Thursday, September 9, 2010

എക്സൈസ്‌ മന്ത്രി രാജിവയ്ക്കണം: കെസിബിസി മദ്യവിരുദ്ധസമിതി

സംസ്ഥാനത്ത്‌ കള്ളുഷാപ്പുകള്‍ മുഴുവന്‍ വ്യാജമദ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ ഒത്താശ നല്‍കി മദ്യദുരന്തം ക്ഷണിച്ചുവരുത്തിയ എക്സൈസ്‌ മന്ത്രിക്ക്‌ ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ദുരന്തത്തിണ്റ്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മന്ത്രി രാജിവയ്ക്കണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപതാകമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂറ്‍ പോലും വില്‍ക്കാനുള്ള കള്ള്‌ കേരളത്തിലെ ഷാപ്പുകളില്‍ ലഭിക്കില്ലെന്നിരിക്കെ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജകള്ള്‌ വില്‍ക്കാന്‍ കണ്ണടച്ച്‌ പിന്തുണ നല്‍കിയ വകുപ്പുമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ്‌ മലപ്പുറം മദ്യദുരന്തത്തിലെ മുഖ്യപ്രതികളെന്ന്‌ യോഗം ആരോപിച്ചു. കള്ളില്ലാത്തതിനാല്‍ നിര്‍ത്തല്‍ ചെയ്ത 1600-ല്‍പ്പരം കള്ളുഷാപ്പുകള്‍ ഈ സര്‍ക്കാര്‍ പുനസ്ഥാപിച്ചത്‌ വ്യാജകള്ള്‌ വിറ്റ്‌ പാര്‍ട്ടിക്കാര്‍ക്കു തൊഴില്‍ നല്‍കാനാണ്‌. ഷാപ്പുകളില്‍ സാമ്പിളുകള്‍ എടുക്കാന്‍ വരുന്നവരും അബ്കാരികളും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നത്‌. മനുഷ്യജീവനുകളെ സംരക്ഷിക്കാന്‍ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാനുള്ള തണ്റ്റേടം സര്‍ക്കാര്‍ കാണിക്കണം. തൊഴില്‍ സംരക്ഷിക്കാന്‍ തൊഴിലാളി യൂണിയന്‍ നേതാവ്‌ മദ്യമന്ത്രിയായതിണ്റ്റെ വിനയാണിത്‌. പാര്‍ട്ടിക്കാര്‍ക്ക്‌ തൊഴിലുണ്ടാക്കാനും അതുവഴി പാര്‍ട്ടിക്ക്‌ കമ്മീഷന്‍ കിട്ടാനും ഇക്കൂട്ടര്‍ ഏതു ഹീനപ്രവൃത്തിക്കും കൂട്ടിനില്‍ക്കുകയാണിവിടെയെന്നു യോഗം കുറ്റപ്പെടുത്തി. ഫാ. ജേക്കബ്‌ വെള്ളമരുതുങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രസാദ്‌ കുരുവിള, ജോസ്‌ ഫ്രാന്‍സിസ്‌, ചിന്നമ്മ തോമസ്‌, ടി.കെ. ജോസഫ്‌, കെ.പി. ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.