Tuesday, October 12, 2010

മൂല്യബോധമുള്ളവര്‍ വിജയിക്കണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള മികച്ച നേതാക്കന്‍മാരെ സമൂഹം ഉറ്റുനോക്കുകയാണെന്ന്‌ ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രാഷ്്ട്രപുനര്‍നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ ആദര്‍ശശുദ്ധിയും മികവും പ്രദര്‍ശിപ്പിച്ചവരായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന അല്‍മായ നേതൃസമ്മേളനം കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദര്‍ശശുദ്ധിയില്ലാത്തവര്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്‌ അപകടകരമാണ്‌. വോട്ടുകള്‍ തീറെഴുതിക്കൊടുക്കാമെന്ന്‌ ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്തരികവിശുദ്ധി പുലര്‍ത്തുന്ന അല്‍മായരാണു സഭയുടെ സമ്പത്തെന്നും അതിനാല്‍ അല്‍മായരുടെ പ്രശ്നങ്ങള്‍ക്കു സഭാനേതൃത്വം പരമ പ്രാധാന്യം നല്‍കുന്നുവെന്നും അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍കൂടിയായ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ.സാബു ഡി. മാത്യു, ഡോ.ജോളി സക്കറിയ, അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഡോ. കൊച്ചുറാണി ജോസഫ്‌, സ്കറിയാ ആണ്റ്റണി മറ്റത്തില്‍, ഫാ. ജേക്കബ്‌ പാലക്കാപ്പിള്ളി, വി.വി. അഗസ്റ്റിന്‍, ജോണ്‍ കച്ചിറമറ്റം, സാബു ജോസഫ്‌ എന്നിവര്‍ വിവിധ പഠനവിഷയങ്ങളെക്കുറിച്ച്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്നു നടക്കുന്ന പൊതുചര്‍ച്ചകളിലും ഭാവി രൂപരേഖാ അവതരണത്തിലും സീറോ മലബാര്‍ സഭ ചാന്‍സലര്‍ റവ.ഡോ.ആണ്റ്റണി കൊള്ളന്നൂറ്‍ മോഡറേറ്ററായിരിക്കും. സമാപന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനായിരിക്കും. രാഷ്്ട്രീയത്തിണ്റ്റെ പേരില്‍ സഭയ്ക്കു നേരേ ആക്രമണം അഴിച്ചുവിടുന്ന പ്രവണത കൂടുകയാണെന്ന്‌ ഇന്നു ചര്‍ച്ചയ്ക്കു വരുന്ന പ്രമേയത്തില്‍ പറയുന്നു. ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും താത്്പര്യങ്ങള്‍ സംരക്ഷിക്കാനായി പൊതുതെരഞ്ഞെടുപ്പുകളില്‍ രാഷ്്്ട്രീയ നേതൃത്വങ്ങളും മുന്നണികളും സ്ഥാനാര്‍ഥികളെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്‌. ഇതു സമ്മതിദായകരോടുള്ള വെല്ലുവിളിയാണ്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വീതംവച്ച്‌ എടുക്കാനുള്ള ഗതികെട്ട നിലവാരത്തിലേക്കു പൊതുപ്രവര്‍ത്തന മേഖലകളും തെരഞ്ഞെടുപ്പു വേദികളും അധ:പതിപ്പിച്ചിരിക്കുന്നതു നാടിനെ വലിയ തകര്‍ച്ചയിലേക്കു നയിക്കും. ഉന്നത അധികാരങ്ങളും വര്‍ധിത വിഭവശേഷിയുമുള്ള ത്രിതല പഞ്ചായത്ത്‌ സംവിധാനങ്ങളുടെ വികസനകാഴ്ചപ്പാടുകളും ഗുണമേന്‍മയും പൊതുസമൂഹത്തില്‍ എത്തിച്ചേരണമെങ്കില്‍ കാലഘട്ടത്തിനനുസരിച്ചുള്ള ദീര്‍ഘവീക്ഷണവും അറിവും പഠനവും വിവരവുമുള്ളവര്‍ അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നും പ്രമേയം പറയുന്നു.