Tuesday, October 12, 2010

സഭയുടെ കാര്യത്തില്‍ പുറത്തുനിന്ന്‌ ഇടപെടേണ്ട: അല്‍മായ നേതൃസമ്മേളനം

ജനാധിപത്യത്തില്‍ ആത്മീയമൂല്യങ്ങള്‍ സംരക്ഷിക്കാനും വിശ്വാസികളില്‍ ദേശിയചിന്ത വളര്‍ത്താനും നന്‍മയുടെ മാര്‍ഗത്തില്‍ ചരിക്കാനുമുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും കാലാകാലങ്ങളില്‍ നല്‍കുവാനുള്ള സഭയുടെ കടമയും അവകാശവും ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കുകയില്ലെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ചേര്‍ന്ന സഭയുടെ എല്ലാ രൂപതകളിലെയും പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെയും അല്‍മായ നേതാക്കളുടെയും വനിതാപ്രതിനിധികളുടെയും സംയുക്ത സമ്മേളനം വ്യക്തമാക്കി. വിദ്യാഭ്യാസ-ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ നടത്തുക മാത്രമല്ല, പൊതുസമൂഹത്തിണ്റ്റെ സമഗ്ര വികസനമാണു സഭയുടെ ലക്ഷ്യം. സഭയ്ക്കു രാഷ്ട്രീയമുണ്ട്‌. എന്നാല്‍, കക്ഷിരാഷ്ട്രീയത്തില്‍ ഒരിക്കലും പങ്കാളിയല്ലെന്ന സഭയുടെ ഉറച്ച നിലപാട്‌ സമ്മേളനം ഉയര്‍ത്തിപ്പിടിച്ചു. സഭാപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാ നും സഭക്കു പുറത്തുള്ളവര്‍ ശ്രമിക്കേണ്ടതില്ല. പൊതുസമൂഹ ത്തില്‍ ആശയക്കുഴപ്പമുണ്ടാക്കു ന്ന സഭാവിരുദ്ധ കേന്ദ്രങ്ങളുടെ പ്രസ്താവനകളുടെ നിജസ്ഥിതി വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണെ്ടന്ന്‌ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മൂല്യബോധവും ഈശ്വരവിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും കഴിവും സാമര്‍ത്ഥ്യവുമുള്ളവര്‍ അധികാരത്തില്‍ വരണമെന്ന്‌ പ്രമേയത്തിലൂടെ അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശീയതയോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണു ക്രൈസ്തവസമൂഹം. രാജ്യത്തിണ്റ്റെ മതസൌഹാര്‍ദത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ക്രൈസ്തവസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളും. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിണ്റ്റെ മേഖലകള്‍ സൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ പ്രതിജ്ഞാബദ്ധരാണെന്ന്‌ അല്‍മായ സമ്മേളനം വ്യക്തമാക്കി. സീറോ മലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. ആണ്റ്റണി കൊള്ളന്നൂറ്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അഡ്വ. ജോസ്‌ വിതയത്തില്‍, വി.വി. അഗസ്റ്റിന്‍, ബീനാ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സാബു ഡി. മാത്യു നേതൃസമ്മേളനപ്രമേയം അവതരിപ്പിച്ചു.