Friday, September 10, 2010

മദ്യമന്ത്രിയും സര്‍ക്കാരും ദുരന്തത്തിലെ മുഖ്യപ്രതികള്‍: കെസിബിസി

സംസ്ഥാനത്ത്‌ കടുത്ത അബ്കാരി നിയമലംഘനം നടത്തി കള്ളുഷാപ്പുകള്‍ മുഴുവന്‍ സര്‍ക്കാര്‍ അംഗീകൃത വ്യാജമദ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചതിണ്റ്റെ ദുരന്തഫലമാണ്‌ 23 പേരുടെ ജീവഹാനിക്കും അതിലേറെപ്പേരുടെ അംഗവൈകല്യത്തിനും കാരണമാക്കിയ മദ്യദുരന്തമെന്ന്‌ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി എന്നിവയുടെ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തപത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂറ്‍ പോലും വില്‍ക്കാനുള്ള കള്ള്‌ കേരളത്തിലെ ഷാപ്പുകളില്‍ ലഭിക്കില്ലെന്നിരിക്കെ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജകള്ള്‌ വില്‍ക്കാന്‍ കണ്ണടച്ച്‌ പിന്തുണ നല്‍കിയ മദ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ്‌ മലപ്പുറം മദ്യദുരന്തത്തിലെ മുഖ്യപ്രതികള്‍. കള്ളില്ലാത്തതിനാല്‍ നിര്‍ത്തലാക്കിയ 1600 കള്ളുഷാപ്പുകള്‍ ഈ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്‌ വ്യാജക്കള്ള്‌ വിറ്റു പാര്‍ട്ടിക്കാര്‍ക്ക്‌ തൊഴില്‍ നല്‍കാനാണ്‌. ഷാപ്പുകളില്‍ സാമ്പിളുകള്‍ എടുക്കാന്‍ വരുന്നവരും അബ്കാരികളും തമ്മിലുള്ള ഒത്തുകളിയാണിവിടെ. മനുഷ്യജീവനുകളെ സംരക്ഷിക്കാന്‍ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണം. തൊഴില്‍ സംരക്ഷിക്കാന്‍ തൊഴിലാളി യൂണിയന്‍ നേതാവ്‌ മദ്യമന്ത്രിയായതിണ്റ്റെ വിനയാണിത്‌. സര്‍ക്കാരിണ്റ്റെ മദ്യാനുകൂല നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ 14 ന്‌ കോട്ടയത്ത്‌ സിഎസ്‌ഐ റിട്രീറ്റ്‌ സെണ്റ്ററില്‍ വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും സാമുദായിക നേതാക്കളും മദ്യവിരുദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന യോഗം ചേരും. രാവിലെ പത്തരയ്ക്ക്‌ നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ അധ്യക്ഷനായിരിക്കും. വിജയപുരം ബിഷപ്‌ ഹൌസില്‍ 20ന്‌ രാവിലെ 11ന്‌ നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗത്തില്‍ ബിഷപ്‌ സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ്‌ കുരുവിള അറിയിച്ചു. ഇതോടനുബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, റവ. എം.ടി. തര്യന്‍, ഫാ. ടി.ജെ. ആണ്റ്റണി, പ്രസാദ്‌ കുരുവിള, യോഹന്നാന്‍ ആണ്റ്റണി, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, ഫാ. പോള്‍ കാരാച്ചിറ, ആണ്റ്റണി ജേക്കബ്‌, ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സിസ്റ്റര്‍ ജോവിറ്റ, ജെയിംസ്‌ കോറമ്പേല്‍, ജോബ്‌ തോട്ടുകടവില്‍, തോമസ്‌ ചെറിയാന്‍, സാറാമ്മ ജോസഫ്‌, ടി.എല്‍. പൌലോസ്‌, മാത്യു എം. കണ്ടത്തില്‍, ഫാ. തോമസ്‌ തൈത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.