, September 2, 2010

തിന്‍മയെ മാന്യവത്കരിക്കുന്ന പ്രവണത അപകടകരം: ഡോ. ജോസഫ്‌ കാരിക്കശേരി

തിന്‍മയെ മാന്യവത്കരിക്കുന്ന പ്രവണത സമൂഹത്തില്‍ അപകടകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നതായി വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരി അഭിപ്രായപ്പെട്ടു. പൂതംകുറ്റി സെണ്റ്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്‍മയും തിന്‍മയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടികലര്‍ന്നിരിക്കുന്നത്‌ ആധുനിക കാലഘട്ടത്തിണ്റ്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ്‌. സാധാരണക്കാരായ ജനങ്ങള്‍ ഈ തിന്‍മകള്‍ക്കു വിധേയപ്പെട്ടു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌. മദ്യപാനം പോലുള്ള സാമൂഹ്യതിന്‍മകള്‍ക്ക്‌ ഇന്നു സാര്‍വത്രികമായ മാന്യത കൈവന്നിരിക്കുന്നു. അപകടകരമായ ഈ സ്ഥിതിവിശേഷത്തില്‍ നിന്നു സമൂഹത്തെ കരകയറ്റുകയെന്ന വലിയ ദൌത്യമാണു ക്രൈസ്തവര്‍ ഏറ്റെടുക്കേണ്ടതെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. ഗബ്രിയേല്‍ പുളിയന്‍ റമ്പാന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ്‌ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി. ഫാ. പൌലോസ്‌ അറയ്ക്കപറമ്പില്‍, ഫാ. ഏല്യാസ്‌ കൈപ്രമ്പാട്ട്‌, ഫാ. വര്‍ഗീസ്‌ തൈപറമ്പില്‍, ഫാ. കെ.ടി. യാക്കോബ്‌, ഫാ. എല്‍ദോസ്‌ പാലയില്‍, ഫാ. വര്‍ഗീസ്‌ അറയ്ക്കല്‍, ഫാ. വര്‍ഗീസ്‌ അരീയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. ജേക്കബ്‌ മാത്യു, ഫാ. ജിബി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. എമില്‍ ഏല്യാസ്‌ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.പി. എല്‍ദോ നന്ദിയും പറഞ്ഞു