Tuesday, October 12, 2010

വിശ്വാസിസമൂഹം പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോരെ പെനാക്കിയോ

വിശുദ്ധ അന്ത്രയോസിനേപ്പോലെ ക്രിസ്തുവിനു വേണ്ടി ജീവിക്കുന്ന പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണ്‌ വിശ്വാസിസമൂഹമെന്ന്‌ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ ഡോ. സാല്‍വത്തോരെ പെനാക്കിയോ. അര്‍ത്തുങ്കല്‍ സെണ്റ്റ്‌ ആന്‍ഡ്രൂസ്‌ ഫൊറോനാ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം നടന്ന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ ആവശ്യങ്ങളേക്കുറിച്ച്‌ ശ്രദ്ധാലുക്കളാകാനും അവരെ സഹായിക്കാനും വിശ്വാസസമൂഹം മുന്‍കൈയെടുക്കണം. അസാധാരണമായ പ്രേഷിത തീക്ഷ്ണത വെളിപ്പെടുത്തിയ ആളായിരുന്നു വിശുദ്ധ അന്ത്രയോസെന്ന്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞിരുന്നതായി ആര്‍ച്ച്ബിഷപ്‌ അനുസ്മരിച്ചു. ജീവന്‍ പകരുന്ന ദേവാലയം ജീവസുറ്റതാകണമെന്നും ്‌അദ്ദേഹം പറഞ്ഞു. എല്ലാവരേയും സഹോദരന്‍മാരായി കാണുന്ന ശൈലി വളര്‍ന്നുവരേണ്ടതാണെന്ന്‌ ദിവ്യബലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. ദൈവസാന്നിധ്യമുണെ്ടങ്കിലേ ദേവാലയം ദേവാലയമായി മാറൂയെന്ന്‌ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം പറഞ്ഞു. അര്‍ത്തുങ്കല്‍ ദൈവാനുഗ്രഹം നിറഞ്ഞ പ്രദേശമാണ്‌. ഈ ദൈവാനുഭവം ദേവാലയത്തില്‍ വരുന്നവര്‍ക്കും അനുഭവിക്കാനാകണം. ദേവാലയത്തിനുള്ളില്‍ എന്തുമാകാമെന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു